Friday, July 31, 2020

ഹോസ്റ്റൽ

പിന്നിലത്തെ സീറ്റിൽ ചാരിക്കിടന്നുകൊണ്ട് പുറത്തെ കാഴ്ചകൾ കാണാൻ രസമുണ്ട്. മുഴുവൻ റബ്ബർ മരങ്ങളാണ്. കുന്നിനെ ചുറ്റിവരിയുന്ന റോഡിലൂടെ, കാർ മുകളിലേക്ക് പോവുമ്പോൾ ഡ്രൈവറോട് ചോദിച്ചു.

'ഇനിം എത്ര സമയമെടുക്കും?'

' ഏറിയാൽ ഒരു പതിനഞ്ചുമിനിറ്റ്.' അയാൾ പറഞ്ഞു.

സീറ്റിൽ ഒപ്പമുണ്ടായിരുന്ന മോനെയൊന്നു നോക്കി. അവനൊന്നും കാണണ്ട . ഒന്നിനോടും താല്പര്യവുമില്ല. ഐപാഡു നോക്കി അതിലെ കാഴ്ചകൾ കണ്ടു സീറ്റിൽ ചാരിക്കിടക്കുകയാണ്, കണ്ണുമടച്ചു.

രണ്ടാഴ്ചത്തെ അവധിയെടുത്ത് നാട്ടിൽ വന്നതാണ്. മോനോടൊപ്പം. അവന്റെ എഞ്ചിനിയറിംഗ് കോളേജ് അഡ്മിഷൻ ഫോർമാലിറ്റികളെല്ലാം തീർത്ത് ഹോസ്റ്റലിലുമാക്കിയിട്ട് തിരിച്ചുപോകണം. പിന്നെ ആറുമാസം കൂടുമ്പോളൊരിക്കൽ വന്നു കാണും. അവനു താല്പര്യ മുണ്ടായിട്ടല്ല . അവനിവിടെ പഠിക്കന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അവനെയും കൂടിയെനിക്ക് നഷ്ടപ്പെടാൻ വയ്യ. ജീവിതത്തിന്റെ ബാക്കിപത്രമാണവൻ. ഭർത്താവും മോളും അവർക്കു തോന്നിയ വഴിയേ പോയി. എന്നെക്കുറിച്ചാരും ഓർത്തില്ല . അല്ലെങ്കിലും എന്റെ ജീവിതം അങ്ങിനെതന്നെയായിരുന്നല്ലോ. മറ്റാർക്കൊക്കെയോ വേണ്ടി മാത്രം ജീവിച്ചവൾ .

കുടുംബത്തെ രക്ഷപ്പെടുത്താൻ നേഴ്സായി. ഡൽഹിയിൽനിന്ന് അമേരിക്കയിലെത്തി. മറുനാടൻ നഴ്സിനെ കെട്ടിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയോടെ മാത്രം വന്നയാളെ വിവാഹവും കഴിച്ചു . അയാളുടെ ഉദ്ദേശം മനസ്സിലാക്കുന്നതിൽ എനിക്കാണ് തെറ്റു പറ്റിയത്. അല്ലെങ്കിൽ തന്നെ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം. ഏതായാലും എനിക്കെന്റെ ജീവിതം നഷ്ടപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്നവർക്കെല്ലാം അവർക്കിഷ്ടപ്പെട്ട ജീവിതങ്ങളുണ്ടായി. ആദ്യത്തെ ഒരു പത്തു വർഷത്തെ സമ്പാദ്യം കുടുംബത്തെ നന്നാക്കാനായി നാട്ടിലേക്കയച്ചു . ഇപ്പോൾ നാട്ടിൽ വന്നിട്ട് താമസിക്കാൻ പോലും തനിക്കൊരിടമില്ല. സ്വന്തം സഹോദരൻ നാട്ടിലുണ്ടായിട്ടുപോലും ഒടുവിൽ ഫ്ളാറ്റ് വാടകക്കെടുക്കേണ്ടിവന്നു. അല്ലെങ്കിൽ അവരെന്തിനിനി എന്റെ കാര്യത്തിൽ താല്പര്യം കാണിക്കണം? അവർക്കാർക്കും ഇനി എന്നിൽ നിന്നൊന്നും കിട്ടാനില്ല. അതുതന്നെ കാര്യം . ഇനി കൊടു ക്കാനും എന്റെ കൈയ്യിലൊന്നുമില്ല .
ഇനിയുള്ളത് ഇവൻ മാത്രമാണ്. എന്റെ ജോഷ്. ഇവനെങ്കിലും ഈ മമ്മിയെ വിട്ടുപോകരുത് . സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ചു . അല്ലാ എന്തിനാണിപ്പൊ ഇതെല്ലാം ഓർക്കുന്നത്. പോയതുപോട്ടെ..

'മേഡം .... കോളേജെത്തി'

ഡ്രൈവർ കാറ് പോർട്ടിക്കോയിൽ നിറുത്തിയിട്ടു പറഞ്ഞു

'ഇവിടെ ഇറങ്ങിക്കൊള്ളു. ഞാൻ അങ്ങോട്ട് മാറ്റി പാർക്ക് ചെയ്യാം. ഫോൺ നമ്പരുണ്ടല്ലോ. പോകാൻ നേരം വിളിച്ചാൽ മതി '

'മോനേ ജോഷ് കം ” ഞാൻ അവനെ കോടി പുറത്തിറങ്ങി.

മൂന്നാം നിലയിലുള്ള കോളേജ് ഓഫീസിലേക്കുള്ള പടികൾ കയറി. ഓഫീസിലെ എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞശേഷമാണ് പ്രിൻസിപ്പലുമായുള്ള മീറ്റിംഗ്. ഹാഫ് ഡോർ തുറന്ന് അകത്തു കയറി. പിറകേ ജോഷും. മുന്നിലിരുന്ന ഫയലിൽ എന്തോ കുറിച്ചിട്ട് മുഖമുയർത്തി നോക്കുമ്പോഴാണ് പ്രിൻസിപ്പൽ ഡോ.രവീന്ദ്രന്റെ മുഖം ആദ്യമായി കണ്ടത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് രവിയല്ലേ. പഴയ കോളേജ് മേറ്റ് . എന്തൊക്കെയോ ഓർമകൾ നിയന്ത്രണമില്ലാതെ മനസിലേക്കിരമ്പി കയറുന്നു. എന്തൊരു കൂടിക്കാഴ്ചയാണിത്. തികച്ചും അവിചാ രിതം. ഈ മുഖം കാണുമ്പോൾ പിന്നിട്ടത് ഒത്തിരി വർഷങ്ങളായിരുന്നു എന്നോർമ്മ വരുന്നു . കുറെയധികം നരച്ചിട്ടുണ്ട്. താടിയും കണ്ണാ ടിയുംകൂടിയായപ്പോൾ ആകെ മാറിയതുപോലെ. എന്തൊരു കൂടിക്കാഴ്ചയാണിത്. എന്തായാലും ഒറ്റനോട്ടത്തിൽ തന്നെ പരസ്പരം മനസ്സിലായല്ലോ. ദൈവത്തിനു നന്ദി .

'സാറാ..വല്ലാത്ത സർപ്രൈസ് ആണു കേട്ടോ..ഒട്ടും പ്രതീക്ഷിച്ചില്ല'

എന്തുപറയണമെന്നറിയാതെ അമ്പരന്നുനിന്ന തന്നോട് കാഷ്വലായാണ് രവിയതു പറഞ്ഞത് . മനസ്സ്നിറയുന്നു . കണ്ണീരോടെ ഒന്നു പുഞ്ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

'മോന്റെ പേര്? '

മോനെ നോക്കി രവി ചോദിച്ചു.

'ഇവൻ ജോഷ്'

'അമ്മയെക്കാളും പൊക്കം വച്ചല്ലോ. ഇരിക്ക് രണ്ടുപേരും.'

മുന്നിലെ കസേര ചൂണ്ടിക്കാട്ടി രവി പറഞ്ഞു . ഞങ്ങൾ ഇരുന്നു. രവിക്ക് ജോഷിനോട് പലതും ചോദിക്കാനുണ്ടായിരുന്നു. അവനാവട്ടെ ഒട്ടും താല്പര്യമില്ലാതെയും, പലപ്പോഴും മുഖത്തു നോക്കാതെയും മറുപടി പറഞ്ഞു. വളരെ ചുരുക്കി. വളരെഫ്രീയായാണ് രവി സംസാരിച്ചിരുന്നത്.

ഇടക്ക് പെട്ടെന്നെന്തോ ഓർത്തപോലെ ഞാൻ ചോദിച്ചു.

' രവിയുടെ കുടുംബം?'

അതിനു മറുപടി വെറുതെ ഒരു ചിരിയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു .

'ഒരിക്കൽ കല്യാണം വേണമെന്ന് തോന്നിയിരുന്നു. അറിയാമല്ലോ അന്നത് നടന്നില്ല. പിന്നെ , കുറെക്കാലം പഠനവും യാത്രയുമൊക്കയായങ്ങു പോയി. പിന്നൊരിക്കലും അതേപ്പറ്റി ചിന്തിച്ചിട്ടില്ല. ബട്ട് ഐ ഹാവ് നോ കംപ്ലൈൻസ് ..പരാതികളില്ല. ഹാപ്പി'

മനസ്സിൽ ഓർമകളുടെ വേലിയേറ്റം. കണ്ണുകൾ നനയുന്നത് രവിയുടെ ശ്രദ്ധയിൽപെടാതിരിക്കാൻ നന്നെ പാടുപെട്ടു. തന്റെ കാര്യം എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ് പ്യൂൺ കയറിവന്ന്, അടുത്ത അപ്പോയിന്റ്മെന്റിനെക്കുറിച്ച് ഓർമ്മിപ്പിച്ചു. നന്നായി ഇവിടെവച്ചോന്നും പറയണ്ട. യാത്രപറഞ്ഞിറങ്ങുമ്പോൾ പരസ്പരം ഫോൺ നമ്പർ കൈമാറാൻ മറന്നില്ല.

'വിളിക്കാം' ഞാൻ പറഞ്ഞു.

വാടകക്കെടുത്ത ഫ്ളാറ്റിൽ ഉറക്കം വരാതെ ഓരോന്നോർത്തു കിടന്നു. പിന്നെ വിളിക്കാമെന്നു പറഞ്ഞെങ്കിലും വിളിച്ചില്ല.

ക്ലാസ്സ് പരീക്ഷയിൽ നാട്ടിലേറ്റവും ഉയർന്ന മാർക്കു വാങ്ങിയ കുട്ടിയെന്നും പറഞ്ഞാണ് മമ്മി കോളേജ് അഡ്മിഷൻവേളയിൽ രവിയെ പരിചയപ്പെടുത്തിയത്. ബെൽബോട്ടും പാന്റും വലിയ കോളറുള്ള ഹാഫ് കൈ ഷർട്ടുമിട്ടു നേർത്ത വരയൻ മീശക്കാരനായാണ് രവിയെ ആദ്യം കാണുന്നത്. ഒരു പാവം ചെക്കൻ. പിന്നെ രണ്ടു വർഷം ഒരേ കോളേ ജിൽ. ഒരേ ബസ്സിൽ പോക്കും വരവും, ഒന്നോർക്കുമ്പോൾ ജീവിത ത്തിൽ ഏറ്റവും സന്തോഷിച്ച് രണ്ടുവർഷങ്ങൾ.

പിന്നെ രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞ് പഠനം തുടർന്നെങ്കിലും പരസ്പരബന്ധം മുറി യാതെ തന്നെ നിന്നു . രവിക്ക് എന്നോട് ഇഷ്ടമായിരുന്നു . സ്നേഹമാണെന്നുതന്നെ പറഞ്ഞിട്ടുമുണ്ടായിരുന്നല്ലോ. പക്ഷെ..എന്തൊക്കെയാണ് താൻ ആലോചിച്ചു കൂട്ടുന്നത് , വെറുതെ. ഓർമ്മകൾ ഓർമ്മകളായിതന്നെ നില്ക്കട്ടെ.

ഒന്നു മയങ്ങാൻ തുടങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. പ്രതിക്ഷ തെറ്റിയില്ല.

'വിളിക്കാം . എന്നു പറഞ്ഞിട്ട് വിളിച്ചതേയില്ല? എന്തു പറ്റി?'

ശരിയാണ് . വിളിക്കാമെന്നു പറഞ്ഞ് പിരിഞ്ഞിട്ട് ഇത് അഞ്ചാംദിവസമാണ് .

'ഏയ് ഒന്നുമില്ല. പതുക്കെയാവാം എന്നു കരുതി . അത്രമാത്രം.'

പല കാര്യങ്ങളും സംസാരിച്ചു . ഏറെയും വ്യക്തിപരമല്ലാത്തവ തന്നെ . ഇടക്ക് ജോഷിന്റെ കോളേജു പഠനം തുടങ്ങുന്നതിനുമുമ്പ് ഓറിയന്റേഷനുവേണ്ടി ഒരു ടിച്ചറെ നോക്കുന്നതായി പറഞ്ഞപ്പോൾ രവിയുടെ മറുപടി എന്നിൽ കൗതുകമുണർത്തി.

'ഒരാഴ്ച അവനെ എന്റെ വീട്ടിൽ വിടുന്നതിൽ വിരോധമുണ്ടാ?'

ഞാൻ സംശയത്തോടെ പറഞ്ഞു

'അതൊക്കെ രവിക്ക് ...' 

മുഴുമിപ്പിക്കുന്നതിനുമമ്പ് രവി പറഞ്ഞു.

'സാറ അവന്റെ കൈയ്യിൽ ഫോൺകൊടുക്ക് .'

'മോനെ, പ്രിൻസിപ്പലങ്കിൾ വാൺഡ് ടു ടാക്ക് റ്റു യൂ'

ഞാൻ ജോഷിനെ വിളിച്ചു. ഫോണുംകൊണ്ട് അവന്റെ മുറിയിൽ ചെന്നു. അവനൊട്ടും താല്പര്യമില്ലായിരുന്നു. എന്നാലും അവസാനം സംസാരിക്കാൻ തയ്യാറായി. ഫോൺ അവനുകൊടുത്തിട്ട് ഞാൻ അടുക്കളയി ലേക്കുപോയി. അവർ എത്രനേരം സംസാരിച്ചെന്നറിയില്ല.

പക്ഷെ ഫോൺ സംസാരം കഴിഞ്ഞത്തി അവൻ പറഞ്ഞു .

'ഹി സെഡ് ഹി ഈസ് ഗോയിംഗ് ടു സെൻഡ് ഹിസ് കാർ.ഇൻ ദി മോർണിംഗ്..മേ ബി ഐ കാൻ ഗോ വിത്ത് ഹിം .. ”

ഞെട്ടിപ്പോയി. രാവിലെ രവിയോടൊപ്പം പോവാൻ അവനു സമ്മതമത്രെ. അവനിവിടെ വന്നതു മുതല് മൂഡിയാണ്. ആരോടും സംസാരിക്കണ്ട. കാണണ്ട . ഇന്നെന്തു പറ്റി?

പിറ്റേന്നു രാവിലെ കാറെത്തി . രാത്രി ഡിന്നറും കഴിഞ്ഞാണവൻ തിരിച്ചെത്തിയത്. എന്തു ചെയ്തു എന്ന ചോദ്യത്തിന് വെറുതെ കടപ്പുറത്തും മറ്റും കറങ്ങി നടക്കുകയായിരുന്നു എന്നായിരുന്നു മറുപടി . രാത്രി രവിയെ വിളിച്ചു, കാര്യങ്ങളറിയാൻ .

' ഉം.. ഞങ്ങൾ കുറച്ച് സ്ഥലങ്ങൾ കണ്ടു. കുറെയാളുകളെ കണ്ടു.'

അല്പസമയത്തിനുശേഷം രവി തുടർന്നു.

'ഇതൊക്കെ തന്നെയല്ലേ ഓറിയന്റേഷൻ. അവൻ നമ്മുടെ നാടിനെയറിയണം. നമ്മുടെ ആൾക്കാരെ അറിയണം. അതാണു പ്രധാനം . എനിക്കു വിട്ടുതരൂ . അവന്റെ കാര്യത്തിൽ വിഷമിക്കണ്ട.'

മനസ്സിലെ ഓറിയന്റേഷൻ വേറെയായിരുന്നു. തികച്ചും അക്കാദമിക്ക്. എങ്കിലും ഒന്നും പറഞ്ഞില്ല. അക്കാദമിക്സിൽ ഡോക്ടറേറ്റുള്ള രവിയെ ഞാൻ പറഞ്ഞു മനസ്സിലാക്കണ്ടല്ലോ. പിന്നെയും ഫോണിൽ സംസാരം തുടർന്നു. കൂടുതലും ജോഷിന്റെ കാര്യങ്ങൾ. ഒരാഴ്ചകഴിഞ്ഞാൽ അവനെ ഹോസ്റ്റലിലാക്കി തനിക്കു തിരിച്ചു പോകേണ്ടതല്ലേ? ഒരമ്മയുടെ എല്ലാ അസ്വസ്ഥതകളും ഉൽക്കണ്ഠാകളും രവിയോടു പറ ഞ്ഞു, എന്തോ ഒരു വിശ്വാസത്തിന്റെ പേരിൽ.

'എല്ലാം ശരിയാവും. ഡോൻഡ് വറി. ഞങ്ങളൊക്കെയില്ലേയിവിടെ?' രവി സമാധാനിപ്പിച്ചു .

സംഭാഷണം അവസാനിക്കുന്നതിനുമുമ്പ് പെട്ടന്നായിരുന്നു ആ ചോദ്യം.

'മടങ്ങിപ്പോകുന്നതിനുമുമ്പ് ഒന്നുകാണാൻ തരമാവുമോ?'

പ്രതീക്ഷിച്ചതല്ല. എന്തെങ്കിലും പറയുന്നതിനുമുമ്പ് രവി പറഞ്ഞു.

'ചോദിച്ചെന്നേയുള്ളൂ . ഇവിടം വിട്ടുപോയാൽ ഇനിയെന്നാ കാണാൻ പറ്റുക?'

ഹൃദയത്തിൽ തുളഞ്ഞു കേറുന്ന ചോദ്യം. ഒന്നും കൂടുതലാലോചിച്ചില്ല . ഞാൻ പറഞ്ഞു .

'കാണാം'

തുടർന്നുള്ള ദിവസങ്ങളിലും രാവിലെതന്നെ കാറെത്തി . രാത്രി അധികം വൈകാതെ തന്നെ അവർ തിരിച്ചെത്തിയിരുന്നു. മൂന്നുനാലു ദിവസങ്ങൾകൊണ്ട് അവനിൽ നല്ല മാറ്റങ്ങൾ കാണുന്നുണ്ട്. വെറും 'ഹായ്' എന്നഭിസംബോധന ചെയ്തിരുന്ന രവിയയിപ്പോൾ 'രവിയ ങ്കിൾ' എന്നാണ് പറയുക. എന്നോടുള്ള പെരുമാറ്റത്തിൽ തന്നെ മാറ്റം. എന്തോ കുറച്ച് വിനയവും ഗുരുത്വവുമൊക്കെ വന്നപോലെ. രാത്രി വന്നാൽ തന്നെ മുറിയിൽ കയറി ഏതങ്കിലും പുസ്തകം വായിക്കുകയോ ഡി.വി.ഡി. ഇട്ടു കാണുകയോ ഒക്കെയാണിപ്പോൾ പതിവ്. വീഡിയോ ഗെയിംസ് ഇല്ലേയില്ല . ഒരുദിവസം ഞാൻ വെറുതെ അവന്റെ മുറിയിൽ ചെന്നു. ഏതോ സിനിമ കാണുകയാണ്. ചോദിച്ചപ്പോൾ പറഞ്ഞത് മനസിലായില്ലെങ്കിലും നല്ലതെന്തോ ആണെന്ന് തോന്നി. എന്താ യാലും നന്നായി വരട്ടെ.

ജോഷിനെ ഹോസ്റ്റലിൽ അയയ്ക്കുന്നതിനു തലേദിവസമാണ് രവിയെ വീണ്ടും കണ്ടത് . ഒരിക്കൽ ഞങ്ങളേറ്റവും ഇഷ്ടപ്പെട്ടിരുന്ന കടൽ തീരം . കടൽ എന്നും ആശ്ചാസമായിരുന്നു . പരസ്പരം ഒന്നും പറയാത കുറെ നേരമിരുന്നു. ഒരു പാറക്കെട്ടിനു മേളിൽ. ഇടക്കൊന്നു നോക്കു മ്പോൾ ആ കണ്ണുകളിൽ ചാരിതാർത്ഥ്യം. കുടുംബത്തെക്കുറിച്ചു ചോദി ച്ചപ്പോൾ എല്ലാം പറയേണ്ടിവന്നു. അല്ല, ഒരിക്കൽ അവസരം കിട്ടുമ്പോ എല്ലാം പറയണം എന്നു കരുതിയാണല്ലോ. എന്തോ മനസ്സിന്റെ ഭാരം വല്ലാതെ കുറഞ്ഞപോലെ.

ഇടക്ക് രവി പറഞ്ഞു.

'പോകുന്നതിനുമുമ്പ് കാണുമെന്നു കരുതിയതല്ല . എത്ര പെട്ടന്നാണ് കാലം കടന്നുപോയത് . എനിക്കോർമ്മയുണ്ട്. ഞാൻ ഗവേഷണത്തിന് ഡൽഹിയിൽ പോകുന്നവരെ കാര്യങ്ങളറിയുന്നുണ്ടായിരുന്നു.'

'ഞാനും ഒത്തിരി അന്വേഷിച്ചിരുന്നു . പിന്നെ എന്റെ പരിമിതികൾ ..' ഞാൻ പറഞ്ഞു.

'എല്ലാം എനിക്ക് മനസ്സിലാവും' രവി ആശ്വസിപ്പിച്ചു.

' ഞാനോർത്തു ഒരു കുടുംബമൊക്കെയായി.....'

രവി ഒരുതരം നിസ്സംഗതയോടെ പറഞ്ഞു .

'എനിക്ക് അതോർത്തിന്നു വിഷമമില്ല. അതൊക്കെ പോട്ടെ. തിരിച്ചു പോയാലും വിളിക്കണം. മോനെക്കാണാൻ വരുമ്പോഴെങ്കിലും വീണ്ടും കാണണം.'

തിരിച്ചെത്തുമ്പോൾ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടത്തെയോർത്തുള്ള ദുഃഖമായിരുന്നോ അതോ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതെക്കുറിച്ചുള്ള സന്തോഷമായിരുന്നോ മനസ്സിൽ?

പിറ്റേന്ന് രാവിലെ ഹോസ്റ്റലിൽ പോകാനായി കാറെത്തി. ഞങ്ങൾ കാറിൽ കയറി. ഡ്രൈവർ പെട്ടികളെല്ലാം എടുത്ത് കാറിൽ വെച്ചു. രാത്രി പറഞ്ഞ കാര്യം ജോഷ് വീണ്ടുമോർമിപ്പിച്ചു . പോകുന്നവഴിക്ക് രവി അങ്കിളിന്റെ വീട്ടിൽ ഇറങ്ങണം. എന്തോ ഗിഫ്റ്റ് കരുതിയിട്ടുണ്ടത്രേ.

ഒരു ചെറിയ വീട്. എന്നാൽ മനോഹരം . ഒന്നിനും ഒരു കുറവുമില്ല . പറമ്പു നിറയെ മരങ്ങളും ചെടികളും . ബ്രേക്ക് ഫാസ്റ് അവിടുന്നാണെന്നു പറഞ്ഞപ്പോൾ നിരസിച്ചില്ല. എല്ലാം കഴിഞ്ഞ് വീട് മുഴുവനും കണ്ടു . പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോഴാണ് പെട്ടന്നതോർത്തത്. ഞാൻ ജോഷിനോട് പറഞ്ഞു .

'നീ ഗിഫ്റ്റ് വാങ്ങാൻ മറന്നു.'

അവൻ തിരികെ അകത്തുപോയി രവിയോടു ചോദിച്ചു.

'അങ്കിൾ വെയറീസ് മൈ ഗിഫ്റ്റ്?'

'ഓ . അതോ .. വരൂ . മമ്മിയെയും കൂട്ടിക്കോളൂ'

രവി ഞങ്ങളെ രണ്ടുപേരെയും മുകളിലത്തെ നിലയിലേക്കു കൂട്ടി ക്കൊണ്ടുപോയി.രണ്ടുപേർക്കും ആകാംക്ഷയായിരുന്നു. ഞങ്ങൾ കാണാത്ത ഒരു മുറിയുടെ മുന്നിൽ രവി നിന്നു. തിരിഞ്ഞ് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് മെല്ലെ വാതിൽ തുറന്നു . മൂവരും അകത്തുപോയി.

നന്നായി അലങ്കരിച്ച ഒരു പഠനമുറി. ഒരു ബെഡ് . പുസ്തകങ്ങൾ വയ്ക്കാനൊരു ഷെൽഫ് . മുറിയോടനുബന്ധിച്ചൊരു ബാത്റൂമും. ഒന്നും മനസ്സിലാകാതെ ഞങ്ങൾ നില്ക്കുമ്പോൾ രവി പറഞ്ഞു, ജോഷിനോടായി.

'ഹിയറിറ്റിസ് . ഇതാണ് നിനക്കുള്ള ഗിഫ്റ്റ്'

'നിനക്കായി ഞാൻ തയ്യാറാക്കിയ ഗിഫ്റ്റ്. എന്താ ഇഷ്ടമായോ?'

പറയാൻ വാക്കുകളില്ലാതെ ഞങ്ങൾ നില്ക്കുമ്പോൾ രവി എന്നോടു ചോദിച്ചു

'സാറാ..ഇവനെ എന്റെ കൂടെയാക്കിക്കൂടെ? ഇവിടെ നിന്നു പഠിച്ചുകൂടെ?'

2 comments:

Subscribe