Friday, July 31, 2020

ജെന്റിൽമെൻ

  അമേരിക്കയായാലും അന്റാർട്ടിക്കയായാലും തൊമ്മിച്ചനും വർക്കിക്കും അങ്ങനങ്ങ് മൂട് മറക്കാനൊക്കുമോ?

       ഈ മഹാനഗരത്തിൽ , അന്നമ്മക്കൊപ്പവും ഗ്രേസിക്കൊപ്പവും സസുഖം കഴിയുന്നുണ്ടെങ്കിലും അവർ ഇന്നും തനി കുട്ടനാട്ടുകാരാണ്. കായലും വയലും കള്ളും മീനും എല്ലാം ഇന്നും മനസ്സിൽ നിറഞ്ഞ ഓർമ്മകളാണ്. 

       നാട്ടിൽ രണ്ടുപേരും ഒരേ സ്കൂളിൽ പഠിച്ചവർ. ഒരേ തോൽവികൾ പങ്കിട്ടവർ . തോൽവികൾക്ക് പിന്നാലെ അവസാനം എത്തിയ വിജയം അപ്രതീക്ഷിതമായ കല്യാണമായിരുന്നു. എന്തിനധികം അതോടുകൂടി ഇരുവരും രക്ഷപ്പെട്ടു. തൊമ്മിച്ചൻ പോയി കുറെ കഴിഞ്ഞാണെങ്കിലും വർക്കിക്കും ഒരു നല്ല കല്യാണം കിട്ടി കൂട്ടുകാരനോടൊപ്പമെത്താൻ കഴിഞ്ഞു . കുട്ടികളില്ലെങ്കിലും അവർക്ക് മറ്റ് കാര്യങ്ങളിലെല്ലാം സന്തോഷമായിരുന്നു . അധികമൊന്നും ചെയ്യാനില്ല. അന്നമ്മയും ഗ്രേസിയും പറയുമായിരുന്നു വേണ്ട പണി ഞങ്ങള് ചെയ്യുന്നുണ്ടല്ലോ . ആർക്കുവേണ്ടിയാ അധികം പണം.

       തൊമ്മിച്ചനും വർക്കിയും ആ വാക്കുകൾ ദൈവവചനങ്ങളായി മനസ്സിലേറ്റി. കൂട്ടുകാരുടെ മുൻപില് ഒന്ന് പറയാൻ വേണ്ടി മാത്രം തൊമ്മി ച്ചന്‍ ഒരു പ്രിന്റിംഗ് പ്രസ്സിലും വർക്കി വർക്ക് ഷോപ്പിലും ജോലി ചെയ്തു . എന്നാൽ കുറച്ചൊരു പ്രസിദ്ധികൂടിയാകട്ടെ എന്ന് കരുതിയാണ് ഒരാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സും മറ്റെയാൾ ട്രാവൽ ഏജൻസിയും തുടങ്ങിയത് . ജീവിതം സുന്ദരവും സുരഭിലവുമായി തന്നെ മുന്നോട്ടുപോയി. 

       എല്ലാ അവധി ദിവസങ്ങളിലും പാർട്ടികൾ. അവധിയല്ലാത്ത ദിവസങ്ങളിൽ വളരെ റിലാക്സ് ആയ ജീവിതരീതി. വർഷത്തിൽ നാലുമാസത്തോളം കടുത്ത തണുപ്പാണ്. രണ്ടുപേർക്കും അത് സഹി ക്കാൻ വയ്യ . അപ്പോൾ വിന്റർ സ്പെഷ്യൽ ആയി ബാറിൽ കുറെയധികം മദ്യങ്ങൾ നിറയും . രാവിലെ പത്തുമണിക്കുതന്നെ വീട്ടിലെ ബാർ തുറക്കും . നാലെണ്ണം വിട്ടിട്ടു ഫുട്ട് പാത്തിലൂടെ നടക്കാൻ പ്രത്യേക രസമാണെന്ന് ഒരിക്കൽ അന്നമ്മയോട് തൊമ്മിച്ചൻ തുറന്നു പറഞ്ഞു . വേനൽക്കാലമായാൽ പിന്നെ പിക്നിക്കുകളുടേയും മറ്റ് അടിച്ചുപൊളി പരിപാടികളുടേയും സമയമാണ്.

       എന്നാൽ ഇതിനൊക്കെ പുറമെ പഴയ ബാല്യകാല സുഹൃത്തുക്കൾക്ക് അവരുടേതായ ഒരു ലോകമുണ്ടായിരൂന്നു . അവധി ദിവസമായാലും അല്ലങ്കിലും രണ്ടുപേരും ഫ്രീ ആകുന്ന സമയം അവർ എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്തിരുന്നു . ആരെയും ഉപദ്രവിക്കാത്ത തരികിടകൾ അവരുടെ സന്തോഷത്തിനായി മാത്രം ചെയ്തിരുന്നു. അങ്ങനെ ചെയ്യുന്നതൊന്നും തന്നെ ഭാര്യമാർ അറിഞ്ഞിരുന്നില്ല . അതിൽ രണ്ടുപേരും അഭിമാനം കൊള്ളുകയും അവരുടെ പരസ്പര വിശ്വാസം ശങ്കർസിമന്റുപോലെ ഉറച്ചതാവുകയും ചെയ്തു . 

       എല്ലാ വെള്ളിയാഴ്ചകളിലും ഭാര്യമാരെ നൈറ്റ് ഡ്യൂട്ടിക്ക് പ്രേരിപ്പിച്ചത് ശനിയും ഞായറും ഫ്രീയായിരിക്കാം എന്ന് പറഞ്ഞിട്ടായിരുന്നെങ്കിലും അതിന് പിന്നിലെ സ്ഥാപിത താല്പര്യം സ്റ്റേറ്റ് അതിർത്തിയിലുള്ള നൈറ്റ് ക്ലബ്ബില് പോയി വിലസ്സുക എന്നതായിരുന്നു . ഒരു കൂട്ടുകാരനൊപ്പം ആദ്യമായി അവിടെ പോയപ്പോൾ മുന്നിൽ തുറന്നു കിട്ടിയത് മറ്റൊരു ലോകമായിരുന്നു. ഭൂമിയിലൊരു സർഗ്ഗമുണ്ടെങ്കിൽ അതിവിടമാണ് അതിവിടമാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ അവിടിരിക്കുമ്പോൾ അവർക്കു തോന്നി. പിന്നെ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ അവിടെയെത്താൻ ശ്രദ്ധിച്ചിരുന്നു .

       അങ്ങനെ വന്നതാണിപ്രാവശ്യവും. രാത്രി മണിയായിക്കാണും. ‘ജന്റിൽമെൻസ് ക്ലബ്’ എന്ന ബോർഡിനുതാഴെയുള്ള ഡോർ തുറന്ന് അവർ പുറത്തുവന്നു. വാതിൽ തുറക്കുന്നത് വിശാലമായ പാർക്കിംഗ് ലോട്ടിലേക്കാണ്. പുറത്തിറങ്ങി തൊമ്മിച്ചന്റെ കാറിനടുത്തേക്ക് നട ക്കുന്നതിന് ഇടയ്ക്ക് ഇരുവരും ഒന്നു നിന്നു . വർക്കി ജീൻസിന്റെ പോക്കറ്റിൽ നിന്നും രണ്ടു ദിനേശ് ബീഡിയെടുത്തു . ഒന്ന് മറ്റെയാൾക്ക് നീട്ടി . ചുണ്ടത്തുവെച്ച ബീഡിക്ക് ലൈറ്ററിൽനിന്നും തീ കൊളുത്തുമ്പോൾ നാട്ടിലെ ടാക്കീസിൽ നിന്നും സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയപോലായിരുന്നു. സെക്കന്റ് ഷോകളും ദിനേശ് ബീഡിയും അവർ ക്കെന്നും ഗ്രഹാതുരതയുടെ ഭാഗമായിരുന്നു.      ഒരോർമ്മ പുതുക്കൽ പോലെ രണ്ടുപേരും അവിടെ നിന്ന് ബിഡിവലിച്ചു . ഇടക്കിടക്ക് അകത്തു നടന്ന, ഓർത്താൽ ഇക്കിളിയുണ്ടാകുന്ന സംഭവങ്ങൾ രണ്ടുപേരും പറഞ്ഞ് ഊറി ചിരിച്ചു . ബീഡി താഴെയിട്ടു ചവിട്ടി അണച്ചശേഷം കാറിനടുത്തേക്ക് നടന്നു. 

       തൊമ്മിച്ചൻകാർ സ്റ്റാർട്ട് ചെയ്തപ്പോൾ വർക്കിച്ചൻ സ്റ്റീരിയോ ഓൺ ചെയ്തു .'ചാലക്കുടി ചന്തയ്ക്കു പോകു മ്പോൾ ചന്ദനച്ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ട് ഞാൻ' - എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിൽ നിന്ന് തിരിച്ചുപോകുമ്പോൾ ഈ പാട്ടാണ് . വർക്കിച്ചൻ കുട്ടനാടൻ ഓർമ്മ പുതുക്കാനായി തോർത്തെടുത്ത് തലയിൽകെട്ടി സുഖമായി ഇരുപ്പുറപ്പിച്ചു.

        കാർ ഹൈവേയിലൂടെ ചീറിപ്പായുകയാണ്. നേരം വൈകിയത് കാരണം ഹൈവേയിൽ കുറച്ച് വാഹനങ്ങളെ ഓടുന്നുള്ളൂ . ഒരു മണിക്കുറോളം വണ്ടിയോടിച്ചു കഴിഞ്ഞപ്പോൾ അവർക്കിറങ്ങേണ്ട എക്സിറ്റ് കിട്ടി. ലോക്കൽ റോഡിൽ കുറെ ഓടിച്ചു ചെന്നപ്പോൾ പെട്ടെന്ന് കാറ് ഭാരമുള്ള എന്തിലോ ഇടിച്ചപോലെ. ഒപ്പം ഒരു സ്ത്രീയുടെ നിലവി ളിയും. തൊമ്മിച്ചൻ ബ്രേ ക്കിൽ ആഞ്ഞു ചവുട്ടി. വണ്ടി നിന്നു . ശബ്ദം കേട്ട് ഭയന്ന തൊമ്മിച്ചൻ രണ്ടു മിനിറ്റു കണ്ണടച്ചിരുന്നു. കണ്ണ് തുറന്നു നോക്കുമ്പോൾ വർക്കിച്ചൻ ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുകയാണ്.

       'എടൊ..ഒന്നെണീക്ക്'

       വർക്കിച്ചനെ കുലുക്കി വിളിച്ചുണർത്തി . തെല്ലു നീരസത്തോടെ വർക്കിച്ചൻ ചോദിച്ചു:

       'ങാ എന്നാ പറ്റി? '

       'വണ്ടി ആരെയോ ഇടിച്ചെന്നാ തോന്നുന്നു. ഒന്നിറങ്ങി നോക്കാം. വാ .'

       ‘നിന്നോട് പലപ്പോളും പറഞ്ഞിട്ടുള്ളതാ. കള്ളടിച്ചു ലക്ക് കെട്ട് വണ്ടിയോടിക്കരുതെന്ന്. ഇപ്പം ഓരോന്നു വരുത്തിവെച്ചിട്ട്.'

       'അങ്ങനെയെങ്കിൽ അടുത്ത പ്രാവശ്യം മൂന്നാമതൊരാളെക്കൂടി കൊണ്ടു വരണം. നീ കാര്യം മനസ്സിലാക്ക് . സംഗതി സീരിയസ് ആണ്. വാ നമുക്കൊന്ന് നോക്കാം.'

       'പിന്നേ ഞനെങ്ങും വരുന്നില്ല. തന്നെയിറങ്ങി നോക്ക്'

       ‘യ്യോ ഇങ്ങനെയൊരവസരത്തില് നീയെന്നെ ഒറ്റക്കാക്കിയാലോ. പൊന്നു വർക്കിച്ചാ, എന്നോടൊപ്പം ഇറങ്ങ്. ഒരു ബലം താ'

       മടിച്ചാണെങ്കിലും തൊമ്മിച്ചനു കൂട്ടായി വർക്കിച്ചനും ഇറങ്ങി. തടിച്ചൊരു കറമ്പിപ്പെണ്ണിനെയാണ് വണ്ടിയിടിച്ചത്. വണ്ടിയുടെ മുൻ ഭാഗം കുറച്ചു തകർന്നെങ്കിലും അവർക്ക് കാര്യമായ പരിക്കുള്ളതായി കണ്ടി ല്ല . റോഡു കുറുകെ മുറിച്ചു കടക്കുന്നതിനിടയ്ക്ക് പറ്റിയതാണ് . കാലിനാണ് പരിക്ക് .

       'രാതി ഈ സമയത്ത്, എന്തോ അനാശാസ്യത്തിനു പോയിട്ടു വരുവാ,' വർക്കിച്ചൻ പറഞ്ഞു.

       'അത് പറഞ്ഞിട്ട് കാര്യമില്ല . ഇപ്പം എന്നാ ചെയ്യും?'

       'എന്നാ ചെയ്യാനാ. നീ ആ വണ്ടീടെ കീയിങ്ങുതാ! രാതി ഓരോന്നിറങ്ങി നടക്കും . മനുഷ്യന്റെ സമാധാനം കെടുത്താൻ ..'

       'എന്നാ വർക്കിച്ചാ ഈ പറേണെ. ഇത് നാടല്ല. ഹിറ്റ് ആൻഡ് റൺ കേസാ . അറിയില്ലെങ്കിൽ കേട്ടോ'

       'ഓ ... എന്നാ ഒരു കാര്യം ചെയ്യാം. നമുക്ക് 911 വിളിക്കാം. പോലീസ് വരട്ടെ . ഇവളുടെ രക്ഷയാണോ അതോ നമ്മുടെ രക്ഷയാണോ വലുത് എന്നാദ്യം തീരുമാനിക്ക് . അല്ലെങ്കിൽ നീ പറഞ്ഞപോലെ പോലിസിനെ വിളിക്കാം. എന്നിട്ട് അന്നമ്മയും ഗ്രേസിയും അറിയട്ടെ, നമ്മുടെ തരികിടകളെല്ലാം. പിന്നെ പായ്ക്ക് ചെയ്തു എങ്ങോട്ടു വിട്ടു എന്നാലോചിച്ചാമതി. കുറച്ചു ഭാഗ്യമുണ്ടെങ്കിൽ വീണ്ടും നാട്ടിലെ വയൽ വരമ്പത്തിരുന്നു സമയം കൊല്ലാം. പിന്നെ അതിന് പോലിസ് വിട്ടുകൊടുക്കുമോ എന്നറിയില്ല. നന്നായി പൂസായിട്ടുമുണ്ടല്ലോ,” വർക്കിച്ചൻ പരിഹാസത്തോടെ പറഞ്ഞുനിർത്തി .

       'ശ്ശോ..വെറുതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതെ . ഒരു പോംവഴി പറ'


       'ആദ്യം ചത്തോ ഇല്ലയോ എന്ന് നോക്കാം'

       വർക്കിച്ചൻ അവളുടെ തലക്കടുത്തു കുത്തിയിരുന്നു. പിന്നാലെ തൊമ്മിച്ചനും. ഗ്രേസി പഠിപ്പിച്ച പ്രാഥമിക ശുശ്രൂഷയിൽ ഒരിനം ആദ്യമായി വർക്കിച്ചൻ പരീക്ഷിച്ചു. കുനിഞ്ഞിരുന്ന് അവളുടെ വലതുകൈ പിടിച്ചു പൾസ് പരിശോധിച്ചു. തൊമ്മിച്ചൻ ആകാംക്ഷയോടെ കാത്തിരുന്നു.

      'ചത്തിട്ടില്ല. ബോധം പോയിട്ടേ ഉള്ളൂ'

       വർക്കിച്ചൻ പറഞ്ഞു .

      'ഇനിയിപ്പം എന്നാ ചെയ്യും?'

      'ഇനി എല്ലാം പറയുന്നതുപോലെ ചെയ്താൽ മതി . ആ കീയിങ്ങു താ . ഭാഗ്യത്തിന് ഒരു കാറുപോലും ഈ വഴി വന്നില്ല ഇതുവരെ. ഇനി സമയം കളയാനില്ല. നമുക്കിവളെ താങ്ങിയെടുത്ത് കാറിൽ കിടത്താം . ബാക്കിയെല്ലാം പിന്നെ പറയാം.'

       തൊമ്മിച്ചൻ ഒന്നും പറഞ്ഞില്ല . തന്റെ കാറിന്റെ കീ വർക്കിച്ചനെ ഏല്പിച്ചു . എന്നിട്ട് ഇരുവരും കൂടി അവളെ താങ്ങിയെടുത്ത് കാറിന്റെ ബാക്ക് സീറ്റില് കിടത്തി. എടുത്തു പൊക്കുമ്പോൾ തൊമ്മിച്ചൻ മനസ്സിലോർത്തു - എന്തൊരു ഭാരം..അന്നമ്മേടെ മൂന്നിരട്ടി കാണും.

       ഇപ്രാവശ്യം വർക്കിച്ചൻ വണ്ടിയോടിച്ചുകൊണ്ട് കാര്യം പറഞ്ഞു:

       'അതേ ഇത് വെറും സിമ്പിള് കേസ് ആണ്. ഇവളെ നമുക്ക് വീട്ടിൽ കാണ്ടു പോകാം'

       തൊമ്മിച്ചൻ: 

       'അയ്യോ .. അതപകടമല്ലേ. ഇവള് അവിടെ കെടന്നെങ്ങാനും ചത്താല് ..'

       'ഒന്നുമില്ല . ചെറുതായൊന്നു തട്ടിയതെ ഉള്ളു'

       ഇത് പറയുമ്പോൾ ഒരു ഡോക്ടറുടെ ഭാവം വർക്കിച്ചന്റെ മുഖത്തുണ്ടായിരുന്നു.

       'നമുക്കിവളെ വീട്ടിൽ കൊണ്ടുപോയി സോഫയില് കിടത്താം എന്നിട്ട് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്ത് മുഖത്ത് തളിക്കാം. അതോടെ അവളുടെ ബോധം തെളിയും. പിന്നെ കരിമീനും കൂട്ടി തനി കേരള ഡിന്നർ. അത് കഴിഞ്ഞു മാത്രം നടന്നതെല്ലാം പറഞ്ഞു കേൾപ്പിക്കാം. അവൾക്കു മനസ്സിലാവും. എല്ലാ കൂട്ടത്തിലുമില്ലേ നല്ലയാൾക്കാർ ? ഒരുപക്ഷെ അതോടെ നമ്മൾ നല്ല സുഹൃത്തുക്കളാവുകയും ചെയ്യും.'

        പറഞ്ഞത് പലതും തൊമ്മിച്ചൻ കേട്ടില്ല. അയാൾ ഉറക്കത്തിന്റെയും മദ്യത്തിന്റെയും ഭയത്തിന്റെയും സ്വാധീനത്തിലാണ്. വണ്ടി വീടിനടുത്തെത്തിയപ്പോൾ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു . കാർ വെളിയിൽ പാർക്ക് ചെയ്തിട്ടു വർക്കി ഇറങ്ങി വീട് പതുക്കെ തുറന്നു. ചുറ്റും ഒന്നു കണ്ണോടിച്ചു. പരിസരം സുരക്ഷിതം എന്ന് ഉറപ്പു വരുത്തിയതിനുശേഷം തൊമ്മിച്ചനെ വിളിച്ചു. ഒരു സ്വപ്നത്തിലെന്നപോലെ അയാൾ വർക്കിച്ചൻ പറഞ്ഞതെല്ലാം അനുസരിച്ചു .

       ഇരുവരും ബാക്ക് സീറ്റില് കിടന്നിരുന്ന സ്ത്രീയെ താങ്ങിയെടുത്ത് ലിവിംഗ് റൂമിലെ സോഫയിൽ കൊണ്ടു കിടത്തി.

       'ഹോ രക്ഷപ്പെട്ടു. ഓരോന്ന് വരുത്തി വെച്ചിട്ട് ഇപ്പം ഞാനുള്ളതുകൊണ്ട് രക്ഷപ്പെട്ടു . കുറച്ചു വെള്ളം കൊണ്ടുവാ,’ വർക്കിച്ചൻ തൊമ്മിച്ചനോട് അല്പം അധികാരത്തോടെ ആവശ്യപ്പെട്ടു.

       തൊമ്മിച്ചൻ ഒന്നും പറഞ്ഞില്ല. അയാൾ എണീറ്റ് അടുക്കളയിലെ ഫ്രിഡ്ജിനു നേരെ നടന്നു.

       ഫ്രിഡ്ജ് തുറക്കുമ്പോഴാണ് മുകളിൽ തന്റെ ഫാമിലി ഫോട്ടോ ശ്രദ്ധയിൽ പെട്ടത്. ഫ്രിഡ്ജ് തുറന്ന് ഒരു വലിയ ബോട്ടിൽ വെള്ളവും രണ്ടു ഗ്ലാസ്സുകളും ഷിവാസ് റീഗലിന്റെ ബോട്ടിലുമായി വർക്കിച്ചനടുത്തെത്തി ചോദിച്ചു .

       'എടോ തന്റെ വീട്ടിലെങ്ങിനെ ഞങ്ങളുടെ ഫോട്ടോ വന്നു?'

       വർക്കിച്ചൻ ഒന്നും പറയാതെ രണ്ടു ഗ്ലാസ്സുകളിലായി ഓരോ ഡബിൾ ലാർജ് ഒഴിച്ചു.

       'അതേ..തന്റെ ബോധം കംപ്ലീറ്റ് പോയെന്നാ തോന്നുന്നെ. ഇത് തന്റെ വീടാന്നെ,'

ഗ്ലാസിൽ വെള്ളം ഒഴിക്കുന്നതിനിടെ വർക്കിച്ചൻ പറഞ്ഞു.

       കേട്ടപാടെ തൊമ്മിച്ചനു സ്വബോധം തിരിച്ചു കിട്ടിയതുപോ ലെ. ഇതിലെന്തോ എന്തോ പന്തികേട് ഉള്ളതുപോലെ തോന്നിയാവണം അയാൾ ചോദിച്ചു.


       'അതെ വർക്കിച്ചൻ വണ്ടിയോടിച്ചപ്പം തന്റെ വീട്ടിലേക്കായിരിക്കും എന്നല്ലേ ഞാൻ വിചാരിച്ചേ'

       'എന്നാലും കാർ തൊമ്മിച്ചന്റേതല്ലായോ ?'

       'ഇത് മഹാ ചതിയായിപ്പോയി’

       വർക്കിച്ചനാവട്ടെ വല്ലാത്ത ദേഷ്യം വന്നു . അയാൾ ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു:

       'ഒരുമാതിരി കോപ്പിലെ വർത്തമാനം പറയരുത് . തന്റെ കൂടെ ഇറങ്ങി തിരിച്ച എന്നെ വേണം പറയാൻ. ഓരോ തൊന്തരവ് വരുത്തിവെച്ചിട്ട് അവളെയും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോണം അല്ലേ?'

       'എന്നാലും. ഇത് ചതിയാണ്. താൻ എന്നെ ട്രാപ്പിൽ ആക്കാൻ ചെയ്തതാണിത്,’ തൊമ്മിച്ചനിതു പറഞ്ഞപ്പോൾ വർക്കിച്ചൻ പൊട്ടിത്തെറിച്ചു.

       'ദേ എന്റെ സ്വഭാവം മാറ്റരുത്. പോലീസിനെ വിളിച്ചു പറഞ്ഞു തന്നെ അക ത്താക്കിയിട്ട് എനിക്കെന്റെ വീട്ടിൽ പോവാനറിയാം. അവിടെ മിണ്ടാ തിരുന്നോ ”

       എന്തിനു പറയുന്നു . അവർ തമ്മിൽ വല്ലാത്ത വഴക്കായി. വഴക്ക് പുരോഗമിക്കുന്നതനുസരിച്ച് ഷിവാസ് റീഗല് തീർന്നുകൊണ്ടേയിരുന്നു.

       ഗ്രേസിയെ വെച്ചെന്താ പറഞ്ഞപ്പോഴാവണം വർക്കിച്ചൻ തൊമ്മിച്ചന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ചു. താഴെ വീണ തൊമ്മിച്ചൻ, വർക്കിച്ചന്റെ കാലിൽ ശക്തിയായി പിടിച്ചു വലിച്ചു താഴെയിട്ടു. പിന്നെ നിലത്തു പൊരിഞ്ഞ പോരാട്ടം. രണ്ടു കൊച്ചു കുട്ടികളെപ്പോലെ അവർ നിലത്തു കിടന്നു മല്ലിട്ടു . 

       ഇതൊന്നുമറിയാതെ കറമ്പിപ്പെണ്ണ് സോഫയിൽ മുഖത്ത് തണുത്ത വെള്ളം വീഴുന്നതും കാത്ത് കിടന്നു.

       പെട്ടെന്നാണത് സംഭവിച്ചത് . പുറത്ത് കയറിയിരുന്ന് ശ്വാസംമുട്ടിക്കാൻ ശ്രമിച്ച വർക്കിച്ചന്റെ തലപിടിച്ച്, തൊമ്മിച്ചൻ ആത്മരക്ഷാർത്ഥം ചുവരിലേക്കിടിച്ചു . തന്റെ തല വേൾഡ് ട്രേഡ് സെന്റർ തകർന്നപോലെ തകരുന്നതായി വർക്കിച്ചനുതോന്നി. അയാൾ പ്രയാസപ്പെട്ടെണീറ്റ് കൈയിൽ കിട്ടിയ ഭാരമുള്ള ടേബിൾ ലാമ്പടുത്ത് തൊമ്മിച്ചന്റെ തലനോക്കി ഒറ്റയടി.

       നിലത്ത് പടർന്നിറങ്ങിയ ചോരകണ്ട് വർക്കിച്ചന്റെ സ്വബോധമുണർന്നു. അയാൾ ചിന്തിച്ചു.

       'എന്താണ് സംഭവിച്ചത്? കർത്താവേ..ഇനിയെന്നാചെയ്യും? പ്രിയപ്പെട്ട കൂട്ടുകാരനെ..അയാളുടെ വീട്ടിൽ വച്ച്.. ഹൊ..ഓർക്കാൻ വയ്യ.'

       പെട്ടെന്നാണ് കൈളിലേയും വസ്ത്രങ്ങളിലേയും ചോര ശ്രദ്ധയിൽപ്പെട്ടത്. അയാൾ ഷർട്ടും പാന്റും ഊരിമാറ്റി. എണീറ്റ് നടന്ന് വാഷ്ബേസിനടുത്ത് ചെന്നു. കൈയ്യും മുഖവും കഴുകി ചോര കളഞ്ഞശേഷം, മുന്നിലെ കണ്ണാടി നോക്കുമ്പോൾ കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം.

       ആരായിരിക്കും. അതോ തോന്നിയതോ? കർത്താവേ..പോലീസ് ആവുമോ? പിടിക്കപ്പെട്ടാൽ ഒരുപക്ഷെ എല്ലാ കുറ്റങ്ങളും തന്റേതാകും. വേണ്ട. ഒരിക്കലും പിടികൊടുക്കരുത്.

        വീണ്ടും ആരോ കാളിംഗ് ബല്ലടിക്കുന്ന ശബ്ദം. ഇനിയൊരുപക്ഷേ, അന്നമ്മയാവുമോ? ആലോചിക്കാൻ കൂടി വയ്യ . തൊമ്മിച്ചൻ പറഞ്ഞിട്ട് അന്നമ്മ കാരണമല്ലേ താനിവിടെ എത്തിയതുതന്നെ. ആ മുഖത്തങ്ങനെ നോക്കും. എന്തൊരു പാപിയാണു താൻ.

       അയാൾ പെട്ടെന്ന് ലിവിംഗ് റൂമിൽ തിരിച്ചെത്തി. ഷർട്ടും പാന്റും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി. താഴെകിടന്നിരുന്ന കാറിന്റെ താക്കോൽ കൈക്കലാക്കി പിൻവശത്തെ വാതിൽ ലക്ഷ്യമാക്കി നടന്നു.


2 comments:

  1. ഒരു സിനിമാ കഥക്കുള്ള വകുപ്പുണ്ടല്ലോ ..

    ReplyDelete
  2. അതായിരുന്നു പ്ലാൻ - മുൻപ് എഴുതിയത്. നടന്നില്ല

    ReplyDelete

Subscribe