Sunday, October 24, 2021

വെള്ളം - മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം

        

മുരളി കുന്നംപുറത്തു എന്നയാളും സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ, സിനിമയിൽ മുരളിയെ അവതരിപ്പിച്ച ജയസൂര്യ എന്നിവരും ചേർന്നുള്ള യൂട്യൂബ് വീഡിയോ ആണ് 'വെള്ളം' സിനിമ കാണാൻ കാരണമായത് . സിനിമയിൽ താനവതരിപ്പിച്ച മുരളിയെക്കുറിച്ചു ജയസൂര്യ സിനിമക്കുപുറത്തുള്ള മുരളിയോടു സംവദിക്കുന്നു. മലയാളത്തിൽ മദ്യപാനത്തേക്കുറിച്ചു ഇത്രയും ആർജവുള്ള ഒരു അനുഭവസാക്ഷ്യം കേട്ടിട്ടില്ല; ഉണ്ടായിട്ടില്ലെന്നല്ല. സിനിമകാണുന്നവർ വീഡിയോ കൂടി കാണാൻ താത്പര്യപ്പെടുന്നു.

മദ്യത്തിനു അടിമയായ ഒരാളെ ഏറ്റവുമധികം മനസിലാക്കുന്നയാൾ മദ്യവിമുക്തനായ ഒരാൾ തന്നെയാണ്. അയാൾക്കാണ് കൂടുതലായി അത്തരം ഒരാളെ രക്ഷപ്പെടുത്താനുമാവുക. രണ്ടു മദ്യപന്മാർ തമ്മിലുള്ള ബന്ധം കൂടുതലും കുടി എന്ന ശീലത്തിലുള്ള സാമാന്യതയും താല്പര്യവും കൊണ്ടു മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ സൗഹൃദം കുടി തുടരാനേ സഹായകമാവൂ. വെള്ളം സിനിമയുടെ അവസാനം മദ്യത്തിൽ നിന്നും കരകയറിയ മുരളി എന്ന കേന്ദ്ര കഥാപാത്രം അതിനടിമയായ മറ്റൊരാളെ, തന്നെ രക്ഷപെടുത്താൻ സഹായിച്ച ഡീ-അഡിൿഷൻ സെന്ററിൽ എത്തിക്കുന്നു. മദ്യമുക്തനായ ഒരാൾ രോഗത്തിന് അടിമയായ മറ്റുള്ളവരെ കഴിയുമെങ്കിൽ സഹായിക്കൂ എന്ന സന്ദേശമായാണ് ഇത് കണ്ടപ്പോൾ തോന്നിയത് .

സാമൂഹികമായ ബോധവൽക്കരണം എന്നപോലെ മദ്യത്തിൽ മുങ്ങി നശിക്കുന്നവർക്കു ഇനിയും പ്രതീക്ഷക്കു സാധ്യതയുണ്ട് എന്ന തലത്തിൽ പ്രചോദനാത്മകവുമാണ് ഈ സിനിമ. അതുകൊണ്ടുതന്നെ മുരളി എങ്ങിനെ കുടിയനായി എന്നത് സിനിമക്ക് വിഷയമല്ല. അയാളുടെ വർത്തമാനകാലത്തു കഥ തുടങ്ങുമ്പോൾ തന്നെ അയാൾ മുഴുക്കുടിയനാണ്. അയാളുടെ ഭാര്യ അയാളെ നിസ്സംഗ മനോഭാവത്തോടെ അവഗണിക്കുകയും നിശ്ശബ്ദയാവുകായും ചെയ്യുന്നു. അവൾ അപ്പോൾ തന്നെ പല യാഥാർഥ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വളർന്നു വരുന്ന പെണ്കുട്ടിയെക്കുറിച്ചും ജീവിതത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചും അവൾ ബോധവതിയാണ്. ഉത്തരവാദിത്തമില്ലാത്ത ഭർത്താവിനെ പ്രതിരോധിക്കേണ്ടതിന്റെയും സ്വന്തം ജീവിതം സുരക്ഷിതമാക്കേണ്ടതിന്റെ അനിവാര്യതയും അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് .

ഉറക്കത്തിൽ മകളുടെ മാലയെടുത്തു പുറത്തേക്കോടുന്ന മുരളിയെ അവൾ തടഞ്ഞു നിറുത്തുക തന്നെ ചെയ്യുന്നു. ബിരിയാണി കൊണ്ടുവന്നു ബലമായി തീറ്റിക്കാൻ ശ്രമിക്കുമ്പോൾ ഉൾപ്പെടെ ശാരീരികമായി സ്വയം പ്രതിരോധിക്കേണ്ടിടത്തു അവൾ അത് ചെയ്യുന്നു. വീടുവിട്ടിറങ്ങിയാലേ തനിക്കും മകൾക്കും രക്ഷയുള്ളൂ എന്ന് തിരിച്ചറിയുന്ന അവൾ ചങ്കൂറ്റത്തോടെ മകളെയും കൂട്ടി ഇറങ്ങിപോവുമ്പോൾ ഒരുത്തന്റെയും തോന്ന്യാസ്യങ്ങൾക്കു തുലാക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം എന്ന ഉറച്ച പ്രഖ്യാപനമായി തോന്നി. തന്മയത്വത്തോടെ പക്വതയോടെ ഒതുക്കത്തോടെ ആ കഥാപാത്രത്തെ സംയുക്തമേനോൻ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.

മദ്യപാനം ഒരു രോഗമാണ്. തൊണ്ണൂറു ശതമാനവും ജനിതകവും. സ്വയം മാറണമെന്ന് തോന്നാത്തൊരാളിനു ഒരിക്കലും മദ്യപാനം നിർത്താൻ സാധ്യമല്ല. അങ്ങനെയൊരാളെ എവിടെ കൊണ്ടുചെന്നിട്ടാലും തിരികെ അയാൾ അതിലേക്കു തന്നെ എത്തിച്ചേരും. എല്ലാ അർത്ഥത്തിലും നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന രോഗാവസ്ഥയാണത്. മദ്യത്തിന്റെ ലഹരിയടങ്ങുന്ന അവസ്ഥയിൽ അയാൾ വല്ലാത്ത കുറ്റബോധത്തിലൂടെയും ആത്മനിന്ദയിലൂടെയും നിരന്തരമായി കടന്നു പോവുന്നു. ഇത് ചാക്രികമാണ്. ഓരോ സൈക്കിൾ കഴിയുമ്പോഴും കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും തോത് കൂടിക്കൂടി ഒടുവിൽ ആത്മഹത്യയിലേക്കോ മറ്റൊരാളെ ദേഹോപദ്രവം ഏൽപ്പിക്കുന്ന അവസ്ഥയിലേക്കോ കൊണ്ടെത്തിക്കുന്നു. നിസ്സഹായനായി അയാൾ ഒരവസരത്തിൽ പറയുന്നുണ്ട് :"എല്ലാം എനിക്കറിയാം.കുടി നിറുത്തണം നീ കുടി നിറുത്തണം എന്ന് പറയുന്നവരാരും അതെങ്ങിനെ എന്ന് പറയുന്നില്ല."

മദ്യപിക്കുന്നയാളിന് മദ്യത്തോടു മാത്രമേ പ്രതിപത്തിയുള്ളു; ലോകത്തു മറ്റൊന്നിനോടും അയാൾക്ക്‌ അടുപ്പമുണ്ടാകില്ല. അതിനു വേണ്ടി അയാൾ എന്തും ചെയ്യും; കള്ളം പറയും (വളരെ നൈസർഗികമായ ഭാവനശക്തിയുള്ളവരും കാര്യസാധ്യത്തിനു അപ്പോൾ തന്നെ ഒരു പുളു മെനഞ്ഞെടുക്കാൻ മിടുക്കന്മാരുമണിവർ). ആർക്കോ ഡങ്കിപ്പനിയാണ് എന്ന് കള്ളം പറഞ്ഞു ആയിരത്തി അറുനൂറു രൂപ ചോദിച്ചു വാങ്ങി പോയി മദ്യപിക്കാൻ അയാൾക്ക്‌ ഒരു ഉളുപ്പുമില്ല. അയാളുടെ ഓരോ ദിവസവും മദ്യപാനത്തിന് വേണ്ട സമയവും സന്ദർഭവും തിരയലാണ് . മോളുടെ സ്കൂളിൽ PTA മീറ്റിംഗ് എന്ന് രാവിലെ കേൾക്കുമ്പോൾ തന്നെ വെള്ളയും വെള്ളയുമിട്ടു അയാൾ റെഡിയാണ്; കൊണ്ടുപോകാൻ. കാരണം വീണു കിട്ടിയ ഒരവസരം ഒരിക്കലും അയാൾ നഷ്ട്ടപ്പെടുത്തില്ല. സ്‌കൂളിൽ വിട്ടശേഷം ഉടനെത്തന്നെ 'അച്ഛൻ കൃഷിഭവനിൽ പോയിവരാം' എന്ന് പറഞ്ഞു ധൃതിയിൽ സ്ഥലം വിടുകയാണ്. വളരെ സൂക്ഷമായ നിരീക്ഷണം തിരക്കഥയിൽ എടുത്തുപറയേണ്ടതാണ്.

ഷാപ്പിലെ മെലഡിയും ചായക്കടയിൽ നിന്നും 'നയാപൈസയില്ല കൈയ്യിലൊരു നയാപൈസയില്ല' എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ മുരളി മരത്തിനുകീഴെ ലക്ക് കേട്ട് കിടന്നുറങ്ങുന്നതും വേണമായിരുന്നോ? അതെ സമയം സിനിമ കാണാനിരിക്കുമ്പോൾ ഉണ്ടാകുന്ന കശപിശയും അതേത്തുടർന്ന് ആ യുവതിയോട് കോടതി 'പറയുന്നതെല്ലാം സത്യമാവും' എന്ന് മതഗ്രന്ഥത്തെ തൊട്ടു പറയാനാവശ്യപ്പെടുമ്പോൾ 'എനിക്ക് ഭരണഘടനയിലാണ് വിശ്വാസം' എന്നു പറയുന്നതും സിനിമയുടെ ആകെത്തുകയുമായി വലിയ ബന്ധമില്ലെങ്കിലും കാലികപ്രസക്തി കാരണം ഇഷ്ടമായി.

മദ്യാസക്തികൊണ്ടു അയാൾ ചെന്നുപെടുന്ന കുരുക്കുകൾ നിരവധി. അത്രയേറെ ഒരു സിനിമക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ സാമൂഹികമായ ബോധ്യം ഉണ്ടാക്കൽ കൂടി ദൗത്യമായുള്ളതിനാൽ കൂടുതൽ സംഭവങ്ങൾ ഉദാഹരണങ്ങളായി കാട്ടിത്തരുന്നു എന്നതിൽ അപാകത തോന്നിയുമില്ല.

സ്വതവേ മദ്യപാനികൾ സ്നേഹമുള്ളവരും നർമബോധമുള്ളവരുമായാണ് അനുഭവം. സിനിമയിലുടനീളം മുരളിയുടെ വാക്കുകളിലെ (അതും കണ്ണൂർ സ്ലാങ്ങിൽ) പരിഹാസവും (മനഃപൂർവം ആരെങ്കിലും കുടിക്കുമോ? എന്നൊക്കെ അയാൾ നമ്മോടു ചോദിക്കുന്നതും സ്വയം ന്യായീകരിക്കുന്നതും) നർമരസവും മാത്രം മതിയായിരുന്നു എന്ന് തോന്നി. ഒരു ഗാന്ധിയനെ വേഷം കെട്ടിച്ചു കല്യാണസദ്യക്കു കൊണ്ടുവന്നു അയാൾക്ക്‌ അയാളറിയാതെ മദ്യം കൊടുത്തു കാണികളെ ചിരിപ്പിക്കേണ്ടതില്ലായിരുന്നു. പിന്നെ വംശനാശം സംഭവിച്ചിച്ചു കൊണ്ടിരിക്കുന്ന വിഭാഗത്തിൽ നിന്നൊരാളെ സ്‌ക്രീനിലെങ്കിലും കണ്ടതിന്റെ സന്തോഷം മറച്ചുവക്കുന്നില്ല.

സിനിമയിലൂടെ ചിലതു സമൂഹത്തോടും മദ്യപാനികളോടും അവർക്കു ചുറ്റുമുള്ളവരോടും കൃത്യമായി സംവദിക്കുന്നുണ്ട്. സന്ദേശം തന്നെയായി പറയേണ്ടിടത്തു ഡോക്ടറുടെ വാക്കുകളിലൂടെ അവക്ക് ആധികാരികതയുണ്ടാക്കിയിട്ടുണ്ട്. 'അയാൾക്ക്‌ നിങ്ങളുടെ സഹായം ആവശ്യമുണ്ട് അതിനാൽ വരണം' എന്നുപറയുമ്പോൾ ആദ്യം നിരസിക്കുകയും പിന്നെ പോവാൻ ഭാര്യ സന്നദ്ധയാവുന്നതും സ്ത്രീയിലെ നന്മ കാണിക്കുന്നു. ഭാര്യയെ കൂടെ നിറുത്തി മുരളിക്ക്‌ നല്ലൊരു ഡോസ് ഡോക്ടർ കൊടുക്കുന്നു: "ഇപ്പൊ അവർക്കു നിന്നെ വേണ്ട നിനക്കാണ് അവരെ ഇപ്പോൾ ആവശ്യം' . രോഗികൾ അറിഞ്ഞാവണം ചികിത്സയെന്നതും പൊതു സന്ദേശമാണ്.

സമൂഹം വളരെ വേഗം തീർപ്പുകളിൽ എത്തുമെന്നതാണ് യാഥാർഥ്യം . അതുകൊണ്ടു തന്നെ സമൂഹത്തിനു മദ്യപാനിക്കു മേലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ അധികം സമയമൊന്നും വേണ്ട. കണ്ടവരോടൊക്കെ കടം ചോദിക്കുകയും കള്ളം പറയുകയും ചെയ്യുന്നയാൾ ഏറ്റവും ദുർബലനാണ്. പെട്ടെന്ന് തന്നെ അരക്ഷിതാവസ്ഥയിലേക്കും ഭയത്തിലേക്കും അയാൾ വഴുതിവീഴുന്നു. ഇത്തരം അവസ്ഥകൾ അമിതാഭിനയത്തിലോട്ടു വഴുതിവീഴാതെ ചെയ്തു ഫലിപ്പിക്കുക അത്ര എളുപ്പമല്ല. മികവുറ്റ അഭിനയം കൊണ്ട് ജയസൂര്യ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നു. എക്കാലവും അഭിമാനിക്കാവുന്ന കഥാപാത്രാവിഷ്കാരം.

കല്യാണവീട്ടിൽ മദ്യപിക്കാൻ ഒരു ബോട്ടിൽ പെപ്സി കൊടുക്കുന്ന പെൺകുട്ടിക്ക് നന്ദിസൂചകമായി ചുമ്മാ ഒരു ഷേക്ക് ഹാൻഡ്‌ കൊടുത്തതാണ്. അയാളുടെ കഷ്ടകാലത്തിനു അവളുടെ മോതിരം കാണാതെപോവുന്നു . അവിടെ മുരളിയാണത്‌ അടിച്ചുമാറ്റിയതു എന്ന് സ്ഥിരീകരിക്കാൻ വളരെ എളുപ്പമായിരുന്നു. അയാൾ പറയുന്നത് അവിടെ ആർക്കും കേൾക്കേണ്ട കാരണം അയാളുടെ നാളിതുവരെയുള്ള സ്വഭാവം അയാളെ വിശ്വസിക്കാൻ കൊള്ളാത്തവനാക്കിയിരുന്നു. ലഹരിയിൽ കൂട്ടുകാരൻ പറഞ്ഞത് ശരിക്കും മനസിലാക്കാതെ മരണവീട്ടിൽ കയറി അലമ്പുണ്ടാക്കുന്ന മുരളി മുപ്പത്തിരണ്ട് ദിവസം ജയിലിൽ കിടക്കേണ്ടി വരുന്നു.

അയാളുടെ തിരിച്ചു വരവും ഉയർച്ചയും മറ്റുള്ളവർക്കും പ്രചോദനമാവും വിധം പോസറ്റീവ് എനർജിയോടെ കാണികളിലെത്തിച്ചുണ്ട്. ഇവിടെയൊക്കെ പശ്ചാത്തല സംഗീതം കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്.മദ്യപാനം നിറുത്തി തിരിച്ചെത്തുന്ന അയാൾക്ക്‌ ജോലി നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഡീഅഡിൿഷൻ സെന്റരലിലെ ഡോക്ടറുടെ വാക്കുകകൾ സമൂഹ മനോഭാവത്തിനു നേരെ ശക്തമായി വിരൽ ചൂണ്ടുന്നു. വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചു സൂചനയുണ്ട്. സ്വന്തമായി എന്തെങ്കിലും തുടങ്ങു എന്ന് സമാധാനിപ്പിക്കുമ്പോൾ എനിക്കെന്തറിയാം ഇൻവെസ്റ്റ്മെന്റ് ഒന്നുമില്ല എന്ന് പറയുമ്പോൾ നിങ്ങൾക്ക് വേണ്ടതെല്ലാം ചുറ്റിനുമുണ്ട്, "Insult is the biggest investment" എന്ന് പറഞ്ഞു നേരിട്ട അപമാനങ്ങളെ മൂലധനമാക്കാൻ ഉപദേശിക്കുന്ന ഡോക്ടർ മുരളിയെ മദ്യവിമുക്തനാക്കുക എന്നിടത്തു മാത്രം തന്റെ ദൗത്യം അവസാനിപ്പിക്കുന്നില്ല. അയാൾക്ക്‌ പുതിയ ദിശാബോധവും ഊർജവും നൽകുന്നു. അയാളുടെ സംരംഭത്തെ ബിസിനസ് ഓർഡർ കൊടുത്തു സഹായിക്കുന്ന വീഗാലാൻഡ് ഹോംസ് CEO കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഒന്നോ രണ്ടോ സീനുകളിൽ മാത്രമേയുള്ളുവെങ്കിലും ശബ്ദവും സംഭാഷണ രീതിയും കൊണ്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്നു.

പാട്ടുകളും സംഗീതവും തീർച്ചയായും നിലവാരം പുലർത്തുന്നുവെങ്കിലും എങ്കിലും ഈ സിനിമയിൽ ഗാനങ്ങൾ വേണ്ടായിരുന്നു എന്ന അഭിപ്രായമാണ്; പ്രത്യേകിച്ചും ഹിന്ദി പാട്ട്.

സിനിമയുടെ ശില്പികൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കാണേണ്ട സിനിമ തന്നെ.

Friday, October 15, 2021

വംശാവലി

വീടിനുള്ളിലേക്കു കയറുന്ന ആർക്കും കാണാവുന്നവിധം ചുമരിൽ ‘വട്ടമറ്റം കുരിശും കുന്നേൽ’ എന്നെഴുതിയ ബോർഡ്. മുൻവാതിലിനഭിമുഖമായി ഭിത്തിയോടു ചേർന്ന് ആൾപ്പൊക്കമുള്ള നിലവിളക്ക് കുരിശും ചുമന്നു നിൽക്കുന്നു. ഫോയറിൽ തൂങ്ങിക്കിടന്ന മരിയാ തെരേസ ഷാൻഡ് ലിയർ ക്രിസ്റ്റൽ വിളക്കിലെ വെളിച്ചം ചില്ലുകളിൽ വെട്ടി മിന്നുമ്പോൾ അതൊരു സുവർണ ശിൽപ്പം പോലെ തോന്നിച്ചു.

ചുമരിൽ ഇത്തിരിമാറി പിടിപ്പിച്ച കർത്താവിന്റെയും തൊട്ടടുത്തായുള്ള ഫാത്തിമ മാതാവിന്റെയും രൂപങ്ങൾക്കു മുന്നിൽ മിക്കവാറും രാത്രികളിൽ അടക്കിയ ശബ്ദത്തിലും ചിലപ്പോൾ മാത്രം അറിയാതെ ഉറക്കെയായിപ്പോവുന്നതുമായ രീതിയിൽ അവറാച്ചനും അന്നമ്മയും തകർത്ത് തമ്മിൽ പോരാണ്.

വേറെ എവിടെയാണെങ്കിലും അവറാച്ചന്റപ്പൻ പാപ്പുക്കുഞ്ഞു കേൾക്കും. പ്രായമായതിന്റെ ചില്ലറ അസുഖങ്ങളുമായി കിടപ്പാണേലും ഈ പ്രായത്തിലും ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നത് മുഴുത്ത ആ രണ്ടു ചെവികൾ മാത്രമാണ്. ഈ വഴക്കുകൾ അപ്പൻ കേക്കരുതെന്ന് അവറാച്ചന് നിർബന്ധമാണ്.

“അല്ലെ, മിൽവാക്കീല് നിങ്ങടെ പെങ്ങടെ മോൻ വെളുമ്പിയേം കൊണ്ടു കുടുംബത്തേ കേറിയപ്പം ഒരു ദെണ്ണവുമില്ലാരുന്നല്ലോ? ഇവിടെ ഐറിന്റെ കാര്യം വന്നപ്പോ കെടന്നു തുള്ളുവാ,” പടക്കപ്പുരയിലേക്ക് അന്നമ്മ ആദ്യത്തെ കൊള്ളി തെറിപ്പിച്ചു.

“പെങ്ങടെ വീട്ടുകാര്യം നോക്കാൻ അവള കെട്ട്യോനോണ്ട്. ഞാനെതിര്‌ പറയാഞ്ഞിട്ടാന്നോ?”

ഒരേയൊരു കാര്യത്തെ ചൊല്ലിയാണ് രണ്ടുമാസത്തിലേറെയായി നടക്കുന്ന ഈ കണകൊണ പോര്. പറയുന്ന ഡയലോഗുകളും ഏകദേശം ഒരുപോലിരിക്കും. അതുകൊണ്ട് നാടക റിഹേഴ്സലിന്റെ സ്വഭാവമാണ് അവരുടെ വഴക്കിന്. അവറാച്ചൻ ജുബ്ബയും മുണ്ടുമുടുത്ത്, നിന്നേടത്തു നിന്നു കൂടുതൽ മാറാതെയാണ് ഡയലോഗ് ഡെലിവറി. അന്നമ്മയാവട്ടെ ദേഷ്യം വരുമ്പോ അകന്നു മാറിയും അടക്കം പറയേണ്ടുന്നേരം അടുത്തു വന്നും കാര്യം പറയും. താൻ അടിക്കാൻ പോവുന്നത് കുറിക്കു കൊണ്ടേക്കും എന്ന് തോന്നിയാൽ ഡയലോഗ് പറഞ്ഞിട്ട് വേഗത്തിൽ മുറിവിട്ടു പോവുന്നപോലെ കാണിക്കും. അവറാച്ചനപ്പോൾ തിരിച്ചൊന്നും പറയാനില്ലേലും പിന്നാലെ ചെന്ന് ‘നിക്ക് നിക്ക് ഇതൂടെ കേട്ടിട്ടു പോ’ എന്നു പറഞ്ഞു പുള്ളിക്കാരിയെ വലിച്ചു തിരികെ കൊണ്ടുവരും.

“നല്ല പുള്ളി. കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുതേ. ഞാനൊന്നും മറന്നിട്ടില്ല കേട്ടാ. അവൾടെ കല്യാണത്തിന് അവിടെ മലയാളി കുർബാന നടത്താൻ അച്ചനില്ലാന്നു പറഞ്ഞപ്പം ഇവിടുന്നല്ലായോ പോളച്ചനേം കൊണ്ട് രായ്ക്കു രാമാനം അങ്ങോട്ട് വണ്ടി വിട്ടത്.”

“എടി അപ്പൻ പെങ്ങടടുത്തല്ല ഇവിടെയാ താമസം. അവിടെ എന്നാ നടന്നാലെന്നാ? അപ്പൻ ഇവിടുള്ളപ്പോ എന്നെക്കൊണ്ട് പറ്റത്തില്ല. കുടുംബോം പാരമ്പര്യോം ഒക്കെ വല്യ കാര്യാ അപ്പച്ചന്, അറിയാല്ലോ നെനക്ക്?”

കുരിശും കുന്നേല് തറവാടിന്റെ മതിലേല് പലകയിൽ പതിച്ചിരുന്ന വീട്ടു പേര് അതെ പോലെ പറിച്ചു ഭദ്രമായി ബാഗിൽ വച്ചോണ്ടാണ് പാപ്പുക്കുഞ്ഞു വിമാനം കേറിയത്. സ്പോൺസർ ചെയ്തു കൊണ്ടുവരാന്നേരം പാപ്പുക്കുഞ്ഞു വച്ച ഡിമാൻഡ് അത് മാത്രമായിരുന്നു. അതു കൊണ്ടാണ് കാശുള്ളോരു താമസിക്കുന്ന ബാരിങ്ങ്ടണിൽ കുന്നുകളും താഴ്‌വരകളും കൃത്രിമ തടാകങ്ങളും പൂന്തോട്ടങ്ങളും വാട്ടർ ഫൗണ്ടനും ഒക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ കത്തീഡ്രൽ മാതൃകയിലുള്ള മാളികയുടെ മുൻവാതിൽ തുറന്നു കേറുമ്പൊത്തന്നെ കാണും വിധം തറവാട്ട് പേരുറപ്പിച്ചത്. പാപ്പുക്കുഞ്ഞു വീട്ടിൽ കേറിയതിന്റെ പിറ്റേന്ന്!

“ഹും, കല്യാണത്തിനു മുന്നേ ചെറുക്കനും പെണ്ണും നാട്ടിപ്പോയതോർക്കുന്നോ? നിങ്ങടെ തറവാട്ടിലല്ലിയോ അവരു താമസിച്ചേ. അവള് ചട്ടയും മുണ്ടുമിടുന്നത് കാണണം…സാരിയുടുത്തു നിക്കണ കാണണം..ഇപ്പഴത്തെ മലയാളി പെമ്പിള്ളേര് ഇതുപോലെ സാരിയുടുക്കുവോ... അവളു നമുക്ക് ചേരുമെടീ. ദേ ഇതെല്ലാം ആ വായീന്നു മൊഴിഞ്ഞതാ..എന്നെക്കൊണ്ട് കൂടുതല് പറയിക്കണ്ട..ദേ മനുഷ്യാ ബ്യൂട്ടീഷ്യൻ ഒരുക്കിയെറക്കിയതാരുന്നു കൊച്ചിനെയന്ന് അറിയാവോ,” അന്നമ്മ മുറി വിടാനൊരുങ്ങി.

“ഒള്ളതു തന്നെയാടീ ഞാൻ പറഞ്ഞേ. ഞാൻ വിചാരിച്ചോ ഇവിടൊരുത്തി കയറു പൊട്ടിക്കാൻ ഒരുമ്പെട്ടു നിക്കുവാന്ന്? ഇതെന്നാ ചക്കയാണോടി തുന്നിച്ചു നോക്കാൻ, അതും മക്കളെ. അതുങ്ങളില് ഒരു വിശ്വാസം കാണിച്ചില്ലേ പിന്നെ എന്നാത്തിനാടി ഇക്കണ്ടതെല്ലാം?”

അവറാച്ചന്റെ വികാരപ്രകടനം ഏറ്റുവെന്നു വേണം പറയാൻ. അന്നമ്മ പെട്ടെന്ന് നിശബ്ദയായി. കുറെ നേരം ഒന്നും മിണ്ടിയില്ല. തക്കം നോക്കി അയാൾ ഒന്നുകൂടി സ്കോറ് ചെയ്യാൻ നോക്കി.

“എല്ലാം പൊളിച്ചടുക്കാൻ നീയാ കൂട്ടു നിന്നെ.”

അതുകേട്ടപാടെ അന്നമ്മ ചാർജ് ആയി.

“ഞാനാരുടേം കൂടെ നിന്നിട്ടില്ല. പക്ഷെങ്കി പിള്ളേരെ മനസ്സിലാക്കണം. അതുങ്ങള് ഇവിടെ പടിച്ചു വളർന്നതാ. വന്നിട്ട് പത്തിരുപത്തെട്ടു വർഷമായില്ലേ...ഇനീം കുരിശും കുന്നേന്നു താഴോട്ടേറങ്ങാറായില്ലേ..?”

“അത് വിട്. ചുമ്മാ തറവാടിനെ പറയാതെ.”

“എങ്ങിനെ പറയാതിരിക്കും. ആ മഹത്വം ഞാൻ കൊറേ കണ്ടതാണേ? മനോരമയില് പരസ്യം കൊടുത്തിട്ട് അവധിക്കു നാട്ടീ വന്നപ്പൊ ആലോചിച്ചു പെണ്ണുകാണാൻ വന്നത്...ഓർക്കുന്നോ? അന്നേ മഹത്വം പിടികിട്ടിയാരുന്ന്. തോമാശ്ലീഹ തൊട്ടൊള്ള പുരാണം..നമ്പൂരി മഠത്തിന്റെ വലിപ്പം. ബാക്കിയുള്ളൊരു കേട്ടു കണ്ണു തള്ളിയിരിക്കുമ്പഴാ അമ്മാച്ചൻ വേറെ രണ്ടെണ്ണത്തിനേം കൂട്ടി ശൂന്ന് വെളിയിലേക്കിറങ്ങി പോയത്. ”

“അതിനെന്നാ പറ്റി?”

“അതിയാൻ പൊറത്തെറങ്ങി പോയത് പറമ്പ് കാണാൻ അല്ലാരുന്നോ...അവിടെ കെണറൊണ്ടോ കച്ചിത്തുറുവൊണ്ടോ കോഴിക്കൂടൊണ്ടോ ന്നൊക്കെ നോക്കാനല്ലാരുന്നോ?”

“പിന്നേ നിന്റെ കോഴിക്കൂട് വിറ്റാരുന്നല്ലോ ഇങ്ങോട്ടു വരാൻ എനിക്ക് ടിക്കറ്റ് എടുത്തത്,” അവറാച്ചൻ ചുവടൊന്നു മാറ്റി ചവുട്ടി. “അവള് ഇവിടെന്നെറങ്ങി പോയിട്ടു മൂന്നു മാസമാവുന്നു..അറിയോ..പള്ളീലോട്ടു ചെന്ന് കേറാൻ മേലാ..എടീ നാണക്കേടാന്ന്”

“നിങ്ങളോടു പിണങ്ങീട്ടല്ലേ ഇറങ്ങിപ്പോയത്..അതിനു ഞാനെന്നാ എടുത്തെന്നാ?”

“ഉം അത് പറയാൻ തൊടങ്ങിയാ ഇവിടൊന്നും തീരൂല്ല. പെമ്പിള്ളേരെ വളർത്തുന്നത് തള്ളമാരാ..അല്ലാതെ അപ്പന്മാരല്ല..കോണദോഷിച്ചും കുടുംബത്തിനെപ്പറ്റി പറഞ്ഞും വളത്തേണ്ടത് തള്ളമാരാ..അതെങ്ങനാ ഹൈ സ്കൂളിൽ കേറിയപ്പോ നിറുത്തീല്ലേ നാട്ടീ പ്പോക്ക്. അല്ലെങ്കി അങ്ങനേങ്കിലും കുടുംബത്തെ അറിയാനും ആളുകളെ അറിയാനും കഴിഞ്ഞേനെ. ‘അഡ്ജസ്റ്റ് ചെയ്യാമ്മേലാ പോലും’ അതിനൊക്കെ നീ കൂട്ട് നിന്നിട്ടാ...അവള് ഫക്കും ഷിറ്റും പറഞ്ഞു സ്ഥലം വിട്ടത്”

“അതു തന്നെ, ഈ ഞാന് നേരാമ്മണ്ണം വളത്തിയതിനെക്കൊണ്ടാ മൂന്നു മാസം മുന്നെവരെ അവളു ഇവിടുണ്ടായിരുന്നെ..അല്ലെങ്കി ഈ പറഞ്ഞതെല്ലാം എന്നെ കേപ്പിച്ചിട്ടു നേരത്തെ പോയേനെ. പിള്ളേരെ അവര്ടെ മനസറിഞ്ഞു വളർത്തണം. ഇവിടെ വളന്ന പിള്ളാര് ആണാണേലും പെണ്ണാണെലും അവരോർക്കിഷ്ടമൊള്ളതേ ചെയ്യൂ”

തർക്കം ഒരിടത്തും എത്തുന്നില്ലാന്നു കണ്ട് അന്നമ്മ അടുത്തെത്തി സമവായത്തിൽ പറഞ്ഞു:

“നിങ്ങള് സമ്മതിച്ചൂന്നു പറഞ്ഞു വിളിച്ചാ അവള് വരും. നമ്മടെ മോളല്ലേ? നോക്ക് അവൻ ക്രിസ്ത്യാനിയാണെ...എല്ലാം പോട്ട് ആണാണെ..?രണ്ടാൾക്കും നല്ല ജോലീമൊണ്ട്… എന്നതാണെലും നിങ്ങടെ വട്ടമറ്റം കുരിശും കുന്നേലിനും ഒരു പടി മേളി നിക്കും ഐറിഷ് മർഫി”

“എന്നാ മർഫിയാടി അവൻ. ഇതു കേട്ടപ്പം അപ്പൻ ചോദിച്ചതാ ആദ്യം. ന്നിട്ട് ‘അവറാച്ചാ അവൾടെ പേരിന്റെ കൂടെ മർഫിന്നു ചേരത്തില്ല അത് മോരും മുതിരേം പോലെ കിടക്കും’ ന്നു. അവനെന്നാ വംശാവലിയിരിക്കുന്നെന്നാ അപ്പന്റെ ചോദ്യം”

“വംശാവലീം തെങ്ങേമൊന്നും എനിക്കറിയത്തില്ല. അത് അവർക്കു വേണോങ്കി മതിയല്ലാ?പിന്നെ, പേര് ചേരുവോ ഇല്ലയോ എന്നത് അവരാലോചിച്ചോളും..എന്നതാണേലും മൂന്നു മാസമായില്ലേ പോയിട്ട്. ഒരുമിച്ചാണെ താമസം. അവര് ചേരേണ്ടപോലെ ഇതിനകം ചേർന്നുകാണും”

“ഹും ലിവിങ് ടുഗെതർ..,അല്ലേ ഞാനാലോചിക്കുവാ എന്നാ മൈരിനാ ഒള്ള കാശു കൊണ്ട് വർഷം തോറും മലയാളി കൂട്ടായ്‌മാന്നും കമ്മറ്റിന്നും പറഞ്ഞു കളഞ്ഞത്..ഇതുങ്ങള് സമുദായത്തീ പെട്ട ആരേങ്കിലും കണ്ടു ഇഷ്ട്ടപ്പെട്ടങ്ങനെ പൊക്കോളും ന്നു കരുതി. അല്ലെങ്കി പിന്നെ ഇതിനൊക്കെ ആരേലും കാശു കളയുവോ? എല്ലാത്തിനും കെട്ടിയൊരുങ്ങി വരാനുള്ള പൂതി കണ്ടപ്പൊ ചെലവാക്കുന്ന കാശു വെറുതെ ആവണില്ലല്ലോ എന്നാരുന്നു. പിന്നല്ലേ ഇതുങ്ങള തനിനെറം അറീന്നേ..”

പതിവുപോലെ എങ്ങനെങ്കിലും ഊരേണ്ട സമയമായി എന്ന് വിചാരിക്കാൻ തുടങ്ങുമ്പോളാണ് അകത്തെ മുറീന്നൊരു മണിയൊച്ച കേട്ടത്.

“ദേ അപ്പനാ. അങ്ങോട്ട് ചെല്ലട്ട്, അവിടെ ഇനി എന്നാ ഒപ്പിച്ചു വെച്ചക്കുന്നെന്നു കാണട്ട്!”, മറുപടിക്കു കാത്തു നിൽക്കാതെ അന്നമ്മ അകത്തേക്ക് പോയി.

രണ്ടു ദിവസം കഴിഞ്ഞു.

ഒരു വെള്ളിയാഴ്ച.

‘യൂദൻമാരുടെ രാജാവായ നസ്രായക്കാരൻ ഈശോയെ, പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിലും അസുഖങ്ങളിലും നിന്നും ഭയത്തിലും പൈശാചിക ബാധയിൽ നിന്നും ദുഷ്ചിന്തകളിലും ദുഷ്ചര്യകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണമേ’

രാത്രി പ്രാർഥന കഴിഞ്ഞു നെറ്റിയിൽ കുരിശും വരച്ചെഴുന്നേൽക്കുമ്പോളാണ് സൈറൻ പോലെ എന്തോ ഒച്ച കേട്ടത്. ഇത്രേം ഉറക്കെ കേട്ടപ്പൊ വല്ല കൊടുങ്കാറ്റോ ഭൂമികുലുക്കമോ മറ്റോ ആയിരിക്കും എന്നാണ് അന്നമ്മ കരുതിയത്. വർഷങ്ങൾക്കു മുമ്പ്, ഇവിടെ വന്ന കാലത്ത് ഒരു കൊടുങ്കാറ്റുണ്ടായപ്പോഴാ സിറ്റി ഇങ്ങനെ സൈറൺ മുഴക്കിയത്. അത് കേട്ടാ എല്ലാരും ഓടി ഏറ്റവും താഴെ ബേസ്‌മെന്റിൽ പോയിരുന്നോണം. മേൽക്കൂര പറന്നുപോയാലും മേളിലത്തെ നില പൊളിഞ്ഞു വീണാലും ബേസ്‌മെന്റിൽ കുഴപ്പമുണ്ടാവൂല്ല. അങ്ങിനെ അതിനു തയ്യാറെടുത്തു നിൽക്കുമ്പോഴാണ് കാളിംഗ് ബെല്ലടിച്ചത്‌.

അവറാച്ചൻ മെല്ലെ മുൻവശത്തെ മുറിയിൽ എത്തി മുറ്റത്തേക്കുള്ള ജനാലയിലെ ബ്ലൈൻഡ്‌സ് മെല്ലെയകത്തി പുറത്തേക്ക് ഒളിഞ്ഞു നോക്കി.

“എടി പോലീസാ.”

“കർത്താവെ?, എന്നാ പറ്റി? നിങ്ങളെന്തെലും കുരുത്തക്കേട് ഒപ്പിച്ചാ?”

“ഇങ്ങോട്ടൊന്നു വാ, തമാശിക്കാൻ കണ്ട നേരം”

ഒന്നൂടെ രൂപത്തെ മുത്തി കൊന്തയും ഉരുട്ടി കെട്ട്യോന്റെ കൈയും പിടിച്ച് അന്നമ്മ മുൻവാതിക്കലേക്കു നടന്നു.

ആജാനബാഹുവായ ഒരു വെള്ളക്കാരൻ പോലീസ് തൊട്ടുമുന്നിൽ. കടുംനീല യൂണിഫോമിൽ തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങൾ. വാതിൽ തുറന്നതും അതുവരെ രണ്ടു കൈകളും ബെൽറ്റിൽ താങ്ങിനിന്ന അയാളുടെ വലതു കയ്യ് അറിഞ്ഞോ അറിയാതെയോ വലതു ഭാഗത്തു തൂങ്ങുന്ന റിവോൾവറിലേക്കു നീങ്ങി. അയാളുടെ വമ്പൻ ദേഹം മറഞ്ഞ് ഐറിൻ. അടുത്ത് ധൈര്യം കൊടുക്കാനെന്നോണം അവളുടെ ഒരു കൈയ്യും പിടിച്ചു കഥാനായകൻ ജാക്ക് മർഫി. ചെമ്പൻ മുടിയും താടിയും ഇടുങ്ങിയ കണ്ണുകളും ഇത്തിരി മേളിലേക്കു തുറന്ന മൂക്കുമുള്ള ഒരു ചുള്ളൻ.

മുറ്റത്തു രണ്ടു കാറുകൾ. പോലീസു കാറിന്റെ മേളിൽ നിന്നും ചുവപ്പും നീലയും അപ്പോഴും ഫ്ളാഷ് ചെയ്യുന്നുണ്ടായിരുന്നു.

അന്നമ്മ അവറാച്ചന്റെ ഇടത്തേക്കയ്യേലൊന്ന് ഒന്ന് അമർത്തിപ്പിടിച്ചത് കൈവെള്ളയിലെ വിയർപ്പുകാരണം വഴുതിപ്പോയി.

അവറാച്ചനെ ഒരു വെള്ളക്കാരൻ ‘സർ’ എന്ന് വിളിക്കുന്നത് ആദ്യമായാണ്. സ്വയം ഓഫീസർ എന്നു പരിചയപ്പെടുത്തിയ അയാൾ തിരിച്ചറിയൽ കാർഡ് കാണിച്ചു. അപ്പനും മോളും, അമ്മയും മോളും, അന്നമ്മയും അവറാച്ചനും ഒക്കെ തമ്മിലുള്ള ബന്ധം ചോദിച്ചുറപ്പിച്ചശേഷം വിനയത്തോടെ സംഗതി അവതരിപ്പിച്ചു.

ഐറിന്റെ പാസ്സ്പോർട്ടും മറ്റു വകകളും അപ്പനും അമ്മയും ഹോൾഡ് ചെയ്യുന്നത്രെ. അവൾക്കത് കിട്ടണം. എടുക്കാൻ അനുവാദമുണ്ടോ?

‘നിങ്ങള് എന്നായീ ചോദിക്കുന്നെ? അവള എന്നാ തടഞ്ഞു വച്ചേക്കുന്നെന്നാ? ഇവിടങ്ങനൊരു സംസാരം പോലുമുണ്ടായിട്ടില്ല.. പിന്നെന്നാത്തിനാ ഈ പെറുക്കിയെയും കൊണ്ട് ഇങ്ങോട്ടു ലൈറ്റും അടിച്ചു ഒള്ള ബഹളമെല്ലാം ഒണ്ടാക്കി വന്നത്?”, മലയാളിപ്പോലീസാണേൽ ഇങ്ങിനെ പറയാമായിരുന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പറഞ്ഞാൽ ചെലപ്പം അയാൾടെ കൂടെ താനും സ്റ്റേഷനിലേക്ക് പോവേണ്ടി വരും എന്നോർത്താവണം മറുപടി ഇങ്ങനെയായി.

“തീർച്ച. ഒരു പ്രശ്നവുമില്ല”

അവറാച്ചൻ ഐറീനെ ഒന്ന് സൂക്ഷിച്ചു നോക്കി ഒരു ഭാഗത്തേക്കു മാറിനിന്നു. ഓഫീസർ പറഞ്ഞതനുസരിച്ച് ഐറിൻ വീടിനകത്തേക്കു നടക്കാൻ തുടങ്ങുമ്പോൾ ജാക്ക് മർഫി ‘ഹണീ’ എന്നു വിളിച്ച് അവളുടെ തോളിൽ കൈവച്ചു. ഒരു ധൈര്യത്തിന് താനും വരാം എന്നാണ് പറയുന്നതെന്ന് മനസ്സിലാക്കിയ അവൾ ‘ഇറ്റ്സ് ഓക്കേ’ എന്നും പറഞ്ഞു ഇലക്ട്രിക്ക് ബോട്ട് കുതിക്കുന്നപോലെ ഉള്ളിലേക്കൊരു പോക്ക് പോയി. അവളുടെ പുറകെ ‘എന്നാ മോളെയിത്? ഇതിന്റെയൊക്കെ വല്ല കാര്യോം ഉണ്ടാർന്നോ’ എന്നു ചോദിച്ചോണ്ടു പോവാൻ തുടങ്ങിയ അന്നമ്മയെ അവറാച്ചൻ ഒറ്റ നോട്ടത്തിൽ തളച്ചു.

എടുക്കേണ്ട രേഖകളും അത്യാവശ്യ സാമാനങ്ങൾ പാക്ക് ചെയ്ത രണ്ടു പെട്ടികളും വലിച്ച് ഐറീൻ, അപ്പന്റെയും അമ്മേടെയും മുന്നിലൂടെ കൂളായി നടന്നു. പുറത്തെ വാതിൽ കടന്നതും ജാക്ക് രണ്ടു കൈയ്യിലേയും പെട്ടികൾ തട്ടിപ്പറിച്ചെടുത്ത് അവരുടെ കാറിനടുത്തേക്ക് നടന്നു.

സഹകരണത്തിന് നന്ദി പറഞ്ഞ് ഓഫീസറും അയാളുടെ കാറിനടുത്തേക്കു പോകാൻ തുടങ്ങി.

അകത്തേക്ക് കയറിയപ്പോഴോ പുറത്തേക്കു ഇറങ്ങിയപ്പോഴോ ഒരു തവണ പോലും അമ്മച്ചീടെ മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ മോളെയോർത്തു നെഞ്ച് കലങ്ങി അന്നമ്മ വാതിൽപ്പടിയിൽ നിൽപ്പുണ്ടായിരുന്നു. കാറിൽ കേറുന്നതിനു മുൻപെങ്കിലും അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്നു കരുതി. പക്ഷെ അതുണ്ടായില്ല.

രണ്ടും കാറുകളും സ്റ്റാർട്ട് ചെയ്യുമ്പോൾ അവറാച്ചൻ അന്നമ്മയെ വലിച്ചു വീടിനുള്ളിലേക്ക് കയറ്റി.

പുറത്തെ വാതിൽ ശക്തിയായി വലിച്ചടച്ചു.

വിചിത്രവീര്യൻ

ഉച്ചതിരിഞ്ഞ് ഷോപ്പിംഗ് മാളിൽ ക്ലാസ്സിലെ കുട്ടികളെയും കൂടെക്കൂട്ടി നടക്കുകയായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളായ കാരണം ഇടയ്ക്ക് ഇങ്ങനെ ചില ഔട്ടിങ് ഒക്കെ അവർക്ക് ആവശ്യമാണ്. അന്നേരമാണ് പൂനം എവിടുന്നോ പ്രത്യക്ഷപ്പെട്ട് ഒപ്പം കൂടിയത്.

“ഹി ഈസ് മിസ്സിംഗ്. കുറച്ചുദിവസമായി കാണാനില്ല,” അടുത്തു ചേർന്നു നടന്ന്, അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് സവിത അവരെ സൂക്ഷിച്ചു നോക്കിയത്, ആദ്യമായി. നെറ്റിക്കുമേലെ ഇരുവശങ്ങളിലും അകാലത്തിലെ നര വെള്ളിയിട്ടിക്കുന്നു. ഗാന്ധി കണ്ണട. നെറ്റിയിൽ നിറയെ ചുളിവുകൾ. ചോരച്ചുവപ്പു ലിപ്സ്റ്റിക്ക് ചുണ്ടുകൾക്കു പിന്നിൽ കൃത്രിമമായി വെളുപ്പിച്ച പല്ലുകൾ ചിരിക്കാൻ മാത്രം ഒരുങ്ങി നിന്നു. കുറെനേരം ഒന്നും മിണ്ടാതെ കൂടെ നടന്നശേഷം പെട്ടെന്നടുത്തുവന്ന് എന്തോ രഹസ്യം പറയും പോലെയാണതു പറഞ്ഞത്:

“സമീറിന്റെ കാര്യമാണ്,” ആളാരാണെന്നു ചോദിക്കാൻ നാവെടുത്തതാണ്. വേണ്ടിവന്നില്ല.

സ്കൂളിലെ പുതിയ സ്റ്റാഫ് ആണ് പൂനവും ഭർത്താവു സമീറും. മൂന്നാഴ്ച മുമ്പ് മാത്രമാണ് തൻ്റെ സഹ അധ്യാപകരായി സ്‌കൂളിൽ ജോലി തുടങ്ങിയത്. എന്നാൽ ഒരാഴ്ചയായി അയാൾ സ്കൂളിൽ വരുന്നുണ്ടായിരുന്നില്ല. ‘സമീറിന് എന്തു പറ്റി?’ എന്ന രണ്ടു ദിവസം മുൻപുള്ള ചോദ്യത്തിനുള്ള മറുപടിയുടെ തുടക്കമായിരുന്നു പൂനത്തിന്റെ വാക്കുകൾ.

അവർ മൂന്നു പേരായിരുന്നു ഇന്ത്യാക്കാരായി ആ സ്‌കൂളിൽ ഉണ്ടായിരുന്നത്. പുതിയതായി ചേർന്ന ജോഡി, വിചിത്രമായ രീതികൾ കൊണ്ട് വളരെ വേഗം തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വേഷത്തിലും പെരുമാറ്റത്തിലുമെല്ലാം വല്ലാതെ വ്യത്യാസപ്പെട്ടവരായിരുന്നു രണ്ടുപേരും. മുട്ടുവരെ നിൽക്കുന്ന ഫ്രോക്കിലാണ് പൂനം സ്‌കൂളിലെത്തിയിരുന്നത്. ഓരോ ദിവസവും ഫ്രോക്കിലെ പൂക്കൾക്ക് മാത്രം നിറവും വലിപ്പവും മാറിയിരുന്നു. സമീറിനാവട്ടെ വസ്ത്രധാരണത്തിൽ ഒട്ടുമേ താല്പര്യം ഉണ്ടായിരുന്നില്ല. പഴഞ്ചൻ ജീൻസും നരച്ച ഓവർ കോട്ടുമായിരുന്നു വേഷം. പിന്നെ ഒരു ബീനി തൊപ്പിയും കണ്ണടയും. എന്നാൽ എല്ലാ ദിവസവും ക്ലീൻ ഷേവ് ആയി മാത്രമെ അയാൾ സ്കൂളിൽ എത്തുമായിരുന്നുള്ളു.

ഉച്ചക്കു കഴിക്കാന്നേരം, ബ്രേക്ക് റൂമിൽ മറ്റുള്ളവരുടെ കൂടെയിരിക്കാതെ, സമീറും പൂനവും ദൂരെ മാറി ഒരൊഴിഞ്ഞ കോണിലാണ് ഇരിക്കുക. എല്ലാവരും കാണെ വല്ലാത്ത പ്രേമപരവശ്യം അവരോടു തുറന്നു കാട്ടാൻ അയാൾ മനഃപൂർവം ശ്രമിച്ചിരുന്നു. മധ്യവയസ്സുകഴിഞ്ഞവർക്കിടയിലെ പരസ്യമായ പ്രണയപ്രകടനങ്ങൾ മറ്റു സ്റ്റാഫുകൾക്കിടയിൽ അവരെ നോട്ടപ്പുള്ളികളാക്കി. അതും ഒരു സ്കൂൾ അന്തരീക്ഷത്തിലാണെന്നോർക്കണം.

“സ്വീറ്റി...മൈ ലവ്..” എന്നൊക്കെ ഉറക്കെ പറയുന്നതും അവരുടെ കണ്ണുകളിൽ പ്രേമാർദ്രമായി നോട്ടമെറിയുന്നതും സവിതയുൾപ്പെടെയുള്ളവർ കൗതുകത്തോടെയാണ് കണ്ടിരുന്നത്. അസഹ്യമായ പ്രകടനപരത. പി. ഡി. എ (പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷൻ), അതായിരുന്നു അത്തരക്കാർക്ക് അവർക്കിടയിലെ കോഡ് വാക്ക്. ചാപല്യങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് ഇതെല്ലം തികച്ചും അരോചകമായിരുന്നെങ്കിലും, പ്രണയം വിരസവും എന്തിന് സെക്സ് പോലും വെറും ചടങ്ങുമാവുന്ന പ്രായത്തിൽ ഇത്രയും ചേർച്ചയോടെ ഒത്തുപോകാൻ അവർക്കു കഴിയുന്നല്ലോ എന്ന് പലരും അത്ഭുതപ്പെട്ടു. ചിലർ അസൂയപ്പെട്ടു.

അതിലൊരാൾ മറ്റെയാളെപ്പറ്റി അപ്രതീക്ഷിതമായി ഇങ്ങിനെ പറഞ്ഞതാണ് സവിതയെ അമ്പരപ്പിച്ചത്.

അവൾ മുന്നിൽ നടക്കുന്ന കുട്ടികളെനോക്കി. മാളിൽ തിരക്കൊഴിഞ്ഞ സമയമാണ്. അവരങ്ങു നടന്നോളും; ഇടക്കൊരു കണ്ണുണ്ടായാൽ മതി. അതുകൊണ്ട്‌ ‘പറഞ്ഞോളൂ’ എന്നുപറയാനാണു തോന്നിയത്. എന്നാൽ അതിനുമുമ്പേ, മുഖംപോലും നോക്കാതെ അവർ സംസാരിക്കാൻ തുടങ്ങിയിരുന്നു; അടക്കിയ സ്വരത്തിൽ.

“വെർജീനിയ വിട്ടിവിടെവന്നതും രണ്ടുപേരും പുതിയ ജോലിയിൽ കേറിയതുമെല്ലാം സമീർ ഏതെങ്കിലും മട്ടിൽ നന്നാവട്ടെ എന്ന് കരുതീട്ടായിരുന്നു. ഒപ്പം, എന്റെയുള്ളിലെ പേടി കുറയുമെന്നും കരുതി. അവിടെവച്ച്‌ ഇടയ്ക്കൊക്കെ ആരോടും പറയാതെ വീട് വിട്ടുപോകും. തുടക്കത്തിൽ നല്ല ടെൻഷനായിരുന്നു. വിട്ടുപോക്കും തിരിച്ചു വരലും സ്ഥിരം പരിപാടിയാണെന്നു മനസ്സിലായശേഷം ഞാനതൊന്നും മൈൻഡ് ചെയ്യാറില്ലായിരുന്നു. ഏറിയാൽ നാലഞ്ചു ദിവസം, അപ്പോഴേക്കും പോയപോലെ തിരിച്ചെത്തും. പക്ഷേ ഇവിടെ വന്നശേഷം ആദ്യമായാണ്. പോയിട്ട് ഒരാഴ്ച്ച കഴിയുന്നു.”

അപ്പോഴാണ് അവരുടെ കണ്ണുകളിലും വാക്കുകളിലും ഭയവും നിരാശയും ഉൽക്കണ്ഠയും നിറഞ്ഞു നിന്നിരുന്നത് സവിത ശ്രദ്ധിച്ചത്. ആകെ ആശയക്കുഴപ്പത്തിലായെങ്കിലും ആ സമയത്ത് അവരാണ് സംസാരിക്കേണ്ടത് എന്ന് അവൾക്കു തോന്നി. ഒത്തിരി സംശയങ്ങളും ചോദ്യങ്ങളും മനസ്സിലുയർന്നെങ്കിലും ‘ഇപ്പോഴെന്താണുണ്ടായത്?’എന്നു മാത്രമാണു ചോദിച്ചത്.

“സവിത അവനെ കണ്ടിട്ടുണ്ടോ?”, മറുചോദ്യത്തിലൂടെ അതാ വരുന്നു മറ്റൊരു സസ്പെൻസ്. അത് ചോദിക്കുമ്പോൾ അവരുടെ ഭാവപ്പകർച്ച സവിത ശ്രദ്ധിക്കാതിരുന്നില്ല.

പൂനം പേഴ്സ് തുറന്ന് ഒരു ഫോട്ടോ പുറത്തെടുത്തു. മെലിഞ്ഞു നീണ്ടൊരു പയ്യൻ. അയഞ്ഞൊരു ടീ ഷർട്ടും ബർമുഡയുമാണു വേഷം. മെലിഞ്ഞ കൈകാലുകൾ. ഊശാൻ താടിയും കണ്ണടയും. നെറ്റിയിൽ തെറിച്ചുവീണ അനുസരണയില്ലാത്ത നീണ്ട തലമുടി. ഒരു വെളുത്ത പോമറേനിയനെയും നെഞ്ചോടു ചേർത്ത് വെളുക്കെ ചിരിച്ചു നിൽക്കുന്നു.

“പതിനെട്ടു വയസാണ്. ഇല്ലാത്ത അസുഖങ്ങളില്ല - ആസ്മയും അലർജിയും ഉൾപ്പെടെ പലതും. ഈ വർഷം അവനു കോളേജിൽ പോണം. അതും പറഞ്ഞു സമീറുമായി വഴക്കുണ്ടായി. അതാണ് എല്ലാത്തിനും കാരണം”

“കോളേജിൽ പോവുന്നതിനു വഴക്കെന്തിന്? അതിനെച്ചൊല്ലി വീടുവിട്ടു പോകേണ്ട കാര്യം?”

“വാക്‌സിനേഷനായിരുന്നു വിഷയം. ഇത് മാത്രമല്ല, മുടങ്ങിപ്പോയ എല്ലാ വാക്സിനും എടുക്കും എന്നവൻ സമീറിന്റെ മുഖത്തുനോക്കി പറഞ്ഞു.”

വാക്‌സിനെച്ചൊല്ലി വാക്കുതർക്കമോ? സവിത അന്ധാളിച്ചു.

“കുട്ടിക്ക് ഒരു വാക്‌സിനും എടുക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. ചെറുപ്പത്തിൽ അയാളുടെ വാക്കുകളിൽപ്പെട്ടു ഞാനും ആന്റി വാക്സിൻ ക്യാമ്പിൽ ചെന്നുപെട്ടിരുന്നു. ഒരു ശാസ്ത്രഞ്ജനോട് അയാളുടെ വിഷയത്തിൽ തർക്കിച്ചു ജയിക്കാനാവുമോ?”

വാക്സിൻ എടുക്കുന്ന കുഞ്ഞുങ്ങൾക്ക് സിഡ്‌സ് (SIDS) എന്ന അസുഖം വന്നു മരണപ്പെടുന്നതിനെക്കുറിച്ചു തെളിവുകൾ നിരത്തി വാക്‌സിനുകൾ എടുക്കുന്നതിനെ അയാൾ നിരുത്സാഹപ്പെടുത്തിയിരുന്നു. അങ്ങനെ പ്രധാനപ്പെട്ട വാക്‌സിനുകളെല്ലാം മുടങ്ങി. അക്കാലത്ത് സമീർ, പേരുള്ള സയൻന്റിസ്‌റ്റ് തന്നെയായിരുന്നു. തൊണ്ണൂറ്റിഎട്ടിൽ ലാൻസെറ്റ് (Lancet) മാസികയിൽ എം എം ആർ വാക്‌സിനും ബുദ്ധിമാന്ദ്യവും ബന്ധപ്പെടുത്തിവന്ന പരമ്പരയിൽ അയാളുടെ സംഭാവനയുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയുള്ള വിചിത്ര രീതികളുമുണ്ടായിരുന്നു. ചില ആന്റി വാക്‌സിനേഷൻ ഗ്രൂപ്പുകളിലും സജീവമായിരുന്നു എന്ന് വൈകിയാണറിയുന്നത്.

ജൈവരസതന്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ളയാളാണ്. അമേരിക്കയിൽ സ്കോളർഷിപ്പോടെയെത്തി പഠിച്ചു. ഒരുമിച്ചു ജോലിചെയ്ത കമ്പനിയിൽ വച്ചാണ് തമ്മിൽ പരിചയത്തിലാവുന്നത്. തമിഴ് നാട്ടിൽ നിന്നുള്ള മധുമതി അങ്ങിനെയാണ് മഹാരാഷ്ട്രക്കാരൻ സമീർ മഹ്‌റിന്റെ ഭാര്യ പൂനം മഹർ ആവുന്നത്. സാഹസികത ഒട്ടും കുറവില്ലാത്ത പ്രണയവിവാഹം.

കുടുംബപരമായി അവരെ അറിയുന്ന ബോസ് അയാളെ കല്യാണം കഴിച്ചതിന്റെ പേരിൽ മാത്രം ഉപദ്രവിക്കുകയായിരുന്നു. അയാളുടെ സൗഹൃദവലയങ്ങളിലെല്ലാം, സമീർ സർക്കാർ ആനുകൂല്യം കൊണ്ട് മാത്രം അമേരിക്കയിൽ വിദ്യാഭ്യാസം നേടി ഉയരത്തിലെത്തിയതെന്നായിരുന്നു പറഞ്ഞു പരത്തിയത്. പല കാരണങ്ങൾ പറഞ്ഞ് അയാളുടെ ഉദ്യോഗക്കയറ്റം അവർ തടഞ്ഞുവച്ചു. ഒട്ടും താൽപ്പര്യമില്ലാത്ത പ്രോജെക്ടുകളിൽ കൊണ്ടിട്ടു. ശമ്പള വർദ്ധന തടസപ്പെടുത്തി. കൂടെ ജോലി ചെയ്യുന്നവർക്കിടയിൽ ഒരു നെഗറ്റീവ് ഇമേജു നല്കി ദുർബലപ്പെടുത്തി. തുടർന്ന് ഒരിടത്തുമെത്താതെപോയ കേസുകൾ. അവ മൂലമുണ്ടായ ഒറ്റപ്പെടലുകൾ. എന്നാൽ അതൊന്നും തന്നെ പൂനത്തിനു വിഷയമായിരുന്നില്ല, അയാളുടെ രീതികൾ സ്വന്തം കുഞ്ഞിന്റെ ജീവിതം തൊട്ടു കളിയ്ക്കാൻ തുടങ്ങും വരെ.

കേൾക്കുകയല്ലാതെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള മനസായിരുന്നില്ല സവിതക്കപ്പോൾ.

“ഞാനെന്തുതരം സ്ത്രീയെന്നാവും ചിന്തിക്കുന്നത്..അല്ലെ? ഏതൊരമ്മയും കുട്ടി ജീവിച്ചിരിക്കാനും ആരോഗ്യത്തോടെ വളരാനുമല്ലേ പ്രസവിക്കുന്നത്? ഇണയെ തെരഞ്ഞെടുക്കുന്നതു പോലും സ്വന്തം കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കാനാവുമോ എന്ന് ഉള്ളാലെയെങ്കിലും അളന്നാണ്. പക്ഷെ എന്റെ അന്നത്തെ മാനസികാവസ്ഥ വേറൊന്നായിരുന്നു. വിശ്വസിച്ചയാളെ അങ്ങേയറ്റംവരെ വിശ്വസിക്കുക എന്നിടത്ത്. മാത്രവുമല്ല ഓഫീസിൽ സമീറിനു പ്രശ്നങ്ങൾ ഉണ്ടായ സമയവുമായിരുന്നു, അങ്ങു നിന്നുകൊടുത്തു. കുട്ടീടെ ഈ അവസ്ഥക്കുകാരണം ഞാൻ തന്നെ.. എന്നെപ്പറഞ്ഞാൽ മതി..,”

“വാക്‌സിൻ എടുക്കുമെന്ന് അവൻ പറഞ്ഞതും സമീർ ദേഷ്യപ്പെട്ട് അകത്തുപോയി. അയാൾ തിരികെ വന്നത് ഒരു പാമ്പുമായായിരുന്നു. സമീറിന്റെ പെറ്റ്. വിഷമില്ലാത്തത് എന്നാണ് പറഞ്ഞിട്ടുള്ളത്..ആർക്കറിയാം! കിടപ്പുമുറിയിൽ കണ്ണാടിക്കൂട്ടിലാണതിന്റെ വാസം. എപ്പോൾ നോക്കിയാലും പന്തുപോലെ ചുരുണ്ടിരിക്കും. ചെറിയതല. മെലിഞ്ഞ വാൽഭാഗം. ബാക്കിയൊക്കെ ഒട്ടും സ്വാഭാവികമല്ലാത്ത വിധം തടിച്ചിട്ടാണ്. വാലിന്മേൽ ശരീരം ചുരുട്ടിച്ചുരുട്ടി തല ഏറ്റവും മേളിൽ വച്ചാണിരിപ്പ്. തപസ്സിലെന്ന പോലെ. തവിട്ടുനിറം. എണ്ണയുഴിഞ്ഞപോലുള്ള ഉടൽ. ഇടയ്ക്കു നീട്ടുന്ന നാവും ഇളം മഞ്ഞക്കരയുള്ള ചത്തകണ്ണുകളും,”

“പിന്നിൽ നിന്നൊരു ശബ്ദം കേട്ടാണ് ഗണേഷ് തിരിഞ്ഞു നോക്കിയത്. വലത്തേ കൈയിൽ തലയും ഇടത്തേകൈയ്യിൽ വാലും പിടിച്ചു പാമ്പിനെ നെഞ്ചോട് ചേർത്ത് വലിച്ചുനീട്ടി അയാൾ തൊട്ടുമുന്നിൽ.

അങ്ങനെ ചെയ്താൽ..കൊല്ലും ഞാൻ - പറഞ്ഞു തീർന്നതും പാമ്പിനെ അവന്റെ ദേഹത്തേക്കെറിഞ്ഞു.”

അറിയാതെ സവിത ശരീരം ഒന്നു പെരുത്തു കുടഞ്ഞു. ചെറുതായിരിക്കുമ്പോൾ, ചുമരിലിരുന്ന പല്ലിയെ ഈർക്കിലിനടിച്ചപ്പോൾ അത് പിടഞ്ഞു ദേഹത്തു വീണപ്പോൾ ചെയ്തപോലെ.

“അവൻ നിലവിളിച്ചു പുറത്തേക്കോടി. പിറകെ ഞാനും. ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും അയാൾ വീടുവിട്ടു പോയിരുന്നു.”

“എന്തിനാണ് ഈ ഭാരം ചുമക്കുന്നത്?,” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“എത്രയോ തവണ സ്വയം ചോദിച്ച ചോദ്യം. സമൂഹത്തിനെതിരെ നീങ്ങി പരാജയപ്പെട്ടു എന്നു തോന്നാതിരിക്കാൻ. അങ്ങനെ മറ്റുള്ളവരെക്കൊണ്ടു പറയിക്കാതിരിക്കാൻ. അവിടം വിട്ടു മറ്റൊരിടത്ത് വേറേതെങ്കിലും ജോലിയെടുത്താൽ മാറിക്കോളും എന്ന വ്യാമോഹം.”

അവർ പെട്ടെന്ന് നിറുത്തി. രണ്ടുപേരും ഒന്നുനിന്നു, അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറിയ കിതപ്പോടെ, കൈകൾ കൂട്ടി തിരുമ്മി. കടൽക്ഷോഭത്തിലുലഞ്ഞു മറിയാൻ തുടങ്ങുന്ന ചെറു തോണിയെപ്പോലെ തന്റെ മുന്നിൽ നിന്ന ആ സ്ത്രീയെ അവൾ ചേർത്തുപിടിച്ചു. ചുമലിൽ കൈവച്ചു പറഞ്ഞു, “എല്ലാം ശരിയാവും, വിഷമിക്കണ്ട.”

ഒന്നുമറിയാതെ, കുട്ടികൾ മുമ്പേ നടന്നുപോവുന്നതു കണ്ട് അവർക്കൊപ്പമെത്താനെന്നോണം രണ്ടുപേരും വേഗം കൂട്ടി. കുറെനേരം അവർ ഒന്നും സംസാരിച്ചില്ല. “കൗണ്സിലിംഗോ...അതുപോലെ മറ്റെന്തെങ്കിലും കൂടെ നോക്കാമായിരുന്നില്ലേ?,” പൂനം ഒന്ന് തണുത്തു എന്ന് തോന്നിയപ്പോഴാണ് സവിത ചോദിച്ചത്.

“കൗൺസിലിംഗിന് പോയി ഡോക്ടർക്കു കൗൺസിലിംഗ് കൊടുത്തു തിരികെ വരും. സൈക്യാട്രിസ്റ്റ് എന്നുകേട്ടാൽ കലിയാണ്!” പൂനം പരിഹാസത്തോടെ ചിരിച്ചു. “ഞാനതൊക്കെ എന്നേ മറന്നു.”

അയാളോടൊപ്പം കൂടി തനിക്കും വട്ടായെന്നു പൂനം നിരാശപ്പെട്ടു. അകമേ അയാൾ വേറൊരാളാണ്. ബോധത്തിനും ബുദ്ധിക്കും മേലെ കനത്ത പാട പടർന്ന ഒരാൾ. ഒരു കാര്യത്തിലും താല്പര്യമില്ല. മറ്റേതോ ലോകത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തൊട്ടതിനും പിടിച്ചതിനുമൊക്ക കലപിലയാണ്.

പുറംലോകം സമീറിന് അഭിനയിക്കാനുള്ള അരങ്ങു മാത്രമാണ്. അതിന്റെ ഭാഗമാണ് സ്കൂളിലെ റൊമാൻസ്.

“ആൽക്കഹോൾ?..ഡ്രഗ്സ്..?”

“അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ മതിയെന്നാണ്! ശല്യം ഒതുങ്ങുമല്ലോ! ഫോട്ടോയിൽ കണ്ട പട്ടിക്കുഞ്ഞില്ലേ? കിം. മോനുവേണ്ടി സമീർ വാങ്ങിയതാണ്. മുഴുവൻ പേര് കിം ജോംങ് യുൻ. കൊറിയൻ ഏകാധിപതിയുടെ പേര് പട്ടിക്കിട്ടതിന് പിന്നിലെ രഹസ്യം ഇനിയും പിടികിട്ടിയിട്ടില്ല. സ്കൂൾ കഴിഞ്ഞു വന്നാൽ അതിനെയും കളിപ്പിച്ചിരിപ്പായിരുന്നു. അതിനു വേണ്ടിപ്പോലും മോനോട് തല്ലുകൂടാറുണ്ട്... ഹി ഈസ് ആൻ ആസ് ഹോൾ.”

സ്കൂളിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് അയാളുടെ പഴഞ്ചൻ ബാക്ക്പാക്കിനെക്കുറിച്ച് സവിതയോർത്തത്. എന്തൊക്കെയോ കുത്തിനിറച്ചു പൊട്ടുന്ന പാകത്തിലായിരുന്നു അത്. ഉച്ചക്ക് രണ്ട് ആപ്പിൾ മാത്രം കഴിക്കുന്നയാളുടെ ബാക്ക്പാക്ക് ഇത്രയധികം നിറഞ്ഞിരിക്കുന്നതിൽ എന്തോ പന്തികേടു തോന്നിയിരുന്നു. അങ്ങനെ കൂട്ടുകാരി മീനാക്ഷി ടീച്ചറെക്കൊണ്ട് ചോദിപ്പിച്ചു. കേട്ടപാതി അതഴിച്ചു മേശപ്പുറത്തുവച്ചു തുറന്നു. ഒരു വലിയ ബോയ് ഡോൾ - നീല ഫ്രെയിമുള്ള കണ്ണടവച്ച്, ജീൻസും ടീഷർട്ടുമിട്ടൊരെണ്ണം. അതിനുമുണ്ടായിരുന്നൊരു കുഞ്ഞു ബാക്ക് പാക്ക്. പിന്നെ ഗണേഷിന്റെയാവണം കുട്ടിക്കാലത്തെ ലെഗോസ് കളിപ്പാട്ടങ്ങൾ. കൂടാതെ മഞ്ഞയും ചുവപ്പും ഫ്രെയിമുകളുള്ള കണ്ണടകളും.

ആയിടക്കാണ്, താല്പര്യമുള്ള അധ്യാപകർക്ക് സ്കൂൾ ബസ്സ് ഓടിക്കാം എന്ന അറിയിപ്പുവന്നത്. സമീർ ചാടിവീണു, അയാൾക്ക്‌ വണ്ടി ഓടിക്കണം. ബസ്സുനിറയെ പരിഭ്രമം നിറച്ച ആദ്യയാത്രയോടെ ആ പണി പോയിക്കിട്ടി. എങ്ങോട്ടു പോണം എന്ന് തിട്ടമില്ലാത്ത ഡ്രൈവർ. ആര് പറയുന്നതും കേൾക്കാതെ നേരെ വിട്ടത് കുറച്ചു മാറിയുള്ള ബീച്ചിലേക്കാണ്! അതും പതിനഞ്ചു മൈൽ വേഗതയിൽ…അവൾക്കു ചിരിവന്നു.

“ഒന്നു ടോയ്‌ലെറ്റിലേക്ക് വരാമോ?,” ഒരു ദിവസം വൈകുന്നേരം സ്കൂൾവിട്ടു പുറത്തേക്കിറങ്ങാൻ നേരം പൂനം ചോദിച്ചു. എപ്പോഴും അവർ അങ്ങിനെയാണ്. യാതൊരു ഉപചാരവുമില്ലാതെ പറയേണ്ടത് വെട്ടിത്തുറന്നങ്ങു പറയും, ചോദിക്കേണ്ടതു ചോദിക്കും,.

“അതിനെന്താ നമുക്കൊരുമിച്ചു നടക്കാം?”

അതുവേണ്ട താൻ പിന്നാലെ വന്നോളാം എന്ന് പറഞ്ഞപ്പോൾ സവിതക്കു സംശയമായി. എന്നാലും, പറഞ്ഞതനുസരിച്ച് ആദ്യം തന്നെ ടോയ്‌ലെറ്റിലെത്തി കാത്തുനിന്നു. അൽപ്പനേരം കഴിഞ്ഞ് പൂനം എത്തി. വാതിൽചാരി അവർ അടുത്തുവന്നു. സവിത ചിരിക്കാൻ ശ്രമിച്ചു. പൂനം ചുമലിൽ മെല്ലെ കൈവച്ചു.

“എനിക്കു നിന്നെ വിശ്വാസമാണ്.”

പെട്ടെന്നു ശ്വാസഗതി ഉയർന്നു. ഹൃദയമിടിപ്പ് കൂടി. ചെറുതായി വിയർക്കാൻ തുടങ്ങുമ്പോഴാണ് അവളെ അതിശയിപ്പിച്ചുകൊണ്ട് അവർ തോളിൽ തൂക്കിയിരുന്ന ബാഗ് കയ്യിലെടുത്തു തുറന്നത്. ആദ്യം ഫോൺ പുറത്തേക്കെടുത്തു. അതിന്റെ ബാറ്ററി ഇളക്കിമാറ്റി പ്രത്യേകം വച്ചിരുന്നു. ഫോണും ബാറ്ററിയും വാഷ് ബേസിനിൽ വച്ചു.

ബാഗിനുള്ളിൽ നിന്നും റബ്ബർബാൻഡിട്ടു സൂക്ഷിച്ചിരുന്ന ഒരു കെട്ട് സവിതയുടെ നേരെ വച്ച്നീട്ടി. പത്രവാർത്തകളുടെ കട്ടിങ്ങുകൾ, ഫോട്ടോകൾ, ഒരു ഡയറി ഒക്കെയടങ്ങുന്നതായിരുന്നു അത്.

നോട്ടം വീണത് അവരുടെ ഭർത്താവിന്റെ പടമുള്ള ഒരു റിപ്പോർട്ടിലായിരുന്നു. വെർജീനിയ സംസ്ഥാനത്തെ റിച്ച്മണ്ട് എന്ന സ്ഥലത്തു നിന്നുള്ള വാർത്ത. ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിനെക്കുറിച്ചായിരുന്നു അത്. അതുമാത്രം കൈയിലെടുത്ത് ഒന്നോടിച്ചു നോക്കി. മുമ്പു പറഞ്ഞതിന്റെ തെളിവുകളാണ്.

ആദ്യം കമ്പനിയിലെ ഹ്യൂമൻ റിസോഴ്സസിനെ സമീപിച്ചു. പിന്നെ സ്വന്തം നിലയിൽ കേസ്. എല്ലാം പരാജയപ്പെട്ടപ്പോഴേക്കും അവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. ജോലിസ്ഥലത്തു മാത്രമല്ല അതുവരെ ഭാഗമായിരുന്ന ദേശി കൂട്ടായ്മകളിലും. പിന്നെ ജോലിയിടത്തെ തിരിച്ചടികൾ. പീഡനം സഹിക്കവയ്യാതെ രണ്ടുപേരും ജോലി രാജിവച്ചു. ഒരുമാസത്തിനകം അവിടം വിട്ടു പോരുകയും ചെയ്തു.

ഇത്രയും വലിയ വിദ്യാഭ്യാസം ഉള്ളവർ എന്തിനാണ് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ അദ്ധ്യാപകരായെത്തിയത്? മറ്റെതെങ്കിലും സ്ഥലത്തു ശ്രമിക്കാമായിരുന്നല്ലോ.

മനസമാധാനത്തിനെന്നായിരുന്നു മറുപടി. പത്രങ്ങളിൽ വാർത്ത വന്നശേഷം അവരനുഭവിച്ച ഒറ്റപ്പെടൽ ഭീകരമായിരുന്നത്രെ. പുറംനാട്ടിൽ സ്വതവേയുണ്ടാവുന്ന അന്യവത്കരണത്തിനു പുറമെ സ്വന്തം ദേശക്കാരുടെ ഒഴിവാക്കൽ കൂടിയായപ്പോൾ പിടിച്ചുനിൽക്കാനായില്ല. വിളിച്ചാൽ തിരിച്ചു വിളിക്കാതെയായ സുഹൃത്തുക്കൾ, തങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുചേരലുകൾ, എവിടെയെങ്കിലും കണ്ടുപോയാലുള്ള അവഗണന, അടക്കം പറച്ചിലുകൾ.

എന്നാൽ ഇവിടെയെത്തിയിട്ടും സമീർ ഒരിക്കലും നേരെയായില്ല.

കൂടുതൽ മോശമാവുക മാത്രമാണുണ്ടായത്.

ഒരാഴ്ച കഴിഞ്ഞു കാണും. പൂനം രണ്ടാഴ്ചത്തെ അവധിയെടുത്തുപോയി. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഫോൺ ചെയ്തിട്ട് ഗുണമില്ലെന്നറിയാമെങ്കിലും ശ്രമിച്ചു നോക്കി. മിക്കവാറും വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ വാട്‍സ്ആപ്പ് സന്ദേശങ്ങളയച്ചു. പെട്ടെന്നൊരുദിവസം മറുപടി വന്നു.

“ഗണേഷ് ആശുപത്രിയിലാണ്”

എന്തുപറ്റി എന്നതിന് ആശുപത്രിയുടെ വിലാസവും മറ്റുവിവരങ്ങളും ആയിരുന്നു മറുപടി.

എല്ലാം കൃത്യമായിരുന്നു. കണ്ടുപിടിക്കാനൊരു പ്രയാസവുമുണ്ടായില്ല.

മുറിയിൽ തലയിലും കൈകാലുകളിലും ബാൻഡ് എയിഡുകളുമായി ഗണേഷ്. സോഫയിൽ പൂനം കണ്ണുമടച്ച് ചാരിക്കിടക്കുന്നു. അരികിലെ സ്റ്റാൻഡിൽ തൂങ്ങിക്കിടന്ന ഡ്രിപ്പ് കുപ്പിയിൽനിന്നും ട്യൂബിലേക്കിറങ്ങുന്ന തുള്ളികൾ നോക്കി കിടക്കുകയാണവൻ.

“എന്താണുണ്ടായത്?”

“ഇന്നലെ ആദ്യമായി അയാൾ വൈൽഡ് ആയി. ഞങ്ങളെ രണ്ടുപേരെയും ഉപദ്രവിച്ചു. മോൻ 911 (പോലീസ് എമർജൻസി നമ്പർ) വിളിക്കാൻ ഫോണെടുത്തതും അയാൾ അതും തട്ടിപ്പറിച്ചു വീടിവിട്ടോടി.…പക്ഷെ ഞാൻ വിളിച്ചു. പോലീസ് എത്തി,” ദീർഘശ്വാസത്തിനൊടുവിൽ പൂനം പറഞ്ഞു.

“സമീർ!?”, സത്യത്തിൽ, എന്താണ് അവർ പറയുന്നതെന്ന് സവിതക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.

വീടുവിട്ടുപോയ സമീർ തിരിച്ചെത്തിയ കാര്യം അവളറിയുന്നത് അപ്പോഴാണ്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. അനവസരമെന്നു കരുതി വേണ്ടെന്നുവച്ചു. അവരുടെ സൗകര്യത്തിനു പറയുന്നെങ്കിൽ പറഞ്ഞോട്ടെ.

“അയാള് വേറെവിടെ പോവാൻ. എല്ലാം ഒന്ന് തണുത്തെന്നു തോന്നിയപ്പോൾ തിരിച്ചു വന്നു. അയാൾ പോയ തക്കത്തിന് അവനു കോവിഡ് വാക്‌സിൻ എടുപ്പിച്ച കാര്യം പറയണ്ടെന്നു വിചാരിച്ചതായിരുന്നു. പക്ഷെ അന്നു രാത്രി അവനു ചില അസ്വസ്ഥതകളുണ്ടായി. എന്തോ ചെയ്യാൻ പറഞ്ഞിട്ടു കൂട്ടാക്കാത്തതിന് സമീർ, അവനോടു ഫൈറ്റിനു ചെന്നു. അന്നേരം വേണമെന്നു വച്ചുതന്നെ അവൻ വിളിച്ചു പറഞ്ഞതാണ്..വാക്‌സിന്റെ കാര്യം. പട്ടിക്ക് വാക്‌സിനേഷൻ എടുത്തിട്ടില്ലേ? അതില്ലാതെ പറ്റുമായിരുന്നോ? പിന്നെ അവനെന്താ എടുത്താൽ? ഇതൊക്കെ അവന്റെ തീരുമാനങ്ങളല്ലേ? എന്നൊക്കെ. വല്യകുട്ടിയല്ലേ. ഇപ്പോൾ അവനെല്ലാം അറിയാം. പറഞ്ഞു നിറുത്തിയതും കുട്ടിയെ പിടിച്ചു ചുമരിലേക്കു തള്ളുകയായിരുന്നു. കുഞ്ഞിന്റെ തല ചുമരിലിടിച്ചു. അവൻ താഴത്തുവീണു. തലപൊട്ടി ചോര ചുറ്റും പടർന്നു. അടുത്തുകിടന്ന ബേസ് ബാൾ ബാറ്റെടുത്ത് അയാൾ അടിക്കാൻ തുടങ്ങി. അവന്റെ അലർച്ച കേട്ടാണ് ഞാൻ എത്തിയത്. അയാൾക്കു സമനിലതെറ്റിയിരുന്നു. ഇടയ്ക്കു ചെന്ന എന്നെയും തല്ലി.”

“ഇപ്പൊ നിനക്കെന്നോട് ദേഷ്യം തോന്നും. തോന്നണം. വീണ്ടും അയാളെ പിടിച്ചു വീട്ടിൽ കേറ്റിയതിന്,” ഒന്ന് നിറുത്തിയിട്ടവർ പറഞ്ഞു.

സവിത ഒന്നും മിണ്ടിയില്ല.

“നോക്കു ഇനി അയാൾ വരില്ല. വേണ്ടാന്നു വച്ചു. വീട്ടിലെ പീഡനത്തിന് പോലീസിൽ പരാതി കൊടുത്തു.”

മുറിയിലെ മൂന്നു ജോഡി കണ്ണുകൾ മിനിറ്റുകളോളം കൂട്ടിമുട്ടിയില്ല. ചുണ്ടുകളും അനങ്ങിയില്ല.

“ഐ മിസ് കിം ബാഡ്‌ലി,” കിടക്കയുടെ ഭാഗത്തു നിന്നുകേട്ട നേർത്ത ശബ്ദം ഗണേഷിന്റേതായിരുന്നു. അവൻ പട്ടിക്കുഞ്ഞിനെ മിസ് ചെയ്യുന്നുവത്രേ.

“വി വിൽ ഗെറ്റ് എ ന്യൂ കിം,” പുതിയൊരു കിം ഉടനെ എത്തും എന്നുറപ്പുകൊടുത്ത ശേഷം പൂനം സവിതക്കു നേരെ തിരിഞ്ഞു, “പോയപോക്കിൽ അതിനെയും എടുത്തിരിക്കണം. കൊണ്ടുപോട്ടെ. അതിനുപോലും വീട്ടിൽ വഴക്കായിരുന്നു.”

ഗണേഷ് ചിരിച്ചു. പൂനം കിടക്കയിൽ അവനടുത്തിരുന്നു. അവന്റെ വലതു കൈയ്യെടുത്തു മടിയിൽ വച്ചു. കുനിഞ്ഞു നെറ്റിയിൽ ചുണ്ടുകളമർത്തി.

ആ ചിരി മാത്രമാണ് മടക്കയാത്രയിൽ സവിത കൂടെക്കൂട്ടിയത്. പ്രതീക്ഷയും ആശ്വാസവുമായി വിടർന്ന ചിരിയിൽ അവർക്കു ചുറ്റിനുമുണ്ടായിരുന്ന ഭീകരത അയഞ്ഞു നേർത്തു വരുന്നത് അവൾ മനസ്സിൽ കണ്ടു.

Tuesday, July 13, 2021

ഫിത്ർ സക്കാത്ത്

ഓസ്ബോൺ പാർക്കിനുള്ളിലേക്കു കടക്കുന്നിടത്താണ് ചുവന്ന മേൽക്കൂരയുള്ള ഷെൽട്ടർ. പാർക്കിലെ തടാകത്തെ ചുറ്റിയുള്ള നടപ്പാത തുടങ്ങുന്നത് അവിടെ നിന്നാണ്. ഷെൽട്ടറിനു ചുമരുകളില്ല, നീളൻ കൽത്തൂണുകൾ മാത്രം. സന്ദർശകർ അത്യാവശ്യം വിശ്രമിക്കുന്നത് ഇവിടെയാണ്. സന്ധ്യാനേരത്ത് അതിനു മുന്നിലൂടെ നടക്കുമ്പോൾ തിക്കാ മസാലയുടെയും കുർമകളുടെയും കൊതിപ്പിക്കുന്ന രുചികൾ കാറ്റിലൂടെ ഒഴുകിയെത്താറുണ്ട്. ഈയിടെയായി തമ്മിലധികം മിണ്ടാറില്ലെങ്കിലും ആ ഗന്ധങ്ങൾ അമൻ എന്ന് വിളിപ്പേരുള്ള മുഹമ്മദ്ഖാന്റെ സാന്നിധ്യമറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതില്ലാതെ വന്നപ്പോഴാണ് എന്തുപറ്റിയെന്നറിയാൻ അങ്ങോട്ട് നോക്കിയത്.

അമൻ അവിടില്ല. പകരം ഷെൽട്ടറിനുള്ളിൽ, ഒരു തൂണോട് ചേർന്ന് നരച്ച മഞ്ഞ നിറത്തിൽ കമ്പിളിപ്പുതപ്പു വലിച്ചു കെട്ടി ചെറിയൊരു കൂടാരം; നാലടിയോളം മാത്രം ഉയരം കാണും. മുമ്പ് അതവിടെ ഇല്ലായിരുന്നു. മസാലമണങ്ങൾക്കു പകരം ഇപ്പോഴവിടെ മരിജ്വാനയുടെ മണമാണെന്നറിയാൻ മൂക്കൊന്നു വിടർത്തിയാൽ മാത്രം മതി. തൂണിൽ നിന്നും തടിച്ചു ചുവന്നൊരു വയർ ഊർന്നിറങ്ങി ടെന്റിനുള്ളിലേക്കു പോയിട്ടുണ്ട്; ഹീറ്ററോ സ്റ്റൗവോ അങ്ങനെയെന്തെങ്കിലും ഉള്ളിലുണ്ടാവണം.

അൽപ്പം മാറിയുള്ള കാർ പാർക്കിലേക്കു നോക്കി. അയാളുടെ കാറുണ്ടവിടെ. ഷെൽട്ടറിലില്ലെങ്കിൽ മിക്കവാറും കാറിലായിരിക്കും. അതിലാണ് ഉറക്കം. അങ്ങോട്ടു നടന്നു. കാറിന്റെ പിൻവാതിലുകൾ തുറന്നിട്ടിരിക്കുന്നു. കാലുകൾ പുറത്തേക്കു കാണാം. അമൻ പിൻസീറ്റിൽ കിടന്ന് പുസ്തകം വായിക്കുകയാണ്, ‘ഞാൻ മലാല’. എന്നെ കണ്ടതും പുസ്തകം മടക്കി സീറ്റിലിട്ട് പുറത്തിറങ്ങി.

“എവിടെന്നോ വന്നു കയറിയതാണ്. രാവിലെയെണീറ്റു പോവും, ഉച്ചകഴിയുമ്പം തിരിച്ചെത്തും. കഞ്ചാവുകേസു തന്നെ. ഒരു ദിവസം ഉച്ചക്ക് കാറിനടുത്തു വന്നു. ഞാൻ ഉറക്കമായിരുന്നു. ഹലോ ഹലോ വിളി കേട്ട് നോക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. സാൻവിച്ചും സോഡയുമായി നിൽക്കുന്നു; വേണോന്നും ചോദിച്ച്. ഓടിച്ചു വിട്ടു. പിന്നെയും ഒന്നു രണ്ടു തവണ എന്തോ വാങ്ങിക്കൊണ്ടു വന്നു വിളിച്ചിട്ടുണ്ട്. ഞാനങ്ങോട്ട് പോവാറില്ല. ഇതൊക്കെ എന്ത് ടൈപ്പ് ആണെന്നറിയില്ലല്ലോ. അങ്ങോട്ട് പോകേണ്ട കാര്യവുമില്ല. റംസാനായതുകൊണ്ടു നൊയമ്പിലാണ്. പാചകം കമ്മിയും. പള്ളീ പോവും നിസ്കരിക്കാൻ, അത്രതന്നെ.”

‘കാണാനില്ലല്ലോ’ എന്ന പരിഭവത്തിനു മറുപടിയായാണ് ഷെൽട്ടറിലെ പുതിയ താമസക്കാരിയെപ്പറ്റി അയാൾ പറയാൻ തുടങ്ങിയത്.

ചാരനിറമുള്ള ഗൂസ് പക്ഷികളുടെ ഒരു ബറ്റാലിയൻ, ഭാരമുള്ള ശരീരങ്ങളും വലിച്ച് ആരവങ്ങളോടെ തലക്കു മേളിലൂടെ പറന്നുപോയി. ഇരുട്ടു വീഴാൻ തുടങ്ങുന്നു. അധികം സംസാരിച്ചു നിന്നില്ല. കുറേക്കൂടെ കഴിഞ്ഞാൽ ആളനക്കമോ ചെറിയ കാറ്റനക്കമോ പോലുമില്ലാതെ ഇവിടം വിജനവും മൂകവുമാവും.

കാറിൽ വീട്ടിലേക്കുമടങ്ങുമ്പോളോർത്തു. അമനെ ആദ്യം കാണുമ്പോൾ എനിക്കും ഇങ്ങനെ തന്നെയായിരുന്നു. അകാരണമായ ഒരകൽച്ച. ചിലരെ കണ്ടാലങ്ങോട്ട് മിണ്ടാൻ തോന്നില്ലല്ലോ. ദിവസവും കണ്ടാലും മിണ്ടണമെന്നു തോന്നില്ല. കഴിഞ്ഞവർഷം ഇലപൊഴിയാൻ തുടങ്ങുമ്പോഴാണ് അയാളെ പാർക്കിൽ ആദ്യം കാണുന്നത്. ഇപ്പോൾ തണുപ്പു മാറി വസന്തമായിരിക്കുന്നു.

അമനോട് എനിക്ക് അങ്ങിനെയായിരുന്നെങ്കിൽ അയാൾക്ക്‌ ആ സ്ത്രീയോട് അടുക്കാൻ തോന്നാത്തതിൽ അതിശയിക്കേണ്ട കാര്യമില്ല.

കണ്ണാടി പതിച്ച പച്ചത്തുണിയിൽ സിൽക്‌ നൂലുകൾ കോർത്ത് കൈവേല ചെയ്ത സിന്ധിത്തൊപ്പിയിലാണ് കൂടുതലായി അയാളെ കണ്ടിരുന്നത്. അല്ലെങ്കിൽ തലയിൽ ഒട്ടിച്ചുവച്ചപോലുള്ള നീല തൊപ്പി. ഇറുക്കമുള്ള ജീൻസും തോളിൽ സ്ട്രാപ്പുകളുള്ള നീളം കൂടിയ ഉടുപ്പുമിട്ടായിരുന്നു വൈകുന്നേരങ്ങളിൽ മാത്രം സന്ദർശകരെത്തിയിരുന്ന പാർക്കിൽ അയാൾ എത്തിയിരുന്നത്. ആറടിയിലധികം ഉയരം. ഇരുണ്ട് ഉറപ്പുള്ള ശരീരം. കട്ടിയുള്ള പുരികങ്ങൾ. നെടിയ കണ്ണുകൾ. പാതിയിലേറെ നരച്ചു നീണ്ട താടി. പലപ്പോഴും നേർത്ത വരയൻ ചുണ്ടുകൾക്കിടയിൽ പുകയുന്ന സിഗരറ്റുണ്ടാവും.

തലയുയർത്തി ഞെളിഞ്ഞു നടന്നിരുന്ന അയാളുടെ കണ്ണിൽപ്പെടാൻ പോലും സാധ്യത കുറവാണ്. പരിസരത്തെങ്ങാനും അയാളുണ്ടെങ്കിൽ ദൂരെ നിന്നേ നോക്കി കാര്യങ്ങളുറപ്പു വരുത്തി, അടുത്തെത്തുമ്പോൾ കാണാത്തപോലെയങ്ങ് നടന്നു പോകും.

മാസങ്ങൾക്കു മുമ്പ്, പാർക്കും പരിസരവും മഞ്ഞു മൂടും മുമ്പാണ്. പതിവു റൗണ്ട്സ് കഴിഞ്ഞു വൈകുന്നേരം തിരികെ വരുമ്പോൾ ഷെൽട്ടറിനുള്ളിൽ വീണ്ടും അയാളെ കണ്ടു. രാത്രി കഴിക്കാനുള്ള വക റെഡിയാക്കുകയാണ്. ഉറക്കെ കേട്ട പഞ്ചാബി നാടോടി ഗാനം പരിസരമാകെ ഉന്മേഷിതമാക്കുന്നു. ഏതോ ഉൾത്തള്ളലിൽ ഞാൻ അങ്ങോട്ടു നടന്നു.

പിന്നിലെ വെള്ളത്തിൽ തട്ടി തെറിച്ച വെയിലിൽ അമൻ ഇരുണ്ട നിഴൽച്ചിത്രം പോലെ തോന്നിച്ചു.

"ഇന്നെന്താണ് സ്പെഷ്യൽ?", ഞാൻ അകത്തേക്കു കയറി.

അയാൾ മുഖമുയർത്തി. കറുത്ത ചുണ്ടുകൾക്കിടയിൽ തെളിഞ്ഞ പുകക്കറ പിടിച്ച പല്ലുകൾ കണ്ടപ്പോഴാണ് അയാൾക്ക്‌ ചിരിക്കാനറിയാമെന്ന് മനസ്സിലായത്. മേശപ്പുറത്തു കിടന്ന സെൽ ഫോണിലേക്കു കൈയ്യെത്തി പാട്ടിന്റെ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു:

"ശ്ചാൽ ചാക്കിയൻ, ഒരു ദാൽ കറി. സർഗോഥാ സ്പെഷ്യൽ ആണ്. ഇരിക്കൂ"

നീളമുള്ള മേശയുടെ ഇരുവശത്തും പിടിപ്പിച്ച ബഞ്ചുകളിലൊന്നിൽ അയാൾക്കഭിമുഖമായിരുന്നു. രണ്ടടുപ്പുകളുള്ള ഇലക്ട്രിക്ക് സ്റ്റവ്. ഒരു മൺചട്ടിയിൽ ഇളം പച്ചനിറത്തിൽ 'ശ്ചാൽ ചാക്കിയൻ' തിളച്ചു മറിയുന്നു. തൊട്ടടുത്തൊരു ചപ്പാത്തി പലക. മൂടിയുള്ള വലിയൊരു അലൂമിനിയം പാത്രം. ചെറിയൊരു ബ്രീഫ് കേസിനോളം വലിപ്പമുള്ള ഗാംബ്ലർ സിഗരറ്റിന്റെ പെട്ടി തുറന്ന് ഒരു സിഗരെറ്റെടുത്തു കത്തിച്ച്, ആദ്യപുക പുറത്തേക്കൂതിക്കളഞ്ഞ് അയാൾ സംസാരിച്ചു തുടങ്ങി, ഒഴുക്കുള്ള ഇംഗ്ലീഷിലും അതു പോലെ ഹിന്ദിയിലും. ട്രക്ക് ഡ്രൈവറാണെന്നതൊഴിച്ച്‌ കൂടുതലൊന്നും അയാളെക്കുറിച്ച് ആ അഭിമുഖത്തിൽ എനിക്കു കിട്ടിയില്ല.

അടുത്ത ദിവസങ്ങളിൽ വീണ്ടും കണ്ടു. അപ്പോഴേക്കും നല്ലൊരു സുഹൃത്തിനോടെന്നപോലെ അയാൾ കാര്യങ്ങൾ പറയാൻ തുടങ്ങിയിരുന്നു.

സർഗോഥാ സിറ്റിക്കടൂത്ത ഒരു ചെറു പട്ടണമാണ് അയാളുടെ നാട്. ഇരുപത്തിയാറാമത്തെ വയസ്സിലാണ് സ്വിട്സ്സർലണ്ടിലേക്കു നാട് വിട്ടത്. അവിടുന്ന്, കുടിയേറാൻ കൂടുതലെളുപ്പമുള്ള സ്പെയിനിലേക്ക്. പിന്നെ അമേരിക്കയിലേക്ക്.

സർഗോഥയെക്കുറിച്ചു പറയുമ്പോൾ അയാൾ വാചാലനായി. ചെമ്പൻ നിറമുള്ള കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും പച്ചപടർന്ന ഓറഞ്ചു തോട്ടങ്ങളെക്കുറിച്ചും കരിമ്പിൻതോട്ടങ്ങളെക്കുറിച്ചും തുണി മില്ലുകളെക്കുറിച്ചുമായിരുന്നു കൂടുതലും പറഞ്ഞത്. വാപ്പ തോട്ടം തൊഴിലാളിയും ഉമ്മ തുണിമില്ലു തൊഴിലാളിയും. മൂത്ത രണ്ടു സഹോദരങ്ങൾ.

"നാട് അത്ര ഇഷ്ടമായിരുന്നെങ്കിൽ പിന്നെ അവിടം വിട്ടതെന്തിനായിരുന്നു?"

"അന്ന് അതിലും ഇഷ്‌ടം ഭീമൻ ട്രക്കുകളോടായിപ്പോയി", അയാൾ ഉറക്കെ ചിരിച്ചു. ആ ചിരി എനിക്കത്ഭുതമായിരുന്നു. പെട്ടെന്നങ്ങനെ പറഞ്ഞെങ്കിലും അതുമാത്രമായിരുന്നില്ല കാരണമെന്നു സാവധാനം എനിക്ക് മനസ്സിലായി.

അന്നത്തെ രാഷ്ട്രീയമായ അസ്ഥിരത അധികാരത്തോടൊട്ടിനിന്ന ഭൂമിയുടെ ഉടമസ്ഥരെയാണു കൂടുതലും ബാധിച്ചത്. എങ്കിലും ചെറുപ്പക്കാർ അസ്വസ്ഥരായിരുന്നു. അവസരം കിട്ടിയവർ പുറം രാജ്യങ്ങളിലേക്ക് പോകാൻ തുടങ്ങി. ആ ഒഴുക്കിൽപ്പെട്ട് അമനും നാടുവിട്ട വർഷമാണ് ബേനസീർ വീണ്ടും അധികാരത്തിൽ വന്നത്. പിന്നെ അവർ കൊലചെയ്യപ്പെടുന്ന വർഷമാണ് അമേരിക്കയിലെത്തുന്നത്. ഒട്ടും സംഭവബഹുലമല്ലാത്ത ജീവിത സന്ദർഭങ്ങളെ തികച്ചും സംഭവബഹുലമായ രാഷ്ട്രീയ കാലാവസ്ഥയിലുണ്ടായ നിർണായക സംഭവങ്ങളോട് യാദൃശ്ചികതയുടെ പേരിലെങ്കിലും ചേർത്തുവെക്കുന്നത് എന്തിനാണ്? ഒരുപക്ഷെ ഓർത്തെടുക്കാൻ എളുപ്പത്തിനായിരിക്കണം.

കബഡിയും ക്രിക്കറ്റും നിറഞ്ഞു നിന്ന ചെറുപ്പം. പക്കോഡയിലും സമോസയിലും തുടങ്ങി മസാലയുടെ ധാരാളിത്തം ആഘോഷിച്ചിരുന്ന നാട്ടുകാരുടെ തീറ്റവിശേഷങ്ങൾ. പ്രധാന തെരുവുകൾക്കരുകിൽ ട്രക്ക് ഓടിക്കുന്നവർക്കായുള്ള ധാബകൾ. അടിപൊളി ഭക്ഷണമാണവിടെ. മറ്റു പല കുടുംബങ്ങളെയും പോലെ അവരും പതിവായി ധാബയിൽ പോകുമായിരുന്നു. അങ്ങിനെ ചെറുതിലേ ട്രക്കുകളോടും അതോടിക്കുന്നവരോടും ഇഷ്‌ടം തോന്നി. ചെറുപ്പമായപ്പോൾ വാപ്പയെ സോപ്പിട്ടു ലൈസൻസ് എടുത്തു. തോട്ടത്തിൽ നിന്നും യൂറോപ്പിലേക്ക് കയറ്റിവിടാൻ ഓറഞ്ചു ശേഖരിക്കാനെത്തുന്ന ട്രക്കുകളിലൊന്നിന്റെ ഡ്രൈവറുമായുള്ള വാപ്പയുടെ ചങ്ങാത്തമാണ് സ്വിറ്റ്‌സ് സർലണ്ടിൽ എത്തിച്ചത്. നിറയെ സാമാനങ്ങൾ കയറ്റിയ കൂറ്റൻ വണ്ടിയോടിക്കുക എന്ന വട്ടാണ് ചുരുക്കിപ്പറഞ്ഞാൽ ഇവിടം വരെ കൊണ്ടെത്തിച്ചത്.

വലിയ വാവട്ടമുള്ള പാത്രത്തിലെ വെള്ളത്തിൽ, കത്തിച്ചു വിട്ടാൽ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു വക്കിലിടിച്ചു നിൽക്കുന്ന കളിബോട്ടുകൾ കണ്ടിട്ടുണ്ട്; ഉത്സവപ്പറമ്പുകളിൽ. അപ്പോൾ കൈ ചെന്നു ദിശയൊന്നു മാറ്റി കൊടുക്കണം. വീണ്ടും എങ്ങോട്ടെന്നില്ലാതെ ഓടി പിന്നെയും എവിടെയെങ്കിലും ഇടിച്ചു നിൽക്കും. അയാളുടെ കഥ കേട്ടപ്പോൾ എങ്ങാണ്ടുന്നൊരു കളിബോട്ട് മനസ്സിന്റെയേതോ വക്കിലിടിച്ചു നിന്നു.

പെട്ടെന്നു തെളിവ് സമർപ്പിക്കും പോലെ പേഴ്സ് തുറന്ന് ലൈസൻസും ഒപ്പം ഗ്രീൻ കാർഡും പുറത്തെടുത്തു.

‘പിന്നെന്താണ് ജോലിക്കു പോകാത്തത്?’ എന്ന ചോദ്യത്തിന് ‘ശ്രമിക്കുന്നു!! ഇൻഷാ അള്ളാ’ എന്ന് മാത്രം പറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ‘ഇൻഷാ അള്ളാ’ എന്ന പ്രയോഗത്തിലെ രാഷ്ട്രീയം പിടികിട്ടിയത്. ചില കാര്യങ്ങൾ സംസാരിക്കാൻ താല്പര്യമില്ലാത്തപ്പോഴോ മറ്റു ചിലതിന് ഉത്തരമില്ലാതെ വരുമ്പോഴോ ആണ് കൂടുതലായി ആ വാക്കുപയോഗിച്ചിരുന്നത്. അന്നേരം വിഷയം വഴിതിരിക്കുകയോ പിന്നെ കാണാമെന്നു പറഞ്ഞു പിരിയുകയോ ആണ് പതിവ്.

അങ്ങനെ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചങ്ങാത്തം ഒന്ന് തണുത്തു. കാണുമ്പോളൊന്നു ചിരിക്കും. ചിലപ്പോൾ ദൂരെനിന്നും കൈ കാണിച്ചു അടുത്തെത്തുമ്പോൾ ഒന്നും മിണ്ടാതെ കടന്നു പോവും. ദൂരെ നിന്നു കണ്ടാലും മിണ്ടാതെയും നോക്കാതെയും അപരിചിതരെപ്പോലെ കടന്നു പോയിട്ടുമുണ്ട്. പുതിയതായി ഒന്നും പറയാനില്ല എന്നത് മാത്രമായിരുന്നു അതിനൊക്കെ കാരണം.

അവിചാരിതമായാണ് അമൻ പറഞ്ഞ സ്ത്രീയെ കാണാനിടയായത്. റോഡരികിലെ നടപ്പാതയിൽ നിന്നും പാർക്കിനുള്ളിലേക്കു നടക്കുകയായിരുന്നു അവർ. വെളുത്തു മെലിഞ്ഞൊരു സ്ത്രീ. അയഞ്ഞ ജീൻസും പഴയൊരു ബൂട്സും തലമൂടിയുള്ളൊരു ജാക്കറ്റും. കൈയ്യിൽ മക് ഡൊണാൾസിന്റെ പൊതി. മുൻപരിചയമുള്ളപോലെ അവർ ദൂരെ നിന്നേ ചിരിച്ചു. ആടിയാടി വളരെ പതുക്കെയാണ് നടപ്പ്. അടുത്തുവരട്ടെയെന്നു കരുതി ഞാൻ നിന്നിടത്തു തന്നെ നിന്നു.

"അമൻ, ആ കാറിൽ കഴിയുന്നയാളില്ലേ, അയാൾ നിങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്,” അടുത്തെത്തി അവർ ചെറുതായി ചിരിച്ചുനിന്നു.

അതിശയം തോന്നി. അവർ തമ്മിൽ ഇതിനകം കൂട്ടായോ? അതെപ്പോൾ? എങ്ങനെ?

"ആദ്യമൊക്കെ ഒരുമാതിരി മുരടൻ സ്വഭാവമായിരുന്നു. വല്ലാത്ത ദേഷ്യവും. പിന്നങ്ങു നന്നായി. ഇടക്കൊക്കെ വന്നു ചില്ലറ കാശൊക്കെ തരും. ഈയിടെ ഒന്ന് രണ്ടു തവണ ഗ്രോസറി വാങ്ങാൻ കാറിൽ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു."

നല്ല കാര്യം. പക്ഷെ, ദിവസങ്ങൾക്കു മുൻപ് ഏറ്റവും മോശമായാണല്ലോ അയാൾ ഇവരെക്കുറിച്ചു പറഞ്ഞത്. കൊള്ളാം കാര്യങ്ങളുടെ പോക്ക്. ആ സ്ത്രീയാണെങ്കിൽ വീണ്ടുമെന്തൊക്കെയോ തട്ടി വിടുന്നുണ്ടായിരുന്നു. എത്രപെട്ടെന്നാണ് മറ്റുള്ളവരെപ്പറ്റി ഓരോ ധാരണകളുണ്ടാക്കുന്നത്. അടുക്കാതെയോ മിണ്ടാതെയോ ഒരാൾ അങ്ങിനെയാവും ഇങ്ങിനെയാവും എന്ന് തീർച്ചപ്പെടുത്തുക. ഒന്നടുത്തുകഴിയുമ്പോഴേക്കും മാറ്റി പറയേണ്ടി വരുക.

അമൻ കാറിനുള്ളിലേക്കു മാറിയതിനു ശേഷം, വൈകുന്നേരങ്ങളിൽ ആ സ്ത്രീയെ ഇടയ്ക്കിടെ കണ്ടുമുട്ടി. അപ്പോഴൊക്കെ എങ്ങനെയെങ്കിലും അയാൾ സംഭാഷണത്തിനിടയിൽ കടന്നുവരുമായിരുന്നു. സ്വന്തം കാര്യങ്ങൾ പറയാൻ അവർ ഇഷ്ടപ്പെടുന്നില്ല എന്ന് ആദ്യ ദിവസം തന്നെ ബോധ്യപ്പെട്ടതാണ്. എന്നാലും രണ്ടുപേർ പരിചയപ്പെടുമ്പോൾ ചോദിക്കാവുന്ന ചിലതുണ്ടല്ലോ? അങ്ങിനെയെന്തോ ചോദിച്ചപ്പോഴാണ് ‘ഫക്ഡ്‌ അപ്പ്’ എന്ന് ഇത്തിരി ഉറപ്പിച്ച് ഒരു വിലക്കുപോലെ പറഞ്ഞു നിറുത്തിയത്. പിന്നെയൊന്നും കൂടുതലങ്ങോട്ട് കേറി ചോദിയ്ക്കാൻ പോവാറില്ല. ചുമ്മാ കേട്ട് നില്ക്കും.

ട്രാഫിക് സിഗ്നൽ മാറാനായി കാറ് നിറുത്തിയിട്ടിരിക്കുമ്പോൾ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. ‘ഹോം ലെസ്സ്, ദയവായി സഹായിക്കു’ എന്ന് നീലമഷി കൊണ്ടെഴുതിയ ബോർഡും പിടിച്ച് വാഹനങ്ങൾക്കിടയിലൂടെ ധൃതിപ്പെട്ടു നടക്കുകയായിരുന്നു അവരപ്പോൾ. ഷെൽട്ടറിനുള്ളിലെ ചെറിയ കൂടാരവും റോഡിലെ കാഴ്ചയും ആ സ്ത്രീയുടെ വർത്തമാന ചിത്രം കൃത്യമാക്കുന്നുണ്ട്. ദിവസക്കണക്കിനു ജീവിതം തള്ളുന്നവർക്ക് കഴിഞ്ഞ കഥകൾ ആവർത്തിച്ചിട്ടോ ഭാവി കഥകൾ മെനഞ്ഞിട്ടോ എന്തുകാര്യം!

ആ സ്ത്രീയും അമനും തമ്മിൽ നല്ല കൂട്ടാണെന്നും ‘ഇൻഷാ അള്ളാ’ എന്ന് എന്നോടു പറഞ്ഞവസാനിപ്പിച്ച പലതും അയാൾ അവരോടു തുറന്നു പറയുന്നുണ്ടെന്നും ഞങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും എനിക്കു പിടികിട്ടി.

കുഞ്ഞൻമാരായ എലികളെ കെണിയിലാക്കി, പാർക്കിൽ കൊണ്ടു വന്നു തുറന്നു വിടുന്നവരെ അയാൾ സഹായിക്കാറുണ്ടു പോലും. കുറ്റിക്കാട്ടിലേക്കോ കരിയിലകൾക്കിടയിലേക്കോ പാഞ്ഞു പോകുമ്പോൾ അവയുടെ കണ്ണുകളിലെ തിളക്കം അയാളെ സന്തോഷിപ്പിച്ചു. സ്വന്തമായ ഇടത്തിൽ എത്തിപ്പെടുമ്പോഴുള്ള ആനന്ദമാണത്; സ്വാതന്ത്ര്യത്തിന്റെ ആനന്ദം.

എന്നാൽ സ്വാതന്ത്ര്യത്തിന്റെ ഉന്മാദമാണ് അമനെ ഭീകരമായ ഒറ്റപ്പെടലിൽ കൊണ്ടെത്തിച്ചത്. ട്രക്കിന്റെ കാബിനിൽ ഒതുങ്ങിപ്പോയ അമന്റെ ജീവിതം ചക്രങ്ങളിൽ മുന്നോട്ടുരുളുകയായിരുന്നു. മഞ്ഞും മഴയും വെയിലും കാറ്റും പ്രകൃതിയുമെല്ലാം കാബിനിൽ നിന്നുമാത്രമുള്ള അനുഭവങ്ങളായിരുന്നു, അയാൾക്കതുവരെ.

ഡ്രൈവിംഗ് ഉപേക്ഷിച്ചെത്തിയ അമന് ഓസ്ബോൺ പാർക്ക് തന്റേതു മാത്രമായ ഒരു തുരുത്തു പോലെയായിരുന്നു. പുറം ലോകവുമായി അത്യാവശ്യത്തിനു മാത്രം ബന്ധം. അവിടെ അയാൾ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിച്ചു. പാർക്കിലൊരിടത്ത് അധികം ഉയരമില്ലാത്ത ഒരു മരത്തൂണിനു മുകളിലായി കിളിവാതിലുകളുള്ള കുരുവിക്കൂടുണ്ട്. കൂടിനു താഴെയായി തൂണിൽ രണ്ടു പരന്ന പാത്രങ്ങൾ പിടിപ്പിച്ചിട്ടുണ്ട്. രാത്രിസമയത്ത് അവിടെയെത്തി പാത്രങ്ങളിൽ വെള്ളവും അരിമണികളും നിറയ്ക്കുകയാണ് അയാളുടെ മറ്റൊരു ഹോബി.

“കുറെ ദിവസങ്ങളായി അമനെ കാണുന്നില്ല,” തിരക്കിട്ടു നടക്കുകയായിരുന്ന എന്നെ ഒരു ദിവസം അവർ വഴിയിൽ തടഞ്ഞു. മുഖത്ത് അന്നേരം വല്ലാത്ത അസ്വസ്ഥതയും ഉത്കണ്ഠയും നിഴലിട്ടിരുന്നു.

“കടയിൽ പോയതായിരുന്നു. വാലറ്റ് (പേഴ്സ്) തന്നിട്ട്, പോയി വരാൻ പറഞ്ഞു. അമൻ കാറിലിരുന്നു. കാശു കൊടുക്കാനായി വാലറ്റു തുറന്നപ്പോൾ നോട്ടിനൊപ്പം ഒരു ഫോട്ടോ കൂടി എന്റെ കയ്യിൽ വന്നു. കടയിൽ നിന്നും കാറിലെത്തി; വാലറ്റ് തിരികെ ഏൽപ്പിച്ചു. എന്നാൽ ഫോട്ടോയെപ്പറ്റി ഒന്നും മിണ്ടിയില്ല. അത് എന്റെ കൈവശം വച്ചു.

പാർക്കിലെത്തിയ ശേഷം അതെടുത്തു കാണിച്ചു, “ഇതാരാണ്? എങ്ങിനെയറിയാം?”

യാതൊരു ഭാവഭേദവുമില്ലാതെ അയാൾ പറയുകയാണ്:

“സൂസൻ. ഭാര്യയായിരുന്നു. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചു. പിന്നെ പിരിഞ്ഞു. നിങ്ങൾക്കറിയുമോ അവളെ?”

‘ഞാനറിയും’ എന്ന മറുപടി കേട്ടതും അയാളുടെ മട്ടുമാറി. ‘ഒന്നു സഹായിക്കാമോ?’ എന്നായി. അന്വേഷിച്ചു മടുത്തെങ്കിലും എവിടെയോ ഉണ്ടെന്നൊരു തോന്നലാണു പോലും.

അവർ ഒന്നും മിണ്ടിയില്ല. പിന്നീടൊരു വൈകുന്നേരം ഒരു മണിക്കൂറിലേറെ വണ്ടിയോടിച്ചാണ് രണ്ടുപേരും നാട്ടിൻപുറം പോലൊരിടത്ത് എത്തിയത്. ചെറിയൊരു ജംഗ്ഷനിൽ ഉള്ളിലേക്ക് മാറി പഴയൊരു ഫ്ലാറ്റ് സമുച്ചയം. രണ്ടാം നിലയിൽ പൂട്ടിക്കിടന്നൊരു ഫ്ലാറ്റിനു മുന്നിൽ അവർ നിന്നു.

“ഇവിടം വരെയേ എനിക്കു കൂട്ടിക്കൊണ്ടു വരാനാകൂ. സൂസൻ അവസാനം താമസിച്ചതിവിടെയാണ്. അവൾ രണ്ടു വര്‍ഷം മുൻപ് മരിച്ചു.”

തിരിഞ്ഞു നോക്കുമ്പോൾ അമൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിൽക്കുന്നു. ഉള്ളിൽ നിരാശയാണോ, സങ്കടമാണോ, ദേഷ്യമാണോ എന്നൊന്നും പറയാനാവുമായിരുന്നില്ല. തിരിച്ചു നടക്കുമ്പോൾ അയാളോട് ഇത്രയും കൂടി പറഞ്ഞു, “നിങ്ങളുടെ ഓസ്ബോൺ പാർക്കിലേക്ക് വരും മുമ്പ് ഞാൻ വന്നതിവിടെയാണ്.”

തിരികെ കാറോടിക്കുമ്പോൾ അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഒട്ടും ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്നു. അമന്റെ ഡ്രൈവിങ്ങിനെക്കുറിച്ചു ചിലതൊക്കെ മനസ്സിലുള്ളതുകൊണ്ട് ഹൈ വേയിലൊരിടത്തു നിറുത്തി ചെറിയൊരു ബ്രേക്ക് എടുത്തശേഷം യാത്ര തുടർന്നാൽ മതിയെന്നായി അവർ.

മേശക്കിരുപാടുമായി ഇരിക്കുമ്പോൾ അമൻ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. പക്ഷെ അവർക്കതു പറയണമായിരുന്നു.

“നിങ്ങൾ പിടിക്കപ്പെടുമ്പോൾ ഞാൻ അവളുടെ വീട്ടിലുണ്ടായിരുന്നു. അന്ന് നിങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ. എനിക്ക് ആകെയുണ്ടായിരുന്ന കൂട്ടുകാരി. റീഹാബിൽ നിന്നൊളിച്ചോടിയത് അങ്ങോട്ടായിരുന്നു. നിങ്ങൾ പിണങ്ങിപ്പോയെന്നും അവിടെയില്ലായെന്നുമറിഞ്ഞിരുന്നു. അവിടെ കഴിയുമ്പോഴാണ് രാവിലെ ടി വി യിൽ ആ വാർത്ത കാണുന്നത്!"

“സൂസനെ കാണുമ്പോൾ മനുഷ്യരുമായി ഞാൻ വല്ലാതെ അകന്നു പോയിരുന്നു. സർഗോഥ വിട്ടശേഷം ഒരു കൂട്ടുകാരനോ കാമുകിയോ പോട്ടെ, പേരിനൊരു ശത്രുപോലും ഉണ്ടായിട്ടില്ല. എല്ലാം നേരേയാക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും ശരിയായില്ല. അവൾക്ക് എന്നോടുണ്ടായിരുന്ന കരുതലും സ്നേഹവും പോലും എന്നെ ചങ്ങലക്കിടുന്നപോലെ തോന്നിച്ചു. എല്ലാവരോടും എല്ലാത്തിനോടും ദേഷ്യമായിരുന്നു. എപ്പൊഴോ എനിക്ക് മനസ്സിലായി, ഒന്നും നേരേയാവില്ലെന്നും സൂസൻ വിട്ടുപോകുമെന്നും. കാലം കഴിയുന്തോറും എന്തൊക്കെയോ പിറകോട്ടു പിടിച്ചു വലിക്കുന്ന പോലെ. ഇവിടം വിട്ടു പോകും മുമ്പ് ഒരിക്കൽ കൂടി കാണണം. അല്ലാതെ മടങ്ങിപ്പോവാൻ മനസ്സു വരുന്നില്ല. അതിനുവേണ്ടി മാത്രമാണ് അവളുണ്ടെന്നറിഞ്ഞ്‍ ഇവിടേക്കു വന്നത്... ഇപ്പോൾ ട്രക്ക് ഓടിക്കാറില്ല. എല്ലാമാസവും പള്ളിയിൽ നിന്നും സകാത്ത് കിട്ടും. അത് കൊണ്ട് ജീവിച്ചുപോവുന്നു,” അമന്റെ വാക്കുകൾ കുറ്റബോധത്താൽ ദുർബലമായിരുന്നു.

“അന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തി, എന്നെ പാർക്കിൽ തിരികെ വിട്ട ശേഷം പോയതാണ്!”

എന്തോ കേൾക്കാൻ ബാക്കിയുണ്ടെന്ന തോന്നലിലാണ് ഞാൻ അന്ന് കണ്ട വർത്തയെപ്പറ്റി അവരോടു ചോദിച്ചത്.

"ആടിയുലഞ്ഞു നിയന്ത്രണമില്ലാതെ, അതിരാവിലെ മഞ്ഞു മാറ്റാനോടുന്ന ട്രക്കുകൾക്കിടയിലൂടെ അമിതവേഗത്തിലോടുന്ന കൂറ്റൻ ട്രക്ക്. പിറകെ കരുതലോടെ പിന്തുടരുന്ന പോലീസു കാറുകൾ. ട്രക്ക് പിടികൊടുക്കാതെ അതിവിദഗ്ദ്ധമായി വെട്ടിച്ചു വെട്ടിച്ചോടുകയാണ്. പിന്നെ കാണുന്നത് ഹൈവേയുടെ വശങ്ങളിൽ കൂട്ടിയിരുന്ന മഞ്ഞിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ചു നിൽക്കുന്നതാണ്. തലയൊടിഞ്ഞ തിമിംഗലത്തെപോലെ കാബിൻ ഒരു വശത്തേക്കൊടിഞ്ഞു പോയിരുന്നു.

കാബിനിൽ നിന്നും ഡ്രൈവറെ പുറത്തിറക്കി പോലീസ് നടത്തിക്കുന്നു. പിറകിൽ വരുന്ന പോലീസുകാരന്റെ കയ്യിൽ ട്രക്കിൽ നിന്നു കിട്ടിയ, ചെറിയൊരു ഭരണീടത്രയും പോന്ന ഒരു മദ്യക്കുപ്പി. എപ്പോഴോ ടിവിയിൽ അടുത്ത് കാണുമ്പോഴാണ് അത് അമൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.

അയാളുടെ ദേഷ്യവും മദ്യപാനവും സഹിക്കാൻ കഴിയാത്ത രീതിയിലായിരിക്കുന്നുവെന്ന് ഇതൊക്കെ കാണുന്നതിന് മുമ്പേ സൂസൻ പറഞ്ഞിരുന്നു. അയാൾ തിരിച്ചെത്തി അധികനാളുകൾ വേണ്ടിവന്നില്ല; അവർ പിരിഞ്ഞു. ഞാനപ്പോഴേക്കും തിരികെ റീഹാബിലും എത്തിപ്പെട്ടു."

ഒരിക്കൽ ഞാൻ ചോദിക്കാതെ തന്നെ ഫോട്ടോ പുറത്തെടുത്ത് അമൻ സൂസനെക്കുറിച്ചു പറഞ്ഞിരുന്നു. ഹൈവേയിലൊരു ട്രക്ക് ജോയിന്റിൽ വച്ചാണ് സൂസനെ പരിചയപ്പെട്ടതെന്നും അപ്പോൾ അവർ വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയായിരുന്നെന്നും.

ആ വേർപിരിയലിന് കാരണം ചോദിച്ചപ്പോഴും ‘ഇൻഷാ അള്ളാ' എന്നുമാത്രമായിരുന്നു മറുപടി.

ദിവസങ്ങൾക്കു ശേഷം, ഒരു വൈകുന്നേരം അപ്രതീക്ഷിതമായി അമനെ കണ്ടു. ഷെൽട്ടറിന് അരികിലായി രണ്ടുപേരും സംസാരിച്ചു നിൽക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് നടന്നു. അടുത്തെത്തിയതും പതിവു ചിരിയോടെ പറഞ്ഞു:

"നോമ്പ് മുറിക്കുന്ന. ദിവസമാണിന്ന്. പള്ളിയിൽ പോയി നിസ്കരിക്കണം.”

അയാൾ വളരെ ശാന്തനും സന്തോഷവാനുമായിരുന്നു. എന്തോ ഉറപ്പുവരുത്താനെന്നപോലെ കുപ്പായകീശയിൽ കൈയിട്ടു.

“പക്ഷെ അതിനു മുമ്പ് ഞങ്ങൾക്കൊരു ചടങ്ങുണ്ട്. ഫിത്ർ സകാത്ത്. അത് കഴിഞ്ഞു നിസ്കാരം ചെയ്തു നോമ്പ് അവസാനിപ്പിക്കണം. പോയ വർഷങ്ങളിൽ ഒക്കെ മറന്നു പോയിരുന്നു. ഇത്തവണ എല്ലാം ശരിയാവണം. അർഹതപ്പെട്ടവരിൽ നിന്ന് സ്വരൂപിച്ച് അർഹതയില്ലാത്തവർക്കു കൊടുക്കുന്ന ദാനമാണ്. ഇന്ന് കൊടുക്കാൻ അർഹത ഇല്ലാത്തൊരാൾ വാങ്ങാൻ അർഹതയുള്ളൊരാളിനു കൊടുക്കട്ടെ."

അമൻ സാമാന്യം വലിയൊരു നോട്ടുകെട്ട് പുറത്തെടുത്തു. നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് അതിൽ വച്ചു. അവർ അത് നിരസിച്ചില്ല. അന്ധാളിച്ചു നോക്കി നിൽക്കുക മാത്രം ചെയ്തു.

"പണമായി കൊടുക്കരുതെന്നാണ്,” ആരോടെന്നില്ലാതെ അൽപ്പം ഉറക്കെപ്പറഞ്ഞുകൊണ്ട് അയാൾ കാറിനടുത്തേക്ക് നടന്നു.

അടുത്ത ദിവസം പതിവുപോലെ ഞാൻ നടക്കാനെത്തി. കൗതുകത്തോടെ ഷെൽട്ടറിലേക്കു നോക്കി. നരച്ച കമ്പിളിപ്പുതപ്പിന്റെ കൂടാരം അവിടില്ല. അവരും ഇവിടം വിട്ടു പോയിരിക്കുന്നു.

അല്ലെങ്കിലും പാർക്കുകൾ മനുഷ്യർക്ക് സ്ഥിരവാസത്തിനുള്ളതല്ല - ഞാൻ മുന്നോട്ടു നടന്നു.  (deshabhimani july 11, 2021)

Thursday, June 3, 2021

കിംഗ് സോളമൻ

         ജ്ഞാനദാസ്  സോളമൻ  എന്ന സോളമന്, സ്‌കൂളിലെ ഇരട്ടപ്പേര് 'കിംഗ് സോളമൻ'  എന്നായിരുന്നു. അടുത്തറിയാമായിരുന്ന  സോളമനെക്കുറിച്ചാണ് രണ്ടരമണിക്കൂർ വിമാന യാത്രക്കിടയിൽ പലപ്പോഴായി അജയൻ ഓർത്തത്. ചിക്കാഗോയിൽ നിന്നും ഡാളസിലേ ക്കുള്ള യാത്രക്കു കാരണം അയാൾ അവിടെയാണെന്നതും യാത്രയിൽ സ്‌കൂൾ തൊട്ടിങ്ങോട്ടുള്ള കാര്യങ്ങളോർക്കാൻ കാരണം കുറെ നാളുകൾക്കു ശേഷം അവനയച്ച വാട്ട്സ്ആപ്പ് സന്ദേശവും.തന്നെ. 

            കോളേജ്  കഴിഞ്ഞു  സോളമനെ അജയൻ കണ്ടിട്ടേയില്ലായിരുന്നു. കാൽ നൂറ്റാണ്ടിലേറെപരസ്പരം അറിയാൻ കഴിയാത്ത വഴികളിലൂടെ   ജീവിതം അവരെ നടത്തുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരുന്ന  അജയന്റെ മുന്നിൽ സോളമൻ പ്രത്യക്ഷനായത്.

            ഒരോണാഘോഷവേളയിൽ സോളമൻ അങ്ങോട്ട് ചെന്നു പരിചയം പുതുക്കിയതാണ്. സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾക്കണ്ട  മെല്ലിച്ചു നീണ്ട ചെക്കൻ. കോളേജ് കാലത്തു ബെൽ ബോട്ടം പാൻറ്സും അറ്റം നീണ്ടുരുണ്ട കോളർ പിടിപ്പിച്ച ഷർട്ടും  നീളൻ മുടിയും  പെൻസിൽ വര മീശയുമായി മാത്രം കണ്ടു പരിചയമുള്ള  സോളമൻ. അവൻ സുമുഖനായൊരു മധ്യവയസ്കനായി അജയന് മുന്നിൽ! ആദ്യം മനസ്സിലായതേയില്ല

             'എന്നെ മനസ്സിലാവില്ല! അറിയാം. ഇവിടെ തീരെ പ്രതീക്ഷിച്ചുമില്ല അല്ലെ', സോളമൻ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു തുടങ്ങി.

           ജീൻസും സ്റ്റൈലൻ പ്രിന്റുകളുള്ള ഷർട്ടുമിട്ട്,  സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയാൾ  സംസാരിച്ചു തുടങ്ങി. ഒരാൾക്കെങ്ങിനെ ഇങ്ങനെ മാറാനൊക്കും! വാക്കിലും നോക്കിലും പുതിയൊരവതാരം. മേൽവരിയിലെ പല്ലിട കാട്ടിയുള്ള ചിരിയോടെ   സമൃദ്ധമായ സംസാരം. ചിലപ്പോൾ വർത്തമാനം കഴിഞ്ഞും മുഖത്ത് ആ ചിരി മായാതെ  കിടന്നു. പ്രത്യേക ശരീരഭാഷ. താടിരോമങ്ങളെ അവയുടെ സ്വാതന്ത്ര്യത്തിനു വളരാൻ വിട്ടുകൊടുത്തിരിക്കുന്നു.  ഇടയ്ക്കിടെ വലതു കൈകൊണ്ടു താടി തടവുന്നത് ഒരു ശീലമായിട്ടുണ്ടെന്ന് അജയന് തോന്നി. കഴുത്തിലൊരു തടിച്ച വെള്ളിമാല. ഇടതുകൈയിലൊരു  ബ്രേസ്‌ലെറ്റ് .  

            'പറയ്, നീ കോളേജ് കഴിഞ്ഞു  എന്ത്  ചെയ്തു?', അജയൻ ചോദിച്ചു.

            അമ്മച്ചിയുടെ  മടിയിൽ കിടന്നു, അവർ വായിച്ചു  കൊടുക്കുന്നത് മാത്രം കേട്ടു  പരീക്ഷയെഴുതിയാണ്, എസ്. എസ്. എൽ. സി  തോറ്റവൻ എന്ന നാണക്കേട് ഉണ്ടാക്കാതെ കുടുംബത്തെ രക്ഷപ്പെടുത്തിയത്. അമ്മച്ചിയുടെ കരച്ചിലും പിഴിച്ചിലും കണ്ടു സഹികെട്ടാണ് പള്ളിയിൽ നിന്നു  ശുപാർശ ചെന്ന്   കോളേജിൽ സീറ്റു തരപ്പെട്ടതും. ആ കഥകളൊ ക്കെ   കൂട്ടുകാർക്കെല്ലാം  അറിയാവുന്നതാണ്. അതുകൊണ്ടാണ്  അങ്ങിനെ ചോദിച്ചത്. 

            കോളേജ് കഴിഞ്ഞപ്പോഴേക്കും   ജീവിതത്തെ കുറിച്ച് പല പരുക്കൻ സത്യങ്ങളും സോളമൻ മനസ്സിലാക്കിയിരുന്നു. പഠിച്ചിട്ടു  കാര്യമില്ല; പണമാണ് കാര്യം. ചെറുപ്പത്തിലേ അതുണ്ടാക്കുള്ള വഴികൾ കണ്ടെത്തുക; സമയം പാഴാക്കരുത്. പ്രേമിച്ചിട്ടു കാര്യമില്ല; പെണ്ണിന് പ്രണയം എന്നത് സമയം കളയാനുള്ള നേരമ്പോണ്. കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ, കാമുകനെ കൂട്ടുകാരനോ കൂടെപ്പിറപ്പോ  ആക്കി മാറ്റാനുള്ള വിദ്യ അവരുടെ കൈയ്യിലുണ്ട്. കോളേജ് വീടുമ്പോൾത്തന്നെ അങ്ങിനെയൊരുത്തിയുടെ  സഹോദരനും മറ്റു രണ്ടുപേരുടെ കൂട്ടുകാരനുമായിരുന്നു സോളമൻ. പണമുള്ള പെണ്ണിനെ ഏതു വിധേനെയും കല്യാണം കഴിക്കുക; അങ്ങിനെ ഭാവി ഭാസുരമാക്കാനുള്ള വഴി നോക്കുക. 

            ഒരു ബ്ലേഡ് കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ കയറിപ്പറ്റിയതാണു  വഴിത്തിരിവായത്. അങ്ങിനെയാണ് ആളുകളെ പരിചയപ്പെടുന്നതും സംസാരിക്കാനും ഇടപെടാനുമൊക്കെ പഠിക്കുന്നതും. ചുരുക്കത്തിൽജീവിക്കാൻ പഠിച്ചത് അവിടെ വച്ചാണ് എന്നാണ് സോളമൻ  പറഞ്ഞത്. പ്രത്യക്ഷത്തിൽ ഒരു കസ്റ്റമറെയും പറ്റിച്ചിട്ടില്ല. മാനേജ്മെന്റിന്റെ വിശ്വസ്തനായും കാര്യപ്രാപ്തിയുള്ളവനായും വിധേയത്വമുള്ളവനായും പ്രവർത്തിച്ചു എന്നതായിരുന്നു വിജയരഹസ്യം. അങ്ങിനെ കമ്പനിയുടെ അമേരിക്കയിലുള്ള മുതലാളിയുമായി വ്യക്തിബന്ധം സ്ഥാപിച്ചു. പ്രാരാബ്ധങ്ങൾ പറയേണ്ട വിധം പറഞ്ഞു അയാളുടെ അനുകമ്പ നേടി. അതിന്, മുൻപ് കണ്ട സിനിമകളിലെ ഡയലോഗുകൾ പോലും  സഹായിച്ചിട്ടുണ്ട്; രോഗിയായ അച്ഛൻ, വിവാഹപ്രായമെത്തിയ പെങ്ങൾ, തുടങ്ങി ഏശുന്നതെല്ലാം. 

            ഷോ ട്രൂപ്പിൽ ചെണ്ടക്കാരനായാണ് സോളമൻ അമേരിക്കൻ മണ്ണിലെത്തുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അവിടെയാരംഭിച്ചു. ഇവിടെയെത്തി  മുങ്ങി. പിന്നെ  മുതലാളിയുടെ ഗ്യാസ് സ്റ്റേഷനിൽ, അതായതു പെട്രോൾ പമ്പിൽ ജോലി തുടങ്ങി. ഫ്ലാറ്റിലായിരുന്നു താമസം. ഒരു കീബോര്ഡ് പ്ലയെർ, ദുബായിൽ നിന്നെത്തിയ രണ്ടു പേർ, പിന്നെ സോളമനും. അങ്ങിനെ നാലുപേർ. എല്ലാവർക്കും ജോലി ഏതെങ്കിലും ഗ്യാസ് സ്റ്റേഷനിൽ തന്നെ. ഒന്നുരണ്ടുപേർ, ഒന്നാന്തരമായി പാചകം ചെയ്യുമായിരുന്ന കാരണം ഭക്ഷണം സുഭിക്ഷം. ഇടയ്ക്കു ചെറിയ തോതിൽ മദ്യപാനം. ഒന്നിടവിട്ടുള്ള ആഴ്ചകളിൽ കറുത്തതും ഇരുനിരക്കാരുമായ രതിദേവതാ ശിൽപ്പങ്ങൾ ഫ്ലാറ്റിൽ വന്നു പോവുമായിരുന്നു. അത് മാത്രം ദുബായിൽ നിന്നു  വന്നവർക്കു നിർബന്ധമായിരുന്നു.

            ബെഞ്ചമിൻ ഫ്രാങ്കിളിന്റെ പടം പതിഞ്ഞ നൂറിന്റെ ഡോളർ ബില്ലു  പോട്ടെ, തോമസ് ജെഫേഴ്സന്റെ പടമുള്ള  ഒരു ഡോളറിനു പോലും രൂപ കണക്കിൽ എന്ത് വിലയാണ്! ചുമ്മാതല്ല; ഗാന്ധിജിക്കു കമ്പോളത്തിൽ വിലയില്ല! ഇത്രയേറെ കാഷ്, അടുത്ത രണ്ടു ജൻമം കഴിഞ്ഞാലും ഇങ്ങനെയല്ലാതെ സോളമന്റെ കൈയ്യിലെത്തുമായിരുന്നില്ല.  കടയടക്കാൻ നേരം ഡോളർ ബില്ലുകൾ  തരം  തിരിച്ചു കെട്ടുകളാക്കുമ്പോൾ, ആദ്യമൊക്കെ സോളമന്റെ  കൈ  വിറക്കുമായിരുന്നു; നെഞ്ചിടിപ്പു  കൂടുമായിരുന്നു. എങ്കിലും, എല്ലാം കൊണ്ടൊരു രാത്രി മുങ്ങണം എന്നൊന്നും അയാൾക്ക്‌ ‌ തോന്നിയില്ല. ആകെ ചെയ്തത്, കടയിലെ ലോട്ടറി യന്ത്രത്തിൽ നടത്തിയിരുന്ന  ഭാഗ്യപരീക്ഷണം മാത്രമായിരുന്നു. ധനനഷ്ടത്തിന്റെ വ്യാപ്തിയും ഭാഗ്യദേവതക്കു തന്നോടുള്ള കരുണയില്ലായ്മയും മനസ്സിലാക്കിയ സോളമൻ,  മൂന്നുനാലു മാസത്തിനകംബുദ്ധിപൂർവം അത്തരം ഭാഗ്യാന്വേഷണ പരീക്ഷണങ്ങളിൽ  നിന്നും സ്വയം പിന്മാറി.

           കിട്ടുന്ന ശമ്പളം കാഷ് ആയതു  കാരണം നികുതി കൊടുക്കണ്ട. സത്യത്തിൽ അത്യാവശ്യം ആഡംബരത്തിനും   കുറെ നാട്ടിലേക്കു അയക്കാനും  ബാക്കി മിച്ചം വെക്കാനും ഒരു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അപ്പന്റെ  മരിപ്പിനോ മോളീടെ കല്യാണത്തിനോ ചെല്ലാൻ കഴിഞ്ഞില്ല. പക്ഷെ കുറെ കാശു അയക്കാൻ പറ്റി. പോയാൽ പിന്നെ തിരിച്ചു വരവുണ്ടാവില്ല. 

         ഒക്കെ പ്പറഞ്ഞു, ഓണസദ്യയും ഒരുമിച്ചുണ്ടാണ് അവർ പിരിഞ്ഞത്. അന്ന് കണ്ടതിൽ പ്പിന്നെ കുറച്ചു കാലം ബന്ധമുണ്ടായിരുന്നു. പിന്നെയെപ്പോഴോ  വിളിക്കാതെയും കാണാതെയുമായി. 

           അഞ്ചു വർഷങ്ങൾക്കു  ശേഷമാണ്അജയന്റെ  വാട്ടസ്ആപ്പിൽ ഒരു പത്രറിപ്പോർട്ടിന്റെ ലിങ്കും അതിനു താഴെ എങ്ങിനെയെങ്കിലും സഹായിക്കാമോ എന്ന ചോദ്യവുമായി ഒരു മെസ്സേജ് വന്നത്. റിപ്പോർട്ട്  വായിച്ചു അജയൻ   ഞെട്ടി. ടെക്സാസ് സംസ്ഥാനത്തൊരിടത്തു  വച്ച്, സോളമൻ ദേശാന്തരാധിവാസപ്പോലീസിന്റെ പിടിയിലായിരിക്കുന്നു, വിവാഹ തട്ടിപ്പിൽ പെട്ട്!

          'ശ്ശെടാ ഇവൻ ഇതിനകം കല്യാണം കഴിച്ചോ? പോരാത്തതിന് അതിന്റെ പേരില്  തട്ടിപ്പും ?' അജയന് വിശ്വസിക്കാനായില്ല. 

           വിളിച്ചു സംസാരിക്കുമ്പോഴേക്കും സോളമൻ  രക്ഷപ്പെടാനാവാത്തവിധം കുടുങ്ങിയിരുന്നു. അതുകൊണ്ടാണ്  വിവാഹത്തെ പറ്റിയൊക്കെ പിന്നീട് പറയാമെന്നും എത്രയും വേഗം പെട്ടുപോയ  കുഴിയിൽ നിന്നു കരകേറാൻ  കഴിയാവുന്ന സഹായം ചെയ്യണമെന്നും അയാൾ ആവശ്യപ്പെട്ടത്. സംഗതികൾ 'രാജ്യത്തു നിന്നും പുറത്താക്കൽ' ഘട്ടത്തിലേക്ക് കടന്നിരുന്നു. ആകെ ചെയ്യാനൊത്തത് ജാമ്യമൊപ്പിക്കുക എന്നതായിരുന്നു.  ഉണ്ടായിരുന്ന ചെറിയ രാഷ്ട്രീയബന്ധങ്ങൾ നല്ല കാര്യത്തിന് വേണ്ടിയല്ലെങ്കിലും ഉപയോഗപ്പെടുത്തി. എന്തോ അങ്ങിനെ ചെയ്യണം എന്ന് അപ്പോൾ അജയനന്നു തോന്നി. വിചാരണക്കെത്തുമ്പോൾ ഒരു ജാമ്യമുണ്ടായത് കാരണം മാത്രമാണ് ജയിലിൽ പോകാതെ 'ബാഗ് ആൻഡ് ബാഗേജ് ' കത്ത് വരുന്നതുവരെ ഫ്ലാറ്റിൽ കഴിയാൻ സാധിച്ചത്. ഇമ്മിഗ്രേഷനിൽ നിന്ന്   കത്ത് വരുമ്പോഴറിയാം, ഏതു എയർ പോർട്ടിൽ നിന്നാവും പോവുകയെന്നും  ബാഗിൽ എന്തൊക്കെയുണ്ടാവാമെന്നും.

          സോളമൻ ഇതുവരെ കാണിച്ച കൗശല ബുദ്ധിയൊക്കെ എവിടെപ്പോയി? അജയൻ ചിന്തിച്ചു. എല്ലാം രഹസ്യമായി വച്ച കാരണമാണ് ഈയൊരവസ്ഥ വന്നു പെട്ടത്. ഇനിയും സ്റ്റേ നീട്ടാൻ പലതും ചെയ്യാൻ കഴിഞ്ഞേക്കും. പക്ഷെ ഫോണിലൂടെ അതു പറയുമ്പോൾ അയാൾ തീരുമാനിച്ചുറച്ചിരുന്നു. ഒന്നും വേണ്ട, പരിക്കുകളില്ലാതെ തിരിച്ചു പോണം. പറ്റിയാൽ അജയൻ ഒന്നവിടം വരെ ചെല്ലണം. കുറച്ചു കാശു കിട്ടിയാൽ നല്ലതു. ഇപ്പോൾ ജോലിയില്ല.

          സ്‌കൂൾ തൊട്ടിതുവരെയുള്ള കാര്യങ്ങളാലോചിച്ചപ്പോൾ  കുറച്ചൊക്കെ സാഹസികനാവാനും  വഴിവിട്ടു കാര്യങ്ങൾ ചെയ്യാനും സോളമന് പ്രത്യേക  താല്പര്യമായിരുന്നു എന്നു  അജയന് തോന്നി. പെട്ടെന്നു ഓർമയിൽ വന്നതു  ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവമാണ്.

          ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. അജയനും സോളമനും ഉച്ചക്ക് ശേഷമുള്ള ഡ്രിൽ പീരീഡിൽ വച്ച്  ഒരു സിനിമ കാണാൻ പദ്ധതിയിട്ടു. ടിക്കറ്റിന് എത്ര  കൊടുക്കണമെന്നോ ബാക്കി ചെലവും ചേർത്ത് എത്ര സംഘടിപ്പിക്കണമെന്നോ രണ്ടുപേർക്കും വല്യ പിടുത്തമുണ്ടായിരുന്നില്ല. സിനിമയ്ക്കു പോകാനുള്ളതൊത്തില്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാം എന്നായിരുന്നു പരിപാടി.

          വീട്ടിൽ ചോദിച്ചാൽ തല്ലുറപ്പാണ്.  സിനിമയെന്നെങ്ങാനും മിണ്ടിപ്പോയാൽപ്പിന്നെ പറയുകയും വേണ്ട. എന്തായാലും സോളമൻ അതിനൊന്നും പോയില്ല. ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാവാതെ കാര്യങ്ങൾ നടക്കണം. അറിയാം, അപ്പൻ സാധാരണ വീട്ടിൽ വന്നാൽ ഉടുപ്പൂരുംമുമ്പ്  പോക്കറ്റിലുള്ള നോട്ടും ചില്ലറയും മേശപ്പുറത്തു വക്കും. എന്നിട്ടു ഷർട്ടൂരി, ചുമരിൽ അധികം ഉയരെയല്ലാതെ പിടിപ്പിച്ചിട്ടുള്ള തടികൊണ്ടുള്ള കൊളുത്തുകളിലൊന്നിൽ തൂക്കിയിടും. രണ്ടെണ്ണം വീശിവരുന്ന ദിവസം മാത്രം നോട്ടും ചില്ലറയും പോക്കറ്റിൽ നിന്നു പുറത്തെടുക്കാൻ മറന്നു പോവും. 

          ഒരു  ദിവസം രാത്രി എല്ലാവരും ഉറങ്ങിയ ശേഷം, പതിയെ മൂത്രമൊഴിക്കാനെന്ന മട്ടിലെഴു ന്നേറ്റു. പൂച്ചനടത്തം നടന്ന്, ഷർട്ടിലുണ്ടായിരുന്ന നോട്ടുകളും ചില്ലറയും കൈക്കലാക്കി സ്കൂളിൽ കൊണ്ടുപോകുന്ന അലുമിനിയപ്പെട്ടിയിൽ വച്ചു. 

          പിറ്റേന്നു രാത്രി കഴിക്കാൻനേരം അപ്പൻ അമ്മച്ചിയോടു ചോദിച്ചു:

          'എടീ..എന്റെ പോക്കറ്റി കിടന്ന പൈസ കാണാനില്ലല്ലാ!'

          'ഓ..ഞാനെങ്ങും കണ്ടില്ലപ്പാ', വലിയ  കാര്യമാക്കാതെ അവർ കുറച്ചുകൂടി മെഴുക്കു പെരട്ടി പിഞ്ഞാണത്തിലേക്കുമ്പോൾ ചുമ്മാ ചോദിച്ചു:

          'എത്രണ്ടാർന്നു?' 

         'അത് വല്ലോ രണ്ടോ മൂന്നോ  കാണും.', അപ്പന്റെ മറുപടി.

          'ഓ രണ്ടുലവയ്ക്കാണാ..

          അമ്മച്ചി കാര്യം നിസ്സാരമാക്കി തള്ളി.

          സോളമൻ കഞ്ഞിയിലും പപ്പടത്തിലും മെഴുക്കുപുരട്ടിയിലും  പതിവിൽ കവിഞ്ഞ ശ്രദ്ധ കൊടുത്തു. അനിയത്തിക്ക് രൂപയുടെയെന്നല്ല, ഒന്നിന്റെയും വില മനസ്സിലാവാറായിട്ടില്ല. അവൾ അതൊന്നും ശ്രദ്ധിക്കാതെരണ്ടു കൈകൊണ്ടും പിഞ്ഞാണത്തിന്റെ വക്കിൽ പിടിച്ചുയർത്തി കഞ്ഞിവെള്ളവും ബാക്കി വറ്റും കൂടി ചുണ്ടുകൾ വക്കിലമർത്തി ഒരു സീല്കാര ശബ്ദത്തോടെ അകത്താക്കി, എഴുനേറ്റു  നേരേ വാഷ്ബേസിനടുത്തേക്കു നടന്നു.

          'എടി,  എത്രയുണ്ടായിരുന്നു എന്നല്ല..അത് നമ്മളറിയാതെ എവിടെ പോയെന്നാണ്.'

          അപ്പൻ സത്യസന്ധനായിരുന്നു. അപ്പന്റപ്പൻ കേസുകൾക്ക് കള്ള സാക്ഷിപറഞ്ഞാണ് ഇക്കണ്ട  സ്വത്തൊക്കെ ഉണ്ടാക്കിയതെന്ന  നാട്ടുവർത്തമാനം കേട്ടാണ് അപ്പൻ വളർന്നത്.  'സൂക്ഷിക്കാനറിയാത്തവനു സ്വത്തുണ്ടായിട്ടെന്തു കാര്യംഎന്നായിരുന്നു അപ്പാപ്പന്റെ നീതിശാസ്ത്രം. അക്കാരണം കൊണ്ടു  തന്നെ, സ്വത്തു കൈവിട്ടുപോയ,കുറെ കുടുംബങ്ങൾ ശത്രുതയിലുമാണ്. അതിനാൽത്തന്നെ  തന്റെ മക്കൾ സത്യവാന്മാരായിരിക്കണം  എന്നപ്പനു  നിർബന്ധമായിരുന്നു.

          'നീയെടുത്തോടാ?', അപ്പൻ സോളമന്റെ നേരെ തിരിഞ്ഞു ചോദിച്ചു.

         പാത്രത്തിൽ മനഃപൂർവം അനാവശ്യമായ ശ്രദ്ധ കൊടുത്തിരുന്ന സോളമൻ തലയുയർത്താതെ പറഞ്ഞു: 

          'എനിക്കെന്തിനപ്പാ?'

          ഈ സംഭവം നടന്നത്തിന്റെ മൂന്നാംനാൾ  രാത്രിയിൽ  വീട്ടിൽ ചിലതൊക്കെ നടന്നു. 

          അന്നുച്ചക്ക് അജയനും സോളമനും ഒരു സിനിമ കണ്ടു. അവർ ക്ലാസ്സു കട്ട് ചെയ്താണ് പോയത്. ഉച്ചക്ക് ചെന്നപ്പോൾ, കളി ഉച്ചപ്പടമായിരുന്നു. പോയിട്ട് രണ്ടുമണിക്ക് വരാൻ ടിക്കറ്റ് കൊടുക്കുന്നയാൾ പറഞ്ഞു. രണ്ടു മണിക്കു  ക്യൂവിൽ നിന്ന സോളമനെ, ഉച്ചപ്പടം കണ്ടിറങ്ങിയവരിൽ അപ്പന്റെ പ്രായമുള്ളൊരാൾ ശ്രദ്ധിച്ചത് സോളമൻ കണ്ടില്ല. മാറ്റിനിക്കു  ക്യൂവിൽ നിൽക്കുന്നവരുടെ നോട്ടം, വിയർപ്പൊട്ടിയ ഷർട്ടുകളുമായി പുറത്തിറങ്ങിയവരിൽ പരിചയക്കാരുണ്ടോ എന്നും പുറത്തിറങ്ങിയവരിൽ ചിലരുടെ നോട്ടം ക്യൂവിൽ നിൽക്കുന്നവർ ആരെങ്കിലും അവരെ ശ്രദ്ധിക്കുന്നുണ്ടോ എന്നുമായിരുന്നു. അജയനും സോളമനും ഇതൊന്നും ഒരു വിഷയമേയായിരുന്നില്ല. എന്തിന്ഏതു സിനിമയെന്നതുപോലും അവർക്കു കാര്യമായിരുന്നില്ല. കയറിക്കഴിഞ്ഞാണു മനസ്സിലായത്, ഏതോ പഴഞ്ചൻ പടമാണെന്ന്.

         വൈകുന്നേരം ക്ലബ്ബിൽ ചീട്ടുകളിക്കു കൂടിയപ്പോൾ അയാൾ ആ  വിവരം അപ്പനെ അറിയിച്ചു. എന്തൊക്കെയോ കണ്ടുപിടിച്ച മട്ടിലാണ് അന്ന് സോളമന്റപ്പൻ വീട്ടിലെത്തിയത്. അത്താഴം കഴിയും വരെ ഒന്നുമേ മിണ്ടിയില്ല.

          കൈ  കഴുകി അപ്പൻ നേരെ കിടപ്പു മുറിയിലെത്തി സോളമനെ വിളിച്ചു: 

         'ഇവിടെ വാടാ '

         സോളമൻ മുറിയിലെത്തി, കതകുചാരി കുനിഞ്ഞു നിന്നു. മുറിയിൽ ലൈറ്റിട്ടിട്ടില്ല.  നടുമുറിയിൽ നിന്നുള്ള വെളിച്ചത്തിന്റെ  ഇത്തിരി ബാക്കി മാത്രം. അപ്പൻ  കട്ടിലിലി രിക്കുന്നു. ഷർട്ടൂരി ചുമരിൽ തൂക്കിയിട്ടുണ്ട്. 

         'മാറ്റിനി എങ്ങിനേണ്ടാർന്നു ..?'

          ഒന്നും മിണ്ടിയില്ല.  അപ്പന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ സോളമന്റെ ചങ്കിടിപ്പ് കൂടി.

          'കൂടെണ്ടാരുന്ന വായിനോക്കിയാരെടാ'

          എല്ലാം പൊളിഞ്ഞു എന്ന് തോന്നിയ സോളമൻ പറഞ്ഞു:

         'അജയനാ. എന്റെ ക്ലാസ്സിലാ'

         'അതിനു നിനക്കെവിടെന്നു കിട്ടി, ടിക്കറ്റെടുക്കാൻ പൈസ..'

         'അവൻ വിളിച്ചിതാ. അവൻ തന്നെ ടിക്കറ്റ്  എടുത്തു'

         'അവനെവിടുന്നു പൈസ..?'

          'അറിഞ്ഞൂടാ..

          'അറിഞ്ഞൂടല്ലേ?'

          അപ്പൻ എഴുനേറ്റു. ചുമരോടു  ചേർത്തു വച്ച അലമാരയുടെ പിറകിൽ നിന്ന്, വെട്ടി ത്ത യാറാക്കി വച്ചിരുന്ന പുളിങ്കമ്പെടുത്തു. പെട്ടെന്ന് മുന്നോട്ടു വന്ന്കതകു ചാരിനിന്ന സോളമനെ ഒരു കൈകൊണ്ടു പിടിച്ചു മുറിക്കുള്ളിലേക്കു  വലിച്ചു,. കതക്  അകത്തുനിന്നു ചാരി.

        'സത്യം പറെടാ'

        'സത്യം  പറെടാ  നീയല്ലേ മിനിഞ്ഞാന്നു പോക്കറ്റിന്ന് പൈസ എടുത്തത്?'

         പറഞ്ഞു തീരും മുമ്പേ  തുടയിൽ നാലഞ്ച് തവണ പുളിങ്കമ്പു പതിഞ്ഞിരുന്നു.

        'അപ്പാ  ഞാനല്ല.. ഞാനെടുത്തില്ലാ', അവൻ ഉറക്കെ കരയാൻ തുടങ്ങി

        'നീ സത്യം പറഞ്ഞോ.. അല്ലെങ്കി സത്യം പറയുന്നവരെ ഞാനടിക്കും'

        അപ്പന്റെ ശബ്ദവും മോന്റെ കരച്ചിലും കേട്ടു  സഹിയാതെ, അമ്മച്ചി കതകുതള്ളിത്തുറന്ന്  അകത്തു കയറി.

          'അവനൊന്നും എടുക്കൂല്ല ചുമ്മാതെ അവനെയിങ്ങിനെ അടിക്കാതെ ..

           അവർ സോളമനെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടുപോകാൻ തുടങ്ങി.

          'പൊക്കോ ഇവിടുന്നു. നീയാണവനെ വഷളാക്കിയത്. ഇവിടെ നിന്നാ നിനക്കും കിട്ടും'                     ആക്രോശിച്ചു  കൊണ്ട്  അപ്പൻ അമ്മച്ചിയേയും തല്ലാൻ തുടങ്ങി.  

          'ഇങ്ങേർക്ക് പ്രാന്താണ്' എന്നും പറഞ്ഞു കരഞ്ഞുകൊണ്ട്  അവർ പുറത്തേക്കോടിപ്പോയി.  അപ്പൻ പിറകേ  ചെന്നു  കതകടച്ചു കുറ്റിയിട്ടു.

          'നിങ്ങളവനെ കൊല്ലും - രണ്ടുലവക്കു  അവനെ നിങ്ങള് കൊല്ലും. കുടിച്ചേച്ചു വന്നേക്കണത്  അതിനാ

            ശബ്ദത്തോടെ കതകടയുമ്പോൾ  അവർ പുലമ്പുന്നുണ്ടായിരുന്നു.

            ഇടതടവില്ലാത്ത  അടിയും ചോദ്യം ചെയ്യലും രാവിലെ മൂന്നുമണിയോടെ സോളമന്റെ കുറ്റസമ്മതത്തിൽ അവസാനിച്ചു. കുറേനേരം 'അപ്പാ.. അടിക്കല്ലേ ഞാനെടുത്തില്ലാ ' എന്ന് കരഞ്ഞു പറഞ്ഞെങ്കിലും അടിക്കൊരു കുറവുമുണ്ടായില്ല. പിന്നെപിന്നെ ശബ്ദമില്ലാത്ത ഏങ്ങലുകൾ മാത്രമായി. കിട്ടിയ അടി മുഴുവൻ തുടകളിലും കണങ്കാലുകളിലും കറുത്തു  തടിച്ച വരകളായും ചുവന്ന തടിപ്പുകളായും  ചിലതു നീലിച്ചും ബാക്കി നിന്നു. 

          'ഇത് നേരത്തെ സമ്മതിച്ചൂടായിരുന്നോ മോനേഇനി കള്ളം പറയല്ല്. നിനക്കെന്തു വേണോ ചോദിച്ചാലീയപ്പൻ  തരൂല്ലേ?'

            അപ്പൻ ഒന്നു  തണുത്തു. അവനോടു വീണ്ടും പറഞ്ഞു: 

           'പോയിക്കെടന്നുറങ്ങിക്കോ'

            സോളമനതു കേട്ടില്ല. അവൻ  വാതിൽ തുറക്കുമ്പോൾ  അമ്മച്ചി  പുറത്തിരിപ്പുണ്ടായിയിരുന്നു. മോളി അമ്മച്ചിയുടെ മടിയിൽ കിടന്നുറങ്ങുന്നു.

            ഇത്തരം അനുഭവങ്ങൾ, 'അടി ചെയ്യും ഉപകാരം' എന്നപോലുള്ള പഴം ചൊല്ലലുകളുടെ  പിൻബലത്തോടെ സാധൂകരിക്കപ്പെടാറുണ്ട്. അവരൊക്കെ സത്യവാന്മാരും നീതിമാന്മാരുമായി മാറിയ കഥകളാണ് കൂടുതലും. എന്നാൽ സോളമന്റെ കാര്യത്തിൽ, അന്നത്തെ അടി വലിയ  ഫലമൊന്നുമുണ്ടാക്കിയില്ല. അയാൾ  ഏറെക്കുറെ അതേ  വഴിയാണ് പോയത്അറിഞ്ഞോ അറിയാതെയോ.

           വൈകിട്ട്ഡാളസ്സിൽ വിമാനമിറങ്ങി.  പുറത്തു വന്ന് അതേ സോളമൻ  താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകാൻ ഊബർ ടാക്സി പിടിച്ചു.

             'വാ'

           വലിയ തിരക്കൊന്നുമില്ലാത്തൊരിടത്തെ   പഴയൊരു  ഫ്ലാറ്റ് സമുച്ചയം.  സോളമൻ   

പുറത്തുതന്നെ കാത്ത് നിന്നിരുന്നു.  അജയനെയും കൂട്ടി പിന്നിലായുള്ള  ഒരു കെട്ടിടത്തിനുള്ളിലേക്കു നടന്നു. ഒറ്റമുറിയും അടുക്കളയുമുള്ള ചെറിയൊരിടം. കുറെ പാത്രങ്ങളും പാചകത്തിനായുള്ള അത്യാവശ്യ സാധനങ്ങളും കിടക്കാനുള്ള സോഫയുമൊഴിച്ചാൽ കാര്യമായി മറ്റൊന്നും അവിടെ കണ്ടില്ല. മുറിയുടെ ഒരു മൂലയ്ക്ക് വച്ചിരുന്ന ഉയരമുള്ള മെലിഞ്ഞ വിളക്കിനു താഴെ ഒരു വലിയ പെട്ടിയും പിന്നെയൊരു ചെറിയപെട്ടിയും, ചുറ്റും പാക്ക് ചെയ്യാനായുള്ള കുറെ മുഷിഞ്ഞ തുണികളും. വലിഞ്ഞു കത്തിയിരുന്ന  ബൾബിന്റെ  വിളറിയ മഞ്ഞ വെളിച്ചം ഉള്ളിലെ ഏകാന്തതയെ കൂടുതൽ പെരുപ്പിച്ചു.

           അജയൻ വരുന്നതു  കാരണം ഇന്ത്യൻ റസ്റ്ററന്റിൽ നിന്നും ബിരിയാണി വരുത്തിയിരുന്നു. കൂടെ ഒരു കുപ്പി മദ്യവും. 

             'മാസവാടകക്കാണ്.. ജോലിയും  പോയി.', വിളറിയ ചിരിയോടെ സോളമൻ പറഞ്ഞു.

             'എന്താണ് സോളമാ..ഇങ്ങിനെയൊക്കെ..'

              ഒത്തിരികാര്യങ്ങൾ പറഞ്ഞുനിസംഗതയോടെ. ചെറിയതോതിലെങ്കിലും ഒരു വിഷമം  മുഖത്തോ  പശ്ചാത്താപം വാക്കുകളിലോ ഉണ്ടായിരുന്നില്ലഅയാൾ വെറുതെ സംഭവങ്ങൾ  വിവരിക്കുകയായിരുന്നു, വികാരമില്ലാത്ത വാക്കുകളിൽ:

             'ആലോചിക്കുമ്പം തോന്നുന്നു, ഈ രാജ്യത്തു എന്നെപ്പോലൊരാൾ ഇങ്ങിനെ ചെയ്താൽക്കിട്ടാവുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷയേ  എനിക്ക് കിട്ടിയിട്ടുള്ളു. നിന്നോട് വല്യ  നന്ദിയുണ്ട്. വിചാരണ സമയത്തു ജാമ്യമില്ലായിരുന്നെങ്കിൽ ഞാനിപ്പോ  ഇമിഗ്രേഷൻ ജയിലിൽ അഴിക്കുള്ളിലായിരുന്നേനെ!'

            'അതൊക്കെ പോട്ടെ, മനസ്സിലാവാത്തത്..മര്യാദക്ക് ഈ വിവാഹത്തിൽ തുടരമായിരുന്നില്ലേ?',  അജയന്റെ ചോദ്യത്തിനു മറുപടി പെട്ടെന്നായിരുന്നു. 

           'ഇല്ല..കാതറിനെ ഞാൻ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. അടുത്തതുതന്നെ ഇതിനൊക്കെ വേണ്ടിയായിരുന്നു. മുങ്ങുകയെന്നത് ആദ്യമേയിട്ട പദ്ധതിയായിരുന്നു.'

        ചിക്കാഗോയിൽ ജോലിചെയ്യുമ്പോഴാണ് കാതറീനെ പരിചയപ്പെടുന്നത്. മുഖപുസ്തകത്തിൽ ,സുഹൃത്തിന്റെ സുഹൃത്തായി പരിചയപ്പെതാണ്. ഒരു മഞ്ഞു കാലത്തു രാത്രി ജോലിക്കിടയിൽ. ഇവിടെ ജനിച്ചു വളർന്നവളും ഉദ്യോഗസ്ഥയും ആയിരുന്നു കാതറീൻ. ഏകദേശം ആറുമാസത്തോളം 'ഹൈ,  'ഹൌ ആർ യൂ' എന്നൊക്കെ മാത്രമായിരുന്നു.   എപ്പോഴെന്നറിയില്ല, പരസ്പരം കാര്യങ്ങൾ ചോദിക്കാനും പറയാനും തുടങ്ങിയത്. എന്നാൽസോളമൻ പറഞ്ഞെതെല്ലാം അസത്യങ്ങളും അവൾ പറഞ്ഞതെല്ലാം സത്യവുമായിരുന്നു. അവൾ  വിവാഹമോചിതയാണെന്നു പറയുമ്പോൾ സോളമന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയിരുന്നു.  അതിന്റെ പിന്നിലെ ദുരന്തം പറയാനാണ് ആദ്യമായി അവൾ സോളമനെ  വിളിച്ചത്. ഒരു പിടിവള്ളിയായേക്കും  എന്നുകണ്ടാണ്  അന്നൊരു പ്രണയ നാടകത്തിനു തുടക്കം കുറിച്ചത്. ജോലി നഷ്ട്ടപ്പെട്ടു പ്രതിസന്ധിയിലാണെന്നും എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഐ  ടി മേഖലയിലേക്ക് തന്നെ തിരിച്ചുവരണമെന്നുമൊക്കെ വളരെ സമയമെടുത്താണ് സോളമൻ  അവളെ ധരിപ്പിച്ചത്. എന്തിനു പറയുന്നു,. പരിചയമായി ഒരു വർഷം കഴിഞ്ഞവർ വിവാഹിതരായി. അതിനു തൊട്ടു മുൻപായിരുന്നു,  ചിക്കാഗോയിൽ നിന്നു മുങ്ങിയത്; ഒത്തിരി സഹായിച്ച  മുതലാളിയോടു  പോലും പറയാതെ!  

        വിവാഹശേഷമാണ് നിയമാനുസൃതം ജോലിചെയ്യാനുള്ള സർക്കാർ അനുമതി കിട്ടുന്നത്. അതോടെ സോളമന്റെ മോഹച്ചിറകുകൾ പുതിയ ആകാശങ്ങൾ തേടാൻ തുടങ്ങി. ഒരു ദിവസ്സം അയാൾ അവിടെ നിന്നു മുങ്ങി. ഒരാഴ്ച കഴിഞ്ഞു അവളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്താൻ തുടങ്ങി. പരാതിപ്പെട്ടാൽ അവരുടെ സ്വകാര്യതകൾ ലോകത്തിനു കാട്ടിക്കൊടുക്കും എന്നുവരെ പറയാൻ തുടങ്ങി. അവളുടെ സഹോദരങ്ങൾ ഇമ്മിഗ്രേഷനിലും പോലീസിലും പരാതിപ്പെടു. ഇതിനകം മറ്റൊരു സംസ്ഥാനത്തു ചേക്കേറിയ അയാളെമൂന്നു മാസങ്ങൾക്കു ശേഷം ഒരു ദിവസം ജോലിക്കായി പുറത്തിങ്ങുമ്പോൾ പോലീസ് അറസ്റ്റ് ചെയ്തു.

             ഒരു മൂന്നെണ്ണം കഴിഞ്ഞു നാലാമത്തേത് ബിരിയാണിക്കൊപ്പമാക്കി. പിന്നെ അവർ  പുറത്തേക്കിറങ്ങി. കാർപാർക്കിനരികിലേക്കു നടക്കുമ്പോൾ സോളമൻ ഒരു സിഗരറ്റിനു തീ കൊടുത്തു.

             ചെറിയ തണുപ്പുള്ള കാറ്റ്. തെരുവ് വിളക്കുകളല്ലാതെ ഇരുട്ടിൽ  ദൂരെയായി ചില വെളിച്ച പൊട്ടുകൾ മാത്രം . പുറത്തു, റോഡിൽ വാഹനങ്ങളെയോ  അടുത്തെങ്ങും ആളുകളെയോ കാണുന്നില്ല. വീടിനുള്ളിലേക്കാൾ ഏകാന്തതയും മരവിപ്പും പുറത്തിറങ്ങിയപ്പോൾ തോന്നുന്നു.

          കുറെ നടന്നു. ഇടക്കൊരു ഫോൺ വന്നു, സോളമനാണ്.

           അങ്ങോട്ട് പറയുന്നത് മാത്രം കേൾക്കാം. 

           'ഫ്ലൈറ്റ് റെഡിയായിട്ടില്ലമ്മച്ചി.മടുത്തു..എങ്ങിനെയെങ്കിലും അങ്ങെത്തിയാ മതി..'

           ഒന്ന് നിർത്തി, അവിടുന്ന് കേട്ടതിനു മറുപടിയെന്നോണം പറഞ്ഞു.

           'ങാ..അന്നങ്ങിനെക്കെ പറഞ്ഞു. എന്നും ഒരുപോലെയാവില്ലല്ലോ. ഇത് നമുക്ക് പറ്റിയ സ്ഥലമല്ലന്നേ ..നാട്ടീ വന്നു എന്തേലും നോക്കണം. ഞാനേനാളെയോമറ്റോ വിളിക്കാം'

           ഫോൺ കഴിഞ്ഞു സോളമൻ അജയനോടായി പറഞ്ഞു:

           'അമ്മച്ചിയായിരുന്നു'

          അജയന് ഒരു കാര്യം മനസ്സിലായി അവർക്കു കാര്യങ്ങൾ ഒന്നുമറിയില്ല..

          തിരികെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ സോളമൻ സ്വകാര്യമായി പറഞ്ഞു; ആത്മഗതം പോലെ:

             'വണ്ടി അങ്ങിനെ ഓടുകയായിരുന്നു. ആരോ ചൂണ്ടിക്കാണിച്ച  വഴിയിലൂടെ.. മുന്നോട്ട് . ആക്സിലറേറ്ററിൽ ഇടയ്ക്കിടെ കാലമർത്തിയിരുന്നത്  മാത്രമേ ഓർമയുള്ളു  വശങ്ങളിലേക്ക് നോക്കിയതായോ  ഇടയ്ക്കു ബ്രേക്ക്  ചവുട്ടിയതായോ ഓർക്കുന്നില്ല

             സോളമനെ നോക്കിയൊന്നു മൂളിയതല്ലാതെ അജയൻ ഒന്നും പറഞ്ഞില്ല. 

             ബൈബിളിലെ സോളമൻ ഇസ്രയേലിന്റെ രാജാവായിരുന്നു.ജെ. സോളമനെന്ന 'കിംഗ് സോളമൻ  രാജ്യത്തുനിന്നും  പുറത്താക്കപ്പെടുകയാണ്. ദാവീദിന്റെ മകൻ സോളമൻ ബുദ്ധിക്കപ്പുറം വിവേകശാലിയായിരുന്നു. ജ്ഞാനദാസ്  സോളമന് വിവേകം എന്നോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. വെറും കൗശലങ്ങൾ മാത്രം, മുങ്ങലും പൊങ്ങലും മാത്രം. ഇപ്പോഴെങ്കിലും ഇത്രയെങ്കിലും ഓർത്തത് നന്ന്.  അങ്ങോട്ടെന്തെങ്കിലും സഹതാപത്തോടെ പറഞ്ഞാൽ അയാളൊരുപക്ഷേ നാട്ടിലെ ബ്ലേഡ് കമ്പനികളെ കുറ്റം പറഞ്ഞു തുടങ്ങിയേക്കും. 

           ചെറുചിരിയോടെ അജയൻ പിന്നാലെ നടന്നു.

          അവർ ഫ്ലാറ്റിനുള്ളിൽ കയറി. സോളമൻ  വാതിലടച്ചു.








 .