Tuesday, March 1, 2011

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ - 4, റിയോ ഡി ജെനീറോയിൽ ‍ ഒരു ഒഴിവുകാലത്ത് - 2


ഞങ്ങൾ ‍ ഉച്ചഭക്ഷണം കഴിച്ചശേഷം നേരെ പോയത് കോർകൊവാടോ (corcovado) പർ‍വതത്തിനു മുകളിലേക്കുള്ള ട്രെയിൻ സ്റ്റേഷനീലേക്കാണ്. ലക്‌ഷ്യം കോർകൊവാടോ മലമുകളിലെ ദൈവത്തെ കാണുക എന്നതു തന്നെ.  ടിജുകാ (Tijuca) മഴക്കാടുകളിലുടെ ട്രെയിനിൽ ‍ സഞ്ചരിച്ച ശേഷമാണു അവിടെയെത്തുക. ഏകദേശം 2250 അടി ഉയരത്തിലാണ്, 130 അടിയോളം ഉയരവും 700 -ഓളം ടൺ ഭാരവുമുള്ള Christ The Redeemer എന്ന് പേരുള്ള ക്രിസ്തുവിന്റെ പ്രതിമ.  ഒൻപതു വർഷമെടുത്ത് ഒരു ഫ്രഞ്ച് ശിൽപ്പിയാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. 1931 -ൽ പണി പൂർ‍ത്തിയായി. കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള ബ്രസീലിൽ  അവരുടെ പണം ശേഖരിച്ചാണ് ഇത് പണിഞ്ഞിട്ടുള്ളത്.



ഞങ്ങൾ ട്രെയിന്‍ സ്റ്റേഷനിൽ ‍ എത്തി, നല്ല തിരക്കാണ്. പുതിയ ഏഴു അത്ഭുതങ്ങളിൽ ഒന്നാണെന്ന് വായിച്ചിട്ടുണ്ട്. എന്തായാലും റിയോയിൽ എത്തുന്ന സഞ്ചാരികൾ  ഇവിടം കാണാതെ പോവില്ല. ഒന്നുകിൽ ‍ മലയടി വാരത്ത് നിന്നും ഒരഞ്ച്‌ മൈൽ  ‍ മുകളിലേക്ക് നടക്കുക.അല്ലെങ്കില്‍ ട്രെയിനിൽ ‍ പോവുക. ട്രെയിനിൽ ‍ 15 മിനിറ്റ്,  രണ്ടു മൈലോളം  ദൂരമുണ്ടാവും. കാടിനുള്ളിലൂടെ രസകരമായ യാത്ര.

ഞങ്ങൾ ട്രെയിനിൽ ‍ നിന്നും പുറത്തിറങ്ങി പ്രതിമയുടെ ചുവട്ടിലെക്കുള്ള
പടികൾ ‍ കയറി. ഇരുനൂറു പടികളുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്. വേണമെങ്കിൽ ‍ പടികൾ ‍ ചവുട്ടി കയറാതെ ലിഫ്റ്റ്‌ കയറിയും മുകളിൽ ‍ എത്താം. ഇത്രയും ഉയരത്തിൽ നിന്ന് ആ കൂറ്റൻ ‍ പ്രതിമ  കാ ണുമ്പോൾ  അതിന്റെ സാന്നിധ്യം ഒരിക്കലും മറക്കാനാവാത്ത അനുഭവമാവുന്നു.





അനന്തമായ ആകാശത്തിലേക്ക് ഉയർന്നു ഇരുവശങ്ങളിലേക്കും കൈകൾ ‍ നീട്ടി നിൽക്കുന്ന ക്രിസ്‌തു ഈ മഹാ നഗരത്തിന്റെ കാവൽക്കാരനും രക്ഷകനും ആയാണ് എനിക്കു തോന്നിയത്. ഒരു പക്ഷെ വിശ്വാസികൾക്ക് മറ്റേതെങ്കിലും തരത്തിലുള്ള അനുഭവമാവാം അവിടെ നില്‍ക്കുമ്പോൾ ‍ ഉണ്ടാവുക.  ഒരു ഭാഗത്ത്‌ നിന്നാൽ ‍ റിയോയിലെ പ്രസിദ്ധങ്ങളായ ബീച്ചുകൾ കാണാം; ഞങ്ങൾ‍ താമസിച്ച ഹോട്ടൽ സ്ഥിതി ചെയ്യുന്ന കോപകബാന ബീച്ചുൾപ്പെടെ. മറ്റൊരു കാഴ്ച രാവിലെ ഞങ്ങൾ പോയ ഷുഗർലോഫ് (sugarloaf)പർവതവും പരിസരങ്ങളുമാണ്. ഭൂമിപരമായ അതിരുകൾക്കപ്പുറം യാത്രകൾ ‍ ചെയ്യാനും പ്രകൃതി മനോഹാരിത ആവോളം നുകരാനും മനുഷ്യജന്മത്തിനേ  സാധിക്കൂ എന്ന സത്യം വീണ്ടുമോർത്തു.



അകലേക്കു ചൂണ്ടി ഗൈഡ് പറഞ്ഞു 'അതാണ്‌ 'മരക്കാന' (maracana) സ്റ്റേഡിയം. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞപ്പോൾ ‍ തന്നെ വെളുത്ത പഞ്ഞി മേഘങ്ങൾ ‍ വന്നു മൂടി പ്രതിമയുടെ മുകള്‍ ഭാഗം കാണാന്‍ വയ്യാതെയായി. പക്ഷെ മുകളിലേക്ക് നോക്കുമ്പോൾ, ആകാശങ്ങളിലലിഞ്ഞു നില്‍ക്കുന്ന ക്രിസ്തുവിന്റെ  പ്രതിമ ഭുമിയെ മുകളിൽ ‍ ദൈവരാജ്യവുമായി ബന്ധിപ്പിക്കുന്ന പോലെ തോന്നാം. ഞങ്ങൾ ‍വെറുതെ കറങ്ങി നടന്നു. കണ്ട കാഴ്ചകൾ ‍ തന്നെ വീണ്ടും കണ്ടു. താഴെ പുല്‍ത്തകിടിയിൽ വെറുതെ മലർ‍ന്നു കിടന്നു. 

ഇരുട്ടുന്നതിനു മുന്‍പ് ഹോട്ടലിൽ ‍ തിരിച്ചെത്തി. തൊട്ടടുത്തുള്ള റെസ്റ്റാറെന്റിൽ ‍ കയറി കഴിക്കാൻ തീരുമാനിച്ചു.  വെള്ള മത്സ്യങ്ങൾക്ക് പേര് കേട്ട സ്ഥലമായ കാരണം അത് തന്നെയായിരുന്നു ഞങ്ങൾ കഴിച്ചത്.

രണ്ടാം ദിവസ്സം 




അന്ന് ഞായറാഴ്ച ആയിരുന്നു. അന്നേ ദിവസം ബീച്ച് സ്‌പെഷ്യലായി തീരുമാനിച്ചതായിരുന്നു. ഒന്ന് റിലാക്‌സ് ചെയ്യണം. രാവിലെ എട്ടു മണിയോടെ പ്രഭാതഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങി.  ആദ്യമായി രണ്ടിന്ത്യക്കാരെ ഭക്ഷനസമയത്ത് കണ്ടു. തമിഴ്  നാട്ടുകാരാണ്‌.  ഞങ്ങളെപ്പോലെ തന്നെ ബീച്ച് പ്രോഗ്രാം ഇട്ടു വന്നവരാണെന്നു തോന്നുന്നു.  താഴെ വന്നു റിസപ്ഷനിൽ ‍ ചോദിച്ചു കാര്യങ്ങൾ ‍മനസ്സിലാക്കി,  കാരണം അധികം ഹോം വർക്ക്‌ ചെയ്യാൻ സമയമുണ്ടായിരുന്നില്ല. മൂന്ന് ലോകപ്രസ്തമായ ബീച്ചുകൾ ‍ കോപകബാന, പനാമ പിന്നെ ലെബ്ലോൻ. ഞങ്ങൾക്ക് കാണേണ്ടത്, പണ്ട് സ്കൂളിൽ ‍ പഠിച്ചതോ, എവിടെയോ വായിച്ചതോ ആയ പ്രശസ്തമായ പനാമ ബീച്ച്. അതിന് ഞങ്ങൾ ‍ താമസിക്കുന്ന കോപകബാനയിൽ ‍ നിന്നും കടലോരത്തുകൂടെ അഞ്ചു മൈൽ ‍ നടക്കണം .അല്ലെങ്കിൽ ‍ ടാക്സി പിടിക്കണം. കൂട്ടുകാർ ‍ പറഞ്ഞിരുന്നതോർമവന്നു. ടാക്സി പിടിക്കാൻ ‍ പണമുണ്ടെങ്കിലും ധൈര്യം പോരാഞ്ഞിട്ട് നടക്കാൻ ‍ തീരുമാനിച്ചു. വളരെ സിമ്പിളായി ഒരു ഷോർട്സും ടി-ഷർട്ടും. പിന്നെ ടൗവൽ ‍ തുടങ്ങിയവ ഒരു ചെറിയ ബാക്ക്പാക്കില്‍ ‍.. വാച്ച് പോലും പോക്കറ്റിലിട്ടു. ഒരു ചെറിയ ക്യാമറയും കരുതി; അത്യാവശ്യത്തിനു ഫോട്ടോ എടുക്കാൻ.

ഞങ്ങൾ ‍ പനാമ ബീച്ച് ലക്ഷ്യമാക്കി നടന്നു തുടങ്ങി. ബീച്ചിൽ റോഡുകൾ ‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച പ്രമാണിച്ച്. ഇപ്പോൾ ‍
തിരക്കായിട്ടില്ല. രാവിലെ ജോഗ്ഗിങ്ങിനു  എത്തുന്നവരാണധികവും. ഓടാനായി പ്രത്യേക വഴിയുണ്ടായിട്ടും, അവർ വഴി തെറ്റിച്ചു റോഡിലൂടെ ഓടുകയാണ്..ചിലർ ‍ നടക്കുന്നു. മറ്റുചിലരാകട്ടെ  കുടുംബത്തോടെയാണ്...കൊച്ചുകുട്ടികൾ ‍ വരെയുണ്ട്.





 

എയർ കണ്ടീഷൻ ചെയ്തു വച്ചപോലത്തെ കാലാവസ്ഥ. ഒരു വശത്ത്  ബീച്ചും എതിർ ‍ വശത്ത് മലകളും. അവയുടെ താഴ്വാരത്തിൽ ‍ സഞ്ചരിക്കൾക്കായി ഹോട്ടലുകളും ഫ്ലാറ്റുകളും. ബീച്ചിലെ ചില ഭാഗങ്ങൾ കണ്ടാൽ ‍ കേരളമെന്നെ തോന്നു..തെങ്ങുകൾ ‍...ബദാം മരങ്ങൾ ‍..ഞങ്ങൾ ഒരു കടയിൽ ‍ കയറി ഇളനീര്‍ കുടിച്ചു. നാടിന്റെ ഓർമ്മ പുതുക്കാൻ കൂടി തന്നെ. കുറച്ചു നേരം ബീച്ചിൽ ‍ ഒരു തെങ്ങിനു ‍ ചുവട്ടിൽ ‍ കിടന്നു വിശ്രമിച്ച ശേഷം വീണ്ടും നടന്നു തുടങ്ങി..



പനാമ ബീച്ചിലെത്തിയപ്പോൾ ‍ ഏകദേശം പത്തര ആയിക്കാണും.  ബീച്ച് സജീവമാകാൻ ‍ തുടങ്ങിയിരിക്കുന്നു. ആൾക്കാർ ‍ ഒറ്റയായും, ഇണയോടോപ്പവും, കുടുംബത്തോടൊപ്പവും, പിന്നെ ആണും പെണ്ണും ചേർന്ന  ഗ്രൂപ്പുകളായും എത്തികൊണ്ടിരിക്കുന്നു. ചിലർ കൂട്ടത്തോടെ ബീച്ചിലെ ഓപ്പൺ ഷവറുകളിൽ ‍ കുളിക്കുന്നു. ചിലർ വർണ്ണക്കുടകൾക്കു താഴെ ഭക്ഷണം കഴിക്കുന്നു. മറ്റു ചിലർ ‍ അവരുടെ മ്യൂസിക്‌ ഉപകരണങ്ങൾ വച്ച് പാടുന്നു. ഡാൻസ് ചെയ്യുന്നു. കൂട്ടത്തിൽ ‍ ബ്രസീല്കാരും വിദേശികളുമുണ്ട്. ഞങ്ങളും  അത്ര വ്യക്തവും കർശനവുമല്ലാത്തതുമായ ഞങ്ങളുടെ  അജണ്ടയുമായി അവിടെ അലഞ്ഞു തിരിഞ്ഞു.




വൈകുന്നേരം മണിയോടെ തിരിച്ചു നടക്കാൻ ‍ തുടങ്ങി. നടക്കുന്നതിനിരു
ഭാഗത്തും കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പലയിടത്തും ‍ കണ്ട, പുഴിമണലിൽ ‍തീർ‍ത്ത ശിൽ‍പ്പങ്ങൾ ‍ ഞങ്ങളിൽ ‍കൗതുകമുണർത്തി.  ഒരിടത്തു  അറിയപ്പെടുന്ന ദൈവങ്ങളായിരുന്നു ശിൽപ്പങ്ങൾ‍ക്ക് വിഷയമെങ്കിൽ മറ്റൊരിടത്ത് കെട്ടിപ്പുണർന്നു കിടക്കുന്ന യുവമിഥുനങ്ങളായിരുന്നു.  ചില സന്ദർശകർ ഈ മണൽ ‍ ശില്പങ്ങൾക്കടുത്തു പല പോസുകളിൽ  ഫോട്ടോകൾ ‍ എടുക്കുന്നു.

ഈ ദൃശ്യങ്ങൾ മനസ്സിൽ ഒരു കഥയ്ക്ക് ബീജാവാപം ചെയ്യുകയും പിന്നീടത്‌ "റിയോ" എന്നാ പേരിൽ ‍ പുറത്തു വരികയും ചെയ്തു.











വൈകുന്നേരമായാൽ ‍ ബീച്ചിന്റെ പരിസരത്ത് ഉള്ള ഓപ്പൺ റെസ്ടാറന്റുകൾ ‍ പാട്ടും ഡാൻസും കൊണ്ട് സജീവമാവുന്നു. നല്ല കാറ്റുമുണ്ട്. ഇഷ്ടം പോലെ കുടിക്കുക...പാടുകയോ പാട്ട് കേൾ‍ക്കുകയോ ചെയ്യുക. നൃത്തം ആടുകയോ
കാണുകയോ ചെയ്യുക. എല്ലാത്തിലും കുറച്ചൊക്കെ പങ്കെടുത്ത ശേഷം രാത്രി പത്തുമണിയോടെ ഒരു നല്ല റെസ്റ്ററന്റ് തേടി നടക്കാൻ തുടങ്ങി.

ബ്രസീലിനെ കുറുച്ചുള്ള വിവരണം അവസാനിക്കുമ്പോൾ വായനക്കാരുടെ
അറിവിലേക്കായി ചില കാര്യങ്ങൾ ‍ കൂടി ചേർ‍ക്കട്ടെ. സ്കൂളിൽ ‍ മാത്രം
കേട്ട ചരിത്ര പാഠങ്ങൾക്ക് കണ്ടറിയലിന്റെയും വായിച്ചറിയലിന്റെതുമായ
ഒരനുബന്ധം. 

ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിനു ‌ കോളനി ഭരണത്തിന്റെ നാളുകൾ തൊട്ടേ ബ്രസീലുമായി ബന്ധമുണ്ട്. 1497 ജൂലൈ എട്ടിനാണ്  പോർ‍ച്ചുഗീസ് സഞ്ചാരിയായ വാസ്കോഡഗാമ എന്ന നാവികന്റെ നേത്രുത്വത്തിൽ ‍ ഒരു സംഘം പോർ‍ച്ചുഗീസുകാർ സുഗന്ധദ്രവ്യങ്ങളുടെ നാടായ ഭാരതത്തിലേക്ക് നാലു കപ്പലുകളിലായി പോർ ച്ചുഗലിന്റെ  തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ നിന്നും പുറപ്പെടുന്നത്.  അവർ ‍ ആഫ്രിക്കയുടെ തെക്കേ മുനമ്പായ Cape of Good Hope ചുറ്റി 1498 മെയ്‌ 20 നു കോഴിക്കൊട്ടെത്തുന്നു.
അപരിചിതരെപ്പോലും അവരുടെ ലക്ഷ്യങ്ങൾ ‍ മനസ്സിലാക്കാതെ
സ്വീകരിച്ചിരുത്തുന്ന പതിവ് അവിടെയും തെറ്റിയില്ല. കോഴിക്കോട് സാമൂതിരി വാസ്കോഡഗാമയെയും സംഘത്തെയും സ്വീകരിച്ചു. കൊണ്ടുപോകാൻ ‍ പറ്റുന്നത്ര സുഗന്ധദ്രവ്യങ്ങളുമായി കുറച്ചുകാലം കഴിഞ്ഞവർ തിരിച്ചു പോയി. 1499 സെപ്റ്റംബറിൽ ‍ പോര്‍ച്ചുഗലിൽ ‍ എത്തി. 

അതിനു പിറകെയാണ് പെഡ്രോ അൽവാരെസ് കബ്രാൽ (Pedro Alvares Cabral)എന്നയാളെ വീണ്ടും ഇന്ത്യയിലേക്ക്‌ വിടുന്നത്. എന്നാൽ അദ്ദേഹത്തിന് വഴിതെറ്റി. എത്തിയതോ ബ്രസീലിൽ‍. 1500 -ൽ ആയിരുന്നു ഇത്. പിൽക്കാലത്ത്‌ ബ്രസീലും ഇന്ത്യയും കോളനികളായി. പോർച്ചുഗീസ് ആസ്ഥാനമായ ഗോവയിലേക്കുള്ള യാത്രക്കിടയിലെ ഇടത്താവളമായി ബ്രസീൽ‍.  ഒത്തിരി കാർ‍ഷിക വിഭവങ്ങൾ ‍ നമ്മുടെ സുഗന്ധദ്രവ്യങ്ങൾക്ക് പകരം കിട്ടിയിട്ടുണ്ട്. മറ്റൊന്ന്, ഇന്ന് ബ്രസ്സീലിൽ ‍ കാണുന്ന കന്നുകാലികൾ ‍ മിക്കതും ഇന്ത്യൻ ഒറിജിൻ ആണത്രേ.

സ്വാതന്ത്ര്യം കിട്ടിയ ശേഷം ഗോവയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ
( നെഹ്രുവിന്റെ കാലത്ത് ) ബ്രസീൽ പോർച്ചുഗലിനെ അനുകൂലിച്ചു. ഇന്ത്യ അന്തർദേശീയ നിയമങ്ങൾ ലംഘിക്കുന്നു എന്നതായിരുന്നു അവരുടെ
പരാതി. ഒന്നെനിക്ക് മനസ്സിലായത്‌ ബ്രസീൽ ‍ അതിന്റെ കോളനി പാരമ്പര്യത്തിൽ ‍അത്യധികം അഭിമാനം കൊള്ളുന്നു എന്നതാണ്. ഏതായാലും പിന്നീട് ബ്രസിലുമായുള്ള ബന്ധങ്ങൾ മെച്ചപ്പെട്ടു. പ്രസിഡന്റ്‌ കെ. ആർ‍. നാരായണന്റെ കാലത്ത് അവിടെ ഒരു ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. അവർക്ക് ഏറ്റവും അറിയാവുന്ന ഇന്ത്യന്‍ നേതാവ് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന്റെ ഒരു പ്രതിമ റിയോ ഡി ജെനെറോയിൽ ‍ ഉണ്ടത്രേ. Filhos de Gandhi (Sons of Gandhi) എന്ന ഒരു ഗ്രൂപ്പും അവിടെയുണ്ട്, അവർ കാര്‍ണിവലിൽ സ്ഥിരമായി പങ്കെടുക്കും എന്നും വായിച്ചു.

ഇന്ത്യക്കാർ ‍ അധികം ഇവിടെയില്ല, ഞാൻ ‍ കേട്ടത് രണ്ടായിരത്തിൽ ‍
താഴെയേ വരൂ എന്നാണ്. എന്തായാലും ഇസ്കോൺ ( ISKON), സത്യസായി ബാബ, മഹാറിഷി മഹേഷ്‌ യോഗി, രാമകൃഷ്ണ മിഷൻ ‍ തുടങ്ങിയ ഹിന്ദു ആത്മീയ പ്രസ്ഥാനങ്ങൾക്ക്‌ ബ്രസീലിൽ ‍ സാന്നിധ്യമുണ്ട്. ബ്രസീലിൽ മാത്രമല്ല തെക്കേ അമേരിക്കയിൽ ‍ ഒത്തിരി രാജ്യങ്ങളിൽ ഇത്തരം ഹിന്ദു പ്രസ്ഥാനങ്ങൾ ‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെറുവിലെ ആദ്യദിവസം എന്നെ ഓഫീസിൽ കൂട്ടികൊണ്ട് പോകാനായി എത്തിയ ആഫ്രിക്കൻ ‍ വംശജനായ സുഹൃത്തിന്റെ കഴുത്തിൽ പ്രകടമായി തൂങ്ങി കിടന്ന മാലയിലെ 'ഓം' -ലോക്കറ്റിന്റെ വലിപ്പം എന്നെ തെല്ലൊന്നു ഞെട്ടിപ്പിച്ചിരുന്നു. അയാളുടെ ഭാര്യ സത്യസായി ബാബയുടെ ശിഷ്യയാനെന്നും  അവർ ഇന്ത്യയിൽ ‍ വരാറുണ്ടെന്നും അവിടെ മനോഹരമായ ഒരു സ്ഥലത്ത്  വച്ച് 'ലേഡി ഗോഡ്' നെ കണ്ടിരുന്നുവെന്നും എന്നോട് പറഞ്ഞു. ആ മനോഹരമായ സ്ഥലം എന്റെ കേരളമാണെന്നും ലേഡി ഗോഡ് ഞങ്ങളിൽ ചിലരുടെ ഗോഡ് മദർ
(മാതാ അമൃതാനന്ദമയി)‍ ആണെന്നും പറഞ്ഞപ്പോൾ ‍ എനിക്ക് അഭിമാനം
തോന്നിഎന്നതു സത്യം.


തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം നാല്‌, Destination, Anilal

0 comments:

Post a Comment

Subscribe