Friday, June 20, 2014

മാറുന്ന ദേശീയത - ഭാഗം രണ്ട്

മാറുന്ന ദേശീയത : ബദൽ രാഷ്ട്രീയ സംവിധാനം 

യൂറോപ്യൻ മാതൃകയിലുള്ള (Parliamentary form of Government) നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് ചില പരിമിതികളുണ്ട്. പ്രാവർത്തിക തലത്തിൽ  ഭരണതിലെത്താൻ ജനങ്ങളുടെ വോട്ടവകാശം (വോട്ടധികാരം) പ്രയോജനപ്പെടുത്തുകയും എന്നാൽ അധികാരത്തിലെത്തിയാൽ ജനത്തെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്നതുമാണ് പ്രധാന പരിമിതി. ഇവിടെയാണ്‌ സാഹിത്യകാരനും ചിന്തകനുമായ സക്കറിയുടെ അഭിപ്രായം പ്രസക്തമാവുന്നത് - രാഷ്ട്രീയക്കാരനെ ജനമല്ല , ജനത്തെ അവരാണ് ബഹുമാനിക്കേണ്ടത് -എന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിയുടെ സ്വപ്നം സ്വാതന്ത്ര്യമെന്നത് അധികാരം ബ്രിട്ടീഷ്‌ മുതലാളിമാരിൽ നിന്നുമെടുത്ത് ഇന്ത്യൻ മുതലാളിമാരിലേക്ക് കൈമാറുക എന്നതായിരുന്നില്ല. എന്നാൽ  പ്രവർത്തികതലത്തിൽ  സംഭവിച്ചതും  സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്‌. വര്ഷങ്ങള്ക്ക് മുൻപ്  പത്ര പ്രവര്ത്തകനായ അരുണ്‍ ഷൂറി Illstrated  Weekly -യിൽ എഴുതിയ "Dyanastic  Democracy" എന്ന ലേഖനം ഓർമ്മ വരുന്നു. കോൺഗ്രസ്സിനുള്ളില നെഹ്‌റു കുടുംബത്തിൻറെ  രാജപരമ്പരക്ക് സമാനമായ അധികാര കൈമാറ്റം ആയിരുന്നു  വിഷയം. ആ പരമ്പരയിലെ അടുത്ത കണ്ണിയായി പ്രിയങ്കാ  ഗാന്ധിയെയോ രാഹുൽ ഗാന്ധിയേയോ വാഴിക്കുന്നതുവരെയെത്തി നില്ക്കുന്നു അത്. സ്വാതന്ത്ര്യ സമരകാലത്ത് തന്നെ ഗാന്ധിജിക്ക് മേൽപ്പറഞ്ഞതിൽ നിന്നും വിഭിന്നമായി ഒരു ബദൽ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് സ്വപ്നമുണ്ടായിരുന്നു . ഗാന്ധി സ്വപ്നം കണ്ടത് ഗ്രാമങ്ങളുടെ ഇന്ത്യയാണ്. ഗ്രാമങ്ങളുടെ സ്വയം പര്യപ്തതയിലുടെയും സ്വതന്ത്ര്യത്തിലുടെയും സമ്പത്തിലുടെയും അധികാരം അവരിലെക്കെത്തുന്ന, ഭരിക്കപ്പെടുന്നവന്റെ അധികാരത്തിനു ഊന്നൽ കൊടുക്കുന്ന, ഒരു ബദൽ രാഷ്ട്രീയ സംവിധാനം. ഈ  ദർശനം ഉൾക്കൊണ്ടു രംഗത്ത്‌ എത്തിയവരാണ് ആം ആദ്മി പാർട്ടി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ആശയപരമായി അല്ലെങ്കിലും പ്രാവർത്തിക തലത്തിൽ കൂമ്പടഞ്ഞ ഒരവസ്ഥയിലാണ് അവരിന്നു. എന്നാൽ ഈ ഗാന്ധിയൻ ആശയങ്ങള്ക്ക്, ഇത്തരം പാർട്ടികൾക്ക്,  ഇന്നത്തെ മാറുന്ന ദേശീയതുടെയും  രാഷ്ട്രീയ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ പ്രസക്തിയുണ്ടോ എന്ന് പരിശോധിക്കാം.

വർഷങ്ങൾക്കു  മുന്പത്തെ കാര്യമാണ്. കോഴിക്കോട് ഭാഗത്തേക്ക്‌ പോയാൽ  പർദ്ദയിട്ട മുസ്ലിം സ്ത്രീകളെ കാണാമായിരുന്നു. എന്നാൽ അവരുടെ സുന്ദരമുഖങ്ങൾ ലോകത്തിന്റെ കണ്ണിൽ നിന്നും മറച്ചു പിടിച്ചിരുന്നില്ല. ഇന്ന് കോഴിക്കോട് മാത്രമല്ല കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ള മുസ്ലിം സ്ത്രീകൾ ഇതര ഇസ്ലാമിക രാജ്യങ്ങളി ലേതുപോലെ, കണ്ണുകൾ മാത്രം പുറത്തുകാണാവുന്ന, ബാക്കി ഭാഗമെല്ലാം മറക്കുന്നതരത്തിലുള്ള വേഷങ്ങൾ (ബുർക്ക) ധരിക്കുന്നു. ആനുകാലിക സംഭവങ്ങളും രാഷ്ട്രീയമായ മാറ്റങ്ങളും  അവരെ ആഗോള ഇസ്ലാമിക സ്വത്വത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു. ഇന്ത്യൻ മുസ്ലിമിന് പാക്കിസ്ഥാനിലേക്കോ മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളിലെക്കോ കുടിയേറാനോ ജോലികൾക്കായി ചേക്കറാണോ പ്രയസ്സമില്ല. മതപരമായ, ഭുമിയുടെ അതിരുകൾക്കതീതമായ ഒരു ദേശീയതയിൽ അവൻ സുരക്ഷിതനാണ്‌ .ഇതേ കാരണം കൊണ്ടുതന്നെ കേരളത്തിലെ ക്രിസ്ത്യാനിക്ക് ജർമനിയിലെക്കൊ അമേരിക്കയിലേക്കോ കുടിയേറിയശേഷം പൊതുവെ അന്യതാബോധം അനുഭവപ്പെടുന്നില്ല. അപ്പോൾ ഭുമിപരമായ അതിരുകൾക്കപ്പുറമെത്തുന്ന ദേശീയത - അതാണ് ചിന്തിക്കേണ്ടത്. 

ആഗോളതലത്തിൽ സാമ്പത്തിക ഉദാര വല്ക്കരണവും വിവര സാങ്കേതിക വിപ്ലവവും 
കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ആളുകള്ക്ക് യഥെഷ്ട്ടം സഞ്ചരിക്കാനും ഇഷ്ട്ടപ്പെട്ട വാസ്സ  സ്ഥലം തെരെഞ്ഞെടുക്കാനുമുള്ള സകര്യങ്ങളും അവസ്സരങ്ങളും ഇന്ന് ധാരാളമാണ്. ഒരു രാജ്യത്തെ പൌരത്വം സ്വീകരിക്കുന്ന ഒരാൾ തന്റെ വോട്ടധികാരം ഉപയോഗിക്കുന്നത് ആ രാജ്യത്താണ് . ഇന്ത്യയിലല്ല. അമേരിക്കൻ പൌരത്വം സ്വീകരിക്കുന്ന ഒരാള്ക്കു രാഷ്ട്രീയപരമായി അമേരിക്കാൻദേശീയതയാണുള്ളത്. ഇങ്ങിനെ നോക്കുമ്പോൾ, ഇന്ത്യക്ക് അകത്തോ പുറത്തോ ഉള്ള ഒരാളിലെ ദേശീയത ഇങ്ങിനെ പലവിധ ദേശീയതകളുടെ സങ്കലനമാനെന്നു കാണാം എന്നാൽ ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ദേശീയത എന്നത് എത്ര സങ്കീർന്നമായി വ്യാഖ്യാനിച്ചാലും കേരളീയത എന്നത് ഉറച്ച വൈകാരിക ബോധം തന്നെയാണ്. വടക്കേ അമേരിക്കയിലെ മലയാളീ കൺവെൻഷനുകൾ (ഫോമാ, ഫൊക്കാന തുടങ്ങിയവ) ക്നാനായ ദേശീയ കണ്‍വെൻഷൻ, ദേശീയ മലയാളീ ഹിന്ദു കണ്‍വെൻഷൻ  തുടങ്ങിയവ  ഈ കാഴ്ചപ്പാട് ഒന്നുകുടി ഉറപ്പിക്കുന്നു. ഭാഷയോടും കലകളോടും സംസ്കാരത്തോടും ഇവർ കാണിക്കുന്ന ആഭിമുഖ്യം പ്രവാസി മലയാളിയിൽ ഉറച്ച കേരളീയത വിളിച്ചോതുന്നു - കേരളീയതയുടെ അടയാളങ്ങളായി ആവര്ത്തിച്ചു അവതരിപ്പിക്കപ്പെടുന്ന വള്ളം കളിയുടെയും കഥകളിയുടെയും  മോഹിനിയാട്ടത്തിന്റെയും വരകളും ചിത്രങ്ങളും അറപ്പുളവാക്കുന്നുവെങ്കിലും.

മാറുന്ന രാഷ്ട്രീയ കാലാവസ്ഥ

താൻ അധകൃതരുടെയും ദരിദ്രരുടെയും കുടെയാണ് എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ്  നരേന്ദ്ര മോഡി പ്രധാന മന്ത്രിയായി അധികാരമേറ്റത്‌ . എന്നാൽ ആർ എസ എസ്സിന്റെ ചരിത്ര പ്രഖ്യാപിത ലക്ഷ്യമായ രാമരാജ്യം  സ്ഥാപിച്ചെടുക്കുന്നതിൽ നിന്നും അദ്ദേഹത്തിന് പിന്മാറാനാവുമോ ? ആർ. എസ്.എസ് മോദിയിൽ നിന്നും ചിലതു പ്രതീക്ഷിക്കുന്നില്ലേ? എന്നാൽ ആ ഹിന്ദു രാജ്യ സ്ഥാപനം ഏതു തരത്തിലുള്ളതായിരിക്കും? മറ്റു മത ന്യുനപക്ഷങ്ങളെ പുറത്താക്കി കൊണ്ടുള്ള ഒരു ഹിന്ദു രാജ്യം അസാദ്ധ്യമാണ് . ആഗോള മുതലാളിത്തത്തിന്റെയും (corporate  multi  nationals) സവർണ്ണ ഫാസ്സിസ്സത്തിന്റെയും പിന്ബലത്ത്തോടെ അവര്ക്ക് കഴിയുകയെന്താണ്? മറ്റു മത ന്യുനപക്ഷങ്ങളെ നിലനിറു ത്തികൊണ്ട് തന്നെ, ആവരുതെ ജാതിപരവും ലിംഗപരവുമായ സ്വത്വങ്ങളെയെല്ലാം പരിമിതപ്പെടുതിക്കൊണ്ടുള്ള ഒരു ഹിന്ദു രാജ്യം സാധ്യമാണ് - ഒരുപക്ഷെ അത് മാത്രമേ സാധ്യമായുള്ളൂ. എത്ര അപകടപരമാണ് എന്നോര്ക്കുക അത് . എന്നാൽ Dr  ഡി ബാബു പോൾ 'മോഡിയുടെ തുടക്കം' എന്നാ ചെറുലേഖനത്തിൽ വ്യക്തമാക്കുന്നത് അത്ര ആശങ്കപ്പെടെണ്ടതില്ല എന്നാണ് .അപ്പോൾ ചിന്താപരമായും നാമിന്നൊരു വഴിത്തിരിവിലാണ്. ഏത് വഴി തിരിയും എന്നത് മോഡിയുടെ അടുത്ത വർഷങ്ങളിലെ ഭരണം തീരുമാനിക്കും. ഏതൊരു മുതലാളിത്ത  വ്യവസ്ഥക്കും അഭിവദ്ധിപ്പെടാൻ പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു വിഭാഗം ജനത ആവശ്യമാണ് - ഇല്ലെങ്കിൽ അത് സൃഷ്ട്ടിച്ചെടുക്കപ്പെടും.

മേഘാലയ, നാഗാലാ‌ൻഡ്, ത്രിപുര എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ, ബി ജെ പി യുടെ ഇലക്ഷൻ മാനേജ്മെന്റിന്റെയും തന്ത്രങ്ങളുടെയും വിജയമാണ്. ത്രിപുരയിൽ ബിജെപി മുന്നണി 43  സീറ്റു നേടി  കഴിഞ്ഞ 20 വര്ഷങ്ങളിലെ, മണി സർക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണത്തിന് കടിഞ്ഞാണിട്ടു. ഇടതു പക്ഷ ശക്തികളുടെ സ്വാധീനം സംസ്ഥാന തലങ്ങളിൽ കുറഞ്ഞു വരുന്നതായാണ് ഓരോ തെരഞ്ഞെടുപ്പും തെളിയിക്കുന്നത്. ഭരണത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങൾ ഓരോന്നായി നഷ്ടപ്പെടുമ്പോൾ ഭാവിയിൽ ഒരു ദേശീയ പാർട്ടി എന്ന് അവകാശപ്പെടാൻ പോലും അവർക്കു കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിയുടെ പണക്കൊഴുപ്പിന്റെ വിജയം എന്നൊന്നും പറയുന്നത് ഗുണം ചെയ്യില്ല. മറിച്ചു എന്തുകൊണ്ടാണ് സിപിഎംന്റെ 20  വർഷത്തെ ഭരണം ജനങ്ങൾ വേണ്ടെന്നു വെക്കാനും എന്തുകൊണ്ടാണ്‌ രണ്ടാം സ്ഥാനത്തു നിന്നിരുന്ന കോൺഗ്രസ്സിന് പോലും  അവസ്സരം കൊടുക്കാത്തതും എന്ന് പാർട്ടി കൾ വിലയിരുത്തണം, നിലപാടുകൾ തിരുത്തണം. കോൺഗ്രസ്സിനു പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സെന്ന പാരമ്പര്യം ശെരിക്കു വിൽക്കാൻ കഴിയുന്നില്ല - അത് വോട്ടാക്കി മാറ്റാൻ കഴിയുന്നില്ല, അതുപോലെ നേതൃത്വത്തിന്റെ പിടിപ്പുകേടുകൾ . ഇത്തരം ശൂന്യതകളാണ്  ബിജെപി തന്ത്രങ്ങൾ   വിജയിക്കാൻ മുഖ്യ കാരണം. അഡ്വ. പി എസ്  ശ്രീധരൻ പിള്ള ( ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ്) ചാനൽ ചർച്ചയിൽ പറഞ്ഞത്‌, "മുൻപ് ഗാന്ധിജി പറഞ്ഞ ഹൈന്ദവത മാത്രമേ ഞങ്ങളുടെ കൈയ്യിൽ ഉള്ളു" എന്നാണ്. അത് നൂറു ശതമാനവും തെറ്റാണ് - ഗാന്ധിജി കണ്ട ഹൈന്ദവത നേരത്തെ പറഞ്ഞുവല്ലോ ഈ ഹൈന്ദവത ഹിന്ദുത്വ ആണ്. അതിന് ത്രിപുര പോലുള്ള ഗോത്ര സംസ്കാരങ്ങളുടെ, ആദിവാസി സംസ്കാരങ്ങളുടെ മേലുള്ള വിജയമാണ്, മുന്നോട്ടു വരാൻ പോവുന്ന അപകട സൂചന.

അടുത്ത വർഷങ്ങളിൽ, അടിച്ചമര്ത്തപ്പെടുന്ന സ്വത്വങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെടുന്ന "അരികു ജീവിതങ്ങളുടെയും" വെറുപ്പും പ്രതിഷേധവും ആം ആദ്മി പോലുള്ള പാർട്ടികൾക്ക് പുനർജനി നല്കിക്കൂടാ എന്നില്ല. അവ വിമോചന പ്രസ്ഥാനങ്ങളു ടെയോ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെയോ രൂപത്തിൽ  ഉയര്ത്തെഴുന്നെറ്റെക്കാം.

അനുബന്ധം

ആദ്യ ഭാഗത്തിന് കിട്ടിയ പ്രതികരണങ്ങളിൽ ചിലതാണ് ഇവിടെ ഇത് കുറിക്കുവാൻ പ്രേരിപ്പിക്കുന്നത്. പലതിലും വിയോജിക്കുന്നു എങ്കിലും വായനക്കാർ അവരുടെ അഭിപ്രായം പറയുന്നു എന്നിടത്തു അത് സ്വീകാര്യമാവുന്നു. ഗോഡ്‌സെ ആർ എസ്സ് എസ്സ് കാരനായിരുന്നെങ്കിലും മഹാത്മാഗാന്ധിയെ കൊലപ്പെടുത്തുന്ന സമയത്തു ആ സംഘടനയിൽ അല്ലായിരുന്നു എന്നും അപ്പോൾ അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനായിരുന്നു എന്നും കേട്ടു. എന്നാൽ മറ്റൊരു പക്ഷവും ഉണ്ട് - ഗോഡ്‌സെയുടെ കുടുംബം ആ വാദം നിരസിച്ചതായും അദ്ദേഹം ഒരിക്കലും ആർ എസ്സ്  എസ്സ് വിട്ടിരുന്നില്ലായെന്ന് ഉറപ്പിക്കുന്നതായും. ഇന്നും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷം പാർട്ടികൾ അവരുടെ നിലനിൽപ്പിനു വേണ്ടി കൊലചെയ്ത പാർട്ടിഅംഗങ്ങളെ തള്ളി പറയാറുണ്ട്...എന്തായാലും ഗാന്ധിജിയുടെ കൊലക്കു പിന്നിലെ മനോവികാരം മതതീവ്രതയാണെന്നു ആവർത്തിക്കേണ്ടതില്ല. അതുപോലെ ആര്യ ദ്രാവിഡ വൈരുദ്ധ്യങ്ങൾ കെട്ടുകഥയാണെന്നു കേംബ്രിഡ്ജ് സർവ്വകലയോ മറ്റോ ഗവേഷണം ചെയ്തു തെളിയിച്ചിട്ടുണ്ടത്രെ. ആര്യ അധിനിവേശം ഭാരതത്തിൽ ഉണ്ടായിട്ടേയില്ലത്രേ- ഞാൻ അത് വിശ്വസിക്കുന്നില്ല, എങ്കിലും ഇതേ കുറിച്ച് കുറെയധികം പ്രചാരങ്ങൾ നടക്കുന്നുവെന്നറിയാം. മറ്റൊന്ന് ഒരു disclaimer ഇട്ടത് വിനയം കാണിക്കാനല്ല - ചരിത്ര വിഷയങ്ങളിൽ അക്കാദമികമായ യോഗ്യതയില്ലാത്തതിനാൽ എന്റെ സമീപനം വായനയെയും ചിന്തയെയും മുൻനിറുത്തിയാണെന്നതു കൊണ്ടാണ്. തിരുവിതാംകൂർ രാജാക്കന്മാരെ കുറിച്ച് പറഞ്ഞത്  ചരിത്ര സത്യങ്ങളല്ല  എന്നും ചരിത്രമെന്നത് യുദ്ധത്തിൽ ജയിക്കുന്നരുടെ സ്തുതിപാഠകർ എഴുതിവെക്കുന്നതാണെന്നും പ്രതികരിച്ചു കണ്ടു. ഗാന്ധിജി പറഞ്ഞു - യഥാർത്ഥ ചരിത്രം എഴുതപ്പെടുന്നേയില്ലയെന്നു. ഞാൻ വിശ്വസിക്കുന്നു. വായനയിൽ നിന്നും വരികൾക്കിടയിലൂടെയുള്ള വായനയിൽ നിന്നും കിട്ടുന്ന അറിവിനെ സ്വന്തം വിശ്വാസപ്രമാണങ്ങളിലിട്ടുള്ള ഒരു ഹാഷിംഗ്‌ പ്രക്രയിലൂടെയാണ് നമ്മൾ ചരിത്ര അവബോധം ആക്കുന്നത് - പ്രസ്താവനയല്ല, അതാണ് എന്റെ സമീപനം. ഒരു കാര്യം കൂടി - 1998ൽ, ഒരു സാഹിത്യവേദിയിൽ ഡോ.അയ്യപ്പ പണിക്കരുടെ കവിതകളെ കുറിച്ച്  ചെറിയ അവതരണം നടത്തി. എല്ലാം കഴിഞ്ഞു ചർച്ചക്കിടയിൽ ഒരാൾ പറഞ്ഞു "അങ്ങോരു വല്യ ഇംഗ്ലീഷ് പ്രഫസർ ആയിരിക്കും പക്ഷെ കവിതയെഴുതാനറിയില്ല" എന്ന്. അയ്യപ്പ പണിക്കർ എന്നെ സംബന്ധിച്ചിടത്തോളം ഒരു സമകാലീന യാഥാർഥ്യമായി അനുഭവിച്ചറിഞ്ഞിട്ടു കൂടി ഞാൻ മൗനം പാലിച്ചു. മാത്രമല്ല ആ സമയത്തു ആരും കേട്ടില്ലാത്ത ഒരു ക്രിസ്ത്യൻ സ്ത്രീ (അവരുടെ പേരുപറഞ്ഞപ്പോൾ തന്നെ കാര്യം പിടി കിട്ടിയിരുന്നു) യായിരുന്നു അതേക്കാളും  വല്യ എഴുത്തുകാരി എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും പിടിച്ചു നിന്നു, പ്രതികരിക്കാതെ. ഇവിടെ തിരുവിതാംകൂർ ചരിത്രം നമ്മളെല്ലാം അറിയുന്നത് വായനയിലൂടെയോ  വായ് മൊഴികളിലൂടെയോ ആണ്. അല്ലാതെ വേലുത്തമ്പി ദളവ കൈക്കൂലി വാങ്ങിയയാളുടെ കൈവെട്ടുന്നതോ, മാർത്താണ്ഡവർമ്മ അമ്മാവനെ കൊല്ലുന്നതു കണ്ടിട്ടോ അല്ല. രാജ്യഭരണ ചരിത്രത്തിൽ അമ്മാവനെ കൊല്ലുന്നതുവല്യ കാര്യമാണോ? ഔറംഗസീബ് സ്വന്തം സഹോദരനെ കൊന്നിട്ടാണ് അധികാരം പിടിച്ചെടുത്തത്.  വ്യതാസം നമ്മൾ വായിക്കാൻ തെരെഞ്ഞെക്കുന്നതെന്ത്, വായനക്ക് ശേഷം നേരത്തെ പറഞ്ഞ ഹാഷിംഗ്‌ പ്രക്രിയയിൽ നിന്നും സ്വീകരിക്കുന്നതെന്ത് എന്നിടത്താണ്. പിന്നെ എഴുതുന്നയാളാര്, അയാളുടെ മതം ജാതി ലിംഗസ്വത്വം  ഇതൊക്കെയും മലയാളിയുടെ അഭിപ്രായങ്ങളെ സ്വാധീനിച്ചുകാണാറുണ്ട്. അതൊക്കെ കൊണ്ടുതന്നെ രണ്ടാം ഭാഗം വായിച്ചുകഴിയുമ്പോൾ കമ്മ്യൂണിസ്റ്റു അനുഭാവി ഇപ്പോൾ ആം ആദ്മിയുടെ ആളായോ എന്ന് തോന്നിയേക്കാം - അത് സ്വാഭാവികം മാത്രം..ഇനിയും വായിക്കുമല്ലോ പ്രതികരിക്കുമല്ലോ.

                                                  അടുത്തയാഴ്ച :
                                                  അമേരിക്ക - ഗൺ നിയന്ത്രണങ്ങൾ സാമാന്യ ബുദ്ധിക്ക് അതീതമോ?

മാറുന്ന ദേശീയതാ ബോധം - ഭാഗം ഒന്ന്

[disclaimer : ചരിത്രം ആധികാരികമായി പറയാൻ ഞാൻ ആളല്ല. സ്വയം അറിയുന്നതിന്റെ ഭാഗമായി വായനയിലൂടെയും ചിന്തയിലൂടെയും ഉണ്ടാക്കിയെടുത്ത അവബോധം പങ്കുവക്കുകയാണിവിടെ...പലതും അസമർത്ഥങ്ങളായി  തോന്നിയേക്കാം.
വായിക്കുമല്ലോ]

ദേശീയത  എന്താണ്?

തെക്കൻ  തിരുവിതാംകൂറിൽ "പദ്മനാഭന്റെ പ്രജ" എന്നൊരു പ്രയോഗമുണ്ടായിരുന്നു. "ഓ നമ്മള് പപ്പനാഭന്റെ വെറും  പ്രജയല്ലേ" എന്ന് പറയുന്നതിന് പിന്നിലെ വ്യംഗാർത്ഥം എന്താണ്?  പദ്മനാഭനെന്നാൽ പദ്മം നാഭിയിൽ ഉള്ളവൻ - അതായതു വിഷ്ണു. തിരുവനന്തപുരത്തെ പ്രസിദ്ധമായ ക്ഷേത്രത്തെയാണ് മുകളിൽ  സൂചിപ്പിച്ചത്.  തിരുവിതാംകൂർ രാജാക്കന്മാർ പദ്മനാഭദാസ്സന്മാരായാണല്ലോ ഭരണം നടത്തിയിരുന്നത്. രാജ്യാധികാരം രാജാവിനും ഭരിക്കപ്പെടുന്നവന്, അതായതു പ്രജക്കു അധികാരത്തിൽ പങ്കില്ലാതതുമായ ഒരു വ്യവസ്ഥയിൽ 'ദേശീയത' എന്ന വൈകാരിക ബോധം ഉണ്ടാവുന്നില്ല. അവൻ വെറും പ്രജയാകുന്നു. മതം, വംശം, ഭാഷ, സംസ്കാരം ഇവയിലേതെങ്കിലും ഒന്നോ പലതിന്റെയും സങ്കലനമോ ഒരു ജനതയെ അധികാരത്തിൽ പങ്കാളികളാക്കിയതിനും  അതുവഴി ദേശീയത എന്ന വികാരം അവിരിൽ  ഉണ്ടായതിനും  തെളിവുകൾ ലോക ചരിത്രത്തിൽ കാണാവുന്നതാണ് - ക്രിസ്തുമതവും ഇസ്ലാം മതവും തന്നെയാണ് ഉചിതമായ  ഉദാഹരണങ്ങൾ.

എന്നാൽ ഒരു ഭൂപ്രദേശവും ഒരു ജനതയും, ഇത്തരം ഏതെങ്കിലും സ്വാധീനവും ഉണ്ടായതുകൊണ്ട് മാത്രം അവർക്കിടയിൽ ദേശീയതാ ബോധം ഉണ്ടാവണമെന്നില്ല. അതിനു സാഹചര്യം ഒരുക്കാനായി ചില "ഉപകരണങ്ങൾ (Instruments)' കൂടി ആവശ്യമുണ്ട്. ലോകചരിത്രത്തിൽ, യൂറോപ്പിലെ വികസിത രാജ്യങ്ങളായ ഇറ്റലിയിലും  ജർമനിയിലും മതസ്വാധീനത്താൽ ദേശീയത ഉണ്ടായെങ്കിലും അതിനു ഉപകരണങ്ങളായി വർത്തിച്ചത്  നവോത്ഥാന പ്രസ്ഥാനങ്ങളും വ്യാവസായിക വിപ്ലവവും ആയിരുന്നു. നമുക്കിത് കൂടുതൽ മനസ്സിലാക്കാവുന്നത് ഇന്ത്യയുടെ പശ്ചാത്തലത്തിലാണ്. അധിനിവേശങ്ങളിലുടെ   ഭാരതീയന് മുന്നിലെത്തിയ ബ്രിട്ടിഷുകാരൻ ഒരു  പൊതുശത്രുവാണ് എന്ന ചിന്തയാണ് അവനിൽ ദേശീയത ഉണർത്താൻ സ്വാധീനം ചെലുത്തിയത്. അതിനു ഉപകരണങ്ങളായി വർത്തിച്ചത്  അച്ചടി, ടെലിഗ്രാഫ്, ഇംഗ്ലീഷ് ഭാഷ, റെയിൽവേ എന്നിവയായിരുന്നു.എന്നാൽ മുകളില പറഞ്ഞ ഒന്നും തന്നെ ഭാരതീയന്റെ നന്മക്കായി ചെയ്തതല്ല. ഇംഗ്ലീഷ് ഭാഷയും വിദ്യാഭാസവും ഭരണ സൌകര്യത്തിനും ക്രിസ്തുമത പ്രചാരണത്തിനും വേണ്ടിയായിരുന്നു. അപ്പോൾ ബ്രിട്ടീഷ്‌കാരൻ അവര്ക്കുവേണ്ടി നടപ്പിലാക്കിയ ഇംഗ്ലീഷ് ഭാഷയും മറ്റു സംവിധാനങ്ങളും പരോക്ഷമായി ഭാരതീയർക്കിടയിൽ ദേശീയത വളര്ത്താൻ ഉപകരിച്ചു എന്ന Dr.എം ജി എസ് നാരായണന്റെ അഭിപ്രായത്തോട് പരിപൂർണമായി  യോജിക്കാതെ വയ്യ. കേരള ദേശീയതയിലേക്ക് കടക്കും മുൻപ് മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. 

പൊതുശത്രുവെന്ന  ബോധം ഭാരതീയരിൽ ഐക്യ ബോധവും സ്വാതന്ത്ര്യവാഞ്ചയും വളർ  ത്തുന്നുവെന്നും അതുവഴി അവരിൽ ദേശീയത  രൂപം കൊള്ളുന്നുവെന്നും മനസ്സിലാക്കിയ ബ്രിട്ടീഷ്‌ അതിനു തളയിടാൻ കൊണ്ടുവന്ന  തന്ത്രം വലിയൊരളവു വരെ വിജയിക്കുക തന്നെ ചെയ്തു. നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചു, ഭിന്നിപ്പിച്ചു ഭരിക്കുക (Divde and Rule) എന്നതായിരുന്നു അത്. ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ്  ബാലഗംഗാധര തിലകൻ തുടങ്ങിയവർ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിൽ ഹൈന്ദവ വികാരം ഉണർത്തി , അത് വഴി അവരിൽ ദേശീയത വളർത്താം എന്ന് ചിന്തിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും അപ്പോഴെത്തിയ ഗാന്ധിജിയും ഒരു തന്ത്രം എന്ന രീതിയിൽ ആ വഴിക്ക് ചിന്തിച്ചത്‌ സ്വാഭാവികം .എന്നാൽ ഒരിക്കലും മറ്റു മതങ്ങളെ വൃണപ്പെടുത്താനോ  ഇന്ത്യയില നിന്നും ആട്ടിയോടിക്കാനോ  ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ല. ദേശീയ വികാരം ഉണർ ത്താൻ ഹൈന്ദവതയെ ഉപയോഗിക്കുക എന്ന് മാത്രം. എന്നാൽ ഹൈന്ദവ വികാരം വഴിവിട്ടു   പോകുന്നുവെന്നും അത് മുസ്ലിം വിരോധമായി വളരുന്നുവെന്നും മനസ്സിലാക്കിയപ്പോൾ ഗാന്ധി  ശക്തമായി തന്നെ എതിർത്തു .  അതേ  കാരണത്തിന് തന്നെയാണ് R.S.S  (രാഷ്ട്രീയ സ്വയം സേവക്) എന്ന ഹിന്ദു സംഘടനയുടെ പ്രവർത്തകനായ ഗോട്സെയുടെ വെടിയേറ്റ്‌ അദ്ദേഹം രക്തസക്ഷിത്വം വരിച്ചതും.

കേരള ദേശീയത 

കേരള ദേശീയത എന്നത് കേരളീയതയും ദേശീയതയും ചേർന്നതാണ്. കേരളീയത എന്നത് ഭാഷാപരമാണ്. ദേശീയത എന്നത് നേരത്തെ പറഞ്ഞു വച്ചതാണല്ലോ. ഇവയിലേക്കു കടക്കുന്നതിനു മുൻപ് കേരളത്തിന്റെ ഭുപ്രകൃതി കാലാവസ്ഥ പഴയകാല സമ്പദ് വ്യവസ്ഥ , പ്രാചീന സമൂഹങ്ങൾ (നാടുകൾ, ഊരുകൽ. കുടികൾ) എന്നിവയെക്കുറിച്ച് പറയേണ്ടതാണെങ്കിലും  പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ. 

ഒന്ന് : ആര്യന്മാരുടെ വരവ് - എം ജി എസ്  നാരായണൻറെ വാക്കുകളിൽ.

"ആര്യന്മാരുടെ ആഗമനവും അധിനിവേശവുമാണ് കേരളത്തില വമ്പിച്ച മാറ്റങ്ങൾക്കിടയാക്കിയത്. വടക്കിനിന്നു ക്രിസ്തുആദി ശതകങ്ങളിൽ കടല്ക്കരയി ലൂടെ നീങ്ങി വന്ന കുടിയേറ്റക്കാർ മുഖ്യ നദീ തീരങ്ങളിൽ ഉയര്ത്തിയ  ബ്രാഹ്മണഗ്രാമങ്ങൾ കേരളത്തിൽ ഒരു കാര്ഷിക വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.  32 മൂല ഗ്രാമങ്ങളും ഒട്ടേറെ ഉപ ഗ്രാമങ്ങളും മുഖ്യ ഉല്പ്പാദന കേന്ദ്രങ്ങളായി മാറി. ജാതി സമ്പ്രദായം നടപ്പിലായി. ക്ഷേത്രങ്ങലുണ്ടായി.  കേരളത്തെ ഭാരതീയ സംസ്കാരത്തിന്റെ മുഖ്യധാരയിലെക്കെത്തിച്ചത് ഈ ബ്രാഹ്മണ അധി വാസത്തിന്റെ ഫലമായുണ്ടായ പ്രത്യേകതരം ആര്യ  ദ്രാവിഡമേള നമായിരുന്നു.  സംബന്ധവ്യവസ്ഥയിലുടെ പ്രാകൃതമായ മരുമക്കത്തായ സമ്പ്രദായത്തിനു  ലോകത്തിൽ മറ്റെങ്ങുമില്ലാത്തപോലെ  പരിഷ്‌കൃത സമൂഹത്തിനകത്തും സ്ഥാനമുണ്ടായി. നമ്പൂതിരിമാരുടെ നേത്രുത്വത്തിലുണ്ടാക്കിയ ചേരമാൻ പെരുമാക്കളുടെ കേരള രാജ്യം ഇന്നത്തെ കേരളത്തിന്റെ അതിരുകള നിർണയിച്ചു. കേരള രാജ്യത്തിൻറെ ചട്ടക്കുടിനുള്ളി ലാണ്‌ മലയാളവും തമിഴും വേർതിരിയാൻ തുടങ്ങിയത്. കേരളത്തിന്റെ തനതു കലകളുണ്ടായതും ഇക്കാലത്താണ്. പ്രകൃതിയാൽ വേർതിരിക്കപ്പെട്ടും അനുഗ്രഹീതമാവുകയും ചെയ്ത കേരളത്തെ ഒന്നിച്ചു കൂട്ടിക്കെട്ടി നിറുത്തുന്ന ചരട് മലയാള ഭാഷയാണ് "

രണ്ട് : തുഞ്ചത്ത് എഴുത്തശ്ച്ചൻ

ഭാഷയെക്കുറിച്ച് പറയുമ്പോൾ, തുഞ്ചത്ത് എഴുത്തശ്ച്ചനെ സ്മരിക്കാതിരിക്കുന്നത് അനുചിതമായിരിക്കും. ഭക്തി പ്രസ്സ്ഥാനമെന്നോ ഇതിഹാസ്സ തർജമ  പ്രസ്ഥാനമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നതിലുപരി അദ്ദേഹം ഒരു സാമൂഹ്യ പരിഷ്കര്ത്താവോ വിമർശകനോ ഒക്കെ ആയിരുന്നു. പടനായന്മാരുടെ പള്ളിക്കുടം വാധ്യാരായിരുന്ന സമുദായത്തിലെ (ഒരു പിന്നോക്ക വിഭാഗം) അംഗമായിരുന്ന അദ്ദേഹം ഒരു നാടുവാഴിയുടെയും സദസ്യനായിരുന്നില്ല. സമൂഹത്തിൽ  നിലനിന്നിരുന്ന തിന്മകൾ ക്കെതിരെ സാഹിത്യം കൊണ്ടൊരു സമാന്തര ശക്തി കേന്ദ്രമുണ്ടാക്കി നിശിതമായി വിമർ ശിച്ചു.. ഗുരിവയൂര് കേന്ദ്രമായിനിലനിന്നിരുന്ന  ഭക്തിപ്രസ്ഥാനത്തിൽ നിന്നും  തികച്ചും വിഭിന്നമായിരുന്നു എഴുത്തച്ഛന്റെ നിലപാട്. ആദ്യത്തെകൂട്ടർ  ധാർമികാധപതനവും അധികാരക്കൊതിയും  അത്യാർത്തിയും  കണ്ടില്ലെന്നു നടിച്ചു ഭക്തിയിലേക്ക് ഒതുങ്ങി കുടിയപ്പോൾ എഴുത്തശ്ച്ചൻ   സാഹിത്യത്തിലുടെ കാലികമായ തിന്മകൾക്കെതിരെയെല്ലാം
പ്രതികരിച്ചു. വ്യവസ്ഥാപിത ദുർനടപ്പുകളെ വിമ ർശിച്ചു.  നമ്പൂതിരിമാരെ കണക്കിന് 
 കളിയാക്കി, പരിഹസിച്ചു.  അതുപോലെ നായന്മാര്ക്കായി മറ്റു ദേവന്മാരെ പ്രതിഷ്ട്ടിച്ചു 
ആരാധിച്ച വിപ്ലവകാരിയും ആയിരുന്നു അദ്ദേഹം. 

കേരള  ചരിത്രം 

18, 19 നൂറ്റാണ്ടുകളിലെ രാഷ്ട്രീയവും സമുഹ്യവും സാമ്പത്തികവുമായ സംഭവികാസങ്ങൾ 
കേരളീയരിൽ ദേശീയതയോടടുപ്പിക്കുന്ന തരത്തിലുള്ള ഐക്യബോധം വളർത്താൻ സഹായകരമായി.  തിരുവിതാംകൂർ , കൊച്ചി , കോഴിക്കോട് എന്നിവയായിരുന്നല്ലോ പ്രധാന രാജവംശങ്ങൾ. തിരുവിതംകൂറിനെ സംബന്ധിച്ചിടത്തോളം മറ്റു രണ്ടു സ്ഥലങ്ങളെ അപേക്ഷിച്ച് പുറമേ  നിന്നുള്ളവർക്ക് വന്നെത്താൻ സൗകര്യം കുറവായിരുന്നു. അതുകൊണ്ട് തന്നെ പുറമേ നിന്നുമുള്ള  സ്വാധീനങ്ങൾ കുറവായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാരിൽ പ്രത്യേകം പരാമർശിക്കേണ്ടത് മാർത്താണ്ഡവർമയെയാണ്, കാരണം ഭരണതന്ത്രങ്ങളിൽ ഒരു തരം  ക്രാന്തദർശിത്വം അദ്ദേഹത്തിലുണ്ടായിരുന്നു. നാടുവാഴിത്ത രീതിയിലുള്ള ഭരണ തന്ത്രങ്ങളുടെ  മുനയൊടിയുന്നതായി അദ്ദേഹത്തിന് തോന്നിയിരുന്നു. ജന്മിശക്തികളെ അമർച്ച ചെയ്യാൻ ശക്തമായ നീക്കം നടത്തിയ അദ്ദേഹം വാണിജ്യത്തിൽ നിന്നും ധനമുണ്ടാക്കാൻ മുൻകൈയ്യെടുത്തു. അതുകൊണ്ട് തന്നെ ജന്മിത്തത്തിൽ നിന്നും മുതലാളിത്തത്തിലേക്കു ചുവടുവെപ്പു നടത്തിയ ആദ്യത്തെ രാജാവായിരുന്നു മാർത്താണ്ഡവർമ. അദ്ദേഹത്തിന്റെ കീഴിൽ  തിരുവിതാംകൂർ  ശക്തി പ്രാപിച്ചു.

കോഴിക്കോട് സാമൂതിരിയും അറബി മുസ്ലീങ്ങളുമായി ഉണ്ടായിരുന്ന വളരെ കാലത്തെ 
ബന്ധത്തിനു വിള്ളലുണ്ടാക്കിയത് 1498 -ൽ  വാസ്കോടഗാമ കോഴിക്കൊട്ടെത്തും പോഴായിരുന്നു. തെക്കിനെ ആക്രമിച്ചു അതിര്ത്തി വ്യാപിപ്പിക്കാൻ അധികാരക്കൊതിയുമായി കഴിയുകയായിരുന്ന സാമൂതിരിക്ക് പറങ്കികളുടെ ശക്തിയുള്ള പീരങ്കികളാവണം അവരുമായി സന്ധിചെയ്യാൻ പ്രേരകമായത്. മാപ്പിളമാർക്ക് പായ് കപ്പലും പീരങ്കിയും ഉണ്ടായിരുന്നെങ്കിലും മാപ്പിളയുടെ പീരങ്കിക്കു ശക്തി കുറവായിരുന്നു. എന്നാൽ ആ ബന്ധം അത്രയ്ക്ക് ഉറപ്പിക്കാൻ കഴിയാത്തത് കൊണ്ടും, സാമൂതിരിയുടെ അധികാരക്കൊതി മനസ്സിലക്കിയതുകൊണ്ടും പറങ്കികൾ കൊച്ചിരാജാവുമായി സന്ധിയിലെര്പ്പെട്ടു. അതോടുകുടി കൊച്ചി ശക്തമാവുകയും തെക്കോട്ടുള്ള ആക്രമണം സാമൂതിരിക്ക് അത്രയ്ക്ക് എളുപ്പമാല്ലതാവുകയും ചെയ്തു. എന്നാൽ ഈ അവസ്സരം പറങ്കികൾ നന്നായി തന്നെ ഉപയോഗിച്ച്  മതപരിവർത്തനം  ആരംഭിച്ചു. 1599 ഉദയം പേരൂര് സുനഹദോസ് ,കുനൻ കുരിശ് സത്യം എന്നിവ ഓർക്കുക. അതുപോലെ വലിയതോതിൽ മുക്കവരെ നിർബന്ധിത  മതപരിവർത്തനം ചെയ്യിച്ച് പുതിയൊരു ക്രിസ്തീയ  വിഭാഗം തന്നെയുണ്ടാക്കി. ഇങ്ങിനെ പറങ്കികളുടെ ധിക്കാരവും നിർബന്ധ ബുദ്ധിയും നാടുവഴികളെയും നാട്ടുകാരെയും വെറുപ്പിച്ചു. അവർക്കിടയിൽ ആദ്യമായി വിദേശ ശക്തിക്കെതിരെ ഐക്യബോധമുണ്ടായി.

ഈ സമയത്താണ് മൈസൂർ ആക്രമണം - ശക്തനായ മുസ്ലിം രാജാവായ ഹൈദർ അലി 
സാമൂതിരിക്കെതിരെ ആക്രമണം അഴിച്ചു വിട്ടു. മുസ്ലിം പിന്തുണയുണ്ടായിരുന്ന സാമുതിരിക്കെതിരെ അറക്കൽ ആലി എന്ന മുസ്ലിം രാജാവുമായി തന്നെ തന്ത്രപരമായ 
സഖ്യം ചെയ്തതോടെ സാമൂതിരിക്ക് മുസ്ലിം സഹായം നഷ്ട്ടപ്പെടുകയും മലബാര് കീഴ്പ്പെടുത്തി ചെയ്തു. 1800-ൽ ഫ്രഞ്ച് പിന്തുണയുണ്ടായിരുന്ന ടിപ്പുസുൽത്താനെ ബ്രിട്ടിഷുകാർ വധിക്കുകയും  ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഭരണ സൌകര്യത്തിനായി മലബാറിനെ, മദിരാശി സംസ്ഥാനത്തിന്റെ ഒരു ജില്ലയായി ബ്രിട്ടിഷുകാർ പ്രഖ്യാപിച്ചു 

ആത്യന്തികമായ ദേശീയതയിലേക്ക് കേരളത്തെ നയിച്ച സംഭവങ്ങൾ ഇവിടുന്നു തുടങ്ങട്ടെ.

ഒന്ന് : ടിപ്പുവിന്റെ ദുര്ഭാരണവും മതമർദനവും പേടിച്ചോടിയ നാടുവാഴികളും രാജാക്കന്മാരും മറ്റുള്ളവരും അഭയം തേടിയത് കൊച്ചിയിലും തിരുവിതാംകൂറിലുമായിരുന്നു. അതും അവരിൽ  ഐക്യബോധം ഉണ്ടാക്കാൻ സഹായകമായി.

രണ്ട്  : മലബാറിനെ മദിരാശിയുടെ ഭാഗമാക്കിയത് അവിടുത്തെ മലയാളികള്ക്ക് ഇഷ്ട്ടപ്പെട്ടില്ല. മലയാളിയും തമിഴനും വ്യതസ്ത രാനെന്ന ധാരണ കലയിലൂടെയും  സഹിത്യ ത്തിലുടെയും അവർക്കിടയിൽ ആളിപടർന്നു. ഇതും മലബാറിലെ മലയാളിയെ കൊച്ചിയോടും തിരുവിതാം കൂറിനോടും വൈകാരികമായി അടുപ്പിച്ചു.

മൂന്ന് : ദൂരവ്യാപകമായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ഫലങ്ങൾ കേരളത്തിൽ  ഉണ്ടാക്കിയ 
വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരുവും  SNDP  എന്ന  പ്രസ്ഥാനവും. ആത്മീയതയെ ഒരു ജനതയുടെ ( ഈഴവൻ മാത്രമല്ല, പാർശ്വ വല്ക്കരിക്കപ്പെട്ട മറ്റെല്ലാ ജാതികളും ഇതിൽ പെടും) 
സാമൂഹിക ഉന്നമനത്തിനും പരിഷ്ക്കരണത്തിനും വേണ്ടി ഉപയോഗിച്ച മറ്റൊരാൾ  ചരിത്രത്തിലില്ല.സവർണരോട് ഏറ്റുമുട്ടാതെ അവർണർക്കായി  സമാന്തര ദേവാലയങ്ങളും വിദ്യാലയങ്ങളും വ്യവസായങ്ങളും ആരംഭിക്കുക വഴി  അദ്ദേഹം ഒരു സമാന്തര സാമുഹ്യ രാഷ്ട്രീയ സാമ്പത്തിക വിപ്ലവം തന്നെ നടത്തുകയുണ്ടായി.

നാല്: ഇക്കാലത്ത് ഇന്ത്യയിലാകമാനം സജീവമാകാൻ തുടങ്ങിയ സാമ്രാജ്യ വിരുദ്ധ ദേശീയ പ്രസ്ഥാനം  കേരളത്തിലുമെത്തി. പ്രൊഫ. മുണ്ടശ്ശേരി , K .P  കേശവ മേനോൻ തുടങ്ങിയവർ   കരുപ്പിടിപ്പിച്ച പ്രസ്ഥാനത്തിന് കമ്മ്യൂണിസ്റ്റ്‌കാരും  പിന്തുണ നല്കിയിരുന്നു.

തിരുകൊച്ചിയിലുടെയും ഐക്യകേരളത്തിലുടെയും ഐക്യവും സ്വാതന്ത്ര്യ ബോധവും പൌരബോധവും ഉണർന്നുവെങ്കിലും അധികാരത്തിൽ ജനപങ്കാളിത്തമുണ്ടായി ദേശീയത ഊട്ടി ഉറപ്പിക്കപ്പെട്ടതിനു തെളിവായി പറയാവുന്നത് 1957-ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ആണ്.

                                       മാറുന്ന ദേശീയതാ ബോധം  (രണ്ടാം ഭാഗം) :
                                       ബദൽ രാഷ്ട്രീയ സംവിധാനം                                                            അടുത്തയാഴ്ച