Thursday, July 30, 2020

റിയോ

ബീച്ചിൽ ആൾക്കാരെത്തിത്തുടങ്ങുന്നതേയുള്ളൂ. ഇവിടം സർഗ മാണ് . അയാൾ മനസ്സിൽ കരുതി. ഒരാഴ്ചത്തെ അവധിയെടുത്താണ് റിയോ ഡി ജനറോ എന്ന സ്വപ്നലോകം കാണാൻ ഇന്നലെ വൈകുന്നേരം എത്തിയത്. എന്തൊക്കെ കേട്ടിരിക്കുന്നു ഈ സ്ഥലത്തെക്കുറി ച്ച്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്ന് ഇവിടെയാണ്. അടുത്തിടെ വായിച്ചു രണ്ടായിരത്തി പതിനാറിലെ ഒളിംപിക്സ് ഇവിടെ വെച്ചാണെന്ന്. പിന്നെ പ്രിയപ്പെട്ട കഥാകാരൻ പൗലോ കൊയ്‌ലോയുടെ നാട്. എപ്പോഴോ തീരുമാനി ച്ചു. അടുത്ത വേക്കേഷൻ റിയോയിലാണെന്ന് .

എയർപോർട്ടിൽനിന്നും ടാക്സി പിടിച്ച് ഹോട്ടലിലേക്കു വരുമ്പോൾ സ്വന്തം നാട്ടിലെത്തിയപോലെ. തിരക്കു പിടിച്ച് റോഡുകൾ. നനുത്ത ചാറ്റൽ മഴ. കൂറ്റൻ സിമന്റ് സൗധങ്ങൾ. നാടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചുമരെഴുത്തുകളും ചിത്രങ്ങളും. കാലാവസ്ഥയോ? കേരളം പോലെയെന്നല്ല കേരളം തന്നെ. കോപ്പകബാന ബീച്ചിലെ ഹോട്ടലിൽ മുറിയെടുത്തപ്പോൾ പ്രത്യേകം അന്വേഷിച്ചിരുന്നു. പനാമ ബീച്ച് എവിടെയാണ് . അപ്പോൾ റിസപ്ഷനിസ്റ്റ് പെണ്ണു പറഞ്ഞു .നടക്കാവുന്നതേയുള്ളു . ഒരഞ്ചു കിലോമീറ്റർ വരുമായിരിക്കും.

ഇന്ന് ഞായറാഴ്ച. ഹോട്ടലിൽ നിന്നുതന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച്, ഒരു പത്തരമണിയോടെ പനാമ ബീച്ചിലേക്ക് നടക്കാൻ തുടങ്ങി. റോഡ് രാവിലെതന്നെ സജീവമാവുന്നു . ടൂറിസ്റ്റുകൾ, ഓട്ട ക്കാർ, മോർണിംഗ് വാക്ക് നടത്തുന്നവർ പിന്നെ ഒറ്റയാൻമാർ. അങ്ങിനെ എല്ലാത്തരക്കാരും . ശനിയും ഞായറും ബീച്ചിനു മുന്നിലെ റോഡിൽ ഗതാഗതം നിരോധിക്കുമത്ര, ടൂറിസ്റ്റുകളുടെ സൗകര്യത്തിനു വേണ്ടി . റോഡിനരുകിലെ നടപ്പാതയിലൂടെ ഒരു ഷോർട്ട്സും ടീഷർട്ടുമിട്ട് കുമാരൻ നടന്നു . ഒരുവശം കുടലും മറുവശത്ത് ദൂരെയായി കാണുന്ന മലനിരകളും . ഈ തീരവും അതിന്റെ പരിസരങ്ങളും എത മനോഹരം . അകലെമലകളുടെ താഴ്വാരങ്ങളിൽ കാണുന്ന വലിയ ഹോട്ടലുകൾ .

ഇടക്കൊന്നു നിന്നു . ദാഹം തോന്നുന്നുണ്ട്. ഒരു കടയിൽ കയറി കരിക്ക് ചൂണ്ടിക്കാണിച്ചു . കരിക്കിൻ വെള്ളം കുടിച്ചശേഷം കൈയ്യിൽ കരുതിയിരുന്ന സിഗററ്റിനു തീകൊളുത്തി വലിച്ചു തീരുംവരെ ഒരു കല്പടവിലിരുന്ന് കടലും തീരവും കണ്ടാസ്വദിച്ചു. വീണ്ടും നടന്നൊടുവിൽ പനാമ ബീച്ചിലെത്തി.

ഉച്ചയാവുന്നതേയുള്ളു . ഇപ്പോൾതന്നെ അവിടം തിരക്കായിട്ടുണ്ട് . ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പേരിനുമാത്രം തുണികളുടുത്ത് തിരകളിൽ കളിച്ചു തിമിർക്കുന്നു . ഇടക്കു ചിലർ തീരത്തെ സ്വന്തം കൂടാരങ്ങളിലെത്തി ബിയറു കുടിക്കുന്നു. സാൻവിച്ച് കഴിക്കുന്നു . പൂഴിമണലിൽ തോർത്തു വിരിച്ച് വെറുതെ കിടക്കുന്നവരുമുണ്ട് . മറ്റുചിലരാകട്ടെ ബീച്ചിലെ ഓപ്പൺ ഷവറുകളിൽ കുളിച്ച് രസിക്കുന്നുമുണ്ട്. കുമാരൻ കാഴ്ചകൾ കണ്ടുകണ്ട് മുന്നോട്ട് നടന്നു.

പെട്ടെന്നാണാരു കാഴ്ച അയാളിൽ കൗതുകമുണർത്തിയത് . നട പ്പാതക്കരുകിലെ പൂഴിമണലിൽ, ശ്രദ്ധയോടെ തീർത്ത മണൽ ശില്പ ങ്ങൾ. എല്ലാം ആണിന്റെയും പെണ്ണിന്റെയും വിവിധ പോസുകളിൽ. ചിലർ ജോഡികളായി കെട്ടിപ്പുണർന്നു കിടക്കുന്നു . ഒരുത്തൻ ജട്ടിമാത്രമിട്ട് മലർന്നു കിടക്കുകയാണ്. അർദ്ധനഗ്നകളായ ചില സുന്ദരിമാർ ചരിഞ്ഞും കമഴ്ന്നും മലർന്നും കിടപ്പുണ്ട്. രസമുണ്ട്, നോക്കിനില്ക്കാൻ. ഇഷ്ടപ്പെട്ട ശില്പങ്ങളോടൊത്ത് പലരും ഇഷ്ടപ്പെട്ട പോസുകളിൽ ഫോട്ടോകളെടുക്കുന്നു. പിന്നെയവർ അരികിൽവെച്ച സംഭാവനപ്പെ ട്ടിയിലെന്തെങ്കിലുമൊക്കെയിട്ട് യാത്ര തുടരുന്നു. ശില്പസൗന്ദര്യം നുകർന്നുനിന്ന കുമാരന്റെ മനസ്സിൽ ഒരു സ്ത്രീശില്പം പെട്ടെന്ന് കയറിക്കുടി . വശം തിരിഞ്ഞ് അർദ്ധനഗ്നയായി കിടക്കുന്ന ഒരു സുന്ദരി. വടിവൊത്ത മാറിടങ്ങളും നിതംബവും. അയാൾ സൂക്ഷിച്ചു നോക്കി . ഈ മുഖം , മേനി , മദാലസമായ ഈ കിടപ്പ്. ഏറെ പരിചയമുള്ളാരു മുഖം പെട്ടെന്ന് മനസ്സിലോടിയെത്തി.

റീത്ത. അവളാവുമോയിത്? ഏയ് വെറുതെ തോന്നിയതാവും. കുറച്ചുനേരം സംശയിച്ചു നിന്നശേഷം തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴാണ് സംഭാവനപ്പെട്ടിക്കരികിൽ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്ന റീത്തയുടെ ഫോട്ടോ കുമാരന്റെ കണ്ണിൽപെട്ടത്. ഉള്ളിലെ ഞെട്ടൽ പുറത്തുകാട്ടിയില്ല . തിരിച്ച് ഹോട്ടലിലേക്ക് നടന്നു. രാത്രി കിടക്കാൻ നേരം അയാളോർത്തു . ഗോവക്കാരി ഒരു റീത്തായെ. ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലിനോക്കിയിരുന്ന റീത്തായെ പരിചയപ്പെട്ടപ്പോൾ അവളുടെ കേരളബന്ധമാണ് തന്നെ അവളിലേക്കാകർഷിച്ചത്. അമ്മ മലയാളിയത്രെ. അടുത്തു കഴിഞ്ഞ പ്പോൾ ഒരു ജീവിതകാലത്തിന്റെ തൃഷ്ണകൾ മുഴുവൻ ഒരുമിച്ചനുഭവിച്ചും ആസ്വദിച്ചും തീർത്തു. സ്നേഹം മൂക്കുമ്പോൾ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചിട്ടവൾ ചോദിക്കും.

'മൈ ഡിയർ ... വിൽ യൂ മാരി മീ?'

എന്നെ കല്യാണം ചെയ്യുമോ? അപ്പോഴൊക്കെ വെറുതെ ചിരിക്കുകമാത്രം ചെയ്തു. പിരിയുന്നതു വരെ ഇഷ്ടം വെറും ശാരീരികം മാത്രമായിരുന്നു. പിന്നീട് അവിടം വിട്ടശേഷമാണ് സ്വയം മനസ്സിലാക്കിയത്. അവളോട് വല്ലാത്ത സ്നേഹമായിരുന്നെന്ന്. രണ്ടു മൂന്നുമാസങ്ങൾക്കുശേഷം കുറെ കത്തു കളയച്ചെങ്കിലും മറുപടിയുണ്ടായില്ല. അവളുടെ പഴയ ഫോണും നിലവിലില്ല. പിന്നെ തിരക്കുപിടിച്ച ജീവിതത്തിൽ, വല്ലപ്പോഴും മനപ്പൂർവ്വ മല്ലാതെയായെത്തുന്ന ഓർമകളിൽ മാത്രമായി റീത്ത ഒതുങ്ങി. അന്നു രാതി അസ്വസ്ഥതമൂലം അയാൾക്ക് ഉറങ്ങാനായില്ല. രാവിലെ തന്നെയെണീറ്റ് കുളിച്ച് ചെറുതായൊരു ബ്രേക്ക് ക്ക് ഫാസ്റ്റും കഴിഞ്ഞ് പഴയ സ്ഥലത്തേക്കു നടന്നു. അത്ഭുതമെന്നു പറയട്ടെ, ശില്പി, തലേന്നു കണ്ട റീത്തായുടെ ശില്പം ഉടച്ചുകളഞ്ഞു പുതിയൊരെണ്ണം പണിയാണ് തുടങ്ങുന്നു. മറ്റു ശില്പങ്ങൾ പഴയതുതന്നെ . അവക്കു മാറ്റമില്ല .

കുമാരൻ മെല്ലെയടുത്തുചെന്ന് ശില്പിയോട് ചോദിച്ചു .
'ആരാണിവൾ . നിങ്ങൾക്കറിയുമോ ഇവളെ..?'

ശില്പിക്ക് തന്റെ ഇംഗ്ലീഷ് മനസ്സിലാവുമോ എന്നുപോലും ആലോചിക്കാതെയാണ് ചോദിച്ചത് . അയാൾ അതിശയത്തോടും അതോടൊപ്പം ഭയത്തോടെയും മുഖമുയർത്തി ഒന്നും മിണ്ടാതെ വീണ്ടും പണിയാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞ് ചോദ്യം ഒന്നുകൂടി ആവർത്തിച്ചു . ശില്പി പൊടുന്നനെയെണീറ്റ് കുമാരനടുത്തെത്തി പറഞ്ഞു .

'എന്താ നിങ്ങൾക്കറിയുമോ അവളെ . എങ്കിൽ പറ .. അവളെവിടെയാണ്? ഇല്ലെങ്കിൽ വെറുതെയെന്റെ സമയം മെനക്കെടുത്തണ്ട.'

ഒന്നും മിണ്ടാതെ തിരിച്ചുപോന്നു. അടുത്ത രണ്ടുദിവസങ്ങളിലും ശില്പിയെ കാണാൻ പോയെങ്കിലും കൂടുതലൊന്നും അയാളിൽ നിന്നു കിട്ടിയില്ല. രണ്ടാമത്തെ ദിവസം അയാൾ പറഞ്ഞു, അടുത്ത ദിവസം വൈകിട്ട് ബീച്ചിലെ ഒരു പ്രത്യേക സ്ഥലത്തുവെച്ച് തമ്മിൽ കാണാമെന്ന് . തെങ്ങുകൾ ഏറെയുള്ള, കായൽപോലെ വെള്ളം കെട്ടിനിന്ന ഒരു സ്ഥലം. കുറച്ചു നേരം തമ്മിൽ ഒന്നും സംസാരിച്ചില്ല .

ഒടുവിലയാൾ പറഞ്ഞു.

'നോക്കു ... എത്ര രാത്രികൾ ഞങ്ങളീ നിലാവത്ത് ഈ മണലിൽ ഉറങ്ങിയിരിക്കുന്നു. അവൾ പറയുമായിരുന്നു . ഇവിടം കാണുമ്പോൾ അവളുടെ ഗോവായെക്കുറിച്ചോർമ്മ വരുമെന്ന് '

അയാൾ പതുക്കെ കഥ പറഞ്ഞു തുടങ്ങി. പപ്പായെത്തേടിയെത്തിയതായിരുന്നു അവൾ . രണ്ടുവർഷം മുമ്പ് ഒരു മ്യൂസിക് ഗ്രൂപ്പിനോടൊപ്പമാണവളെത്തിയത് . പോർച്ചുഗീസുകാരനായ അച്ഛനൊരിക്കൽ ടൂറിസ്റ്റായിട്ടാണ് ഗോവയിലെത്തിയത്. അവിടെവെച്ച് അവളുടെ മമ്മിയെ പരിചയപ്പെട്ടു. ഒടുവിൽ വിവാഹവും. റീത്താ ജനിച്ച് കുറെ വർഷങ്ങൾക്കുശേഷം അയാൾ പറയാൻ തുടങ്ങി; അയാൾക്ക് അയാ ളുടെ സ്വന്തം മണ്ണിലേക്ക്, റിയോയിലേക്ക് തിരിച്ചുപോവണമെന്ന്. എന്നാൽ റീത്തായും അവളുടെ അമ്മയും അതിനു തയ്യാറല്ലായിരുന്നു . അങ്ങിനെ ഒരുനാൾ ആരുമറിയാതെ അയാൾ അവിടം വിട്ടു . റീത്ത ഇവിടെ വരുമ്പോൾ അവളുടെ കൈയിൽ ഒരു ഫോട്ടോയുമു ണ്ടായിരുന്നു, അവളുടെ പപ്പായുടെ'

'എന്നിട്ടെന്തായി..?'

കുമരൻ അക്ഷമനായി. ശില്പി കുറെനേരം മൗനമായിരുന്നു. എന്നിട്ട് തുടർന്നു.

'ആ മ്യൂസിക് ബാന്റ് അത്ര ശരിയായിരുന്നില്ലത്രേ . പാട്ടിനോടൊപ്പം അവർക്ക് മയക്കുമരുന്നു കച്ചവടവുമുണ്ടായിരുന്നു. അവൾ വഴിയായിരുന്നു മയക്കുമരുന്ന് വിറ്റിരുന്നത്. പിന്നീട് പലപ്പോഴും ഇവിടുത്തെ ലോക്കൽ മാഫിയയുമായി അതിന്റെ പേരിൽ വഴക്കിടേണ്ടി വന്നിട്ടു ണ്ട്. ഒരു സമയത്ത് അവളെ കൊല്ലാൻ വരെ അവർ പ്ലാനിട്ടിരുന്നു . അതിശയത്തോടെയും വേദനയോടെയും കുമാരൻ കഥ കേട്ടിരുന്നു . തെല്ലുനേരത്തെ ഇടവേളക്കുശേഷം അയാൾ വീണ്ടും സംസാരി ക്കാൻ തുടങ്ങി .

'ഈ മണലിൽ കെട്ടിപ്പുണർന്നു കിടക്കുമ്പോൾ, ചിലപ്പോഴൊക്കെ അവൾ പാടുമായിരുന്നു , സ്വപ്നങ്ങളെക്കുറിച്ചുള്ളാരു പാട്ട്'

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടയാൾ തുടർന്നു.

അവൾക്ക് ജീവിക്കണമായിരുന്നു. പിഴച്ചവഴികൾ വിട്ട് തന്നോടൊപ്പം ജീവിക്കാൻ അവൾക്കു കൊതിയായിരുന്നു . മ്യൂസിക് ബാന്റും മയക്കുമരുന്നു കച്ചവടവുമൊക്കെ വിട്ട് ഒരുമിച്ചെവിടെയെങ്കിലും പോയി ജീവിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ അതൊന്നുമത എളുപ്പമല്ലായിരുന്നില്ല.

'പറയു..എന്നിട്ട്?' കുമാരൻ ചോദിച്ചു.

'ഗോവക്ക് പോകാൻ ഞങ്ങൾ രഹസ്യമായി പ്ലാനിട്ടു. അവിടെ അവൾ പറഞ്ഞ ഏതോ പള്ളിയിൽവെച്ച് കല്യാണം. എനിക്ക് ഈ പണി അവിടെയും ചെയ്യാമല്ലോ. മമ്മിയെ കാണാനും ധൃതിയായെന്നവൾ പറയുമായിരുന്നു. തന്നെയും മമ്മിയെയും ഉപേക്ഷിച്ചുപോയ പപ്പ, ഈ റിയോയിലെവിടെയെങ്കിലും ഉണ്ടാവുമെന്നവൾ വിശ്വസിച്ചിരുന്നു. എന്നെങ്കിലും കണ്ടെത്തിയാൽ മമ്മിക്കു കൊടുത്ത വാക്ക് പാലിക്കാനും കഴിഞ്ഞനെ. പക്ഷെ സംഭവിച്ചതെല്ലാം വിശ്വാസങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു. ഒരു രാതി അക്രമികളിൽനിന്നും കഷ്ടിച്ചു രക്ഷപ്പെട്ട കഥ അവളെന്നോടു പറഞ്ഞു . കേട്ടു കഴിഞ്ഞപ്പോൾ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു “ ഒന്നുകിൽ നിയെന്നോടൊത്തു വരിക . അല്ലെങ്കിൽ നീ പറയുന്നിടത്തേക്ക് നമുക്ക് പോകാം , എവിടെയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നിടത്തേക്ക് .... അല്ലെങ്കിൽ ..'അവളത് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. അടുത്ത വെള്ളിയാഴ്ച രാത്രി റിയോ വിടാം എന്നു പദ്ധതിയിട്ടാണ് ഞങ്ങൾ പിരിഞ്ഞത് . എന്നാൽ ആ വെള്ളിയാഴ്ച ഒരിക്കലുമെത്തിയില്ല. അവളെ പിന്നെ ഞാൻ കണ്ടി ട്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു മ്യൂസിക് ബാന്റും സ്ഥലം വിട്ടെന്ന്.'

അയാൾ പറഞ്ഞു നിറുത്തി . കുമാരൻ എന്തു പറയണമെന്നറിയാതെ വിഷമിച്ചു . താനൊരിക്കൽ അടുത്തറിഞ്ഞിരുന്ന റീത്തായെന്ന പെൺകു ട്ടിയുടെ ജീവിതത്തിൽ ഇത്രയധികം സങ്കീർണ്ണതകൾ ! വിശ്വസിക്കാൻ തന്നെ വയ്യ .

ഒടുവിൽ ശില്പിയെ സമാധാനിപ്പിക്കാനെന്നവണ്ണം പറഞ്ഞു .

'സ്വന്തം ഇഷ്ടപ്രകാരം അവൾ നിങ്ങളെ വിട്ട് മറ്റൊരിടത്തേക്കും പോവില്ല. ഒരുപക്ഷെ, ആപത്ത് ഭയന്ന്, ബാന്റ് അവളെയുംകൊണ്ട് സ്ഥലം വിട്ടതാവാം..'

അയാൾ പറഞ്ഞു .

'ശരിയാണ്. അങ്ങിനെ സാധ്യതകളുണ്ട് . എല്ലാം ഞാനാലോചിച്ചതാണ് . ഞാനിന്നും കാത്തിരിക്കുന്നു. എന്റെ ഒരുദിവസം തുടങ്ങുന്നത് അവളെ ഇഷ്ടപ്പെട്ട രീതിയിലൊരുക്കി കിടത്തിക്കൊണ്ടാണ്. ഞാനിവിടെ തന്നെയുണ്ടാകും. ഒരിക്കലവൾ വരുമെന്ന പ്രതീക്ഷയിൽ'

അവിടെ അയാളോടൊപ്പം എത്രനേരമിരുന്നുവെന്നറിയില്ല. തിരിച്ച് ഹോട്ടലിലേക്കു നടക്കുമ്പോൾ മനസിന് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ആദ്യം കാണുമ്പോൾ അവൾക്കൊരു പതിനെട്ടോ പത്തൊൻപതോ വയസ്സുണ്ടായിരുന്നിരിക്കും. വെളുത്ത് ചെമ്പിച്ച മുടിയുമായി.

അയാൾ കൂടുതലോർക്കാൻ ശ്രമിച്ചു. മമ്മിയെക്കുറിച്ചു മാത്രമേ അവൾ തന്നോടു പറഞ്ഞിരുന്നുള്ളു. അവസാനം തമ്മിൽ പിരിഞ്ഞത് അയാളോർത്തു. അവൾ കരഞ്ഞില്ല .
അവൾ പറഞ്ഞു

'ഐവിൽ സീയു എഗൈൻ' വീണ്ടും തമ്മിൽ കാണും.

' പ്രിയപ്പെട്ട റീത്താ നീയെവിടെയാണ്?'

തിരിച്ചു നടക്കുമ്പോൾ അയാളുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ അറിയാതെ തിരയുന്നുണ്ടായിരുന്നു. ഒരുപക്ഷെ കണ്ട ങ്കിലോ.

'റിത്താ.. നിന്നെക്കാത്തൊരാൾ ഇവിടെയുണ്ട് . ഈ ബീച്ചിൽ. നീ നൽകിയ പ്രതീക്ഷകളുമായി . അയാളെയോർത്തെങ്കിലും തിരിച്ചുവരിക.'

ഒരുപക്ഷെ അവൾക്കെന്തെങ്കിലും സംഭവിച്ചിരിക്കുമോ? അതിനു പിന്നാലെ ബാന്റുകാർ ഭയന്ന് സ്ഥലം വിട്ടതാവുമോ? അതോ നിലക്കക്കള്ളിയില്ലാതെ, അവർ അവളെയും കൊണ്ട് സ്ഥലം വിട്ടതാവുമോ. അതല്ലായിനി ഗോവയിലേക്ക് തിരിച്ചു പോയതാവുമോ? ഏയ് അതാ വില്ല . അവളെയും കാത്തിരിക്കുന്ന അയാളെയുമുപേക്ഷിച്ച് അവൾക്ക് പോകാനാവില്ല.

ചോദ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി മനസ്സിലുയരുന്നു . ആ രാതി , തണുത്ത കാറ്റത്ത് ഉത്തരങ്ങളന്വേഷിച്ചുനടന്ന കുമാരൻ , താൻ താമസിച്ചിരുന്ന ഹോട്ടൽ കടന്നു പോയതറിഞ്ഞില്ല.

0 comments:

Post a Comment

Subscribe