Thursday, November 22, 2018

ശരണമന്ത്രം മുദ്രാവാക്യമാവുമ്പോൾ ....

ശരണ മന്ത്രങ്ങളാൽ  മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തരുടെ നെയ്ത്തേങ്ങ വീണു ആളിക്കത്തിയിരുന്ന ആഴി മാറി  മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ രാഷ്ട്രീയ വിഷത്തേങ്ങ വീണു കപട വിശ്വാസതീ  ആളിക്കത്തുന്നിടമായിരിക്കുന്നു സന്നിധാനം. യഥാർഥ ഭക്തന്മാർ ഭയന്ന് മാറി നിൽക്കുന്നു. ശബരിമലയും പരിസര പ്രദേശങ്ങളും ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും കൈയടിക്കിയിരിക്കുന്നു. അമ്പത്തിരണ്ട് വയസ്സായ തീർഥാടക സ്ത്രീയുടെ നെഞ്ചിലേക്ക് തേങ്ങയെറിയുന്നവൻ അയ്യപ്പ ഭക്തനാണെന്നു വിശ്വസിക്കാൻ പ്രയാസം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള സുപ്രീം കോടതി വിധിയും ശബരിമലയും  ഒരു സുവർണാവസരമാണെന്ന് യുവ അണികളെ ഓർമപ്പെടുത്തുന്നു. കരുതൽ നടപടിയെന്നോണം നടന്ന കെ .സുരേന്ദ്രന്റെ   അറസ്റ്റിൽ പ്രതിഷേധിച്ചു നടന്ന ഹർത്താലിൽ പത്തനം തിട്ടയെങ്കിലും ഒഴിവാക്കാത്തതിൽ നരകിച്ചതു അയ്യപ്പ ഭക്തർ തന്നെ. യഥാർത്ഥ  ഭക്തർക്കെങ്കിലും പാവനമായ  ഇരുമുടിക്കെട്ടിനെ പോലീസ് സ്റ്റേഷനിൽ താഴെയെറിഞ്ഞു അദ്ദേഹം അവഹേളിക്കുന്ന കാഴ്ചയാണ് ടി വി ദൃശ്യങ്ങളിൽ കണ്ടത്. ശബരിമലയിൽ ചോരയൊഴുക്കിയും  മലിനപ്പെടുത്തി നടയടപ്പിച്ചു സ്ത്രീകൾ പ്രവേശിക്കുന്നത് തടയുമെന്നു ശഠിക്കുന്നവർ ഏതു ഭക്തന്റെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്.

സ്ത്രീയും ആർത്തവവും അത്രയ്ക്ക് മലിനമാണോ? അല്ലെങ്കിൽ അതാണോ ഇവിടെ യഥാർത്ഥ പ്രശ്നം? ഒരിക്കലുമല്ല എന്നതു പകൽ പോലെ സത്യം. ഇന്റർനാഷണൽ സ്റ്റുഡൻറ് ആയി കേരളത്തിൽ നിന്നുമെത്തിയ ഒരു കുട്ടിയോട് ഈ വിഷയത്തിൽ യൂണിവേഴ്‌സിറ്റിയിലെ കൂട്ടുകാർ ചോദിച്ച ചോദ്യങ്ങൾ കേട്ടാൽ  സാക്ഷരകേരളം തല താഴ്ത്തും.  കൂട്ടുകാരോട് പ്രതികരിക്കാനാവാതെ  തിരികെയെത്തി അച്ഛനമ്മമാരോട് ഇങ്ങിനെ ചോദിച്ചാണവൻ പ്രതിഷേധിച്ചത് - "വാട്ട് ഈസ് ദിസ് ക്രാപ്പ്?" എന്ത് ചവറാണ് ഈ കാട്ടിക്കൂട്ടുന്നതെന്ന്..

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ  തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ  കേരളം സംഭവ ബഹുലവും അതെ സമയം അപഹാസ്യവുമായ പല നാടകങ്ങൾക്കും സാക്ഷ്യം വഹിച്ചു..അതിൽ ചിലതു ചൂണ്ടി കാണിച്ചുവെന്നു മാത്രം. അത് തുടർന്നുകൊണ്ടേയിരിക്കുന്നു. റിവ്യൂ പെറ്റീഷൻ പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടി വച്ച സാഹചര്യത്തിൽ കാര്യങ്ങളെ ഒന്ന് വിലയിരുത്താം എന്ന് കരുതുന്നു. ഏതായാലും പ്രകടമായ മാറ്റം ശബരിമല തീർഥാടകരുടെ എണ്ണത്തിൽ പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണത്തിൽ  ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നു എന്നതാണ്.

കേരളത്തിൽ ഇക്കാലയളവിലുണ്ടായ  രാഷ്ട്രീയവും സാമുദായികവുമായ ധ്രുവീകരണം വളരെ പ്രകടവും എന്നാൽ ചരിത്രപരമായി വിശകലനം ചെയ്യുമ്പോൾ ന്യായീകരിക്കാവുന്ന ഒന്നുമാണ്. സംഭവിക്കേണ്ടതു തന്നെയാണ് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും. ഫാഷിസ്റ് സ്വഭാവമുള്ള സവർണ ജാതി ശക്തികൾ  ആർ എസ്  എസ്, ബി ജെ പി, കോൺഗ്രസ് തുടങ്ങിയ അവരുടെ രാഷ്ട്രീയ രഥങ്ങളിലേറി വിശ്വാസ സംരക്ഷണ മുദ്രാവാക്യങ്ങളുമായി മുന്നേറുമ്പോൾ കേരളാ ഗവർമെന്റിന്റെ അസ്ഥിരപ്പെടുത്തുക എന്ന പ്രകടമായ രാഷ്ട്രീയ ലക്ഷ്യത്തെക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗൂഢമായ അജണ്ടയിനമായ ബ്രാഹ്മണ മേധാവിത്തം  പുനഃസ്ഥാപിക്കുക എന്ന ലക്‌ഷ്യമാണ് ഏറ്റവും പ്രധാനമായി തിരിച്ചറിയേണ്ടത്.

കേരളത്തിൽ ഈ തിരിച്ചറിവ് വളരെ ശക്തമായി തന്നെ  ഉണ്ടായിട്ടുണ്ട് എന്നത് അവിടെ നടക്കുന്ന തുറന്ന സംവാദങ്ങളും പ്രഭാഷണങ്ങളും ദൃശ്യ മാധ്യമ ചർച്ചകളും കേൾക്കുമ്പോൾ വ്യക്തമാണ്. ഭൂരിപക്ഷ പിന്നോക്ക സമുദായ സംഘടനയായ SNDP, ദളിത് വിഭാഗങ്ങൾ ഒക്കെ തന്നെ ശബരിമല വിഷയത്തിൽ മറ്റൊരു നിലപാടിൽ മാറിനിൽക്കുന്നത് വൈകിയാണെങ്കിലും അവരിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ പുത്തനുണർവുകൾക്കു ഉദാഹരണമാണ്.

മുകളിൽ സവർണർ എന്നുപയോഗിച്ചത്‌ അമേരിക്കൻ സാഹചര്യത്തിൽ ഒന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. കാരണം ഇവിടെ  വന്ന ശേഷം പലയിടത്തും  പറഞ്ഞു കേൾക്കാറുണ്ട്. 'ഏയ് ഹിന്ദുമതത്തിൽ ജാതിയില്ല, സവർണനും അവർണനുമില്ല ആര്യനും ദ്രാവിഡനുമില്ല'. ദ്രവീഡിയൻ സംസ്കാരത്തെയും ആര്യ അധിനിവേശത്തെ പറ്റിയുമൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ  'അയ്യോ പാവം ഇയാളെ ആരൊക്കെയോ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു' എന്ന അർഥത്തിൽ തലയാട്ടി പുഞ്ചിരിക്കും. സമകാലിക അമേരിക്കൻ മാധ്യമ ഭാഷയിൽ പറഞ്ഞാൽ ഇവർക്ക് ഇതൊക്കെ 'FAKE' വാർത്തകളാണ്. എപ്പോഴാണ് ഒരു വാർത്ത FAKE ആവുന്നത്.  ചിന്തിച്ചിട്ടുണ്ട്. നമ്മുടെ അവബോധങ്ങളെയും വിശ്വാസങ്ങളെയും ഉറപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ മാത്രമേ നമുക്ക് കേൾക്കാനുള്ള സഹിഷ്ണുതയുള്ളു. അല്ലാത്തവ, കേൾക്കാൻ വേണ്ടി കേൾക്കാൻ പോലുമുള്ള ക്ഷമയോ സമയമോ നമ്മളിലില്ല. ലിബറൽ ആയ ഒരാൾ CNN മാത്രം കേൾക്കുന്നതോ  കൺസർവേറ്റീവ് ആയ ഒരാൾ FOX ന്യൂസ് മാത്രം കേൾക്കുന്നതോ  ഇത് കൊണ്ടാണ്. ബാക്കിയെല്ലാം നമുക്ക് FAKE ന്യൂസ് ആവുന്നു. ഇത് തന്നെയാണ് മേൽപ്പറഞ്ഞ നിഷേധാർഥമുള്ള പുഞ്ചിരിക്ക് പിന്നിലും.

ഹിന്ദു സംസ്കാരം  ബ്രാഹ്മണ മതമായപ്പോൾ ജാതി അനിവാര്യമായി. ജാതി നിയമയായി. രാജാവ് ജാതി നിയമ പാലകനായി.  അത്തരം ഒരു സാമൂഹ്യ വ്യവസ്ഥയിൽ സവർണനും അവർണനും എന്നത് രണ്ടു ജാതി വിഭാഗങ്ങളെയാണ് അടയാളപ്പെടുത്തിയിരുന്നത്. ആര്യ സംസ്കാരവും ദ്രാവിഡ സംസ്കാരവും ചരിത്രമാണ്. കവി ഭാവനയല്ല. ശരി, അതൊക്കെ അന്നുണ്ടായിരുന്നു..ഇന്നതൊക്കെ മാറിയില്ലേ എന്ന ചോദ്യത്തിന് അതിന്റെയൊക്കെ തുടർച്ച ശക്തമായി ഇന്നും നിലനിൽക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അയ്യപ്പനെ  ഉപകരണമാക്കി ഇന്ന് നടന്നു കാണുന്ന നവ ബ്രാഹ്മണ്യത്തിന്റെ പുനഃസ്ഥാപന ശ്രമങ്ങൾ.

കേരളത്തിന്റെ ഗോത്രസംസ്കാരത്തിൽ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. കാവുകളും അവയോടു ചേർന്ന് നിന്നിരുന്ന ആരാധനാലയങ്ങളുമായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ ദേവതാസങ്കല്പത്തിൽ ആചാരങ്ങൾ  അവരുടെ ജീവിത രീതികളുമായി അടുത്തുനിന്നിരുന്നു. അവിടെ  സമർപ്പണമായി  മദ്യവും ബലിയുമൊക്കെയുണ്ടായിരുന്നു. ചാത്തൻ (ശാസ്താവ്) എന്നത് അവരുടെയിടയിലെ  സുപരിചിത മൂർത്തിയായിരുന്നു. അത്തരമൊരു ശാസ്താ ക്ഷേത്രം ഇന്ന് കാണുന്ന അയ്യപ്പ ക്ഷേത്രമായത് പല കാലങ്ങളിൽ പല സ്വാധീനങ്ങളെ സ്വീകരിച്ചും  പല വിശ്വാസങ്ങളെ ഉള്ളിയുടെ ഇതളുകൾ പോലെ  ഒന്നിനു  മീതെ മറ്റൊന്നായി ഉൾക്കൊണ്ടുകൊണ്ടുമാണ്. അവിടെ പന്തളം രാജകുടുംബവും താഴ് മൺ കുടുംബവുമൊക്കെ ഏറ്റവും പുറത്തെ അടരുകളും ഏറ്റവും  ആദ്യം എടുത്തു ദൂരെ കളയാവുന്നതുമാണ്. ഇതളുകൾ ഓരോന്നായി മാറ്റി ഉള്ളിലേക്ക് ചെല്ലുമ്പോൾ  നാൽപ്പത്തൊന്നു, പതിനെട്ടു എന്ന അക്കങ്ങൾക്കു പോലും നഷ്ട്ടപ്പെട്ട പഴയ  അർത്ഥം   മനസിലാക്കാം. 

നൈഷ്ഠിക ബ്രഹ്മചര്യം കൽപ്പിച്ചു നൽകി  അയ്യപ്പ പ്രതിഷ്‌ഠ നടത്തി ക്ഷേത്രം ബ്രാഹ്മണവൽക്കരിച്ചത് ചരിത്രത്തിൽ പുത്തൻ സംഭവമല്ല.  അടിസ്ഥാനപരമായും കീഴാള സംസ്കാരത്തിൽപ്പെടുന്ന പല ആരാധനാലയങ്ങൾക്കും ഇത്തരം ബ്രാഹ്മണിക്കൽ ലിഫ്റ്റ് കിട്ടിയിട്ടുണ്ട്.

കുറച്ചു ചരിത്രം പറഞ്ഞെങ്കിലും ഇന്ന്  ശബരിമലയിൽ എത്തുന്ന കോടിക്കണക്കിനു ഭക്തരോട്, അവരുടെ വിശ്വാസത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ അവർക്കു ബോധ്യമുള്ളതു വീണ്ടും പറഞ്ഞു പോകുന്നു. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആണ് അല്ലാതെ വെറും ഒരു ബനാന റിപ്പബ്ലിക്ക് അല്ല. എല്ലാ മത വിശ്വാസങ്ങളെയും പൂർണമായും അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യൻ ഭരണ ഘടന നിലനിൽക്കുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിലെ  ഹൈക്കോടതി വിധിക്കുശേഷമാണ് പത്തിനും അൻപതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ പൂർണമായും ശബരിമല തീർത്ഥാടനത്തിൽ നിന്നും മാറ്റി നിറുത്തിയത്. അതിനു ശേഷം ഒരു പരാതി സുപ്രീം കോടതിയിൽ ചെല്ലുമ്പോൾ മാത്രമാണ് കോടതി, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയം നോക്കിക്കാണുന്നത്. അല്ലാതെ ഏതെങ്കിലുമൊരു  മതത്തിൽ നിരോധിക്കാൻ പറ്റിയ ആചാരങ്ങളോ അനുഷ്ട്ടാനങ്ങളോ തെരഞ്ഞു നടക്കുകയായിരുന്നില്ല കോടതി. കിട്ടിയ പരാതി ഭരണഘടനയുടെ വകുപ്പുകളിന്മേൽ വിശകലനം ചെയ്താണ് വിധി വന്നിട്ടുള്ളത്. ലിംഗ സമത്വം (ആർട്ടിക്കിൾ 15) മതസ്വാതന്ത്ര്യത്തിന്റെ  ( ആർട്ടിക്കിൾ 25) പരിധിയിൽ കൊണ്ടു  വന്നു എന്നതാണ് ഈ വിധിയെ ചരിത്രപരവും നവോത്ഥനപരവുമാക്കുന്നത്‌.

ഒരു വിശ്വാസിക്ക്  ഈ വിധി ഒരു തരത്തിലും വെല്ലുവിളിയാവുന്നില്ല. ആർ എസ് എസ് പോലും ആരാധനാലയങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ സ്വാത്രന്ത്ര്യമുണ്ട് എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

സംസ്ഥാന തലത്തിൽ  ഈ വിധി നടപ്പാക്കാൻ സംസ്ഥാന ഗവണ്മെന്റ് ബാധ്യസ്ഥമാണ്. ബി ജെ പി ഗവണ്മെന്റ്  ആയാലും കോൺഗ്രസ്സ് ഗവണ്മെന്റ് ആയാലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ സംഭവിക്കുന്നതെന്താണ്. സി പി എം കേരളത്തിലെ ആർത്തവമുള്ള ഹിന്ദു സ്ത്രീകളെ മുഴുവൻ ശബരിമലയിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് പ്രതിരോധ ശക്തികളുടെ പ്രതികരണങ്ങളും പ്രവർത്തനങ്ങളും.

രാഹുൽ ഈശ്വർ ചില ചർച്ചകളിൽ എത്തുമ്പോൾ പലരും 'നിങ്ങൾ വളരെ വിദ്യാഭ്യാസം ഉള്ള ആളല്ലേ' എന്ന് പറഞ്ഞിട്ടാണ് എതിരഭിപ്രായമാണെങ്കിലും പറയാൻ ശ്രമിക്കുക. അത് കാണുമ്പൊൾ സ്വാമി വിവേകാനന്ദൻ നമ്മെ പഠിപ്പിച്ച ഒരു കാര്യം ഓർമ  വരും. 'Education is training of character'. സ്വഭാവരൂപീകരണത്തിനു ഉപകരിക്കാത്ത വിദ്യാഭ്യാസം അതെവിടെന്നു നേടിയിട്ടെന്തു കാര്യം?

കഴിഞ്ഞ ദിവസ്സങ്ങളിൽ ഈ വിഷയത്തിൽ അമേരിക്കയിലെ ചില സംഘടനകൾ എടുത്ത നിലപാടുകളും ചില വ്യക്തികൾ സോഷ്യൽ മീഡിയയിലും ടി വി മാധ്യമങ്ങളിലും നടത്തിയ പ്രതികരണങ്ങ ളും  നിരാശാജനകമായിരുന്നു. ഇവിടുത്തെ സംഘടനകൾക്ക് പ്രത്യകിച്ചും ഹിന്ദു സംഘടനകൾക്ക് കുറച്ചു കൂടി ധീരവും സ്വതന്ത്രവുമായ  നിലപാടെടുക്കാവുന്നതാണ്. പുരോഗമന പരമായ കാര്യങ്ങളെ പിന്തുണക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നിടത്തു മാത്രമേ ഒരു സംഘടനക്ക് ഭാവിയുള്ളു. കാരണം ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും ഇന്നല്ലെങ്കിൽ നാളെ അത് പ്രവർത്തികമാവുമെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കേരളത്തിലെ മത രാഷ്ട്രീയ നേതാക്കൾ  അവരുടെ നിക്ഷിപ്ത താല്പര്യത്തിനു വിളമ്പുന്ന ഛർദിൽ  വിഴുങ്ങാതെ അവർക്കു പുരോഗമനപരമായ നിർദേശങ്ങൾ കൊടുക്കാൻ ഇവിടുത്തെ സംഘടനകൾക്ക് കഴിയണം. കഴിയും.

ഞാൻ ഒരു മത വിശ്വാസിയല്ല, ആചാര ബദ്ധമായി ജീവിക്കുന്നില്ല. എങ്കിലും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ വിശ്വാസത്തിൽ ശാസ്ത്രത്തിനോ യുക്തിക്കോ ഒരു സ്ഥാനവുമില്ല എന്നും കരുതുന്നു. അതാണല്ലോ "first believe then ask question" ആദ്യം വിശ്വസിക്കു പിന്നെ ചോദ്യം ചെയ്യൂ  എന്നു മത സംരക്ഷകരും പ്രചാരകരും പറയുന്നത്. പൂർണമായി വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെന്തു ചോദ്യം? അപ്പോൾ വിശ്വാസത്തെ ശാസ്ത്രത്തെയോ യുക്തിയേയോ അടിസ്ഥാനമാക്കി ന്യായീകരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അങ്ങിനെ ചെയ്യുമ്പോൾ ഒരു പക്ഷെ അറിഞ്ഞുകൊണ്ട് തന്നെ അബദ്ധങ്ങൾ പറയേണ്ടി വരും.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു നവോത്ഥനത്തിൻറെ തുടക്കമാണ്. സ്ത്രീയുടെ  ശബരിമല ക്ഷേത്ര പ്രവേശനം ഒരു നിമിത്തം മാത്രമാണ്.  ഇത് ചരിത്രത്തെ പുനർ വിചിന്തനം നടത്താനും  പുതു തലമുറയിൽ പുത്തൻ ദിശാ  ബോധം ഉണ്ടാക്കിയെടുക്കാനും സഹായകമാവട്ടെ. സർവോപരി ഏതു  സമൂഹത്തിന്റെയും ആരോഗ്യകരമായ വളർച്ചയും തലമുറകളുടെ തുടർച്ചയും എക്കാലത്തും സ്ത്രീ സ്വാതന്ത്ര്യവും വിമോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ നമുക്കോരോരുത്തർക്കും പങ്കുണ്ട്, നിലപാടുകളിലൂടെയെങ്കിലും അത് വ്യക്തമാക്കേണ്ടതുമുണ്ട്. ഒന്നുകിൽ പുതു ചിന്തയുടെയും നവോഥാനത്തിന്റെയും പക്ഷത്തു നിൽക്കുക. അല്ലെങ്കിൽ മറുപക്ഷത്തു.

കേരളം നവോഥാനങ്ങളെ എന്നും ഉൾക്കൊണ്ടിട്ടു മാത്രമേയുള്ളു. ക്ഷേത്ര പ്രവേശന സത്യാഗ്രഹം നടക്കുമ്പോൾ സവർണ ജാഥ നയിച്ച് അതിനെ പിന്തുണക്കാൻ എൻ എസ് എസ് സ്ഥാപകനും സമുദായ ആചാര്യനുമായ മന്നത്തു പദ്‌മനാഭന് കഴിഞ്ഞത് അദ്ദേഹം ക്രാന്ത ദർശിയായിരുന്നു എന്നത് കൊണ്ടാണ്. മാറ്റം  അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഇന്ന് നടക്കുന്നതും ക്ഷേത്ര പ്രവേശന സംബന്ധിയായ സമരമാണ്. അന്ന് ക്ഷേത്ര പ്രവേശനത്തിനായിരുന്നെങ്കിൽ ഇന്ന് ക്ഷേത്ര പ്രവേശനം  തടയുന്നതിനാണെന്നു മാത്രം. ഡോ  സുനിൽ പി ഇളയിടം, സ്വാമി സന്ദീപാനന്ദഗിരി, സണ്ണി കപിക്കാട്, ശ്രീ ചിത്രൻ തുടങ്ങിയവരൊക്കെ നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ടോ അവരെ ഭീഷണിപ്പെടുത്തിക്കൊണ്ടോ ഇത്തരം സാമൂഹിക മാറ്റങ്ങളെ മാറ്റി നിറുത്താനാവില്ല. അനിവാര്യമായതു സംഭവിക്കുക തന്നെ ചെയ്യും.