Sunday, January 23, 2011

അധിനിവേശങ്ങളില്‍ തകരാതെ നൂറ്റാണ്ടുകള്‍ - കുസ്കൊ, പെറു


അധിനിവേശങ്ങളില്‍ തകരാതെ നൂറ്റാണ്ടുകള്‍ - കുസ്കൊ,  പെറു
                                                                എസ്. അനിലാൽ 

പണ്ട് പണ്ട്,  ഒരിടത്തൊരിക്കല്‍, അങ്ങു കുന്നുകള്‍ക്കു പിറകില്‍ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍, താഴ്‌വാരത്തിലെ തടാക മധ്യത്തില്‍ നിന്നും രണ്ട്‌ പേര്‍ പ്രത്യക്ഷപ്പെട്ടു കരയിലേക്കു നടക്കുന്നു. സൂര്യഭഗവാന്റെ  ( the Inti father) തന്നെ മക്കളായിരുന്നു അവര്‍, മാന്‍കൊപകും (Manco Capac ) അവന്റെ പെങ്ങള്‍ മാമാ ഒക്ളോയും (Mama Ocllo). വടക്കോട്ടുള്ള യാത്രക്കിടയില്‍ എവിടെയോ വച്ചൊരു നിയോഗം പോലെ, മാന്‍കൊപകിന്റെ  കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ ചെങ്കോല്‍ ഭൂമിയില്‍ വീണു മറയുകയും അവിടെ കുസ്കൊ നഗരം ഉയരുകയും ചെയ്യുന്നു. ദൈവങ്ങളുടെ പിന്തുണയോടെ ഒരു സാമ്പ്രാജ്യം അതിന്റെ  ഉയരങ്ങളിലെക്കു കുതിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷം ഒരിക്കല്‍ സൂര്യക്ഷേത്രത്തില്‍ നിന്നും സ്വര്‍ണങ്ങളും രത്നങ്ങളും പതിച്ച നിധി മോഷ്ട്ടിക്കപ്പെടുന്നു. ശിക്ഷയായി ദൈവം തന്നെ ഇന്‍കാ സാമ്പ്രാജ്യം നശിപ്പിക്കുന്നു. ഏന്നെങ്കിലും മോഷ്ട്ടിക്കപ്പെട്ട നിധി ക്ഷേത്രത്തില്‍ തിരികെ വരുമെന്നും, അന്നു പഴയ സാമ്രാജ്യം പുതിയ പ്രതാപൈശ്വര്യങ്ങളൊടെ പുനര്‍ജനിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

ഇന്‍കാ ചരിത്രത്തെ കുറിച്ചും തലസ്ഥാനമായ കുസ്കൊ നഗരിയെക്കുറിച്ചും, യാത്രയുടെ പെട്ടെന്നുള്ള തയാറെടുപ്പിനിടയില്‍ വായിച്ചെടുത്ത മിത്തൂകളിലൊന്നാണു മുകളില്‍ പറഞ്ഞത്.

 തെക്കെ അമേരിക്കയിലെ പെറുവിലെക്കുള്ള യാത്ര പ്ളാന്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും കാണണം എന്നു കരുതിയ സ്ഥലം മാച്ചുപിച്ചുവായിരുന്നു. കുസ്കൊയെ കുറിച്ചറിയുന്നതു, പെറുവില്‍ എത്തിയശേഷം മാചുപിച്ചുവിലെക്കുള്ള പ്ളാനിങ്ങിനിടയിലാണു. എന്നോടൊപ്പം വരാന്‍ ഒരു മെക്സിക്കന്‍ സുഹൃത്തും തയാറായി. ഞങ്ങളെടുത്ത പാക്കേജു ടൂർ  പ്രകാരം ആദ്യം കുസ്കൊയില്‍ എത്തുക, അവിടുന്നു ട്രെയിന്‍ മാര്‍ഗം 
മാച്ചു പിച്ചുവിലെക്കു പോവുക എന്നതായിരുന്നു. രണ്ടു സ്ഥലങ്ങളും ഉള്‍പ്പെടുന്ന മൂന്നു ദിവസത്തെ ടൂറിനായി ഒരു വെള്ളിയാഴ്ച അതിരാവിലെ തലസ്ഥാനനഗരിയായ ലിമ സിറ്റിയില്‍ നിന്നും കുസ്കോയിലേക്കു പ്ളെയിന്‍ കയറി. 

 ഒരു മണിക്കൂറ്‍ കൊണ്ട്‌ ഞങ്ങള്‍ കുസ്കൊയിലെത്തി. കുസ്കൊ നഗരം സമുദ്രനിരപ്പില്‍ നിന്നും 11,000  അടി ഉയരത്തിലാണ്. സാധാരണയായി ഇവിടെയെത്തുന്നവർക്ക് 'സോരോച്ചെ' യെന്ന  പർവത രോഗത്തെ കുറിച്ച് വായിച്ചിരുന്നു. ഉയരക്കൂടുതൽ (altitude) കാരണമുണ്ടാവുന്ന ഒരുതരം അസുഖമാണത്. ടൂറിന്റെ മൂന്നാം ദിവസമായിരുന്നു ഞങ്ങളുടെ കുസ്കൊ യാത്ര.


രാവിലെ എട്ടുമണിയോടുകൂടി ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിനു മുന്നില്‍ കാറെത്തി. ടൂറിന്റെ സംഘാടകയെന്നു തോന്നിച്ച ഒരു സ്ത്രീ ഉള്ളിലേക്കു കടന്നുവന്നു. ഞങ്ങള്‍ താഴെ റിസപ്ഷനില്‍ തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നല്ല ഇംഗ്ളീഷ്‌ പറഞ്ഞുകൊണ്ടാണ്, അവര്‍ ഞങ്ങളെ അഭിവാദ്യം ചെയ്തത്‌. കുറചു സ്നാക്കും പിന്നെ വെള്ളം നിറച്ച ബോട്ടിലും ഒരു സഞ്ചിയിലാക്കി ഞങ്ങള്‍ അവരോടൊപ്പം കാറില്‍ കയറി. കല്ലുകള്‍ പാകിയ ഇടുങ്ങിയ റോടുകളിലൂടെ കാര്‍ മുന്നോട്ടു നീങ്ങി. പുതിയ കാഴ്ച്ചകള്‍. ഇടുങ്ങിയ റോഡുകള്‍ക്കു പറ്റിയ ചെറിയതും പഴയതുമായ വാഹനങ്ങള്‍. ആളുകള്‍ക്കും പൊക്കം കുറവാണു, ശരാശരി ഒരു നാലരയടി അത്രതന്നെ. ടൂറിസ്റ്റുകള്‍ക്കൊപ്പം നിറുത്തി ഫോട്ടൊയെടുത്തു കുറച്ചു കാശുണ്ടാക്കാം എന്നുകരുതി ലാമകളേയും അണിയിച്ചൊരുക്കി കുറേപ്പേര്‍ റോഡിലിറങ്ങിയിട്ടുണ്ട്‌. പെറുവിന്റെ  ദേശീയമൃഗമായ ലാമ ഇന്‍ക സംസ്ക്കാരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ജീവിയാണ്. റോഡിനിരു വശവും കെട്ടിടങ്ങളാണ്. കുത്തനെയുള്ള വളവുകളും തിരിവുകളും. ഒരിടത്തെത്തിയപ്പോള്‍ സാമാന്യം വലിപ്പമുള്ള ഒരു വണ്ടി പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാരണം ഞങ്ങളുടെ കാറിനു മുന്നോട്ടുപോകാന്‍ നിവര്‍ത്തിയില്ലായിരുന്നു. കുറച്ചുനേരം കാത്തുനിന്നശേഷം ഞങ്ങളുടെ ഡ്രൈവര്‍ ഇറങ്ങി മറ്റെ വണ്ടിയുടെ ഡ്രൈവറെ കൂട്ടിക്കൊണ്ടു വന്നു. അയാള്‍ ആ വണ്ടി അടുത്ത ഇന്റർ സെക്ഷന്‍ വരെ പിന്നോട്ടു കൊണ്ടുപോയശേഷമാണു ഞങ്ങള്‍ക്കു പിന്നെയും മുന്നോട്ടുപോകാന്‍ കഴിഞ്ഞത്‌. 

ഈ നഗരത്തിന്റെ  ആദ്യകാലത്തെ പേരു കോസ്‌കോ (Qosqo) എന്നായിരുന്നു. ഇന്നു കാണുന്ന കുസ്കൊ, അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ട ശേഷം സ്പെയിന്‍കാര്‍ പുനര്‍നിര്‍മിച്ചിതാണ്. നിരന്തരമായ ആക്രമണങ്ങളില്‍ നഗരത്തിനും ഇന്‍കാ സംസ്ക്കാരത്തിനും വല്ലാത്ത ക്ഷതം സംഭവിച്ചുവെങ്കിലും വലിയ കല്ലുകളാല്‍ തീര്‍ത്ത അടിസ്ഥാനങ്ങളും മതിലുകളും തകരാതെ നിന്നു. ഈ അടിസ്ഥാനങ്ങളില്‍ തന്നെ വീണ്ടും നിര്‍മിച്ചെടുത്തതാണു ഇന്നു കാണുന്ന കുസ്കൊ സിറ്റി. സ്പാനിഷ്‌ ഭാഷ അറിയാമായിരുന്ന എന്റെ സുഹ്രുത്ത്,‌ എങ്ങോട്ടാണു ഞങ്ങളെ കൊണ്ടുപോകുന്നതെന്നു ചോദിച്ചു. സിറ്റിയുടെ ഏറ്റവും ഹ്രദയഭാഗമായ പ്ളാസ ദെ അര്‍മസിലെക്കാണു (Plaza De Armes) പോകുന്നതെന്നും അവിടെ നിന്നും ഞങ്ങളുടെ ഗൈഡിന്റെ കൂടെയാവും ബാക്കി യാത്രയെന്നും അവര്‍ പറഞ്ഞു.


ചരിത്രപരമായ സ്ഥലമായതു കൊണ്ടു തന്നെ കുറച്ചൊക്കെ ചരിത്രം അറിയാവുന്ന ആളായിരിക്കണം ഗൈഡ്‌ എന്നു ടൂറ്‍ ബുക്ക്‌ ചെയ്യുമ്പൊള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഏതായാലും ഞങ്ങളുടെ ഗൈഡ്‌ ഇന്‍കാ മതക്കാരനും ചരിത്ര ഗവേഷകനുമായിരുന്നു. തന്റെ ചരിത്രപരമായ കണ്ടെത്തലുകല്‍ കൂടി ടൂറിസ്റ്റുകളെ പറഞ്ഞു കേള്‍പ്പിക്കണം എന്നുള്ളതുകൊണ്ടാവണം അയാള്‍ പാര്‍ട്ട്‌ ടൈമായി ഈ ജോലി തെരെഞ്ഞെടുത്തതു.


ഞങ്ങളുടെ ഗൈഡിനോടൊപ്പം എട്ടു പത്തു സഞ്ചാരികള്‍ കൂടി ഉണ്ടായിരുന്നു. അയാള്‍ പറഞ്ഞതനുസ്സരിച്ചു ഞങ്ങള്‍ ഒരു വാനില്‍ കയറി പ്ളാസ ദെ ആര്‍മെസ്‌ കാണാന്‍ തുടങ്ങി. ഹ്വാകയ്പറ്റ (Huacaypata) എന്നായിരുന്നു പ്ളസ്സാ ദെ അര്‍മസിന്റെ  ആദ്യപേര്. അതു ഇന്നത്തെ പ്ളാസ്സയെക്കാള്‍ രണ്ട്‌ മടങ്ങുണ്ടായിരുന്നുവെന്നും ഇന്‍കാ സാംസ്കാരിക കേന്ദ്രമായിരുന്നുവെന്നും അയാള്‍ പറഞ്ഞു. തലസ്ഥാനനഗരിയായ കുസ്കൊ ഇന്‍കാ മിതോളൊജിയെ പ്രതിനിധീകരിക്കുംവിധം പ്യുമാ (puma) എന്ന കാട്ടു  പൂച്ചയുടെ രൂപത്തിലാണു പണികഴിപ്പിച്ചിട്ടുള്ളത്. കുസ്കൊ നഗരം പ്യുമായെ പ്രതീകവല്‍കരിക്കുന്നുവെങ്കില്‍ പ്ളാസാ ദെ ആര്‍മാസ്‌ പ്യുമയുടെ  
ഹൃദയമാണ്.എല്ലാ സിരകളും ഹൃദയത്തിലെത്തിച്ചേരുന്നപോലെ, എല്ലാ റോഡുകളും പ്ളാസ്സായില്‍ എത്തിച്ചേരുന്നു. ഈ പ്ളാസ്സ അന്നു എല്ലാ ഉത്സവങ്ങളുടെയും കേന്ദ്രമായിരുന്നുവെങ്കില്‍ ഇന്നത് എല്ലാ സഞ്ചാരികളുടെയും സംഗമസ്ഥാനമാണ്. 1532 ലാണ്  സ്പാനിഷ്‌ അധിനിവേശനേതാവായ ഫ്രാന്‍സിസ്കൊ പിസ്സാരൊ, ഇന്‍കാ സാമ്പ്രാജ്യത്തെ കീഴ്‌പ്പെടുത്തി കുസ്കൊയുടെ നിയന്തണം ഏറ്റെടുക്കുന്നതു. അതിനുശേഷമാണിവിടം "പ്ളാസ്സ ദെ അര്‍മസ്‌" ആയി അറിയപ്പെടാന്‍ തുടങ്ങിയത്‌. മിക്കവാറും എല്ല ടൂറുകളും തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെയാണു. അതുകൊണ്ടു തന്നെ രാത്രി വൈകിയാല്‍പ്പോലും പോലും പ്ളാസ്സയിലെ തിരക്കൊഴിയുന്നില്ല.
    
പ്ളാസ്സ കണ്ടശേഷം കത്തീഡ്രലിനു  മുന്നിലെത്തി (the cathedral of cusco).എല്ലാപേരും വണ്ടിയില്‍നിന്നും ഇറങ്ങി. ഈ കത്തീഡ്രല്‍ പ്ളാസ്സയുടെ വടക്കുകിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇന്‍കാ സംസ്കാരത്തെ നശിപ്പിച്ച സ്പാനിഷ്‌ അധിനിവേശങ്ങളോടു കടുത്ത വിരോധം മനസ്സില്‍ സൂക്ഷിച്ച ഞങ്ങളുടെ ഗൈഡ്‌, ഭീമാകാരമായ ഈ കത്തീഡ്രല്‍, നശിപ്പിക്കപ്പെട്ട ഇന്‍കാ വിരാകോച്ചയുടെ ( Inca Wiracocha) കൊട്ടാരത്തിനു മുകളിലാണു പണിതുയര്‍ത്തിയതെന്നു ഞങ്ങളെ ഓര്‍മിപ്പിച്ചു. കത്തീഡ്രലിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ പാടില്ല എന്നു വീണ്ടും പറഞ്ഞൂകൊണ്ട്‌ അയാള്‍ ഞങ്ങളെ ഉള്ളിലേക്ക്‌ നയിച്ചു. കത്തീഡ്രല്‍ ഒരു കുരിശിന്റെ ആകൃതിയിലാണു പണികഴിച്ചിരിക്കുന്നത്‌. ഇതിന്റെ  നിര്‍മാണത്തിനും ഉള്ളിലെ ആര്‍ട്ടുവര്‍ക്കുകള്‍ക്കും വേണ്ടി നൂറുകണക്കിനു തദ്ദേശിയരെ ബലാല്‍ക്കാരമയി വാടകക്കെടുത്തിരുന്നു. ഏറ്റവും ആഡംബരത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഇതിന്റെ  ഉള്‍ഭാഗം അന്നത്തെ ഏറ്റവും മികച്ച കൊല്ലന്റെയും മരപ്പണിക്കാരന്റെയും കരവിരുതു തെളിയിക്കുന്നു. 

അനവധി ചുമര്‍ ചിത്രങ്ങള്‍ ഇവിടെ കാണാം. തദ്ദേശീയരായ കലാകാരന്‍മാരാണ് ഈ രചനകളെല്ലാം തന്നെ ചെയ്തിട്ടുള്ളത്.  ചിത്രങ്ങളെല്ലാം ബൈബിള്‍ കഥകളെ ഇതിവൃത്തമാക്കി വരച്ചവയാണ്. ഓരോ ചിത്രത്തിലും അധിനിവേശത്തോടുള്ള വിഫലമായ ചെറുത്തുനില്‍പ്പിന്റെ  നൈരാശ്യങ്ങളും പ്രതിഷേധവും ഉറഞ്ഞു നിറഞ്ഞതായി എനിക്കു തോന്നി. ചിത്രങ്ങളെക്കുറിച്ചു സൂക്ഷ്മമായി പഠിച്ചിരുന്ന ഞങ്ങളുടെ ഗൈഡ്,‌ പല ചിത്രങ്ങളുടെയും പ്രത്യക്ഷത്തില്‍ കാണാത്ത വരകളെയും വര്‍ണങ്ങളേയും കുറിച്ച്‌ ഞങ്ങള്‍ക്കു പറഞ്ഞു തന്നു. പല ചിത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തി. കറുത്തതും ഇരുനിറമുള്ളതുമായ ക്രിസ്തുവിന്റെ  പെയിന്റിംഗുകൾ, സ്ത്രൈണ ശരീരമുള്ള ക്രിസ്തു, അങ്ങനെ പലതും. മുന്‍പും ഇത്തരം കലാസ്രഷ്ട്ടികളെക്കുറിച്ചു കേട്ടിരുന്നെങ്കിലും, നേരില്‍ കണ്ടപ്പോൾ മതപരമായ ഐക്കണുകളുടെ (icon) നിസ്സാരത ഒന്നുകൂടി ബോധ്യപ്പെട്ട പോലെ. ഏറ്റവും രസകരമായിത്തോന്നിയതു മൈക്കൽ ആഞ്ചലോയുടെ 'ദി ലാസ്റ്റ്‌ സപ്പര്‍' എന്ന പെയിന്റിംഗിന്റെ പുനസൃഷ്ടിയാണ് - ചിത്രകാരനായ മാര്‍കോസ്‌ സപ്പറ്റയുടെ (Marcos Zapata) കരവിരുതിലൂടെ. ഉള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നതിനാല്‍ ഇണ്റ്റര്‍നെറ്റില്‍ നിന്നും മോഷ്ട്ടിച്ചു അതു വായനക്കാര്‍ക്കായി താഴെ ചേര്‍ക്കുന്നു.

 ഇതില്‍ ക്രിസ്തുവും മറ്റ്‌ അപ്പോസ്തലന്‍മാരും അവസാന അത്താഴത്തിനുപയൊഗിച്ചിരിക്കുന്നതു ഇന്‍ക മതക്കാരുടെ ആചാര ഭക്ഷണ മായ ഗിനി പന്നിയും അവരുടെ സ്വന്തം പാനീയമായ ചിചയുമാണ്. ഞങ്ങളുടെ ഗൈഡ്‌ ചൂണ്ടി കാണിച്ച മറ്റൊരു രസകരമായ കാര്യം മുന്നില്‍ വലതു ഭാഗത്തിരിക്കുന്ന യൂദാസിന്റെ മുഖമാണ്. ഇയാളുടെ മുഖത്തിനു മാത്രം തവിട്ടു നിറമാണു. ഇന്‍കാ ജനതയെ സ്പാനിഷ്കാര്‍ക്കു ഒറ്റികൊടുത്ത ഒരാളിന്റെ മുഖമാണതത്രെ.


ആര്‍ക്കിയൊളജിക്കല്‍ പാര്‍ക്ക്‌ ഓഫ്‌ സാക്സയ്ഹ്യുമൻ  (Archaeological Park of Sacsayhuman ) ആയിരുന്നു ഞങ്ങള്‍ ഉച്ചയൂണിനുശേഷം കണ്ടത്. ഈ പേരോര്‍ത്തിരിക്കാന്‍ ഗൈഡ്‌ സെക്സി വുമന്‍ എന്നു പറഞ്ഞു തന്നു. ഈ പാര്‍ക്ക്‌ കുസ്കോക്ക്‌ വടക്കുഭാഗത്തായി ഏകദേശം3000  ഹെക്റ്റര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു, അവിടെ പലകാഴ്ചകളുണ്ടായിരുന്നെങ്കിലും ഇന്‍കാ ശില്‍പ്പകലയുടെ മാസ്റ്റെര്‍പീസെന്നു വിശേഷിപ്പിക്കാവുന്നത്,‌ കുന്നിനുമുകളില്‍ കൂറ്റന്‍ കല്ലുകള്‍ കൊണ്ടു പണിതീര്‍ത്ത മതിലിന്റെ അവശിഷ്ടങ്ങളായിരുന്നു. സ്പാനിഷ്‌ അധിനിവേശം ചെറുക്കാനാണു ഈ മതിലുകള്‍ കെട്ടിയതെങ്കിലും പിന്നീടു മതപരമായ കാര്യങ്ങള്‍ക്കും ഈ സ്ഥലം ഉപയോഗിച്ചു പോന്നു. ഇതു നിര്‍മിക്കാന്‍ ഉപയോഗിച്ച കൂറ്റന്‍ കല്ലുകളില്‍ ചിലതിനു ഒൻപതു  മീറ്റര്‍ നീളവും അഞ്ചു  മീറ്റര്‍ വീതിയും നാലു മീറ്റര്‍ കനവുമുണ്ടായിരുന്നു. ഏറ്റവും വലിയ കല്ലിനു ഏകദേശം നൂറ്റിഇരുപത്തഞ്ചു ടണ്‍ ഭാരമുണ്ടെന്നു കരുതപ്പെടുന്നു. സിമന്റുപയോഗിക്കാതെ കല്ലുകള്‍ പ്രത്യെക രീതിയില്‍ അടുക്കിവച്ചാണു ഈ മതിലുകള്‍ പണിതിരിക്കുന്നത്‌. ഈ സങ്കേതം ഭൂമികുലുക്കങ്ങളെപ്പൊലും അതിജീവിക്കുന്ന തരത്തിലുള്ള നിര്‍മാണരീതിയാണത്രെ.

 അവസാനമായി പോയതു ചര്‍ച്ച്‌ ഓഫ്‌ സാന്റോ ഡോമിംഗോ (church of Santo Domingo) യിലെക്കാണ്. ഈ പള്ളിയെക്കുറിച്ചധികം പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ ഗൈഡ്,‌ പള്ളിക്കടിയില്‍ ഒരു കാലത്തു പ്രതാപത്തോടെയും ഐശ്വര്യത്തോടെയും ഉയര്‍ന്നുനിന്ന കോരികാഞ്ച (the coricancha temple) ക്ഷേത്രത്തെ പറ്റി പറഞ്ഞു തന്നു. ക്ഷേത്രത്തിന്റെ ഗ്രാനൈറ്റു ചുമരുകളില്‍ നൂറുകണക്കിനു സ്വര്‍ണ തകിടുകള്‍ ഒട്ടിച്ചൂചേര്‍ത്തിരുന്നതായി അയാള്‍ പറഞ്ഞു. കൊരികാഞ്ച എന്ന വാക്കിന്റെ  അര്‍ഥം തന്നെ സ്വർണപ്പുറ്റ്  (the corral of gold) എന്നാണത്രെ. ഈ ക്ഷേത്രം പ്രധാനമായും ഇന്‍കാ ദൈവങ്ങളായ വിരാകൊച  (the  creator god)യുടേയും ഇന്റി (the sun god)യുടെയും ആരാധനക്കുള്ളതായിരുന്നെങ്കിലും മറ്റു പ്രക്രതി ദൈവങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ശ്രീകോവിലുകള്‍ ഉണ്ടായിരുന്നു. ഈ ക്ഷേത്രത്തിന്റെ പ്രതാപകാലത്തു നാലായിരത്തോളം ശാന്തിക്കാര്‍ അവിടെ ജോലി ചെയ്തിരുന്നത്രെ.

 സ്പാനിഷ്‌ അധിനിവേശത്തിനുമുൻപ്,  കുസ്കൊ നഗരം ഇന്‍കാ സാമ്പ്രാജ്യത്തിണ്റ്റെ തലസ്ഥാനമായിരുന്നു, പതിമൂന്നാം നൂറ്റണ്ടു മുതല്‍ ആയിരത്തിഅഞ്ഞൂറ്റിമുപ്പത്തിരണ്ടു വരെ. ഇതിഹാസങ്ങളനുസരിച്ചു ഈ നഗരം നിര്‍മ്മിച്ചത്‌ പച്ചകുടി (pachakuti) എന്ന ശക്തനായ ഇന്‍കാ രാജാവായിരുന്നു. ഉറങ്ങിക്കിടന്ന ഇന്‍കാ ജനതയെ ഒരു സാമ്പ്രാജ്യശക്തിയായി ഉയര്‍ത്തിയതും ഈ രാജാവു തന്നെ. 1533 -ലാണു ആദ്യമായി സ്പാനിഷുകാര്‍ കുസ്കൊയില്‍ എത്തുന്നത്. അവര്‍ പല ഇന്‍കാ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നശിപ്പിക്കുകയും, അവക്കു മുകളില്‍ പുതിയ കത്തോലിക്കാ പള്ളികളും കൊട്ടാരങ്ങളും ബംഗ്ലാവുകളും പണിയുകയും ചെയ്തു. പഴയ കുസ്കൊ നഗരം പുതിയ സ്പാനിഷ്‌ കുസ്കൊയായി പുനര്‍നിര്‍മിക്കപ്പെട്ടപ്പോഴും തനതു ശില്‍പ്പകലയുദെ സ്വാധീനം അവയില്‍ നിറഞ്ഞു നിന്നു. സ്പാനിഷ്‌ കോളനിവല്‍ക്കരണത്തിന്റെയും ക്രിസ്തുമത സ്ഥാപനത്തിന്റെയും പ്രചരണത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു കുസ്കൊ. കോളനിയായി നില നിന്ന ആദ്യ കാലങ്ങളില്‍ കൃഷിയും, കന്നുകാലി വളര്‍ത്തലും, ഖനനവും പിന്നെ സ്പയിനുമായുള്ള വ്യാപാരവും കൊണ്ട്‌ കുസ്കൊ സാമ്പത്തികമായി പുരോഗമിച്ചുവെന്നതും ഒരു സത്യമാണു.

1950 മേയ്‌ മാസത്തിലുണ്ടായ ഭൂകമ്പത്തില്‍,  സ്പാനിഷ്‌ പുനര്‍ നിര്‍മാണം ചെയ്ത കുസ്കൊയുടെ  പല ഭാഗങ്ങളും തകര്‍ന്നുവെങ്കിലും അധിനിവേശത്തെ ചെറുത്തുനിന്ന ഇന്‍കാമതിലുകളും അടിസ്ഥാനങ്ങളും ഭൂകമ്പത്തെയും അതിജീവിച്ചു നിന്നു.

 കഥകള്‍ തീരുന്നില്ല. ഞങ്ങളുടെ വാന്‍ തിരിച്ച്‌ പ്ളാസ്സയിലെത്തുമ്പോള്‍ സമയം രാത്രി എട്ടര. ഹോട്ടലിലേക്കു നടന്നെത്താവുന്നതേയുള്ളു. ഞങ്ങള്‍ രണ്ട്പേരും ബാക്കിയുള്ളവരോടു ഗുഡ്‌ നൈറ്റ്‌ പറഞ്ഞു പിരിഞ്ഞു.

ഇന്‍കാ ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ഗിനിപ്പന്നിയിറച്ചി കിട്ടുന്ന ഒരു റസ്റ്റാറന്റ് ‌ പ്ളാസ്സയിലുണ്ടെന്നും സഞ്ചാരികളില്‍ മിക്കവരും അവിടെപ്പോയി കഴിക്കാറുണ്ടെന്നും രാവിലെ കത്തീഡ്രലില്‍ വച്ച്‌ ഗൈഡ്‌ പറഞ്ഞപ്പോള്‍ എന്റെ സുഹൃത്തിന്റെ ഉത്സാഹം ഞാന്‍ കണ്ടിരുന്നു. യാത്രക്കിടയില്‍ റസ്റ്റാറന്റിന്റെ ലൊകേഷനും ആരോടോ ചോദിച്ചു മനസ്സിലാക്കിയിരുന്നു. പുറത്തു വരുമ്പൊള്‍ കഴിച്ച പന്നിയെ ഫോട്ടോയിലൂടെ കാണിച്ചുതരണം എന്നു കൂട്ടുകാരനെ ഓര്‍മപ്പെടുത്തിയിട്ട്‌ പ്ളാസ്സയിലെ രാത്രിക്കാഴ്ചകള്‍ക്കായി ഞാന്‍ അലഞ്ഞു നടന്നു.

4 comments:

  1. mattoru manoharamaya yatra kurippu ..thanks

    ReplyDelete
  2. ഈ ചിത്രങ്ങള്‍ മികച്ചതായി.സൌത്ത് അമേരിക്കന്‍ വിശേഷങ്ങള്‍ ഇനിയും എഴുതൂ...

    ReplyDelete
  3. സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വിവരണം ...ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം ..

    ReplyDelete

Subscribe