Friday, February 11, 2022

ആഗോളീകരണവും നവമാധ്യമങ്ങളും ലോകസാഹിത്യത്തില്‍ എന്തുചെയ്യുന്നു?

ഈ കുറിപ്പിന്റ തലക്കെട്ടിൽ എന്തുകൊണ്ട് ലോകസാഹിത്യം എന്നുപയോഗിച്ചു എന്നത് വ്യക്തമാക്കേണ്ടതുണ്ട്. ഒരുദാഹരണത്തിലൂടെ അത് സാധിക്കുമെന്ന് തോന്നുന്നു. ജെസിബി പുരസ്‌കാരം നേടിയ നോവൽ മീശ (എസ് ഹരീഷ്) യുടെ ഇംഗ്ലീഷ് വിവർത്തനം മുസ്റ്റാഷ് എന്ന പേരിൽ ഹാർപ്പർ പെരെണിയൽ ഇന്ത്യ (ഹാർപർ കോളിൻസ്) പ്രസിദ്ധീകരിച്ചു. അതോടെ തികച്ചും പ്രാദേശികസ്വഭാവമുള്ള ഒരു നോവൽ ( സെറ്റിങ് , പ്ലോട്ട് ) ലോകഭാഷയായ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ, അത് ആമസോൺ പോലുള്ള വിപണന മാധ്യമങ്ങൾ വഴി വിതരണം ചെയ്യപ്പെടുന്നതോടെ ലോക വ്യാപകമായ ഒരു സാഹിത്യ രചനയായി മാറുന്നു എന്നതാണ്. ആ അർത്ഥത്തിലാണ് ലോകസാഹിത്യം എന്നുപയോഗിച്ചിട്ടുള്ളത്. ഇതിനർത്ഥം ഇത്തരം ഒരു രചന ലോകത്തെല്ലായിടത്തും ഒരുൽപ്പന്നമെന്ന നിലയിൽ ലഭ്യമാവും, വിൽക്കക്കപ്പെടും എന്നല്ലാതെ അത് പരക്കെ വായിക്കപ്പെടു മെന്നോ ചർച്ചചെയ്യപ്പെടുമോ സ്വീകരിക്കപ്പെടുമെന്നോ അല്ല.


നവമാധ്യമങ്ങൾ എന്നുദ്ദേശിച്ചതു ഡിജിറ്റൽ മാധ്യമങ്ങളെയാണ്. ഉദാഹരണമായി web pages , websites, social media, digital video/audio , electronic documents and electronic books. ആഗോളീകരണമെന്നത് ആധുനികത (modernity)യുമായി ചേർന്നു നിൽക്കുന്ന ഒന്നാണ് . മനുഷ്യന്റെ സാംസ്‌കാരിക പരിണാമചരിത്രം പരിശോധിച്ചാൽ അത് എപ്പോഴും ആധുനികതയിലേക്കുള്ള പ്രയാണം ആയിരുന്നു എന്ന് കാണാം. അതൊരു തുടർച്ചയാണ്. ചുരുങ്ങിയത് മൂന്നോ നാലോ നൂറ്റാണ്ടു കളെങ്കിലും ആധുനികത വ്യക്തമായി അടയാളപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങൾ മഹാമാരികൾ ഒക്കെ അതിനെ വേഗത കുറച്ചുവെന്നുമാത്രം. രണ്ടാം ലോകായുദ്ധശേഷം ശീതസമരത്തിന്റെ വർഷങ്ങളായിരുന്നു. കോൾഡ് വാർ അവസാനിച്ചു എന്ന് നാം പറയുന്നത് 1989 ൽ സംഭവിച്ച ബെർലിൻ മതിലിന്റെ തകർച്ചക്കും ( അതുതന്നെ കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും തമ്മിൽ മതിലു കെട്ടിയുണ്ടാക്കിയ അതിരിന്റെ തകർച്ചയായിരുന്നല്ലോ) പിന്നെ 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്കും ശേഷമായിരുന്നു .


അതിനുശേഷം അമേരിക്ക എന്ന ഒറ്റ സൂപ്പർപവർ മാത്രമാവുകയും ലോകസാമ്പത്തിനുമേൽ അവർക്കു അനിഷ്യേധ്യമായ സ്വാധീനം ഉണ്ടാവുകയും ചെയ്തു (a homogenized monoculture dominated by the US military, the mass media and the US-led IMF and World Bank). 1950 കളിൽ തന്നെ ആഗോളീകരണം എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയെങ്കിലും അതിന്റെ വേഗത കൂടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണെന്നു കാണാം ദേശരാഷ്ട്രങ്ങളുടെ പരമാധികാരം കുറയുകയും വിനിമയം ചെയ്യപ്പെടാവുന്നതെല്ലാം ദേശാതിർത്തികൾ വിട്ടു സ്വതന്ത്രമായി കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ തുടങ്ങുകയും ചെയ്തു.

ഒരുകാലത്തു ഒരാളിന്റെ മുഖം നോക്കി അയാൾ ഏതു ദേശക്കാരനാണ് (nationality) എന്ന് പറയാൻ കഴിയുമായിരുന്നെങ്കിൽ കുടിയേറ്റങ്ങൾ അതവസാനിപ്പിച്ചു. പിന്നെ ഒരാളുപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലൂടെ തിരിച്ചറിയാമെന്നായി . ഉദാഹരണത്തിന് ഒരാളിടുന്ന ചെരുപ്പിൽ നിന്നും അയാൾ ഏതു രാജ്യക്കാരനാണെന്നു പറയാമെന്ന നിലവന്നു. എന്നാൽ ആഗോളീകരണം അതും അവസാനിപ്പിച്ചു.

പൊതുവെ പറഞ്ഞാൽ വിനിമയം ചെയ്യപ്പെടാവുന്ന, കൈമാറ്റം ചെയ്യപ്പെടാവുന്ന എന്തിനെയും ആഗോളീകരണം ബാധിക്കുന്നുണ്ട്. പ്രധാനമായി നാണയം (money) അതായതു സാമ്പത്തികം , അതുപോലെ സാങ്കേതിക വിദ്യ (technology) യും ഉൽപ്പന്നങ്ങളും (products). അബോധപൂർവം കൈമാറ്റം ചെയ്യപ്പെടാവുന്ന കൊറോണ വൈറസ് പോലും ഇത്രവേഗം ലോകത്തു പടർന്നുപിടിക്കാൻ ഒരു കാരണം ഗ്ലോബലൈസഷന്റെ ഫലമായി ഉണ്ടായ സഞ്ചാര സ്വാതന്ത്ര്യമാണ്. ആത്യന്തികമായി മേല്പറഞ്ഞവയെല്ലാം ബാധിക്കുന്നതു മനുഷ്യനെ തന്നെയാണ്. മനുഷ്യനെ സംബന്ധിക്കുന്നതെന്തും സാഹിത്യത്തെയും സ്വാധീനിക്കുന്നു. കൃതികൾ മനുഷ്യകഥാനുഗായികൾ എന്നാണല്ലോ. മുൻപത്തേക്കാളും രാജ്യാന്തര കുടിയേറ്റത്തിനു സാധ്യത ഏറ്റവും കൂടുതലാവാൻ പ്രധാന കാരണം ആഗോളീകരണമാണ്. ഒരു ദേശത്തേക്ക് പുതിയ കുറേപ്പേർ വന്നുചേരുമ്പോൾ അവിടുള്ളവരുടെയും ചെന്നുചേരുന്നവരുടെയും ജീവിത ശൈലിയും സംസ്കാരവും മാറുന്നു. അവിടുന്നുണ്ടാവുന്ന സാഹിത്യത്തിനും മാറ്റമുണ്ടാവുന്നു. വായനക്കാരും എഴുത്തുകാരും ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമങ്ങളും പ്രസാധകരും ചേരുന്നതാണല്ലോ സാഹിത്യരംഗം.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം വരെ സാഹിത്യസൃഷ്ടികൾ വായനക്കാരിലെത്തിയിരുന്നത് അച്ചടി മാധ്യമങ്ങളിലൂടെയാണ്. ഏറ്റവും വലിയ സാഹിത്യരൂപം എന്ന നിലക്ക് ആദ്യകാലത്തെ പാശ്ചാത്യ നോവൽ സാഹിത്യം പരിശോധിച്ചാൽ അവ ആക്ട് ഒന്ന് രണ്ട് മൂന്ന് എന്ന രീതിയിൽ മൂന്നു വാള്യങ്ങളായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ഉദാ. ചാൾസ് ഡിക്കെൻസിന്റെ ഒലിവർ ട്വിസ്റ്റ് (1838). ഓരോ വാല്യത്തിനും പൊതുവിൽ മുന്നോറോളം പേജുകൾ. എന്നാൽ ഇരുപതാം നൂറ്റാണ്ടോടുകൂടി നോവലുകൾ ഒറ്റ വാല്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് വ്യാപകമായി.

മലയാള സാഹിത്യത്തിൽ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. (ലക്ഷണമൊത്ത ആദ്യനോവൽ ഇന്ദുലേഖ പ്രസിദ്ധീകരിക്കപ്പെടുന്നത് 1889 ലാണ്) നോവലുകൾ ഒരു വാല്യമായാണ് മലയാളികൾ വായിച്ചു തുടങ്ങുന്നത്. ഇതിനൊരപവാദമായി കാണാവുന്നത് 1980-ൽ പുറത്തിറങ്ങിയ അവകാശികൾ (എം കെ മേനോൻ) ആണ് ( നാല് വാള്യങ്ങളിലായി 3958 പേജുകൾ). ഇത് ജയമോഹന്റെ തമിഴ് ഇതിഹാസമായ വെണ്മുരസു കഴിഞ്ഞാൽ ഇന്ത്യയിൽ വലുപ്പത്തിൽ രണ്ടാമത് നിൽക്കുന്ന നോവലാണ്.

എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെത്തിനിൽക്കുമ്പോൾ നോവലുകൾ ഒരു വാള്യമായാണു പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും പേജുകൾ കുറഞ്ഞു വരുന്നതായി കാണാം. 2021 ൽ ബുക്കർ പ്രൈസ് നേടിയ ഫ്രഞ്ച് നോവൽ ‘അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്’ ന്റെ ഇംഗ്ലീഷ് പരിഭാഷക്ക് കേവലം നൂറ്റി നാല്പത്തിയഞ്ചു പേജുകളാണുള്ളത്. പുതിയ വിപണന മാതൃകയിൽ ഇടത്തരം വലുപ്പമുള്ള നോവലുകൾക്കാണ് വിപണിയെന്നത് ഇതിനൊരുകാണാമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ 21 വർഷങ്ങൾ പിന്നിടുമ്പോൾ സാഹിത്യ രംഗത്തെ പുതിയ വിപണന മാതൃകയിൽ വായനക്കാരൻ ഉപഭോക്താവും സാഹിത്യ രചനകൾ ഉല്പന്നങ്ങളുമാവുന്നു. എഴുത്തുകാരനാവട്ടെ ഉൽപ്പാദകനും. നവമാധ്യമങ്ങൾക്കു മേൽക്കൈയ്യുള്ള ഈ വ്യവസ്ഥയിൽ പ്രസാധകർ സർവീസ് പ്രൊവൈഡർ എന്ന റോളിൽ ആണ്. അതായതു വായനക്കാരന് ആവശ്യമുള്ളത് എഴുത്തുകാരനിൽ നിന്നും ഉൽപ്പാദിപ്പിച്ചു എത്തിക്കുക എന്നതാണ് അവരുടെ റോൾ .ഈ വിപണന മാതൃകയുടെ പശ്ചാത്തലത്തിലായിരിക്കണം ‘അക്ഷരങ്ങൾ വില്പനച്ചരക്കാവുന്നു’ എന്ന വിമർശനം ഉയർന്നുകാണുന്നത്.

ഡിജിറ്റൽ മീഡിയയെ സൈബർ സ്പേസ് എന്നും ഉപയോഗിച്ച് കാണുന്നുണ്ട് William Gibson ന്റെ 1984 ൽ പുറത്തിറങ്ങിയ ന്യുറോമാൻസർ (neuromancer) എന്ന നോവലിലാണ് ആദ്യമായി ‘സൈബർ സ്പേസ്’ എന്ന് ഉപയോഗിച്ചിട്ടുള്ളത് . കംപ്യൂട്ടറുകൾ സൃഷ്ടിച്ചെടുത്ത ഒരു ഭാവനാ പ്രപഞ്ചത്തെയാണ് സൈബർ സ്പേസ് എന്ന് വിളിച്ചത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ മാധ്യമങ്ങൾക്കു ആ പേര് ചേരുന്നില്ല കാരണം അത് ഭാവനയല്ല യാഥാർഥ്യമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ പ്രധാനമായി ഉപയോഗിക്കപ്പെട്ട പ്രിന്റ് മാധ്യമത്തിന് ആദ്യകാലത്തു ലഭ്യത (Access) ഒരു പ്രശ്നം ആയിരുന്നു. വായനക്കാരന് യഥേഷ്ടം അച്ചടിച്ച പുസ്തകങ്ങൾ കിട്ടാനും എഴുത്തുകാരന് സ്വന്തം സൃഷ്ടി അച്ചടിച്ച് പുസ്തകങ്ങളാക്കാനും പറ്റിയ സാഹചര്യമായിരുന്നില്ല. സാധാരണ വായനക്കാരന്റെ ആശ്രയം വായനശാലകൾ ആയിരുന്നു.

പ്രസിദ്ധനല്ലാത്ത ഒരെഴുത്തുകാരന് സ്വന്തം കൃതി പ്രസിദ്ധീകരിച്ചു കിട്ടുക എന്നത് അത്ര എളുപ്പവുമായിരുന്നില്ല. അറിവ് എന്നത് അധികാരം കയ്യാളാനുള്ള ആയുധമായി കൂടി ഉപയോഗിക്കപ്പെട്ട ഒരു കാലത്തു വിവര ലഭ്യത (Information Access) പലരീതിയിൽ പരിമിതപ്പെടുത്തിയിരുന്നു. ഈ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. അതിനു കാരണമായി വർത്തിച്ചത് ടെക്നോളജിയായിരുന്നു. അവയിൽ പ്രധാനം ഗൂഗിൾ സെർച്ച് ടെക്നോളജി, മൂന്നാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്റർനെറ്റ്, വേൾഡ് വൈഡ് വെബ് എന്നിവയാണ് . കൂടാതെ വിവിധ കമ്പ്യൂട്ടിങ് പ്ലാറ്റുഫോമുകൾ, മൊബൈൽ ടെക്നോളജി എന്നിവയും ലഭ്യതാപ്രശ്നങ്ങൾ പരിഹരിക്കാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിൽ എഴുത്തിനെ ഏറ്റവും സ്വാധീനിച്ചത് ദേശീയതയാണ്. ഒരു നൂറ്റാണ്ടു എന്നത് ഒരു വലിയകാലയളവാണ്‌. ദേശീയത എന്ന ബോധം അടിയൊഴുക്കായി നിൽക്കുമ്പോഴും എഴുത്തിൽ ഓരോ കാലത്തും ഭാവുകത്വ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . അതിനു കാരണം അതാത് കാലത്തു ഉണ്ടായ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾ ആണ്. കേരളത്തിന്റെ കാര്യത്തിൽ ആ മാറ്റങ്ങളിലേക്കു നമ്മെ നയിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങൾ, ഇടതുപക്ഷ പുരോഗമന ചിന്താധാരകൾ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ, പോസ്റ്റ് കൊളോണിയൽ ക്ലൈമറ്റ്, ആധുനികത (modernity) എന്നിവയാണ്.

ഗ്ലോബ് എന്ന വാക്ക് globus എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്. ‘ഗ്ലോബ്’ എന്ന വാക്കിനർത്ഥം ഗോളത്തിന്റെ ആകൃതി എന്നാണ്. എന്നാൽ ഗ്ലോബൽ എന്ന വാക്കിന്റെ ധ്വനി യൂണിവേഴ്‌സൽ എന്നാണ് - ലോകവ്യാപകമായത് . പ്രാദേശികം, ദേശീയം എന്നതിനൊക്കെ നേരെ വിപരീതമായ ഒന്നാണ് യൂണിവേഴ്സൽ എന്ന പ്രയോഗം. അതുകൊണ്ടാണ് ലോകമേ തറവാട്, ഗ്ലോബൽ വില്ലജ് എന്നൊക്കെ ഉപയോഗിച്ചുകാണുന്നതു . അങ്ങിനെ സമകാലിക സാഹിത്യമെന്നത് ആഗോള സാഹിത്യമായി മാറുകയാണ് . ഇത് ദേശീയത വാദത്തിന്റെ നേരെ വിപരീതമാണ്. അതിരുകളില്ലാതെയാവുന്നു. ആഗോളതലത്തിൽ കുടിയേറ്റങ്ങൾ നടക്കുന്നു. അങ്ങിനെ സംസ്കാരങ്ങൾ മാറുന്നു അതുകൊണ്ടു എഴുത്തും മാറുന്നു.

ഈ നൂറ്റാണ്ടിലെ എഴുത്തുകാർ ആഗോളവൽക്കരിക്കപ്പെട്ട (life englobed) ജീവിതങ്ങളെ ചിത്രീകരിക്കാനും വാഴ്ത്താനും ശ്രമിക്കുന്നു. WB Sebald , Ben Okri (1991 ബുക്കർ prize ‘The Famished Road’) യെപ്പോലുള്ള ശക്തരായ സമകാലിക എഴുത്തുകാർ ആഗോളീകരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുകയും ഭാവിയുടെ വാഗ്ദാനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് . സൽമാൻ റുഷ്‌ദി ഇന്ത്യക്കാരനായിരുന്നെങ്കിലും പിന്നീട് യൂറോപ്പിലേക്കു കുടിയേറുകയും അതിനു ശേഷം ന്യൂ യോർക്കിൽ സ്ഥിരതാമസക്കാരനാവുകയും ചെയ്തയാളാണ്. ബെൻ ഓക്രി ആഫ്രിക്കയിൽ ജനിച്ചു ലണ്ടനിലേക്ക് കുടിയേറി, പിന്നെ തിരിച്ചു പോയി വീണ്ടും ലണ്ടനിൽ കുടിയേറിയ ആളാണ്.

2021 ഇൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച അബ്ദുൽ റസാഖ് ഗുർണ വംശീയകലാപങ്ങളെ തുടർന്ന് ജന്മദേശമായ ടാൻസാനിയയിലെ സൻസിബാർ ദ്വീപ് ഉപേക്ഷിച്ചു ലണ്ടനിലേക്ക് അഭയാർഥിയായി പോകേണ്ടിവന്ന ആളാണ്. 1963 ഇൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതത്യ്രം കിട്ടിയശേഷം ഉണ്ടായ വംശഹത്യയിൽ നിന്നും രക്ഷനേടാൻ അറബ് ന്യുനപക്ഷമായ ഗുർണക്കു നാട് വിടേണ്ടി വന്നു. ഇവിടെ എഴുത്തുകാരൻ തന്നെ കുടിയേറ്റങ്ങളുടെയോ പലായനങ്ങളുടെയോ ഭാഗമാവുകയാണ് . അതുകൊണ്ടു പ്രമേയങ്ങളിൽ കൊളോണിയലിസവും പലായനങ്ങളും കടന്നുവരിക ഒരു ജൈവീക പ്രതിഭാസം മാത്രമാണ്.

ഡിജിറ്റൽ മാധ്യമത്തിൽ ഒരു വായനക്കാരന് പ്രിന്റഡ് മാറ്റർ വായിക്കുന്നതിനേക്കാൾ സ്‌കിൽസ് ആവശ്യമാണ്. ഒരു വെബ് പേജ് വായിക്കുമ്പോൾ അ തിൽ ഒരു ഓഡിയോ ക്ലിപ്പ് ഉണ്ടാവാം അല്ലെങ്കിൽ വീഡിയോ എംബെഡ് ചെയ്തിരിക്കാം. അല്ലെങ്കിൽ നമ്മൾ ഇന്ററാക്ട് ചെയ്യേണ്ട ഒരു ഭാഗമുണ്ടാവാം . അതുകൊണ്ടു ഡിജിറ്റൽ മാധ്യമങ്ങളിൽ വായിക്കുമ്പോൾ കണ്ണുകൾ മാത്രം പോരാതെ വരുന്നു. ചിലതു കേൾക്കേണ്ടാതാവും. അപ്പോൾ പല ഫാക്കൽറ്റിസ് ഒരേ സമയം ഉപയോഗിക്കേണ്ടി വരുന്നു. മറ്റൊന്ന്, വേൾഡ് വൈഡ് വെബ് എന്നത് ഏറ്റവും ജനകീയമായ മാധ്യമമായ കാരണം വായനക്കാരനു തനിക്കു വായിക്കേണ്ടത് എന്താണെന്നു സ്വയം തെരഞ്ഞെടുക്കേണ്ട ബാധ്യതയുണ്ട്. അത്രയ്ക്ക് വലിയ അളവിലാണ് ദിവസവും സൃഷ്ട്ടികൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്.

അത് പോലെ hypertext വായിക്കുന്നത് സമ്പ്രദായികരീതി അല്ലെങ്കിൽ ലീനിയർ റീഡിങ് എന്നതിൽ നിന്ന് വ്യസ്ത്യതമാണ്. ലിനീയർ റീഡിങ് എന്നത് ( books , printed texts) ഒന്നാം പേജുമുതൽ തുടങ്ങി അവസാന പേജുവരെ വായിച്ചു പോവുന്ന രീതിയാണ്. എന്നാൽ വെബ് പേജുകൾ ആവശ്യപ്പെടുന്ന structural reading ("texts" electronically linked to other "texts") എന്നത് വ്യത്യാസമാണ് . ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു ഡിജിറ്റൽ ലിറ്ററസി ആവശ്യമാണെന്ന് സാരം. ഡിജിറ്റൽ ലിറ്ററസി എന്നത് സാങ്കേതിക പരിജിഞ്ജാനം അല്ല. വേണ്ടത് എന്താണ്? എവിടെ കിട്ടും? എങ്ങിനെ കിട്ടും ? കിട്ടിയത് എങ്ങിനെ ഉപയോഗിക്കാം എന്നതാണ്

നവ മാധ്യമങ്ങളുടെ വരവോടെ സാഹിത്യത്തിന് ഒരു പൊതു മാനം കൂടി കൈവരുന്നു. ഒരു രചന നിങ്ങൾ ഇന്റ്ർനെറ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അത് നിങ്ങളുടേത് എന്നതിനേക്കാൾ ഒരു പൊതു സ്വത്തു കൂടിയാവുന്നു. അവിടെ ഒരു സിറ്റിസൺ എന്ന നിലയിൽ മാത്രമല്ല അത് പ്രസിദ്ധീകരിക്കപ്പെടുന്നത് , മറിച്ചു ‘നെറ്റിസൺ’ (Netizen) അല്ലെങ്കിൽ ഡിജിറ്റൽ സിറ്റിസൺ എന്ന നിലയിൽ കൂടിയാണ്. സോഷ്യൽ മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ കൈകാര്യം ചെയ്യാൻ നാം നല്ല DIGItal citiZENS ആവേണ്ടതുണ്ട്. സാമ്പ്രദായികമായിയുള്ള copyright പോലുള്ള അവകാശങ്ങൾ അതുപോലെ ഇന്റർനെറ്റിൽ പ്രായോഗികമല്ല . അതിനർത്ഥം ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന രചന രജിസ്റ്റർ ചെയ്‌തു കോപ്പി റൈറ്റ് പ്രൊട്ടക്ഷൻ എടുക്കാനാവില്ല എന്നല്ല. എൻക്രിപ്ഷൻ (Encryption), water marking തുടങ്ങിയ നൂതന സങ്കേതങ്ങൾ നിയമവിരുദ്ധമായ ചൂഷണങ്ങൾക്ക് മേലെ രചനകൾക്ക് സംരക്ഷണം നൽകുമെങ്കിലും ഇത്തരം സങ്കേതങ്ങൾ ഉണ്ടായി അധികം താമസിയാതെ തന്നെ ബദൽ സങ്കേതങ്ങൾ വെല്ലുവിളികളായി ഉയർന്നു വരുന്നുമുണ്ട്.

ആഗോളീകരണത്തിന്റെ സമകാലിക അവസ്ഥയിൽ പ്രസാധനത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ആമസോൺ .കോം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ നദിയാണല്ലോ ആമസോൺ. മാത്രവുമല്ല, ആമസോൺ കഴിഞ്ഞുള്ള അടുത്ത അഞ്ചു നദികളെ ഒരുമിച്ചു ചേർത്താലും ആമസോണിനൊപ്പം വരില്ല. ഇതാണ് വിപണന രംഗത്ത് കടക്കുമ്പോൾ സ്ഥാപക സിഇഒ ജെഫ് ബെസോസിന് ഉണ്ടായിരുന്ന ((Jeff Besos) വിഷൻ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള വായനക്കാരനും ഏതു പുസ്തകവും ലഭിക്കാവുന്ന തരത്തിലുള്ള ഒരു മാതൃകയാണ് ആമസോൺ സ്വീകരിച്ചിട്ടുള്ളത്. അതിനർത്ഥം പുസ്തകങ്ങളിലൂടെ ആശയങ്ങൾ യഥേഷ്‌ടം ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേരും എന്നല്ല. മറ്റേതൊരു സാധനവും ഓൺലൈനിൽ ഓർഡർ ചെയ്യാമെന്നപോലെ പുസ്തകങ്ങളും ഓർഡർ ചെയ്യാം എന്നുമാത്രം. വ്യതിരിക്തമായ (idiosyncratic affinities ) താല്പര്യങ്ങളോടെ നിലനിൽക്കുന്ന പ്രാദേശിക കുത്തകകൾ ഏകീകരണത്തിന്റെ ഭാഗമാവുകയോ ബിസിനസിൽ നിന്നും പുറത്താവുകയോ ചെയ്യാൻ സാധ്യതയുണ്ട്. വായനക്കാരനും എഴുത്തുകാരനും ഒരു പോലെ പ്രയോജനം ചെയ്യുന്ന ചില ആമസോണ്‍ പ്ലാറ്റ്‌ഫോമുകള്‍ ഇവിടെ ചേര്‍ക്കുന്നു.

Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389

- Amazon Crossing - വിവർത്തനങ്ങളുടെ അമേരിക്കയിലെ ഏറ്റവും സമൃദ്ധമായ പോർട്ടൽ. പുരസ്‌കാരങ്ങൾ നേടിയതും ലോകത്തു ഏറ്റവും വിറ്റഴിക്കപ്പെടുന്നതുമായ പുസ്തകങ്ങളുടെ വിവർത്തനങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
(Amazon Crossing - World Literature | Amazon Publishing)
- Audible, ഓഡിയോ ബുക്സിന്റെ ഏറ്റവും വലിയ വിതരണക്കാർ .
- Goodreads, (2013-ഇൽ ആമസോൺ വാങ്ങിയത് , വായനക്കാർക്കായുള്ള ഏറ്റവും വിപുലമായ സൈറ്റ്.
-Kindle Direct Publishing (K.D.P.) എന്ന ആമസോൺ ഡിവിഷൻ ഏറ്റവും ലളിതമായ രീതിയിൽ ഫ്രീ ആയി എഴുത്തുകാരന് സ്വന്തം രചന പബ്ലിഷ് ചെയ്യാവുന്ന ഒരു പ്ലാറ്റഫോം ആണ്. ഓരോ എഴുത്തുകാരനെയും പ്രസാധകനും കൂടിയാക്കുന്ന ഒരു മാതൃകയാണ് KDP വിഭാവനം ചെയ്തിട്ടുള്ളത്.

നേരത്തെ സൂചിപ്പിച്ചപോലെ ഇന്റർനെറ്റ് ആണ് മൂന്നാം വ്യാവസായിക വിപ്ലവത്തിനു കാരണമെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5G ടെക്നോളജി തുടങ്ങിയവ നാലാം വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. മനുഷ്യരാശിയെത്തന്നെ യന്ത്രവൽക്കരിച്ചു നമ്മുടെ ആത്മാവു നഷ്ട്ടപ്പെട്ടതാക്കാൻ പോന്ന സാങ്കേതിക വിദ്യകളാണിവയെങ്കിലും നമ്മളോർക്കേണ്ടത് ഇതെല്ലം മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാണ് എന്നതാണ്. മനുഷ്യസ്വഭാവത്തിന്റെ ഏറ്റവും ഉദാത്ത വശങ്ങളായ നന്മയും സഹജാവബോധവും സർഗാത്മകതയും ഇത്തരം സങ്കേതങ്ങളെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി മാത്രം പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കാം.

Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389

സോഫി

(2022 ഭാഷാപോഷിണി പുതുവത്സരപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ, ജനുവരി ലക്കം)

എട്ടുമണിക്കൂറായുള്ള ഇരിപ്പാണ്. ഐ. സി. യുവിനു‌മുന്നിൽ.

‘മമ്മ, പോയ് മുറിയിൽ കിടക്കൂ. ഞാനിവിടെയുണ്ടല്ലോ’ എന്ന് നാലഞ്ചുവട്ടമെങ്കിലും ഇതിനകം തരുൺ പറഞ്ഞു കാണും. ഞാൻ കേട്ടതായേ ഭാവിച്ചില്ല. അസഹ്യമായ തണുത്ത കാറ്റ്, ഐ സി യുവിന്റെ വാതിൽ തുറക്കുമ്പോൾ! ഇടയ്ക്ക് നേഴ്സുമാർ പുറത്തേക്കും ഡോക്ടർ അകത്തേക്കും പായുന്നതുപോലും ഞാൻ ശ്രദ്ധിക്കുന്നില്ല. എനിക്കറിയാം പ്രതീക്ഷയ്ക്ക് വകയില്ലെന്ന്. ഏതു നിമിഷവും പുറത്തേക്കു വരാവുന്ന ഒരു ഡോക്ടർ 'ഇട്ടൂപ്പിന്റെ ആരാ ഉള്ളത്' എന്ന് ചോദിക്കുമെന്ന്. പിന്നെ, 'വൈഫ് ആണല്ലേ? സോറി വി ട്രൈഡ് ഔർ ബെസ്റ്റ്.. ബട്ട്…' എന്നാവും. ഞാനത് യാഥാർഥ്യമായെടുത്തേ മതിയാവൂ.

വെറുതെ മൊബൈലിൽ തോണ്ടിയിരുന്നു. സെൽഫി മോഡിൽ കാമറ ഓൺ ചെയ്തു. ഹോ! ഞെട്ടിപ്പോയി. ഇത്രവർഷം കഴിഞ്ഞിട്ടും പാതി ചതഞ്ഞരഞ്ഞ സ്വന്തം മുഖം എന്നെ ഞെട്ടിക്കുന്നു. ഈ മുഖത്തെയാണല്ലോ ഇട്ടൂപ്പ് സ്നേഹിച്ചത്. തരുൺ പോലും ഇങ്ങിനെ ആയതിൽപ്പിന്നെ എന്നെ ഹഗ് ചെയ്തിട്ടില്ല. ഞാൻ തള്ളവിരൽ കൊണ്ട് സ്ക്രീൻ പാതി മറച്ചു. പെട്ടെന്ന് ഓർമ്മവന്നത് ഇങ്ങോട്ടു വരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇട്ടൂപ്പ് പറഞ്ഞ വാക്കുകളാണ്, ‘സോഫീ നീ അമ്പതിലും സുന്ദരിയാണ്!’. ഒരു നിമിഷം സന്തോഷിച്ചെങ്കിലും അടുത്ത നിമിഷം ഇരട്ടി സങ്കടമായി. പിന്നെ രണ്ടുമല്ലാത്ത അവസ്ഥ. ഞാൻ കാമറ ഓഫാക്കി.

എന്നായിരുന്നു ഇട്ടൂപ്പിനെ ആദ്യം കണ്ടത്?

ഹാ! ഒരിക്കലും മറക്കില്ല അത്! എങ്ങനെ മറക്കാൻ കഴിയും? എന്റെ മുഖം എന്നുമൊരു ഷാൾ മൂടലിനിപ്പുറമല്ലാതെ അധികം പരസ്യപ്പെട്ടില്ലല്ലോ. എങ്ങാനും അനാവ്രതമാകുന്ന വേളയിൽ അത് കാണുന്നവരുടെ മുഖത്തെ - ഹൊ എത്ര അടുപ്പമുള്ളവരായാലും എത്രമറച്ചുപിടിക്കാൻ ശ്രമിച്ചാലും അവരുടെ നെഞ്ചിൽ നിന്ന് കണ്ണുകളിലേക്കെത്തുന്ന - ഒരു നടുക്കം കാണാം! ജീസസ്! അടുത്ത സെക്കന്റിൽ അത് സഹതാപമാകും. ശ്ശൊ! അതാണ് ഒട്ടും സഹിക്കാൻ വയ്യാത്തത്!

ഓഹ്! ഇട്ടൂപ്പിനെ ആദ്യം കണ്ടകാര്യം ഓർക്കുമ്പോഴേ ചിന്തകൾ വഴിമാറിപോകുന്നതു കണ്ടോ? അല്ലെങ്കിലും അതിങ്ങനെയാണ്. വണ്ടിക്കടിയിൽ, ശരീരം പാതി ടാറിട്ട റോഡിലുരസി നീങ്ങിയപ്പോൾ ഏതൊക്കെയോ ഞരമ്പുകളും വഴിമാറി കൂട്ടിപ്പിടിച്ചിരിക്കണം. അല്ലെങ്കിൽ ഇതുപോലെ ഓർമ്മകളുടെ സിഗ്നലുകൾ വഴിതെറ്റിക്കുമോ?

ദേ പിന്നെയും. ഓഹ് മൈ ബ്രെയിൻ. കം ടു ദ സ്പോട്ട്. സ്റ്റേ ദെയർ!

അന്ന് ഡേ കെയറിലെ ഒരു കുട്ടിയുടെ ജന്മദിനാഘോഷമായിരുന്നു. സാധാരണ ആൾക്കൂട്ടവും ആഘോഷങ്ങളുമൊക്കെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ എന്തോ ആ ക്ഷണം നിരസിക്കാനായില്ല! അവർ സ്നേഹമുള്ളവരായിരുന്നു. പോകേണ്ടി വന്നു എന്ന് പറയുന്നതാവും ശരി!.

ഒരു ഭാഗത്ത് ഒതുങ്ങിയിരുന്ന് മുഖാവരണം മാറ്റിപ്പിടിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഓർമ്മയുണ്ട് ചെവിക്കടുത്ത് ഒരു ശബ്ദം മുഴങ്ങിയത്.

"നല്ല ശ്വാസതടസ്സം ഉണ്ടാകും അല്ലേ?"

ശബ്ദത്തിന്റെ അല മാറിയപ്പോഴാണ് രൂപം തെളിഞ്ഞത്. ഒരു മനുഷ്യൻ! പ്ലേറ്റിൽ ഭക്ഷണവുമായി തന്റെ മുന്നിൽ ഇരിക്കാൻ തുടങ്ങുന്നു!

എത്ര മേശ കസേര ചുറ്റിലും ഒഴിവുണ്ട്.... ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്ന് കഴിക്കുന്ന തന്റെ മുന്നിൽ തന്നെ വന്നിരുന്ന് കുശലം ചോദിക്കാൻ കണ്ട കാര്യം!!

"ഇല്ല! ഒരു കുഴപ്പവുമില്ല! പക്ഷെ ഇമ്മാതിരിയുള്ള ചോദ്യങ്ങൾ നെഞ്ചിനെ വിലക്കുന്നു. ശ്വാസം തടസപ്പെടുത്തുന്നു."

"സോറി! നോക്കൂ സിസ്റ്ററെ..നിങ്ങളുടെ ഈ മാറിയിരിപ്പുണ്ടല്ലോ… അത്…,” ഒന്ന് നിറുത്തി, മനഃപൂർവം മയപ്പെടുത്തിയതെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു, “നോക്കൂ നിങ്ങളാണ് നിങ്ങളെത്തന്നെ സഹതപിച്ച് ഇല്ലാതാക്കുന്നത്. ഒരു സിമ്പിൾ കാര്യം പറയട്ടെ. നിങ്ങളുടെ ശരീരം അല്ല നിങ്ങൾ. അതാണു കാര്യം.”

ഞാനൊന്നും മിണ്ടിയില്ല. എന്ത് പറയാൻ!

“ഓക്കേ, ഞാൻ എണീറ്റുപൊക്കോളാം. സോറി ഫോർ ദി ട്രബിൾ"

"ഒഹ്! വേണ്ട. പോകണ്ട. കഴിച്ചോളൂ. എനിക്കിത് ശീലമില്ല. അതാണ്"

"എന്ത്?"

"ഇത് തന്നെ. നിങ്ങളിപ്പോൾ ചെയ്യുന്നത്. ഈവിധമായതിൽപ്പിന്നെ എന്റെ മുഖത്തേക്ക് നോക്കിയവരാരും നിങ്ങളെപ്പോലെ രണ്ടാമത് നോക്കാറില്ല."

"ഓ! അത്! പട്ടാളക്കാർക്ക് ഇതൊന്നും പുത്തരിയല്ല സിസ്റ്റർ."

"ഞാൻ സിസ്റ്ററല്ല! സോഫി"

“ആ സോഫി! ഞങ്ങൾ പട്ടാളക്കാർ ഇതുകണ്ടൊന്നും ഞെട്ടില്ല മാഡം. ഹ ഹ! കഴിക്കൂ എന്താണ് കഴിപ്പ് നിർത്തുന്നത്..? അതെ ഞാൻ കുടിച്ചിട്ടുണ്ട്. സോഫി മദ്യപിക്കുമോ? ഒരു ലാർജ് കൊണ്ടുവരട്ടെ?"

സത്യം പറഞ്ഞാൽ അവിടെ, ആ പാർട്ടിയിൽ വിവേചനം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് ബാർ കൗണ്ടർ പോലെ. അവിടെ എല്ലാത്തരം മദ്യങ്ങളും ഒഴിച്ച് കൊടുക്കാൻ രണ്ട് അറ്റൻഡർമാരും. സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് അന്തരീക്ഷത്തിൽ അലിഖിതമായി എഴുതിവെച്ച പോലെ. എനിക്ക് സത്യം പറഞ്ഞാൽ ഒരു ഡ്രിങ്ക് വേണമെന്നുണ്ടായിരുന്നു. അതിനാൽ തന്നെ സ്ത്രീകളുടെ വായിൽ സാധാരണ വരുന്ന ‘ഒഹ് നൊ! താങ്ക്സ്’ ഞാൻ പറഞ്ഞില്ല. ഈ മനുഷ്യൻ ഒരു മൈൻഡ് റീഡറാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അയാൾ എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ, കളറില്ലാത്ത ഒരു ഡ്രിങ്ക് എടുത്ത് കൊണ്ടുവന്നു. ലജ്ജയേതുമില്ലാതെ ഞാനോർക്കുന്നു, ഇട്ടൂപ്പ് അതെടുത്ത് കൊണ്ടുവന്നപ്പോൾ എന്റെ ചുണ്ടും തൊണ്ടയും ആമാശയവും ആ തീ വിഴു ങ്ങാൻ നിശബ്ദം തയാറായി. പക്ഷേ അയാൾ കൊണ്ടുവന്ന ഗ്ലാസ് സ്വന്തം പ്ലേറ്റിനടുത്താണ് വച്ചത്. എന്റെ മനസ്സിടിഞ്ഞു.

സ്വാർത്ഥൻ. വെറുതെ മോഹിപ്പിച്ചു. ഞാൻ പിന്നെ അയാളെ നോക്കിയില്ല. ഷാൾ കൊണ്ട് മറയ്ക്കാതെ എന്റെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് എന്റെ പ്ലേറ്റിനരികിലേക്ക് ഗ്ലാസ് നീങ്ങിവന്നപോലെ; ശബ്ദവും. "വോഡ്കയാണ്. നാരങ്ങാനീരും. ലാർജ്ജ് ആണ്. ഒറ്റ വലിക്ക് കുടിക്കൂ. ആരും കാണണ്ട."

ഞാൻ തല ഉയർത്തുകയോ പ്രതികരിക്കുകയോ ചെയ്തില്ല. കണ്ണടച്ച് പാലുകുടിക്കുന്ന പോലെ ഒറ്റവലിക്കത് കാലിയാക്കി. ഒരു തീക്കുണ്ഡം തൊണ്ടവഴി വയറ്റിലേക്കിറങ്ങി. ആ സ്ഫോടനം ശരിക്കറിഞ്ഞു. പൊട്ടിയ അഗ്നിപർവ്വതത്തിൽ നിന്ന് ഉയരുന്ന ലാവ കണക്കെ എന്തോ ഒന്ന് പൊന്തി ഉയർന്നു. അതെന്റെ തലച്ചോറിൽ ഒരു വിരിയമിട്ട് പോലെ വട്ടത്തിൽ വിരിഞ്ഞു. യെസ്, ഞാൻ തല ഉയർത്തിനോക്കിയപ്പോൾ അയാൾ അതിസുന്ദരനായി മാറിയ പോലെ!

"സോഫീ, എന്റെ ആദ്യ മിഷൻ ശ്രീലങ്കയിലേക്കായിരുന്നു. സഹായിക്കാൻ ചെന്ന ഞങ്ങൾക്ക് രണ്ട് സൈഡീന്നും അടി കിട്ടി. ഞാനന്ന് പയ്യൻ. യുദ്ധത്തിൽ കൊല്ലുന്നത് മനസ്സിലാക്കാം. പട്ടാളക്കാർ കരുക്കളാണ്. കാലാൾ! എന്നാൽ എതിരാളികൾക്കത് യുദ്ധമല്ല. ജീവിതമായിരുന്നു. അവിടെ കണ്ടു. കാണരുതാത്തത് പലതും. സോഫിക്കിത് ഒരു ആക്സിഡന്റ്. എനിക്കറിയാം. നിങ്ങളെ ഈ മൂന്നാറിൽ എല്ലാവർക്കും അറിയാം. അന്ന് ജീപ്പിനടിയിൽപെട്ട് മുഖമുരസി നിങ്ങൾ പിടഞ്ഞ് പോകുന്നത് കണ്ടുനിന്ന പലരും പറഞ്ഞറിയാം. അതുപോലെയല്ലായിരുന്നു ശ്രീലങ്കയിൽ. ശവത്തിന്റെ മുഖം വരെ വികൃതമാക്കും തരം ഉന്മാദികളാണ് തീവ്രവാദികൾ. പറഞ്ഞല്ലോ പട്ടാളക്കാർ മുകളിലുള്ള ചിലരുടെ കരുക്കൾ. എന്നാൽ പുലികൾക്ക് ഞങ്ങൾ ഇരകളും. അവർക്കത് സ്വാതന്ത്ര്യസമരം! സോറി സോഫീ, ഞാൻ അഞ്ചോ ആറോ ലാർജ് കഴിച്ചിട്ടുണ്ട്. ഇത്ര പതിവില്ല."

"പക്ഷേ നിങ്ങൾ ഭംഗിയായി സംസാരിക്കുന്നു."

"അതെ! ഭംഗിയായി സംസാരിക്കാനല്ല ഭയമില്ലാതെ സംസാരിക്കാൻ. നിന്നോട്. സഹതാപം കൊണ്ടാണെന്ന് നീ കരുതും എന്ന ഭയത്തെ എനിക്ക് ഒതുക്കേണ്ടതുണ്ട്. അതുകൊണ്ട്.."

"യു മീൻ?"

"സോഫീ.. എനിക്ക് നിങ്ങളെപ്പറ്റി എല്ലാമറിയാം. എല്ലാം. അതിസുന്ദരി. അസൂയപ്പെടുത്തുന്ന കുടുബജീവിതം. ഒരു കുഞ്ഞുമോൻ. മുഖം ഇതുപോലെ ആയതിന്റെ പേരിൽ, ആ ഒറ്റ കാരണം കൊണ്ട് പിന്നിട് നിന്നെ ഒറ്റയ്ക്കാക്കി പോയ ഭർത്താവ്.. എല്ലാമറിയാം.."

ഞാൻ സ്തബ്ധയായിപ്പോയി. ഏറെ… ഏറെ നാളുകൾക്ക് ശേഷം ഞാൻ ഒരാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ഏറെ നാളുകൾക്ക് ശേഷം മറ്റൊരാളുടെ കണ്ണുകൾ എന്റെ ഈ മുഖത്തേക്ക് ഇത്ര ഉറപ്പോടെയും നോക്കി. എന്താണ്? എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്?

"പട്ടാളക്കാർക്ക് സംസാരിക്കാൻ അറിയില്ല സോഫീ. പ്രവൃത്തിച്ചേ പരിചയമുള്ളൂ.. പ്രവൃത്തിച്ചില്ലെങ്കിൽ എതിരാളി പ്രവർത്തിക്കും. നമ്മൾ ഇല്ലാതാകും"

"പക്ഷേ.. നിങ്ങൾ മനോഹരമായി സംസാരിക്കുന്നു."

"ഒഹ്! ഇതോ. ഇല്ല! പക്ഷേ കേൾക്കൂ. ഞാൻ ഒറ്റയാണ്. ആരുമില്ല. ക്ഷണിക്കട്ടെ? നിന്നെയും മോനേയും? രക്ഷകനായല്ല! കൂട്ടായി. വെറും കൂട്ടായി. വരട്ടെ ഞാൻ? ഇല്ല എന്നാണുത്തരമെങ്കിൽ പറയണ്ട. ഈ ചോദ്യം കഴിഞ്ഞ കുറെ നാളായി നിന്റെ പിറകിലുണ്ടായിരുന്നു എന്ന് മാത്രം മനസ്സിലാക്കുക"

എനിക്കാ നിമിഷം ഓർക്കാൻ വയ്യ. ഒരൊറ്റദ്വീപായിരുന്നു ഞാൻ. ഇതാ അവിടേക്ക് അടുക്കുന്നൊരു കപ്പൽ!

ഹൊ! ആർക്കും ഊഹിക്കാൻ കഴിയില്ല! ആ സമയം എന്റെ മുഖം എന്ത് ദീപ്തമായിരുന്നു എന്ന് പിന്നീട് ഇട്ടൂപ്പ് ഇടയ്ക്കിടയ്ക്ക് പറയും.

ഞാൻ ചെയ്തതെന്താണെന്നോ?

അയാളെ നോക്കി.

എന്റെ പ്ലേറ്റിൽ ഒരു പൈനാപ്പിൾ പീസ് ഇരിപ്പുണ്ടായിരുന്നു. ഫോർക്ക് കൊണ്ട് ഞാനത് കുത്തിയെടുത്തു. എനിക്കറിയില്ല! ഞാനത് എടുത്ത് നീട്ടിയത് അയാളുടെ വായിലേക്കായിരുന്നു!!

ആ സമയമാണ് കുട്ടികളോടൊത്ത് മുറ്റത്ത് കളിക്കുകയോ മറ്റോ ആയിരുന്ന തരുൺ ഓടി വന്നത്.

മറക്കാൻ പറ്റില്ല ആ കാഴ്ച. ഇട്ടൂപ്പ് തരുണിനെ ചേർത്ത് പിടിച്ച് എന്നെ നോക്കിയ ആ നിമിഷം.

ആ നിമിഷം തൊട്ട് അയാൾക്കിപ്പുറം ഞാനും അപ്പുറം എന്റെ മകൻ തരുണും ഉണ്ടായിരുന്നു. ഈ ആശുപത്രിയിലും.

മൂന്നാറിലെ തണുപ്പ് എനിക്കൊരു തണുപ്പായിരുന്നോ? മത്സ്യത്തോട് കടലിന്റെ ഉപ്പ് രസം സഹിക്കാൻ പറ്റാത്തതാണോ എന്ന് ചോദിക്കും പോലെ ആണത്. അമ്മയില്ലായ്മയും തണുപ്പും എനിക്കൊരേപോലെയായിരുന്നു. എന്നാൽ മുഖം ഈ പരുവത്തിലായപ്പോ മുതൽ തണുപ്പ് എന്റെ ശത്രുവായി. ഏതൊക്കെയോ ഞരമ്പുകളെ കൂട്ടിയോജിപ്പിച്ചും മുറിച്ചുമാറ്റിയുമൊക്കെയാണ് ഡോക്ടർമാർ എന്റെ ഉരഞ്ഞുപോയ മുഖം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന വേദന എന്നെ വല്ലാതെ തളർത്തിയിരുന്നു. തണുപ്പ് ഈ ഞരമ്പുകളെ വലിയിപ്പിക്കുന്നത് കൊണ്ടാണെനിക്കിടയ്ക്കീ അസഹ്യവേദന എന്ന് ഇട്ടൂപ്പാണ് കണ്ടുപിടിച്ചത്. അങ്ങനെയാണ് ഞാൻ ഇട്ടൂപ്പിന്റെ നാട്ടുകാരിയായത്!

മൂന്നാറിൽ ഉപേക്ഷിച്ച് പോന്നത് എന്തൊക്കെയായിരുന്നു?

ഫിലിപ്പ്! തരുണിന്റെ അപ്പൻ. ഒഹ്! അയാളെ അല്ല. അയാൾ അതിനുമുമ്പേ ഞങ്ങളെ ഉപേക്ഷിച്ച് കടന്നല്ലോ. ചായയ്ക്ക് സ്വന്തം നിറവും ഗുണവും മണവും ഊറ്റിക്കൊടുത്തുകഴിഞ്ഞ തേയിലച്ചണ്ടിയെ പിന്നെയാരാണ് ഉപേക്ഷിക്കാതെ കൊണ്ട് നടക്കുക?

ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ ഇക്ബാൽ കണ്ണാടിയിൽ നോക്കാൻ പറഞ്ഞ ആ നിമിഷം!!! എത്രയൊക്കെ സ്വയം പറഞ്ഞ് പരിശീലിച്ചിട്ടും കണ്ണാടിയിലെ ആ യക്ഷിയെ കണ്ട് ഞാൻ അലറി വിളിച്ചത്!! എന്റെ മുഖം കണ്ട ഫിലിപ്പിന്റെ കണ്ണുകളിലൂറിക്കൂടിയ വികാരങ്ങൾ. പുഴുത്ത പട്ടിയെ എന്നവണ്ണം അയാൾ പിറകോട്ട് നടന്നത്. ആ നടപ്പങ്ങനെ എന്റെയും തരുണിന്റെയും ജീവിതത്തിൽ നിന്ന് പിറകോട്ടേക്കാണെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞത്!!!

ഹൊ!! എന്തൊക്കെയാണ്! ജീവിതമേ നീയൊരു ഞെട്ടിക്കൽ റാണി തന്നെ.

അപകടത്തിനുശേഷം, പ്രകാശമാനമായ ദിനങ്ങൾക്ക് മേലെ ഒരിക്കലും മാറാത്ത അമാവാസി പരന്ന‌പോലായിരുന്നു എന്റെ ജീവിതം.. രാവിലെ മൂടൽ മഞ്ഞിനുള്ളിലൂടെയെത്തുന്ന മൂന്നാറിലെ മഞ്ഞവെയിൽ പിന്നീടൊരിക്കലും എന്റെ കണ്ണുകൾക്ക് ആസ്വദിക്കാനായില്ല. പച്ചപുതച്ച താഴ്‌വരകളുടെ ചിരി എന്നെ സന്തോഷിപ്പിച്ചില്ല. വെള്ളച്ചാട്ടങ്ങളുടെ കൊച്ചുശബ്ദങ്ങളോ കിളികളുടെ കലപിലയോ കേട്ട് മുമ്പത്തെപ്പോലെ ഹൃദയം അങ്ങോട്ടൊന്നും കുതിച്ചില്ല. തോട്ടത്തിലെ റോസാപ്പൂക്കളിലേക്കു മുഖം ചേർക്കുമ്പോൾ പൂവിന്റെ എന്നല്ല ഒരു ഗന്ധവും ഇനിയൊരിക്കലും നുകരാനാവില്ല എന്നു ഞാനറിഞ്ഞു. കാഴ്ചയും കേൾവിയും രുചിയും മാറിപ്പോയിരുന്നു. സ്പർശനങ്ങളധികവും പരുക്കനായിപ്പോയി. മറ്റുള്ളവരറിയുന്ന ലോകം പതിയെ എനിക്കു മായയായി തോന്നാൻ തുടങ്ങി.

എന്നാലോ അവയെല്ലാം ഓരോന്നായി തിരികെയെത്തും പോലെ!

ഇട്ടൂപ്പിന്റെ കൊച്ചു വീട്. വലിയ തൊടി. കുഗ്രാമം. എത്ര ശാന്തം. എന്നേക്കാൾ സന്തോഷം തരുണിനായിരുന്നു

മുറ്റത്തെ കുറ്റിമുല്ലപടർപ്പിനിടയിൽ രണ്ടുമരക്കസേരകൾ. മുന്നിലൊരു ചെറിയമേശ. അതായിരുന്നു ലോകം. അവിടിരുന്നാൽ താഴ്വര പടർത്തിയ പച്ച ചെന്ന് നിൽക്കുന്ന പുഴയാണ്. അതിനുമപ്പുറം കാടുകളായിരുന്നു. അവിടിരുന്നു കണ്ട അസ്തമയങ്ങൾ. അവിടിരുന്നു കൊണ്ട വെയിലും കാറ്റും ചാറ്റൽ മഴയും. അവിടെയിരുന്നു‌ മൊത്തിയ ഇട്ടൂപ്പിന്റെ സർവീസ് കോട്ടായിലെ ഓൾഡ് മങ്കുകൾ!! ജീവിതം എത്ര വർണ്ണാഭമായി!

ഒട്ടും താല്പര്യം കാണിച്ചിട്ടില്ല ഇട്ടൂപ്പ്. പക്ഷെ എനിക്ക് പറയണമായിരുന്നു. ഫിലിപ്പിനെപ്പറ്റി. എസ്റ്റേറ്റ് ഓഫീസിലെ ജോലിക്കാരനായിരുന്ന എന്റപ്പനു പറ്റിയ തെറ്റിനെപ്പറ്റി.

കമ്പനി ‘ടാറ്റ ടീ’ ആയ കാലം. അപ്പന്റെ ഓഫീസിൽ പുതിയ സ്റ്റാഫ് ആയാണ് ഫിലിപ്പ് എത്തിയത്. ഒറ്റയ്ക്ക് താമസമായതിനാലാവാം ഇടക്കൊക്കെ അത്താഴത്തിനു അയാളുമുണ്ടായിരുന്നു. അമ്മയില്ലാത്ത എനിക്കു എത്രയും പെട്ടെന്ന് വിവാഹം ഉണ്ടാവണമെന്ന് അപ്പനും ആഗ്രഹിച്ചിരിക്കാം. മാത്രവുമല്ല അപ്പന്റെ ആത്മവിശ്വാസവും ആരോഗ്യവും ആ സമയത്ത് തകരാൻ തുടങ്ങിയിരുന്നു. എസ്റ്റേറ്റിലേക്കു മാറും മുൻപ് ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ നിന്നും ആസ്ബസ്റ്റോസ് നാരുകളിലൂടെ കിട്ടിയ കാന്‍സർ അപ്പോഴേക്കും സീരിയസ് ആയിക്കഴിഞ്ഞിരുന്നു.

അങ്ങിനെ ആ വിവാഹം നടന്നു. വല്യ സ്വപ്നങ്ങളില്ലായിരുന്നെങ്കിലും ഉണ്ടായിരുന്ന ശരാശരി മോഹങ്ങൾ മാസങ്ങൾ കൊണ്ട് കരിഞ്ഞു. ഫിലിപ്പിന് മറ്റുള്ളവർ നൽകുന്ന സുരക്ഷിതത്വവും ആർഭാടങ്ങളുമായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെയാണ് അയാൾ പഠിച്ചതും വളർന്നതും. എല്ലാം ചുറ്റുമുള്ളവരുടെ ഔദാര്യം. ബന്ധുവിന്റെ ശുപാർശയിൽ കിട്ടിയ ജോലി. നിനച്ചിരിക്കാതെ കിട്ടിയ കല്യാണഭാഗ്യം. സൗന്ദര്യവും സാമ്പത്തികവുമുള്ള ഭാര്യ.

ആ അയാൾക്ക് ബാധ്യതയായ ഒരുവൾ. ഇരിക്കുന്ന വീടൊഴികെ എല്ലാം, എന്റെ സ്വർണ്ണം, എന്റപ്പൻ എനിക്ക് വേണ്ടി സ്വരുക്കൂട്ടിയ ഫിക്സഡ് ഡെപ്പോസിറ്റുകൾ, എന്റെ സ്വപ്നങ്ങൾ എല്ലാം വലിച്ചെടുത്ത ഈ വെറും ചണ്ടി തുപ്പിക്കളയുകയല്ലാതെ വേറെന്ത് വഴി?

ഹ ഹ ഹ! സോഫീ… നീയെന്തൊക്കെ പറഞ്ഞാലും അയാളെനിക്ക് ദൈവമാണ്!!

എനിക്കപ്പൊ ദേഷ്യം വന്നു.

ഹഹ ഹ. ഡിയർ! അയാളിൽ അല്പമെങ്കിലും കരുണയോ മനുഷത്വമോ ഉണ്ടായിരുന്നെങ്കിൽ?

ഉണ്ടായിരുന്നെങ്കിൽ‌?

എനിക്ക് ഈ നിന്നെ ഇങ്ങനെ കിട്ടുമായിരുന്നോ?

എന്റെ പുരികമില്ലാത്ത കണ്ണിൽ ഉമ്മ വെച്ചു അന്നേരം ഇട്ടൂപ്പ്.‌

സത്യം പറയാം, അതുവരെ ഒരു ഉമ്മയും എന്നെ അങ്ങനെ ഉത്തേജിപ്പിച്ചിട്ടില്ല. എന്റെ ഇടതുകാലിന്റെ പെരുവിരൽ മുതൽ‌ മുടിനാരിന്റെ അറ്റം വരെ‌ ത്രസിച്ച നിമിഷം!!

ആ വീടിന്റെ, തൊടിയുടെ ഏത് ഭാഗത്തും ഇട്ടൂപ്പിന്റെ മണമാണ്.

വീടിനു പിന്നിലെ അടുക്കള വാതിൽ തുറന്നാൽ ഇട്ടൂപ്പിന്റെ തോട്ടമാണ്. തോട്ടത്തിനപ്പുറം ചെറിയ കാട്. തോട്ടം വളർന്നു കാടായപോലെ. തെങ്ങും മാവും പ്ലാവും പേരമരവുമൊക്കെ വീട് വാങ്ങുമ്പോഴേയുണ്ടായിരുന്നു. അതിനിടയിലൊക്കെയായാണ് വാഴയും ചേനയും പാവലും ഒക്കെ വാശിക്ക് വളരുന്നത്. ഇട്ടൂപ്പിന്റെയും എന്റെയും ലോകം അതുതന്നെ. അടുത്തടുത്ത് വീടുകളില്ല എന്നത് എനിക്ക് നൽകിയ സമാധാനത്തിന് അതിരില്ലായിരുന്നു. വല്ലപ്പോഴും ഇത്തിരി ദൂരെ താമസിക്കുന്ന രമണി എത്തും. അവൾക്കുമാത്രം എന്റെ മുഖത്തേക്ക് നോക്കാൻ ഞെട്ടലോ ഭീതിയോ ഇല്ലായിരുന്നു. കുറേ നേരം വർത്തമാനം പറയും. ഇട്ടൂപ്പിന്റെ ബാല്യകാലസഖിയാണ്.

ഇന്നും അറിയില്ല ഇട്ടൂപ്പെങ്ങനെ ഒറ്റയ്ക്കായി എന്ന്. ഒരിക്കലും ഞാനത് അറിയാനും ആഗ്രഹിച്ചിട്ടില്ലല്ലൊ. എന്നെ സംബന്ധിച്ച് അയാൾ ഒരു മാലാഖയാണ്. മൂന്നാറിലെ കോടമഞ്ഞിനുള്ളിൽ നിന്നുരവം കൊണ്ട മാലാഖ.

തരുണിനെ പഠിപ്പിക്കാൻ ഇട്ടൂപ്പ് കാണിച്ച താല്പര്യം. ഇന്ന് ബാംഗ്ലൂരിൽ പ്രൊജക്റ്റ് മാനേജറായി ജോലി‌നോക്കുന്ന അവന്റെ ജീവിതയാത്രയിൽ എപ്പോഴും ഒരു‌നിഴലായി‌ ഇട്ടൂപ്പിന്റെ കരുതലുണ്ടായിരുന്നു.

‘മമ്മാ! ഹോപ് ഫോർ ബെസ്റ്റ്. പ്രിപ്പെയർ ഫോർ ദി വോർസ്റ്റ്.’ ഇന്നിവിടെയിരുന്ന് അവനത് പറയുമ്പോൾ എനിക്ക് അത് ഇട്ടൂപ്പിന്റെ ശബ്ദമായാണ് തോന്നിയത്.

ഇല്ല! ഇട്ടൂപ്പിനെ അങ്ങനെ‌വിട്ടുകൊടുക്കില്ല ഞാൻ.

സ്വന്തം നിഴലിനെപ്പോലും ഭയക്കാൻ തുടങ്ങിയ കാലത്തു നിന്നും ഭയമില്ലായ്മയുടെയും സുഖത്തിന്റെയും സന്തോഷത്തിന്റെയും വർത്തമാനത്തിലേക്കു സ്വപ്നത്തിലെപ്പോലെ എന്നെ കൊണ്ടുനടന്ന ചിറകില്ലാത്ത മാലാഖ!

ഡോക്ടർ പുറത്തേക്ക് വന്നു. തരുൺ എണീറ്റ് ചെല്ലുന്നു. ഡോക്ടർ അവന്റെ തോളിൽ‌ ഒരു കൈ വെച്ച് വരാന്തയിൽക്കൂടി നടന്നു.

ഞാൻ തണുത്ത കൈപ്പത്തിയിൽ മുഖമമർത്തി കുറേയിരുന്നു. ഡോക്ടറും തരുണും കുറച്ചകലെ നിന്നു കൊണ്ട് സംസാരിക്കുകയാണ്.

എനിക്ക് അറിയണ്ട. കേൾക്കണ്ട.‌ തരുൺ വന്ന് മമ്മാ… എന്ന് വിളിച്ച് ആശ്ലേഷിക്കുമായിരിക്കും. വേണ്ട. ഇല്ല ഇട്ടൂപ്പില്ലാതെ ഞാൻ ഇവിടെ‌നിന്ന് പോകില്ല.

ആ സ്നേഹം എന്റെ ജീവനെ നിലനിർത്തിയ വെന്റിലേറ്ററാണ്. അതാണ് എന്നിൽ നിന്നും എടുത്തു മാറ്റപ്പെടാൻ പോകുന്നത്.

ഡോക്ടർ എന്താണ് അവനോട് പറഞ്ഞത്? അവരെ ഇപ്പോൾ കാണുന്നില്ലല്ലോ.

തരുൺ അടുത്ത് വന്നിരിക്കുന്നത് ഞാനറിഞ്ഞു. അവൻ കൈ എന്റെ പിറകിലൂടെ ഇട്ട് എന്നെ ചേർത്തണച്ചു. ഞാൻ കണ്ണ് തുറന്നില്ല.

മമ്മ കുടിക്ക്.

കാപ്പിയുടെ‌ മാദകഗന്ധം.

ഞാൻ തല ഉയർത്തി.

മമ്മ ഇത് കുടിക്കൂ…

ഞാനവന്റെ മുഖത്തേക്ക് നോക്കി.

അവിടെയൊരു സൂര്യനുദിക്കുന്നുണ്ടായിരുന്നു.

ഞാൻ കാപ്പി വാങ്ങി. അതിന്റെ ഒരിറക്ക് എന്റെ ശരീരം മുഴുവൻ പടരുന്നു.

ശരീരം നിറയെ വീണ്ടും ലഹരി ഊറിക്കൂടുന്നു.

ഐ.സി.യു എന്നെഴുതിയതിനു മുകളിലെ ലൈറ്റിലേക്കു പാതിക്കണ്ണുകൊണ്ടു ഞാൻ നോക്കി.