Wednesday, February 19, 2014

നോവുയാത്ര

       പ്ലാറ്റ്‌ഫോമിൽ കുറച്ചകലെ, വെള്ളം കിട്ടുന്ന പൈപ്പ് കണ്ടപ്പോൾ ദാഹം ഇരട്ടിച്ചു. ഒന്നുമാലോചിച്ചില്ല; അങ്ങോട്ടുനടന്നു. വൈകുന്നേരമായെങ്കിലും വേനൽചൂടിനറുതിയായിട്ടില്ല. വിയർപ്പൊട്ടിയ ദേഹത്തെയും വരണ്ട മുഖത്തെയും പീഡിപ്പിക്കുന്നതിൽ ചൂടു കാറ്റ് ഒരപരിചിതത്വവും കാണിച്ചില്ല. വണ്ടി നിറുത്തിയിട്ടിട്ടു കുറനേരമായ കാരണമാവാം അധികം ആളുകളില്ല. അടുത്തെത്തി പൈപ്പ് തുറന്നപ്പോൾ, വെള്ളത്തിന്‌ പകരം ഒരു മുരൾച്ചയോടെ ഇളം ചൂടുള്ള കാറ്റ്. നിരാശയോടെ മുഖമുയർത്തി നോക്കുമ്പോൾ അകലെ മറ്റൊരെണ്ണം കണ്ടു. തൊണ്ടയിലെ മരുഭുമിക്കാശ്വാസ്സമാവുന്ന മരുപ്പച്ച. വലിഞ്ഞു നടന്നു; പ്രതീക്ഷയോടെ.


       ചൂടു വെള്ളം; വല്ലാത്തൊരു ചവർപ്പും. എന്തുമാവട്ടെ ആർത്തിയോടെ കുടിച്ചു. എപ്പൊഴോ തുടങ്ങിയ തീവണ്ടിയുടെ ചൂളം വിളി ചെവിയിലെത്തിയത് അപ്പോഴാണ്‌. തിരിഞ്ഞു നോക്കി. വണ്ടി പുറപ്പെട്ടിരിക്കുന്നു. ദൈവമേ! നെഞ്ചിനുള്ളിൽ ഒരു കൊള്ളിയാൻ വീശിയപോലെ. തിരിഞ്ഞോടി. വേഗത പതിയെ പതിയെ കൂട്ടി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കി മുന്നോട്ടോടുന്ന തീവണ്ടിയും അതിനു പിന്നാലെ ഉള്ളിൽ കയറിപ്പറ്റാൻ അന്തം വിട്ടോടുന്ന ഞാനും. ഓടിയോടി ശരീരം തളരുന്നു. കരുണയില്ലാതെ മുന്നോട്ടു കുതിക്കുന്ന തീവണ്ടിക്കു പിന്നാലെയുള്ള അർഥമില്ലാത്ത ഓട്ടം. ഒരു തവണമാത്രം ഏതോ ഒരു കമ്പാർട്ട്മെന്റിന്റെ വാതിലിൽ പിടികിട്ടി. അതെന്നെയും വലിച്ചുകൊണ്ട് കുറെയോടി, ഇടയ്ക്കു സമനില തെറ്റി, കാലുപിണഞ്ഞു താഴെ വീണു.

       എണീറ്റ്‌ ഭ്രാന്തമായ ആവേശത്തോടെ വീണ്ടുമോടി. ഒടുവിൽ മുന്നോട്ടു പോകാനാവില്ലെന്ന് നിശബ്ദ വിളംബരം ചെയ്തു കാലുകൾ സ്വയം മരവിച്ചു. അകന്നകന്നു, ചെറുതായിപോവുന്ന, കറുത്തഗോപുര വാതിലിലെ പച്ചനിറമുള്ള ഗുണന ചിഹ്നം അവസ്സാനക്കാഴ്ചയായി.

        ബോധമറ്റു നിലത്തുവീണു.

       എത്രനേരംഅങ്ങിനെകിടന്നുവെന്നറിയില്ല. ആരൊക്കെയോ പിടിച്ചുകുലുക്കി ഉണർത്തിയതാവണം. കണ്ണു തുറന്നു നോക്കുമ്പോൾ ചുറ്റും മുഷിഞ്ഞ പാന്റുകളിൽ ഒളിപ്പിച്ചു വച്ച കുറെ കാലുകൾ.

       തല ഉയർത്തി നോക്കി. ചുവന്ന ഉടുപ്പുകൾ ധരിച്ച കറുത്ത മുഖങ്ങളുള്ള കുറേപ്പേർ. റെയിൽവേ തൊഴിലാളികളാവണം. ചുറ്റും നിൽക്കുന്നവരുടെ ഇടയിൽ നിന്നും ഒരു ഇരമ്പൽ. പലരും പലതും ചോദിക്കുന്നു. ഭാഷ അറിയുമായിരുന്നെങ്കിൽ തന്നെ ഒന്നും പറയാൻ കഴിയുമായിരുന്നില്ല.

       അവർ എന്നെ എണീപ്പിച്ചു നടത്തി.

       ഇരുവശങ്ങളിലും ദൂരെയായി കുന്നുകൾ. ഒറ്റപ്പെട്ട മരങ്ങൾ. ഇരുട്ടി തുടങ്ങുന്നു. എങ്കിലും ചൂടിനൊരു കുറവുമില്ല. പെട്ടന്നാണ് അകലെയായി ആ വലിയ മഞ്ഞ ബോർഡ്‌ ശ്രദ്ധിച്ചത്! 'വാർധാ ജങ്ക്ഷൻ', അക്ഷരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും പിന്നെ ഹിന്ദി പോലെ മറ്റൊരു ഭാഷയിലും. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള സ്റ്റേഷനാണെന്ന് പിൽക്കാലത്താണ്‌ മനസ്സിലായത്‌. അല്ലെങ്കിലും ആ സമയത്ത് അങ്ങിനെയൊരറിവിനു യാതൊരു സാംഗത്യവും ഉണ്ടായിരുന്നില്ല.

       പഴയൊരു കെട്ടിടമാണ്. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ കയറിയതും മടുപ്പിക്കുന്ന ഒരു മണം. പഴയ ഫയലുകളുടെയും മരസ്സാമാനങ്ങളുടെയും ഗന്ധം കരിങ്കൽ ഭിത്തികൾക്കുള്ളിലെ ചൂടിൽ ചൂഴ്ന്നു നിൽക്കുന്നു. സ്റ്റേഷൻ മാസ്റ്റർ ഇരിക്കുന്ന മേശക്കു മുകളിൽ പ്രായത്തെ സ്വയം വെല്ലുവിളിച്ചു കൊണ്ടെന്ന പോലെ വെറുപ്പോടെ ശബ്ദമുണ്ടാക്കി കറങ്ങാൻ ശ്രമിക്കുന്നൊരു കിഴവൻ ഫാൻ.

      എന്റെ കൈയിൽ പിടിച്ചിരുന്നയാൾ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി മുരടനക്കി.
 "സാബ്..?"

        ചുവപ്പ് അരഞ്ഞാണം കെട്ടിയ ഫയലിന്റെ അരക്കെട്ടിൽ മുഖം പൂഴ്ത്തിയിരുന്ന അയാൾ ,മെല്ലെ മുഖമുയർത്തി ഞങ്ങളെ നോക്കി. ആകെ അതൃപ്തമായ മുഖം. മുഖത്തിന്‌ ഒട്ടും ഇണങ്ങാത്ത തടിയൻ ഫ്രെയിമുള്ള കണ്ണട. അയാളുടെ ചോദ്യങ്ങൾക്ക് എന്റെ കൂടെയുണ്ടായിരുന്നവർ ഒറ്റക്കൊറ്റക്കും ചിലപ്പോഴൊക്കെ കൂട്ടത്തോടെയും മറുപടി നല്കി. നടന്നതൊക്കെ എന്നോടും ചോദിച്ചു. അറിയാവുന്ന ഭാഷയിൽ ഞാൻ മറുപടിപറഞ്ഞു. ട്രെയിനിൽ നഷ്ടപ്പെട്ട എന്റെ സ്യൂട്ട്കേസിന്റെ കാര്യം ഉൾപ്പെടെ. 

       അവസാനം, അയാൾ പറഞ്ഞിട്ടാവണം അവരെന്നെ മുറിയുടെ ഒരു മൂലയിൽ കിടന്നിരുന്ന ഒരു പഴയ ബെഞ്ചിൽ കൊണ്ടിരുത്തി. പുറത്തുപോകുമ്പോൾ അവരിൽ പലരും എന്നെ വീണ്ടും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും തോന്നിയില്ല. വെറുതെയിരുന്നു നിസ്സംഗതയോടെ. ഇടയ്ക്കിടെ പലരും വന്നു പോയി. പുറത്തു ഇരുട്ട് നിറയുന്നുണ്ടായിരുന്നു.

        സ്റ്റേഷൻ മാസ്റ്റർ എന്ന ആ മനുഷ്യൻ എന്നോടൊന്നുമേ മിണ്ടിയില്ല. ഒരു കാപ്പി വേണമോ എന്നുപോലും ചോദിച്ചില്ല. 

        പതിയെ എന്റെ ശ്രദ്ധ ചുമരിൽ തൂങ്ങിയിരുന്ന ആ പഴഞ്ചൻ ഘടികാരത്തിലേക്കായി. മണിക്കൂറുകൾ തികക്കാൻ പാടുപെടുന്ന സൂചിയുടെ ചലനം മാത്രമായി എന്റെ കൌതുകം.

        രാത്രി ഏതാണ്ട് പത്തു മണി കഴിഞ്ഞു. ഒരാൾ മുറിയിലേക്ക് കയറി വന്നു: മേശപ്പുറത്തു രണ്ടു ഗ്ലാസ്‌ കാപ്പി വച്ച ശേഷം ഒന്നും മിണ്ടാതെ പുറത്തു പോയി. അൽപ്പനേരം കഴിഞ്ഞു സ്റ്റേഷൻ മാസ്റ്റർ ഒരു കപ്പു കാപ്പിയുമായി എന്റടുത്തു വന്നു.

        "ലെ..ലോ " ഞാൻ വാങ്ങി.

        പിന്നെ ഹിന്ദിയിലും പ്രയാസപ്പെട്ടു ഇടയ്ക്കിടെ ഇംഗ്ലീഷിലും എന്തൊക്കെയോ പറഞ്ഞു വച്ചു. രണ്ടിലെയും തെറ്റും ശരിയും എനിക്ക് മനസ്സിലാവില്ലല്ലോ.

        അവസാനം ടൈപ്പ് ചെയ്ത ഒരു കത്ത് എന്നെ ഏൽപ്പിച്ചു. രാത്രി രണ്ടു മണിക്ക് തെക്കോട്ടൊരു ട്രെയിൻ ഉണ്ട്; അതിൽ കയറുക. തന്ന കടലാസ്സ്‌ കളയാതെ സൂക്ഷിക്കുക. ആരെങ്കിലും ടിക്കറ്റ്‌ ചോദിച്ചാൽ കത്ത് കാണിക്കുക.

        ഇത്രയും പറഞ്ഞു മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ തിരിച്ചുപോയി സ്വന്തം കസേരയിൽ അഭയം പ്രാപിച്ചു.

        ഞാൻ ചായ കുടിക്കാൻ തുടങ്ങി. അകവും പുറവും ചൂട്. വിയർക്കാൻ തുടങ്ങുന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ഒരാശ്വാസം. ഒന്നും ഓർത്തെടുക്കേണ്ടി വന്നില്ല. എല്ലാം മനസ്സിൽ വന്നു നിറയുന്നു.

        "ങാ, അവൻ അടുത്താഴ്ച ഡെല്ലിക്കു പോവേല്ലേ. ഇവിടന്നൊന്നും വേറാരും ഇല്ല. അവൻ മാത്രം!."

        പരിചയക്കാരോടും അത്രയ്ക്ക് പരിചയമില്ലാത്തവരോടു പോലും അച്ഛൻ പറഞ്ഞു, പലപ്പോഴും അവസരം ഉണ്ടാക്കി തന്നെ. എല്ലാ പേർക്കും അഭിമാനം.

        കേരളത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴു പേരിൽ ഒരാളാവുക തരക്കേടില്ലാത്ത കാര്യമാണല്ലോ. പുതിയൊരു  പെട്ടി വാങ്ങി; വേണ്ടതും വേണ്ടാത്തതും ഒക്കെ വാരിയിട്ടു  നിറച്ചു. അമ്മയുടെ വക കുറച്ചു നാടൻ പലഹാരങ്ങളും. പുതിയ ഷർട്ട്‌, പാന്റ് ഒക്കെ. അന്ന് ഗൾഫിലൊക്കെ പോകുന്ന ആളുകളുടെ അതേ പത്രാസ്സിൽ തന്നെയായിരുന്നു ഞാനും.

        അങ്ങിനെ, ദേശീയ തലത്തിലുള്ള NCC ( നാഷണൽ കേഡറ്റ് കോർപ്സ്) ക്യാമ്പിൽ പങ്കെടുക്കാൻ ഡ ൽഹിക്ക് യാത്ര തിരിച്ചതായിരുന്നു ഞാൻ; ഒരു മെയ്‌ ആറിന്. രാവിലെ തന്നെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അച്ഛനോടൊപ്പം എത്തി. ട്രെയിൻ അന്നൊരത്ഭുതം തന്നെയായിരുന്നു. ആകെ ഞങ്ങൾ ട്രെയിനിൽ കയറിയിരുന്നത് കൊല്ലം പരവൂരിൽ അമ്മയുടെ വീട്ടിൽ
പോകാനായിരുന്നു. ആകെ ഒന്നര ണിക്കൂർ മാത്രമേ ട്രെയിനിൽ യാത്ര ഉണ്ടായിരുന്നുവെങ്കിൽ പോലും, വല്ലാത്ത ഒരുക്കങ്ങളായിരുന്നു ഓരോ യാത്രക്ക് പിന്നിലും. അപ്പോൾ ആലോചിക്കാമല്ലോ ഒറ്റക്കുള്ള ആദ്യയാത്ര. ദൂരയാത്ര നടത്തി വലിയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും, ഭാവനയിൽ കണ്ടും ഓർത്തെടുത്തും അച്ഛൻ കുറെ ഉപദേശങ്ങൾ തന്നു. ഒരിടത്തിരിക്കണം. ആവശ്യമില്ലാതെ എണീറ്റ്‌ നടക്കരുത്. വാതിലിനടുത്ത് നിൽക്കരുത്. കൈയൊന്നും വെറുതെ പുറത്തിടരുത് എന്നൊക്കെ. എല്ലാം മൂളിക്കേട്ടു. അടുത്തിരുന്നൊരു കുടുംബത്തിനെന്നെ പരിചയപ്പെടുത്തി. എന്നെ നോക്കിക്കോണം എന്ന് അച്ഛൻ വീണ്ടും വീണ്ടും പറഞ്ഞേൽപ്പിച്ചു.

        കുറെ കഴിഞ്ഞു നെയ്യാറ്റിൻകര എൻസിസി ഓഫീസിൽ നിന്നും ഒരു ഓഫീസർ ഞങ്ങളുടെ അടുത്തെത്തി സ്വയം പരിചയപ്പെടുത്തി. വണ്ടി എറണാകുളത്ത് എത്തുമ്പോഴേക്കും ബാക്കി ആറു പേരും കയറും; ഒപ്പം ഞങ്ങളുടെ കോർഡിനേറ്ററും. അയാൾ എന്നെ വന്നു കൂട്ടിക്കൊണ്ട് പോകും. പിന്നെ എല്ലാവരും ഒരുമിച്ചു ഡൽഹിക്ക്. എല്ലാ കാര്യങ്ങളും ആ ഓഫീസർ നോക്കിക്കോളും! സന്തോഷമായി. ട്രെയിൻ പോകാൻ സമയമാവുന്നു. അച്ഛനും ആ ഉദ്യോഗസ്ഥനും പുറത്തിറങ്ങി ജനാലക്കരുകിൽ വന്നുനിന്നു. സമയത്ത് തന്നെ ട്രെയിൻ സ്റ്റേഷൻ വിട്ടു. മെല്ലെ നീങ്ങിത്തുടങ്ങിയ വണ്ടിക്കൊപ്പം അച്ഛൻ കുറച്ചുനേരം നടന്നു. സന്തോഷമെങ്കിലും മുഖം ചെറുതായി മങ്ങുന്നതും കണ്ണുകൾ നിറയുന്നതും ഞാനറിഞ്ഞു.

        തീവണ്ടി തിരുവനന്തപുരത്തു നിന്നും ഓടിയകലുമ്പോൾ ഉള്ളിൽ ഒരു വിങ്ങലും അനാഥത്വവും അനുഭവപ്പെട്ടു. മുൻപ് അങ്ങിനെ വീടു വിട്ടു നിന്നിട്ടില്ല. കുറെ നേരം ട്രെയിനിനുള്ളിൽ മൂകതയായിരുന്നു. ചക്രങ്ങൾ പാളത്തിലുരസുന്ന ശബ്ദവും പാലം മാറുമ്പോഴുള്ള സീൽക്കാരങ്ങളും മാത്രം. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആളുകൾ ചെറുതായി സംസാരിച്ചു തുടങ്ങി. ഞാൻ മാത്രം വെറുതെ പുറത്തേക്കു നോക്കിയിരുന്നു. എറണാകുളം എത്തുന്നതും കാത്തിരിക്കുന്നതിനിടയിൽ ചെറുതായൊന്നു മയങ്ങി.

        "ചായ ചായ ചായേ..ചായ കാപ്പി ചായേ " കൂട്ടനിലവിളി പോലുള്ള ശബ്ദം കേട്ടു ഞാനുണർന്നു. എറണാകുളം സൌത്ത്!

        പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിയാൻ കുറച്ചു സമയമെടുത്തു. ആകാംക്ഷയോടെ ഞങ്ങളുടെ കോർഡിനേറ്ററെ കാത്തിരിക്കുമ്പോൾ അതാ പച്ചയും നീലയും കലർന്ന നിറമുള്ള കാക്കി പാന്റും ഷർട്ടും തൊപ്പിയും ധരിച്ചൊരാൾ ട്രെയിനിനുള്ളിൽ എന്റെ സീറ്റിനു സമീപം.
    
        ആശ്വാസം!

        സീറ്റ് നമ്പർ നോക്കി ഞാൻ അനിലാൽ തന്നെയെന്നുറപ്പുവരുത്തിയ ശേഷം അടുത്തു വന്നു കൈ തന്നു. എന്നെ കൂട്ടി കൊണ്ടുപോകാനാണ്‌ അയാളെത്തിയതെന്നു കരുതിയ എനിക്ക് തെറ്റി.കുറച്ചു നേരം, എന്തൊക്കെയോ കുശലാന്വേഷണം നടത്തിയശേഷം അയാൾ പറഞ്ഞു: 

        "കുഴപ്പമില്ലേൽ ഇവിടിരുന്നോ... ടിക്കറ്റൊക്കെ ഞാൻ ശരിയാക്കിക്കോളാം"

        നിരാശനായെങ്കിലും ഒന്നും മിണ്ടിയില്ല.

        "ഞാൻ ഇടയ്ക്കു വന്നു കണ്ടോളാം," എന്നും പറഞ്ഞു അയാൾ തിരിച്ചു പോയി.

        എനിക്ക് വല്ലാത്ത സങ്കടം തോന്നി; ഒറ്റപ്പെട്ടപോലെയും.

        ഒന്നും കഴിച്ചില്ല. പോക്കറ്റിൽ അച്ഛൻ തന്ന നൂറിന്റെ ഒരു നോട്ടും കുറെ ചില്ലറയും ഉണ്ടായിരുന്നെങ്കിലും, കഴിക്കാൻ തോന്നിയില്ല.. ഇടയ്ക്കു ടിക്കറ്റ്‌ പരിശോധിക്കാൻ ഒരാൾ എത്തിയെങ്കിലും എന്നോടൊന്നും ചോദിച്ചില്ല. ഒരു പക്ഷേ, എന്റെ ഓഫീസർ എല്ലാം ശരിയാക്കിയിരിക്കണം; ഞാനോർത്തു.

        രാത്രി, എന്റെ സീറ്റിലെ മറ്റു രണ്ടുപേർക്കും കിടക്കണമെന്നായപ്പോൾ ഞാനും കിടക്കാൻ തീരുമാനിച്ചു. കുറെ കഴിഞ്ഞാരോ ലൈറ്റ് ഓഫ്‌ ചെയ്തു. ഉള്ളിൽ ഒരു നീല വെളിച്ചം മാത്രം. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.ഉറക്കം വരുന്നേയില്ല. പിന്നെ, കമഴ്ന്നു കിടന്ന് തീവണ്ടിച്ചക്രങ്ങളുടെ താളത്തിനു ചെവിയോർത്തു. വണ്ടി അപ്പോഴും ഓടിക്കൊണ്ടിരുന്നു. തനിക്കായി നിശ്ചയിച്ച പാളങ്ങളിളുടെ.

        പുലർച്ചെ എപ്പോഴോ ചെറുതായൊന്നു മയങ്ങി. ഉണർന്നപ്പോൾ മണി എട്ടു കഴിഞ്ഞിരുന്നു. എന്റെ സീറ്റിലെ രണ്ടുപേരും എണീറ്റ്‌ എതിരെയുള്ള സീറ്റിൽ അഡ്ജസ്റ്റ് ചെയ്ത് ഇരിക്കുകയാണ്. താഴത്തെ ബർത്തിൽ കിടക്കുന്ന ഞാൻ എണീറ്റാലേ അവർക്കിരിക്കാനാവൂ. അവരുടെ അതൃപ്തി മനസ്സിലായിരുന്നെങ്കിലും ഒരു ക്ഷമ പറയാനൊന്നും അന്നറിയില്ലായിരുന്നു.

        ജാള്യത്തോടെ ഞാനെണീറ്റിരുന്നു.

        പല്ലു തേക്കാനൊന്നും പോയില്ല. പരിചയമില്ലാത്ത സ്ഥലത്ത് ഒഴിവാക്കാനാവുന്നതൊക്കെ ഒഴിവാക്കണം. എന്നാൽ ചിലത് അങ്ങിനെ പറ്റില്ലല്ലോ, കക്കൂസ്സിൽ പോണം, പോയേ പറ്റൂ... ട്രെയിൻ ലാറ്റ്രിനുകൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും പോയിട്ടില്ല. പോകേണ്ടി വന്നിട്ടില്ല. അകത്തു കയറിയിരുന്നു, വശത്തെ ഭിത്തിയിൽ ഉറപ്പിച്ച പിടിയിൽ മുറുകെപ്പിടിച്ചിരുന്നു. ദൈവമേ... ട്രെയിൻ ആടിയാടി എന്നെ അറപ്പിച്ചുകൊണ്ടേയിരുന്നു. ഒരു വിധം കഴിച്ചു കൂട്ടി എണീറ്റ്‌ പുറത്തിറങ്ങിയപ്പോൾ, സഹയാത്രികരെ ഓർത്ത് ഞാൻ സഹതപിച്ചു.

        അപരിചിതമായ പരുക്കൻ ഭുമിയിലുടെ തീവണ്ടി കുതിച്ചു പായുകയാണ്. ചൂടും കൂടി വരുന്നു.

        ഇടക്കാരോ പറയുന്ന കേട്ടു: ട്രെയിനിൽ വെള്ളമില്ല. ഞാൻ കാര്യമായെടുത്തില്ല. ഉച്ചയായതോടെ വല്ലാതെ ദാഹിച്ചു തുടങ്ങിയിരുന്നു.

        ട്രെയിനിൽ ഊണ് സമയമായി. അവർ കൊണ്ടുവന്ന ഊണ് വാങ്ങി. അച്ഛൻ തന്ന നൂറുരൂപ നോട്ട് പോക്കറ്റിൽ നിന്നും എടുത്തു കൊടുത്തു. ചില്ലറയില്ലാത്ത കാരണം, ബാക്കി പിന്നെ തരാമെന്ന് പറഞ്ഞ് അയാൾ പോയി. ചോറ് കഴിച്ചു. രുചി തോന്നിയില്ല. ഒരുപക്ഷേ, നമ്മുടെ അരിയല്ലാത്ത കൊണ്ടാവും, എന്നാലും കഴിച്ചു. കൂടെ ഒരു പ്ലാസ്റ്റിക്‌ കൂടിൽ ഇത്തിരി വെള്ളവും.

        ചിലർ ഉച്ച മയക്കത്തിലാണ്. എതിരെ ഇരിക്കുന്നവർ അവരവരുടെ ബർത്തുകൾ ശരിയാക്കി കിടന്നു കഴിഞ്ഞു. ഞാൻ അങ്ങിനെ ചുമ്മാതിരുന്നു. തുറസ്സായ സ്ഥലങ്ങളാണധികവും. ഈ വേനൽ ചൂട് കടുപ്പം തന്നെ. വല്ലാതെ ദാഹിക്കുന്നു. അടുത്തിരുന്നവർ നേരത്തേ തന്നെ ചെറിയ പ്ലാസ്റ്റിക്‌ കുപ്പികളിൽ വെള്ളം ശേഖരിച്ചുവച്ചിരിക്കുന്നു. യാത്രചെയ്തു ശീലിച്ചവർ . പരിചയ സമ്പന്നർ!

        വൈകുന്നേരം ആറു മണിയോടെയാണ് ഈ സ്റ്റേഷനിൽ വണ്ടി നിന്നത്. ക്രോസിംഗ് ആണെന്നും കുറച്ചു താമസമുണ്ടാവുമെന്നും ചിലർ പറയുന്നുണ്ടായിരുന്നു. കുറേനേരം മടിച്ചിരുന്നെങ്കിലും നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പുറത്തിറങ്ങിയത്. കുറച്ചു വെള്ളം വേണം.

        ഒടുവിൽ വെള്ളം കിട്ടി, എന്നാൽ ട്രെയിൻ നഷ്ടപ്പെട്ടു!.

        രാവിലെ രണ്ടര മണിയോടെ തെക്കോട്ടുള്ള വണ്ടി വരുന്നതായി വിളംബരം ഉണ്ടായി. ഹോളിഡേ എക്സ്പ്രസ് എന്നോ മറ്റോ ആയിരുന്നു ആ ട്രെയിനിന്റെ പേര്. സ്റ്റേഷൻ മാസ്റ്റർ എന്നോട് റെഡിയാവാൻ പറഞ്ഞു. എന്ത് റെഡിയാവാൻ! വണ്ടി എത്താറായപ്പോൾ എന്നെയും കൂട്ടി അയാൾ ഏറ്റവും അവസാനത്തെ ബോഗി ലക്ഷ്യമാക്കി നടന്നു. ഗാർഡ് ഒരു പച്ചക്കൊടിയും ചുവന്ന കൊടിയും കൈയ്യിൽ ഒതുക്കിപ്പിടിച്ച് പുറത്തേക്കു വന്നു. കടിച്ചാൽ പൊട്ടാത്ത കുറെ ഹിന്ദി പരസ്പരം കൈമാറിയ ശേഷം, എന്നോട് അകത്തേക്ക് കേറിക്കൊള്ളാൻ പറഞ്ഞു.ഗാർഡ് കാബിനിൽ വേണ്ടത്ര വെട്ടമൊന്നുമില്ല.

        വണ്ടി പതിയെ നീങ്ങിത്തുടങ്ങി. ചൂളം വിളിക്കാതെ, നിശബ്ദമായി.

        അയാൾ കുറെക്കഴിഞ്ഞ് എന്റെയടുത്തെത്തി. "തു കിധർ കാ ഹെ .." എന്നോ മറ്റോ ചോദിച്ചു. കേരളം കേരളം എന്ന് മാത്രം ഞാൻ മറുപടി പറഞ്ഞു. എന്തോ ആലോചിച്ച ശേഷം കൂടെ ചെല്ലാൻ ആംഗ്യം കാണിച്ചു. ആ മനുഷ്യന്റെ കൂടെ ഒരു കമ്പാർട്ടുമെന്റിൽ നിന്നും മറ്റൊന്നിലേക്കു നടക്കുമ്പോഴാണ് അവയുടെ പരസ്പരം കൈകോർത്തുളള യാത്ര ആദ്യമായി മനസ്സിലാവുന്നത്. ഒരെണ്ണത്തിലെത്തിയപ്പോൾ, സഞ്ചരിക്കുന്ന ഒരടുക്കള പോലെ തോന്നിയെനിക്ക്. കുറേപ്പേർ രാവിലത്തെക്കുളള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. പല ഘട്ടങ്ങളിലായി അത് തയ്യാറാക്കപ്പെടുന്നു.

        എന്നെ ഒരിടത്ത് നിറുത്തിയിട്ടു ഗാർഡ് അവിടുണ്ടായിരുന്ന ഒരാളോട് എന്തോ ചോദിച്ചു. അയാൾ പോയി മറ്റൊരാളെയും കൂട്ടി തിരിച്ചു വന്നു. ഗാർഡ്, അയാളുടെ തോളിൽത്തട്ടി ചിരിച്ചു കൊണ്ടെന്തോ പറയുന്നു. അവർ ചിരിക്കുന്നു, എന്നിട്ട് ഗൗരവമുള്ള എന്തോ കാര്യം രഹസ്യം പോലെ വന്നയാളോട് പറയുന്നു. രണ്ടു പേരും ഒരുമിച്ചു എന്റെ അടുത്തേക്ക്.

        വന്നയാൾ എന്നെ കണ്ടയുടനെ ചോദിച്ചു, പച്ച മലയാളത്തിൽ.

        " എന്താ പേര്?"
        പെട്ടെന്നുണ്ടായ അമ്പരപ്പ് മാറ്റി മറുപടി പറയും മുൻപ് അടുത്തത്.
        
        "നാട്ടിലെവിടെയാ?"

        "നെയ്യാറ്റിങ്കര, പേര് അനിലാൽ"

        വീണ്ടും അവർ തമ്മിൽ കുറച്ചു നേരം കുടി സംസാരിച്ചു. ഒടുവിൽ ഗാർഡ് യാത്ര പറഞ്ഞു തിരിച്ചു പോയി.

        "എന്റെ പേര് ജോണെന്നാണ്. നാട്ടില് കോട്ടയത്താ "

        ഹോ! സമാധാനമായി.

        ഞാൻ ചിരിച്ചു. അയാൾ എന്റെ ചുമലിൽ കൈ വച്ചുകൊണ്ട് ചോദിച്ചു ,
        
        "എന്തെങ്കിലും കഴിച്ചോ...വിശപ്പുണ്ടോ .?"

        എന്തോ വല്ലാത്ത സങ്കടമാണപ്പോൾ തോന്നിയത്. വന്നു തടഞ്ഞ കരച്ചിൽ മൂക്കിലും കണ്ണുകളിലും വല്ലാത്തൊരു എരിച്ചിലായി അവസാനിച്ചു . വീട് വിട്ടശേഷം ആരും ഒന്നും തിരക്കിയിരുന്നില്ല. അമ്മയെ ഓർത്തു പോയി. മുഖം കണ്ടാൽ അമ്മക്കറിയാം, "എന്തെങ്കിലും എടുക്കട്ടെടാ?" അമ്മ ചോദിക്കും.

        ഞാൻ ആ ചേട്ടന്റെ മുഖത്ത് നോക്കി. പിന്നെ പറഞ്ഞു.

        " വിശക്കുന്നു."

        തൊട്ടപ്പുറത്ത് കണ്ട ബെഞ്ച് കാണിച്ചു പറഞ്ഞു
        
        "അവിടിരുന്നോ. എന്തേലും ഉണ്ടോന്നു നോക്കട്ടെ." 

        സ്റ്റീൽ പ്ലേറ്റിൽ ഒരു കുന്നോളം ചോറും അതിനു പുറത്ത് കുറെ സാമ്പാറുമായി തിരിച്ചു വന്നു.

        "വേറൊന്നും കാണുന്നില്ല. ഇത് കഴിച്ചോ. ഞാൻ വെള്ളം കൊണ്ട് തരാം."

        വേറൊന്നും വേണ്ട. മനസ്സുപറഞ്ഞു. ആർത്തിയോടെ ആ ചോറ് മുഴുവനും കഴിച്ചു തീർത്തു. കിട്ടിയ വെള്ളം മുഴുവൻ കുടിച്ചു. കൈ കഴുകി തിരിച്ചെത്തിയപ്പോൾ ആ ചേട്ടൻ പറഞ്ഞു.

        "ഞാൻ ഒരിടത്ത് കൊണ്ടിരുത്താം. അവിടിരുന്നു ഉറങ്ങിക്കോ."

        ഒന്നും മിണ്ടാതെ ഞാൻ പുറകെ നടന്നു. ഒഴിഞ്ഞൊരു കമ്പാർട്ടുമെന്റിൽ എന്നെ കൊണ്ടിരുത്തിയിട്ടു പറഞ്ഞു:
"നാളെ എപ്പോഴെങ്കിലും ഞാൻ വരാം. കേട്ടോ."

        ഞാൻ തലയാട്ടി, നന്ദിയോടെ.

        ഉറക്കം വരുന്നില്ല. വെറുതെ ചാരിയിരുന്നു. ജനാലകളുടെ ഷട്ടറുകൾ താഴ്ത്തിയിരുന്നു. ഉള്ളിൽ അരണ്ട വെളിച്ചം മാത്രം.

        ഇപ്പോൾ ദേഹമൊക്കെ വേദനിക്കുന്നതായി തോന്നുന്നു. കൈമുട്ടുകളും കാലുകളും നീറുന്നു. നോക്കിയപ്പോൾ വീഴ്ചയുടെ ബാക്കിയായി ചോരപ്പാടുകൾ ഉടുപ്പിലും പാന്റിലും!. 

        വണ്ടി വളരെ വേഗത്തിൽ പായുകയാണ്.

        കുറെ കഴിഞ്ഞപ്പോൾ ഒരാൾ, ഞാനിരിക്കുന്നിടത്തേക്ക് അറച്ചറച്ചു സംശയത്തോടെ നടന്നു വരുന്നു. പാന്റും ഷർട്ടും വേഷം; കാണാൻ മാന്യനും സുന്ദരനും. അയാൾ എന്നെ കണ്ടതും അവിടെ നിന്നു; തുറിച്ചു നോക്കി. അൽപ്പ സമയം കഴിഞ്ഞ് എനിക്കെതിർവശത്തായി ഇരുപ്പുറപ്പിച്ചു. ഇടയ്ക്കിടെ എന്നെ നോക്കുന്നുമുണ്ടായിരുന്നു. ഒടുവിൽ ഹിന്ദിയിൽ ചിലതൊക്കെ ചോദിക്കാൻ തുടങ്ങി, എന്താ എവിടെയാ എന്നൊക്കെ. മറുപടികളിൽ ചിലയിടത്തൊക്കെ മലയാളം കേറി വന്നത് കേട്ടിട്ടാവണം, അദ്ദേഹം ചോദിച്ചു: 
    
        " മലയാളിയാ..അല്ലേ?"

        "ഉം" ഞാൻ ഒന്ന് മൂളി

        ഞങ്ങൾ രണ്ടുപേരും ഉറങ്ങിയില്ല. ഒറ്റയ്ക്ക് ആ കമ്പാർട്ടുമെന്റിൽ ഇരുന്നത് ഒട്ടും സുരക്ഷിതമായിരുന്നില്ല എന്നാണ് അദ്ദേഹം ആദ്യം തന്നെ പറഞ്ഞത്.

        അതുകേട്ടപ്പോഴാണ് ഒറ്റക്കാണെന്നും, അടുത്തു മറ്റാരുമില്ലെന്നതും ഞാൻ തിരിച്ചറിയുന്നത്‌. വണ്ടി കാടിനുള്ളിലുടെയാണ് പോകുന്നതെന്നും രണ്ടാഴ്ച മുൻപാണ് ഇതുപോലൊരു സ്ഥലത്ത് വച്ചു ഒരു സ്കൂൾ അധ്യാപകനെ കൊള്ളക്കാർ ട്രെയിനിൽ കയറി ആക്രമിച്ചതും കവർച്ച നടത്തിയതും എന്നുമൊക്കെ പറഞ്ഞു കേട്ടപ്പോൾ പേടി തോന്നി.
    
        അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
        
        "ഞാൻ കാപ്പിൽ വിമൽകുമാർ, കാഥികനാണ്. ട്രൂപ്പുമൊത്തു ഡൽഹിയിൽ ഒരു പ്രോഗ്രാം കഴിഞ്ഞു വരുകയാണ്. ബാക്കിയെല്ലാപേരും മറ്റൊരു കമ്പാർട്ടുമെന്റിലാണ്. രാത്രി കിടക്കാൻ ബർത്ത് അന്വേഷിച്ചു നടന്നതാണ്"

        കാപ്പിൽ എന്ന സ്ഥലം അമ്മയുടെ വീടായ പരവൂരിനടുത്താണ്. ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്നും, വീട്ടിൽ കൊണ്ടാക്കാമെന്നും അദ്ദേഹം ഉറപ്പുതന്നു.

        എനിക്ക് വല്ലാത്ത സന്തോഷമായി.

        പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ രണ്ടു പേരും ബാക്കിയുള്ളവർ ഇരിക്കുന്ന കമ്പാർട്ടുമെന്റിലേക്കു പോയി. അതുകൊണ്ട് തലേന്ന് കണ്ട ജോൺ എന്ന ചേട്ടനെ പിന്നെ കാണാൻ കഴിഞ്ഞില്ല.

        ആ ദിവസം പകൽ മുഴുവൻ നല്ല രസ്സമായിരുന്നു. ഒരു കൂട്ടം തമാശക്കാരായ ആർട്ടിസ്റ്റുകൾ. തബലിസ്റ്റ്, ഹാർമോണിയം വായിക്കുന്നയാൾ,  തുടങ്ങി നാലു പേർ. അവർ തമാശ പറഞ്ഞും പാട്ടുപാടിയും സമയം പോയതറിഞ്ഞില്ല.

        ഇടയ്ക്കു ഒരു ടിക്കറ്റ് പരിശോധകൻ (ടി .ടി )വന്നു. എന്റെ ടിക്കറ്റ്‌ ചോദിച്ചപ്പോൾ, ഞാൻ സ്റ്റേഷൻ മാസ്റ്റർ നല്കിയ കടലാസ്സ്‌ കാണിച്ചു. അയാൾ അത് വാങ്ങി വായിച്ചു. അടിമുടി എന്നെ നോക്കിയശേഷം ഒന്നും മിണ്ടാതെ നടന്നുപോയി; കൂടെ കടലാസും കൊണ്ടു പോയി.

        പിന്നെയും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ മറ്റൊരു ടി ടി എത്തി. ഇപ്രാവശ്യം എന്റെ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ, കാഥികൻ അങ്കിൾ ഇടപെട്ടു. അദ്ദേഹം എന്റെ കഥ വിവരിച്ചു കൊടുത്തു; ഹിന്ദിയിൽ. എന്നിട്ടും ടി.ടി മനസ്സില്ലാമനസ്സോടെ അവിടെ തന്നെ നിന്നു. ഒടുവിൽ അദ്ദേഹം കൈയ്യിലുണ്ടായിരുന്ന നല്ലൊരു പേന ടി ടിക്ക് നല്കി. അയാൾ അതും കൊണ്ട് സ്ഥലം വിട്ടു. ഞങ്ങളുടെ സംഘത്തിലുള്ളവർ തെലുങ്കന്മാരെ മലയാളത്തിൽ കുറെ ചീത്ത വിളിച്ചു സമാധാനിച്ചു.

        പിറ്റേന്ന് രാവിലെ ആറു മണിയോടു കൂടി ട്രെയിൻ മദ്രാസ്സിൽ എത്തി. മദ്രാസ്‌ ആദ്യമായി കാണുകയാണ്. അതുവരെ കണ്ടതിലേക്കും വച്ചു ഏറ്റവും വലിയ സ്റ്റേഷൻ!

        ഞങ്ങളിറങ്ങി. എ.സി യാത്രക്കാരുടെ വിശ്രമസ്ഥലത്തു പോയി പല്ലുതേപ്പും കുളിയും നടത്തി. അതിനും വിമൽ കുമാർ അങ്കിൾ അവിടെ നിന്നിരുന്നയാളിനു ചെറിയ കൈക്കൂലി കൊടുത്തു. അദ്ദേഹത്തിന് ട്രെയിൻ യാത്രകൾ സുപരിചിതമാണെന്നും യാത്രയുടെ തന്ത്രങ്ങൾ നന്നായി അറിയുമെന്നും ഇങ്ങിനെ ചില അനുഭവങ്ങളിലുടെ എനിക്ക് മനസ്സിലായി.
    
        ഞങ്ങൾ പെട്ടികൾ എല്ലാം ക്ലോക്ക് റൂമിൽ കൊണ്ടു പോയി വച്ചു. ഞങ്ങളെന്നു പറഞ്ഞെങ്കിലും എനിക്ക് ലഗ്ഗേജ് ഉണ്ടായിരുന്നില്ല. ഞാൻ കൊണ്ടുപോയ പെട്ടി ആദ്യത്തെ ട്രെയിനിൽ നഷ്ടപ്പെട്ടിരുന്നല്ലോ. വൈകുന്നേരം ആറു മണിക്കാണ് ട്രിവാൻഡ്രം മെയിൽ. പകൽ മുഴുവൻ സിറ്റി കണ്ടു നടക്കാൻ അവർ തീരുമാനിച്ചു. അവരുടെ തീരുമാനങ്ങളെല്ലാം എനിക്കു സമ്മതമായിരുന്നു.

        രസകരമായിരുന്നു അവരോടൊപ്പമുള്ള സ്ഥലം കാണൽ. കുറെ നേരം തെരുവുകളിൽ കറങ്ങി നടന്നു കാഴ്ചകൾ കണ്ടു. പിന്നെ, മൂർ മാർക്കറ്റ്‌ കാണുവാൻ പോയി. അന്നത്തെ വഴിവാണിഭക്കാർക്കായി നിർമിക്കപ്പെട്ട ഈ മാർക്കറ്റ്‌ പിൽക്കാലത്ത്, അതായത് 1985-ൽ പൂർണമായും കത്തി നശിച്ച ശേഷം ഈ സ്ഥലത്ത് പുതിയ ചെന്നൈ സബർബൻ റെയിൽവേ ടെർമിനസ് നിർമിക്കപ്പെട്ടു.

        ഇവിടെ എല്ലാ സംഗതികളും കിട്ടുമായിരുന്നെങ്കിലും, വളരെ ദുർല്ലഭമായി മാത്രം കിട്ടുന്ന പുരാതനവും കലാമൂല്യമുള്ളതുമായ വസ്തുക്കൾ വിലപേശി വാങ്ങാവുന്ന ഒരു സ്ഥലം കൂടിയായിരുന്നു. ഞങ്ങൾ വെറുതെ അവിടമൊക്കെ കണ്ടു നടന്നു..

        പുറത്തിറങ്ങാൻ നേരമാണ് ഒരു സാധനം ശ്രദ്ധയിൽപ്പെട്ടത്. വല്ലാത്ത കൗതുകം തോന്നി. മഞ്ഞ സ്ക്രീൻ ഉള്ള ഒരു സ്ലേറ്റ്‌! അതിൽ പച്ചമഷിയുള്ള പേന കൊണ്ടെഴുതാം. സ്ക്രീനിനു പിന്നിൽ കുറുകെ ഓടിക്കാവുന്ന ഒരു വടിയുണ്ട്. സ്ലേറ്റു നിറയുമ്പോൾ അതിങ്ങിനെ മുകളിൽ നിന്നും താഴേക്കു നീക്കുമ്പോൾ എഴുതിയ അക്ഷരങ്ങൾ മായുന്നു. ഞാൻ അത് നോക്കി നിന്നു, ഒട്ടൊരു അത്ഭുതത്തോടെ. ഒന്നും പറയാതെ അങ്കിൾ അതെനിക്ക് വാങ്ങിത്തന്നു.
    
        കുറച്ചു മാസങ്ങൾക്കു ശേഷമാണ്, അന്ന് ആ സ്ലേറ്റ് വാങ്ങിയത്, അന്നത്തെ യാത്ര എന്നിലുണ്ടാക്കിയ മാനസികപ്രശ്നങ്ങളുടെ തുടക്കമായിരുന്നു എന്നു മനസ്സിലായത്. അല്ലെങ്കിൽ ഒരിക്കലും എട്ടാം ക്ലാസ്സ് കഴിഞ്ഞു നില്ക്കുന്ന ഒരു കുട്ടിക്ക് കൗതുകം തോന്നുന്ന ഒന്നായിരുന്നില്ല അത്.

        വൈകുന്നേരമായപ്പോൾ, രാത്രി കഴിക്കാൻ മസാല ദോശ തുടങ്ങിയ പലതും വാങ്ങി പ്ലാസ്റ്റിക്ക് കവറുകളിലാക്കി, ഞങ്ങൾ സ്റ്റേഷനിലേക്കു തിരിച്ചു. ക്ലോക്ക് റൂമിൽ നിന്നും പെട്ടികൾ തിരിച്ചു വാങ്ങി. പ്ലാറ്റുഫോമിൽ എത്തിയപ്പോൾ അവിചാരിതമായി ഒരു തടസ്സം.

        ഇന്നും എന്താണ് കാര്യമെന്ന് വ്യക്തമായി എനിക്കോർമ്മയില്ല. പ്ലാറ്റ്ഫോമിൽ മുഴുവൻ മലയാളികൾ. പലരും പരിഭ്രാന്തിയിലാണ്. ചിലർ അമർഷത്തോടെ മുറുമുറുക്കുന്നുണ്ട് . അങ്കിൾ ആളുകൾ കൂടിയിരുന്ന ഭാഗത്തേക്ക്‌ പോയി. ഞങ്ങൾ കുറച്ചു ദൂരെ കാത്തു നിന്നു.

        പിന്നെ അവിടെ കണ്ടത്, വിമൽ കുമാർ എന്ന കാഥികൻ ഒരു സമര നേതാവായി മാറുന്നതാണ്. അദ്ദേഹം ആളുകളോട് ഉച്ചത്തിൽ, ആവേശത്തിൽ സംസാരിച്ചു. അവരെ സംഘടിപ്പിച്ചു ട്രിവാൻഡ്രം മെയിൽ വണ്ടിയുടെ എഞ്ചിനു മുന്നിൽ പാളത്തിൽ കുത്തിയിരുന്നു. മുദ്രാവാക്യം വിളിച്ചു. ഒരു കമ്പാർട്ടുമെന്റ് കൂടിയില്ലാതെ ട്രെയിൻ വിടില്ലയെന്നുറക്കെ വിളിച്ചു പറഞ്ഞു.

        റെയിൽവേ പോലീസെത്തി ആൾക്കാരെ പിന്തിരിപ്പിക്കാനും, മാറ്റാനും ഒരു ശ്രമം നടത്തി. പോലീസും യാത്രക്കാരും തമ്മിൽ ഉന്തും തള്ളുമായി. ഞാൻ പേടിച്ചൊരിടത്ത് നില്ക്കുകയാണ്.

        പെട്ടെന്നാണതു കണ്ടത്. അദ്ദേഹത്തെ രണ്ടു പോലീസുകാർ പിടിച്ചെണീപ്പിക്കുന്നു. അവർ തമ്മിൽ ചെറുതല്ലാത്ത ബലപ്രയോഗം നടക്കുന്നു.

        കുറെ നേരത്തെ സംഘർഷത്തിനു ശേഷം ഒരു കോളാമ്പിയിലുടെ അറിയിപ്പ്.

        "ഒരു കമ്പാർട്ടുമെന്റ് കൂടി അനുവദിച്ചിരിക്കുന്നു. യാത്രക്കാർ പാളത്തിൽ നിന്ന് മാറുക."

        ആളുകൾ ഹർഷാരവത്തോടെ പ്ലാറ്റ്ഫോമിലേക്കു കയറി.

        പിന്നിൽ, ദൂരെ നിന്നും പുതിയ കമ്പാർട്ടുമെന്റ് വരുന്നതിന്റെ പ്രകാശം കണ്ടു.

        അങ്കിളെത്തി. ഞങ്ങളെയും കൂട്ടി ട്രെയിനിന്റെ പുറകിലേക്ക്, പുതുതായി കിട്ടിയ ബോഗി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

        ആളുകൾ എങ്ങിനെയും ഉള്ളിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്. ഞാൻ അങ്കിളിന്റെ തൊട്ടു പിറകിലുണ്ട്. മസാല ദോശകൾ നിറച്ച കവറുകൾ എന്റെ കൈയിലാണ്. തിരക്കിനിടയിൽ അത് നഷ്ട്ടപ്പെടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളിലെത്തിയശേഷം ഞങ്ങൾ ഒരു കാബിനുള്ളിൽ കയറിപ്പറ്റി. വാതിൽ അകത്തുനിന്നും അടച്ചു. എന്തോ അപകടം മണത്തിട്ടാവണം അങ്കിൾ എന്നോട് പറഞ്ഞു:

        "എന്തു വന്നാലും എന്റെ കൂടെയുണ്ടാവണം. വിട്ടു പോവരുത്," ഞാൻ തലയാട്ടി.

        ട്രെയിൻ നിരങ്ങി നീങ്ങി തുടങ്ങി..

        ആരും ഒന്നും മിണ്ടിയില്ല. പത്തിരുപതു മിനിട്ട് കഴിഞ്ഞു കാണും, ഞങ്ങൾ പൊതികൾ അഴിച്ചു മസാല ദോശ കഴിക്കാൻ തുടങ്ങി. പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്. അങ്കിൾ പറഞ്ഞു "തുറക്കണ്ട"

        ആദ്യം പതിയെ തുടങ്ങിയ മുട്ട്, പിന്നെ കുറേപ്പേർ ചേർന്നുള്ള ചവിട്ടും തമിഴിലെ ചീത്ത വിളിയുമായി പരിണമിച്ചു. നിരന്തരമായ ബഹളത്തിനിടയിൽ പെട്ടെന്ന് അങ്കിൾ എണീറ്റ്‌ കാബിൻ വാതിൽ തുറന്നു.

        കാബിനുള്ളിൽ പിന്നെ നടന്നത് ദാരുണമായ മർദ്ദനമായിരുന്നു!

        മൂന്നു നാല് തമിഴ് പോലീസുകാർ കാബിനുള്ളിൽ തള്ളിക്കയറി, ഉളളിലുണ്ടായിരുന്നവരെ തല്ലാനും ചവിട്ടാനും തുടങ്ങി. ഇടയ്ക്കിടെ ഉച്ചത്തിൽ തെറിയും പറയുന്നുണ്ട് . കഴിച്ചുകൊണ്ടിരുന്നതെല്ലാം പലയിടത്തുമായി ചിതറി വീണു. കാബിനിൽ അടിയും ഇടിയും കിട്ടാതിരുന്നത്, തബലയും ഹാർമോണിയവും പോലുള്ള വാദ്യോപകരണങ്ങൾക്കായിരുന്നു. കാരണം അവ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു!

        എനിക്ക് വല്ലാത്ത ഭയം തോന്നി .

        പതിയെ കാബിനു പുറത്തേക്ക് ഊർന്നിറങ്ങിയ ഞാൻ ഓടിപ്പോയി. അവിടെ പിന്നെ എന്തു നടന്നുവെന്ന് എനിക്കറിയില്ല!

        അടുത്ത സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു കമ്പാർട്ടുമെന്റിൽ കയറി. അതാണ് സുരക്ഷിതമെന്ന് തോന്നി. അവിടെ വാതിലിനരുകിൽ ഇരുന്നു നേരം വെളുപ്പിച്ചു. ഒരു സ്റ്റേഷനിൽ എത്താറായപ്പോഴേക്കും എവിടെനിന്നോ അവിടെയെത്തിയ ടി ടി എന്നെ കണ്ടു. എന്തൊക്കെ പറഞ്ഞിട്ടും കരഞ്ഞിട്ടും അയാൾ ഒട്ടും ദയ കാണിച്ചില്ല!

        അല്ലെങ്കിൽ തന്നെ അയാളെന്തിനു എന്നോട് ദയ കാണിക്കണം?

        ടിക്കറ്റ്‌ ഇല്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങുക. ഞാൻ എന്തു പറഞ്ഞിട്ടും അയാൾ തമിഴിൽ ആവർത്തിച്ചുകൊണ്ടിരുന്നു.

        അടുത്ത സ്റ്റേഷനിൽ ഞാൻ ഇറങ്ങി.

        ഏതായിരുന്നു ആ സ്റ്റേഷൻ? കോയമ്പത്തൂർ? ഓർമയില്ല!

        ആരോടും ഒന്നും ചോദിച്ചില്ല. വെറുതെ കറങ്ങി നടന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മറ്റൊരു ട്രെയിൻ അതേ പ്ലാറ്റ്ഫോമിൽ എത്തി. 'ബാംഗ്ലൂർ മെയിൽ', എന്ന് കമ്പാർട്ടുമെന്റിനു പുറത്ത്, മുകളിൽ നടുവിലായി എഴുതി വച്ചിരിക്കുന്നു. ട്രെയിനിനടുത്ത് ചെന്ന് അകത്തിരുന്ന ഒരു യാത്രക്കാരനോട് ചോദിച്ചു:

        "ട്രിവാണ്ട്രം?" അയാൾ അതെയെന്നു തലയാട്ടി. പിന്നെ ഒന്നുമാലോചിച്ചില്ല. ഉള്ളിൽ കയറി. വണ്ടി പുറപ്പെട്ടു.

        പിന്നെ എന്നെ ഒരു ടി ടി യും പിടിച്ചില്ല. എവിടന്നോ വല്ലാത്ത ധൈര്യം കിട്ടിയ പോലെ. അനുഭവങ്ങൾ അതിജീവനത്തിനു പാഠങ്ങളാവുന്നു!!

        കൂടുതലും വാതിലിനടുത്ത്, ലാട്രിനിലേക്കു പോകുന്ന ഇടുങ്ങിയ ചെറിയ സ്ഥലത്താണ് ഞാൻ നിന്നിരുന്നത്. അവിടം വളരെ സുരക്ഷിതവും സ്വാതന്ത്ര്യം നല്കുന്നതുമായി എനിക്ക് തോന്നി. മുൻകൂട്ടി റിസർവേഷൻ ചെയ്തവർ ഇരുന്നിരുന്ന ഭാഗത്തേക്ക് പോകാൻ എനിക്ക് ധൈര്യമുണ്ടായില്ല. തൊട്ടു മുന്നിലെ വാഷ്‌ബേസിനു മുകളിലെ കണ്ണാടിയിൽ ഞാൻ കണ്ട എന്റെ രൂപമായിരുന്നു അതിനു പ്രധാന കാരണം. മുഷിഞ്ഞ മുഖം, യാത്ര തിരിക്കുമ്പോൾ ഇട്ടിരുന്ന ഷർട്ടും പാന്റും. അവയിൽ ചോരയുണങ്ങിയ പാടുകൾ. ഭിക്ഷക്കാർ , വികലാംഗർ , ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്നവർ. ഞാനും അവരിലൊരാളായി!

        കേരള അതിർത്തി കഴിഞ്ഞപ്പോൾ വല്ലാത്ത ശാന്തത അനുഭവപ്പെട്ടു..

        ട്രെയിൻ കൂടുതൽ സ്റ്റേഷനുകളിൽ നിറുത്താൻ തുടങ്ങി. ഓഫീസു വിട്ടു പോകുന്നവർ റിസർവേഷൻ കമ്പാർട്ടുമെന്റിൽ കയറി വാതിലിനരുകിൽ നില്ക്കും. അവരുടെ സ്ഥലമെത്തുമ്പോൾ ഇറങ്ങിപ്പോവും. അങ്ങിനെ കയറുന്ന പലരോടും എന്റെ കഥ പറഞ്ഞു. ചിലർ പഴമോ മറ്റെന്തെങ്കിലുമോ ഒക്കെ വാങ്ങി തന്നു. മറ്റുചിലർ ഉദാരമായി ചില്ലറ തന്നു.

        ആദ്യം മടിതോന്നിയെങ്കിലും ഒരിക്കൽ വാങ്ങി കഴിഞ്ഞപ്പോൾ ആ മടി മാറി!!

        അതൊക്കെയെനിക്കു ധാരാളമായിരുന്നു. എന്തോ ഇങ്ങിനെ യാത്ര തുടരുന്നതിൽ തരക്കേടില്ലന്നു തോന്നി. ടി ടി യുടെ സാമീപ്യം മണത്തറിയാൻ അപ്പോഴേക്കും എനിക്ക് കഴിയുമായിരുന്നു. അവർ പോകുന്നവരെ ലാറ്റ്രിനിൽ കയറി ഒളിച്ചിരുന്നു.

        ട്രെയിൻ കൊല്ലം സ്റ്റേഷൻ വിട്ടു. കൂടെ നിൽക്കുന്നവർക്കറിയാമായിരുന്നു എനിക്ക് അടുത്ത സ്റ്റേഷനിൽ, പരവൂരിൽ ഇറങ്ങണമെന്ന്; എന്നാൽ ടിക്കറ്റ് ഇല്ലെന്നും. ട്രെയിൻ പരവൂർ സ്റ്റേഷനടുക്കുന്നു. അപ്പോഴേക്കും ഒരാളിന്റെ സഹതാപവും ഉപദേശവും.

        "അതേ, ടിക്കറ്റും കോപ്പുമൊന്നും ഇല്ലല്ലോ? നേരെ അവന്റെയൊന്നും വായിൽ ചെന്ന് ചാടിക്കൊടുക്കണ്ട. അപ്പുറത്തെ വശത്തിറങ്ങി പുറകോട്ടു നടന്നോ. എന്നിട്ട്, പുറത്തിറങ്ങി വഴി ചോദിക്ക്"

        അതൊരു നല്ല ഉപദേശം തന്നെയായിരുന്നു. പറഞ്ഞ പോലെ ചെയ്തു. ആകെ വീട്ടുപേരും സ്ഥലവും മാത്രമേ അറിയൂ. കണ്ടവരോടൊക്കെ ചോദിച്ചു,

        "കോങ്ങാൽ..എങ്ങോട്ടാണ്? എത്ര ദൂരം ഉണ്ട്?"

        പറഞ്ഞു തന്ന വഴികളുടെ നടന്നു. കാലുകൾ തളരുന്നു. എന്നാലും എന്തോ ഒരു പ്രതീക്ഷ... വലിഞ്ഞു നടന്നു. ഒടുവിൽ വീടെത്തി.വാതിലിൽ മുട്ടി.

        ഭാഗ്യം. വാതിൽ തുറന്നത് പതിവില്ലാതെ അവിടുണ്ടായിരുന്ന അച്ഛൻ!

        പിന്നെ അവിടെ കേട്ടത് ഒരു നിലവിളിയായിരുന്നു. ഏതാനും മിനിട്ടുകൊണ്ട് അവിടമൊരു മരണ വീടുപോലെയായി. ഞാൻ കരഞ്ഞില്ല, വെറുതെ നോക്കി നിന്നു.

        എന്റെ കുഞ്ഞമ്മ എന്നെ പൊതിഞ്ഞു പിടിച്ചു കട്ടിലിൽ കിടത്തി.

        ആ യാത്ര നല്കിയ മാനസ്സിക ആഘാതം ചെറുതായിരുന്നില്ല. നെയ്യാറ്റിൻകര വീട്ടിൽ തിരിച്ചെത്തിയ ശേഷം വല്ലാത്ത ശാഠ്യം, ഉറക്കമില്ലായ്മ, ഒന്നിലും താൽപ്പര്യമില്ലായ്മ. 

        ഒക്കെ മാറാൻ മാസ്സങ്ങളെടുത്തു!

        പത്രങ്ങളിൽ വാർത്ത വന്നു. സ്കൂളിൽ സമരം. പിന്നെ പലതരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ. ഒടുവിൽ എൻ സി സി അധികൃതർ നേരിട്ട് വീട്ടിൽ വരികയും ഞങ്ങൾ മുന്നോട്ടുള്ള നടപടികൾ നിറുത്തി വെക്കുകയും ചെയ്തു .





അന്നത്തെ ഒരു പത്രവാർത്ത


      ഒരിടത്തരം കുടുംബത്തിലെ എല്ലാ സുരക്ഷിതത്വത്തിലും വളർന്ന എനിക്ക് ചെറു പ്രായത്തിലുണ്ടായ ഈ യാത്രാനുഭവം ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒന്നായിരുന്നു. എന്നിൽ മാനുഷികതയുടെ ആദ്യവിത്തുകൾ പാകിയ അനുഭവമായിരുന്നു അത്!

        എഴുതാൻ വിട്ടുപോയ ഒന്ന്, ട്രെയിനിൽ നഷ്ടപ്പെട്ട എന്റെ സ്യൂട്ട്കേസ്. ഒന്നര മാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി. വാർധ സ്റ്റേഷൻ മാസ്റ്റർ ചെയ്ത മറ്റൊരു ഉപകാരം. അയാൾ അന്ന് അടുത്ത സ്റ്റേഷനിലേക്ക് അയച്ച കമ്പി സന്ദേശം ഫലപ്രാപ്തിയിലെത്തി. പ്രതീക്ഷയില്ലാതെ തന്നെ പെട്ടിതുറന്നു! എന്റെ ചില ഡ്രസുകൾ ഒഴികെ മറ്റെല്ലാം നഷ്ട്ടപ്പെട്ടിരുന്നു; അമ്മ തന്ന പലഹാരങ്ങളും ബാക്കി രൂപയുമുൾപ്പെടെ എല്ലാം.


ഈ കുറിപ്പ് മലയാള മനോരമ പ്രസിദ്ധീകരിച്ചു -

7 comments:

  1. ഇന്‍ഡ്യയില്‍ ദൂരെദേശങ്ങളില്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ തിരികെ വീട്ടില്‍ എത്തുന്നത് മഹാഭാഗ്യമുണ്ടെങ്കില്‍ മാത്രമാണ്. സംഭവബഹുലമായ ഒരു യാത്ര. അല്ലേ??!!

    ReplyDelete
    Replies
    1. അജിത്‌ - വായിച്ചതിനു നന്ദി..വളരെ ശരിയാണ്..
      അവിചാരിതമായ ഒരു നഷ്ട്ടപ്പെടൽ - അന്ന് ഒരു "ട്രാൻസ് " അവസ്ഥയിൽ ആയിരുന്ന കാരണം
      അപകടങ്ങളെ പറ്റിയോ വരും വരയ്കകളെ പറ്റിയോ ഓർത്തിരുന്നില്ല . ഭാഗ്യം തിരിച്ചെത്തിയത്‌...ഇന്ന് അത് തിരിച്ചറിയുന്നു

      Delete
  2. യാത്രയിൽ നഷ്ടപ്പെട്ടു പോയ ഒരു പതിമൂന്നുകാരന്റെ മാനസികാവസ്ഥ കണ്ണു നിറയ്ക്കുന്നു... ചെറുപ്രായത്തിൽ ജീവിതം നൽകുന്ന പാഠങ്ങൾ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു. മാനുഷികതയിലേക്കുള്ള ഒരു യാത്രയായി തീർന്നു അന്നത്തെ യാത്ര ല്ലേ...

    ഹൃദയസ്പർശിയായ കുറിപ്പ്...!

    ReplyDelete
  3. നന്ദി കുഞ്ഞുസ് !!!!!

    ReplyDelete
  4. എന്‍റെ സുഹൃത്തായ അനില് ലാലിന്റെ തീക്ഷണവും ഭീതികരം ആയ അനുഭവം വായിച്ച ഞെട്ടല്‍ മാറിട്ടില്ല, മുല്‍ക്ക് രാജ് ആനന്ദ് ആണ് എന്ന് തോനുന്നു ഒരു കഥ '' ദി ലോസ്റ്റ്‌ ബോയ്‌' കുറെ കാലം എന്നെ അലട്ടിയ ഒരു കഥ ആയിരുന്നു അത്,, പക്ഷെ അനിലലിന്റെ അനുഭവ കഥ വായിച്ചപോള്‍ ആ പാവം കുട്ടിയെ ഓര്‍ത്തു കരഞ്ഞു പോയി....ഈ തീക്ഷ്ണമായ അനുഭവം അപൂര്‍വ്വം ചിലര്‍ക് മാത്രം സംഭവിക്കുനത് ആണ്.....ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതു ഒരു ഊര്‍ജ്ജം ആയി അക്ഷരങ്ങളില്‍ അഗ്നി നിറകട്ടെ...ഈ അനുഭവങ്ങളെ ഞാന്‍ നമസ്കരിക്കുന്നു,,,,,, സ്നേഹപൂര്‍വ്വം
    രതിദേവി

    ReplyDelete
  5. അന്ന് ഭാഗ്യം കൊണ്ട് തിരിച്ചെത്തി അല്ലെ...!

    ReplyDelete
    Replies
    1. അതെ - പക്ഷെ ആ യാത്രാനുഭവം ഒത്തിരി തിരിച്ചറിവുകൾ ഉണ്ടാക്കി തന്നു...

      Delete

Subscribe