Thursday, July 30, 2020

വേക്ക്

അലക്ഷ്യമായി മദ്യപിച്ച് കാറോടിക്കവേയാണ്, ജോസഫ് എന്ന ഗോപാലകൃഷ്ണൻ, 58 വയസ്സ് , മരണപ്പെട്ടത്. ഹൈവേയിൽ നിന്നും വേഗത കുറക്കാതെ വളരെ വളവുള്ള ഒരു എക്സിറ്റ് കട ക്കവേയാണ് നിയന്ത്രണം വിട്ട കാറ്, തൊട്ടടുത്ത കൊക്കയിലേക്ക് മറിഞ്ഞ് മരണം സംഭവിച്ചത്.

ഗോപാലകൃഷ്ണന്റെ ഏറ്റവും അടുത്ത കൂട്ടുകാർ; രാമദാസും , കുര്യനും, വിവരങ്ങളറിഞ്ഞശേഷം ഫോണിൽ സംസാരിച്ചു . 'നമ്മള് ചെയ്യണ്ടത് നമ്മളു ചെയ്യണം.' രാമദാസ് കൂട്ടുകാരന ഓർമ്മിപ്പിച്ചു.

'ഒരിക്കല് കമ്മ്യൂണിറ്റില് മുഖ്യധാരയിലൊണ്ടായിരുന്നയാളാണ് . അതോർക്കണം. പിന്നെ, നമുക്കും ചില കടമകളും ഉത്തരവാദിത്തങ്ങളുമില്ലേ'.

കുര്യൻ പറഞ്ഞു.

'എന്നെ വെറുതെ തെറ്റിദ്ധരിക്കണ്ട. എനിക്കെല്ലാമറിയാം. അന്തസ്സായിട്ട് ഗോപാലനൊരു വേക്ക് വക്കണം നമ്മള്. ആർക്കിഷ്ടമില്ലേലും നമ്മളതു ചെയ്യും. ചെയ്യണം. എന്നാൽ വളരെയടുത്ത ചില സുഹൃത്തുക്ക ളൊഴിച്ചാൽ, ഗോപാലകൃഷ്ണനെന്ന ജോസഫിന്റെ മരണം മറ്റാരിലും ഒരു ഒരു ചലനവുമുണ്ടാക്കിയില്ല .

എന്തുകൊണ്ടാണത്?

ഗോപാലകൃഷ്ണൻ അന്നമ്മയെക്കെട്ടുമ്പോൾ പ്രായം 28. അമേരിക്കയിൽ നഴ്സായിരുന്ന അന്നമ്മ നാട്ടിലെത്തിയതായിരുന്നു , അനുയോജ്യനായ ഒരു ഭർത്താവിനെത്തേടി. കൂട്ടുകാരനൊപ്പം കണ്ട് പരി ചയപ്പെട്ടതായിരുന്നു ഗോപാലകൃഷ്ണന . അന്നമ്മയേക്കാൾ മൂന്നു വയസ്സിനിളയതായിരുന്നെങ്കിലും, ഒടുവിൽ അന്നമ്മയുടെ ഹൃദയം കവരാൻ ഗോപാലകൃഷ്ണനു കഴിഞ്ഞു. ഒരു ഡിഗ്രിയല്ലാതെ പറയത്തക്ക മറ്റു യോഗ്യതകളൊന്നും അയാൾക്കുണ്ടായിരുന്നില്ല. എന്തൊക്കെയായാലും അയാൾക്ക് ആത്മാർത്ഥതയുള്ളൊരു ഹൃദയമുണ്ടെന്നു മനസ്സിലാക്കാൻ മറ്റാരെക്കാളും വേഗത്തിൽ അന്നമ്മക്കു കഴിഞ്ഞു. ഒടുവിൽ പഞ്ചായത്തിനെ ഞെട്ടിച്ചുകൊണ്ട് അന്നമ്മയുടെ വിവാഹക്കാര്യം പുറത്തുവന്നു. ഒപ്പം ഗോപാലകൃഷ്ണൻ മതംമാറി ക്രിസ്ത്യാനിയായെന്നും .

രണ്ടുകൂട്ടരും, ഹിന്ദുക്കളും കൃസ്ത്യാനികളും, വിഷയം പൊതുവായും വേറെ വേറെയും ചർച്ചചെയ്തു. ഗോപാലകൃഷ്ണൻ ഹിന്ദുക്കൾക്കു മുഴുവൻ അപമാനമാണെന്ന് തങ്കപ്പൻനായരുടെ ചായപ്പീടികയിൽ പ്രമേയം പാസാക്കപ്പെട്ടു. എന്നാൽ അന്യമതക്കാരനെ പ്രേമിച്ചെങ്കിലും അയാളെ മതംമാറ്റിയ അന്നമ്മ മിടുക്കിയാണെന്ന് മെമ്പറ് വർക്കിയും കൂട്ടരും അവകാശപ്പെട്ടു . ഒടുവിൽ ഗോപാലകൃഷ്ണന്റെ വീട്ടുകാരുടെ പൂർണ്ണ നിസ്സഹകരണത്തോടെ, അന്നമ്മയുടെ വിവാഹം നടത്തപ്പെട്ടു. ശേഷം താമസിയാതെ ഗോപാലകൃഷ്ണനെന്ന ജോസഫുമൊത്ത് അന്നമ്മ അമേരിക്കയിലേക്കു പറന്നു .

മഹാനഗര മായ ന്യൂയോർക്കിലേക്ക് . ഗോപാലകൃഷ്ണന്റെ നാട്ടുകാരിൽ ചിലർ അയാളെത്തുമ്പോഴേക്കും ചില തീരുമാനങ്ങളെടുത്തിരുന്നു. അത്യാർത്തിമൂലം സ്വന്തം മൂടുമ റന്ന അയാളെ അടുപ്പിക്കരുതെന്നവർ പ്രതിജ്ഞയെടുത്തു. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ട അമ്പരപ്പിൽ, മാസങ്ങൾ കഴിഞ്ഞത് ഗോപാലകൃഷ്ണനറിഞ്ഞില്ല. അന്നമ്മ സ്നേഹമുള്ളവളും തന്റേടിയുമായിരുന്നു . അവൾ തന്റെ ജോസഫിനെ പൊന്നുപോലെ നോക്കി. തല്ക്കാലം ജോലിയെക്കുറിച്ചോർത്ത് വിഷമിക്കണ്ടെന്നും സമയംപോലെയെല്ലാം ശരിയാകുമെന്നും അവൾ സമാധാനിപ്പിച്ചു. പല ജോലികൾക്കും ശ്രമിച്ചെങ്കിലും വർഷങ്ങൾക്കുശേഷം ഒരു ട്രാവൽ ഏജ ന്റെന്ന നിലയിലാണ് അയാൾ പച്ചപിടിച്ചത് . അന്നമ്മയുടെ സ്വഭാവവും സൗന്ദര്യവും ആളുകളോടിടപെടാനുള്ള കഴിവും, ബിസിനസ്സിൽ ഉയരാൻ അയാളെ സഹായിച്ചു. ക്രമേണ, സമുദായത്തിൽ ജോസഫ് ഒരു നല്ല ബിസിനസുകാരനായി പേരെടുത്തു . പുരോഗമനവാദികളായ കുറെ ഹിന്ദു സുഹൃത്തുക്കൾ അയാളോ ടൊപ്പമുണ്ടായിരുന്നെങ്കിലും പൊതുവെ ഹൈന്ദവ കൂട്ടായ്മയിൽ നിന്നും ഗോപാലകൃഷ്ണൻ അകറ്റി നിറുത്തപ്പെട്ടു . അടുത്ത ബന്ധുക്കൾ പോലും ബന്ധം പറയാൻ മടിച്ചു .
അന്നമ്മയോടൊപ്പമുള്ള ജീവിതം അയാൾക്ക് സന്തോഷം നിറഞ്ഞതായിരുന്നു. കാലം ചെന്നപ്പോൾ അന്നമ്മ പേരും അന്തസുമുള്ളാരു നഴ്സ് ആയി. ജോസഫ് അറിയപ്പെടുന്നൊരു ബിസിനസ്സുകാരനും . സമൂ ഹത്തിലെ എന്തു നല്ല കാര്യത്തിനും അവരുടെ പിന്തുണയുണ്ടായി.

പെട്ടെന്നാണ് പാൻക്രിയാറ്റിക് കാൻസർ എന്ന രോഗം അന്നമ്മയുടെ ജീവൻ കവർന്നെടുത്തത് . ഒരു മൂന്നു മാസത്തോളം അവർ രോഗവുമായി മല്ലിട്ടു . അവരുടെ മരണം ഗാപാലക്യഷ്ണണനെ വല്ലാതെ തളർത്തി. ജീവിക്കാൻ പണത്തിനൊരു കുറവുമില്ലായിരുന്നെങ്കിലും ഏകാന്തതയും ഒറ്റപ്പെടലും അയാളെ വേട്ടയാടാൻ തുടങ്ങി. മക്കളി ല്ലാത്ത ദുഃഖം അയാളെ അലട്ടി . ആകെയുണ്ടായിരുന്നത് അന്നമ്മയായിരുന്നല്ലോ. എല്ലാം നഷ്ടപ്പെട്ടതായി അയാൾക്കു തോന്നി . ക്രമേണ ബിസിനസ്സിലുള്ള താല്പര്യം കുറഞ്ഞു .

'ഓ ഇനിയും എന്തിനാണിങ്ങനെയുണ്ടാക്കി കൂട്ടണെ . ആർക്കു വേണ്ടിയാണിതൊക്കെ ..'

കുര്യനോടും രാമദാസിനോടും ചീട്ടുകളിക്കുന്ന അവസരങ്ങളിൽ പലപ്പോഴും ഇങ്ങിനെ പറഞ്ഞിരുന്നു. ബിസിനസ്സും കളഞ്ഞ് വീട്ടിൽ കുത്തിയിരിക്കാതെ, പള്ളിയിൽ സ്ഥിരമായി പോകാനും എന്തെങ്കിലും ചാരിറ്റി പോലുള്ള സൽക്കർമ്മങ്ങളിലേർപ്പെടാനും അവർ ഉപദേശിച്ചെ ങ്കിലും, ഗോപാലകൃഷ്ണനെ വല്ലാത്ത മടി ബാധിച്ചു തുടങ്ങിയിരുന്നു.

വല്ലപ്പോഴും ചില ഞായറാഴ്ചകളിൽ പള്ളിയിൽ പോയെങ്കിലും, അച്ചന്മാരുടേയും ബാക്കിയുള്ളവരുടെയും മനോഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം അയാളെ നോവിച്ചു. കുത്തിക്കുത്തിയുള്ള വർത്തമാനം സഹിക്കാതെയായപ്പോൾ, ഗോപാലകൃഷ്ണൻ പള്ളിയിൽ പോകാതെയായി . തന്റെ പഴയ ഹിന്ദു പശ്ചാത്തലം ചികഞ്ഞെടുക്കപ്പെടുന്നതായും പള്ളിയിലേക്കുള്ള വരവ് സ്വാഗതാർഹമല്ലായെന്നും അയാൾക്ക് അനുഭവപ്പെട്ടു. സ്വന്തം ദുഃഖങ്ങൾ പങ്കുവച്ചിരുന്നത് ആത്മസുഹൃത്തുക്കളായ രാമദാസിനോടും കുര്യനോടുമാണ്.

'അടുത്ത പിറന്നാൾ എനിക്ക് അമ്പലത്തിൽ ആഘോഷിക്കണം. കൂട്ടുകാർക്കൊരു സദ്യ ഏർപ്പാടാക്കണം. രാമദാസ് അതിനുവേണ്ടതൊക്കെ മുൻകൈയ്യെടുത്തു ചെയ്യണം.'

ആഗ്രഹം രാമദാസിനോടു പറഞ്ഞപ്പോൾ അയാൾ ശരിവെച്ചു . രാമദാസ് ഓർത്തു. എങ്ങിനെ കഴിഞ്ഞയാളാണ്. അന്നമ്മയുടെ മരണശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഗോപാലകൃഷ്ണന്റെ ജീവിതം ആകെ കീഴ്മേൽ മറിഞ്ഞു. അയാൾക്ക് പെട്ടെന്ന് പ്രായം കൂടിയ പോലെ. മദ്യപാനവുമുണ്ട്. പൊതുവേദികളിൽ നിന്നും പാർട്ടികളിൽ നിന്നും അയാൾ അകന്നു . ഒരിക്കൽ അന്നമ്മ ഉറങ്ങിയ സെമിത്തേരിയിൽ പോയി അവരുടെ കല്ലറക്കുമേൽ കിടന്നശേഷം കുര്യനെ വിളിച്ചു.

“ സുഖം . ഞാനിവിടെ അന്നമ്മയോടൊപ്പമാണ്.'

വേക്കിന്റെ ഒന്നാം ദിവസം . ഗോപാലകൃഷ്ണന്റെ ശരീരമേറ്റുവാങ്ങി സൂട്ടും മേക്കപ്പുമിടുന്നതിൽ കുര്യനും രാമദാസും സഹായിച്ചു . മൂന്നുമണിയോടെ വേക്ക് ആരംഭിച്ചു . അത്ഭുതമെന്നു പറയട്ടെ, രാത്രി എഴു മണിയായിട്ടും കാണാനെത്തിയവർ ഏഴോ എട്ടോ പേർ മാത്രം. രാത്രി മൃതദേഹം തിരിച്ചേല്പിച്ചശേഷം കാര്യങ്ങൾ തിരക്കിയപ്പോഴാണ് രണ്ടുപേരും ഞെട്ടിപ്പോയത് .

'മാന്യമായ മരണം കിട്ടണമെങ്കിൽ മാന്യമായിട്ട് ജീവിക്കണം. വെറുതെ പണത്തിനു പിറകെയോടിയാൽ ഇങ്ങിനിരിക്കും. സിറ്റിയിലെ ഹിന്ദു സംഘടനയുടെ നിലപാടതായിരുന്നു.

പളളിക്കാർക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നാണ്.

'പേരില് കൃസ്ത്യാനിയായിട്ടു കാര്യമില്ല. അവിശ്വാസിയും നിഷേധിയുമായൊരാളുടെ മരണകർമ്മങ്ങളിൽ വിശ്വാസികളാരും പങ്കെടു ക്കരുത്'

ചിലർ പറഞ്ഞു.

'ഒരു വേക്കിന് പോണതിനോട് ഞങ്ങൾക്കു വിരോധമില്ല. പക്ഷെ പള്ളീലങ്ങിനൊരു സംസാരമുള്ളപ്പോ ....'

പിറ്റേന്നുച്ചയോടെ രാമദാസും കുര്യനും വീണ്ടും ഫ്യൂണറൽ ഹോമിലെത്തി . ഇന്നുകൂടി വേക്ക് വച്ചിട്ടുണ്ട്. അടുത്ത സ്റ്റേറ്റിൽ ചില ബന്ധുക്കളെ അറിയിച്ചിട്ടുമുണ്ട്. വരുന്നെങ്കിൽ വരട്ടെ .

ഡെഡ്ബോഡി വേക്കിനായി ഏറ്റുവാങ്ങാൻ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത അറിയുന്നത്. ബോഡി ഈസ് മിസ്സിംഗ്. ഡെഡ് ബോഡി കാണാനില്ല .

'എന്താ . എന്തുപറ്റി..'

രാംദാസും കുര്യനും തരിച്ചുനിന്നുപോയി . കർശനമായ സുരക്ഷിതത്വത്തിലും നിബന്ധനകളിലും സൂക്ഷിക്കപ്പെടുന്ന മൃതദേഹത്തിനെന്തു സംഭവിക്കാനാണ്. ഫ്യൂണറൽ ഹോമിലെ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു . എന്തെങ്കിലുമൊന്നറിയാനായി രണ്ടുപേരും കാത്തിരുന്നു. ഒടുവിൽ ഒരുദ്യോഗസ്ഥൻ അടുത്തെത്തി പതുക്കെപ്പറഞ്ഞു .

'വി ആർ സോറി ... ഔവർ പ്രിലിമിനറി ഇൻവെസ്റ്റിഷേൻ കുഡിന്റ് ഫെന്റ് എനിതിംഗ് മോർ . എ ഡീറ്റയിൽഡ് ഇൻവെസ്റ്റിഗേഷൻ വിൽ ഫോളോ'

ബോഡി കാണാനില്ല എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും ഇപ്പോൾ പറയാനാവില്ല. തികച്ചും അവിശ്വസനീയം. പുറത്തുനിന്നാർക്കും മൃതദേഹം കടത്തിക്കൊണ്ടുപോകാൻ അത്ര എളുപ്പമല്ല. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യമെന്ത് ? അവർക്കാലോചിച്ചിട്ടൊരെത്തും പിടിയും കിട്ടിയില്ല. ഒരുകാര്യം ഉറപ്പാണ്. സ്വന്തം ദേഹം അവിടം വിട്ടുപോയതിൽ ഗോപാലകൃഷ്ണന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ട് . അന്നമ്മയുടേയും.

ചില കൊള്ളരുതാത്തവരുടെ മരണശേഷംപോലും അവരെപ്പറ്റി എന്തെങ്കിലുമൊക്കെ നല്ലത് പറഞ്ഞ് കേൾക്കാറുണ്ട് . ഇവിടെ മരിച്ചുക ഴിഞ്ഞിട്ടുപോലും അവഹേളിക്കൽ തുടരുകയാണ് - മൃതശരീരത്തോടുപോലും ദയകാട്ടാത്തവർ.

0 comments:

Post a Comment

Subscribe