Tuesday, January 11, 2011

നാനി

നാനി 
                      എസ്. അനിലാൽ 

യാത്ര തീരെ മുഷിവായിരുന്നു എന്ന് പറയാൻ വയ്യ. പോവാതിരുന്നെങ്കിൽ ഇതേക്കാളേറെ ബോറായേനെ. ലച്ചുവും ഹരിയുമില്ലാതെ ഞങ്ങളാ അപ്പാർട്മെന്റില് എത്ര ദെവസ്സോന്നുവച്ചാ! വീട്ടില്  ഗസ്റ്റ് ഉള്ള കാരണം കുട്ട്യോള് ഒരാഴ്ച വരില്ലെന്ന് പറഞ്ഞപ്പൊ  നിവർത്തിയില്ലാതെ  ഇറങ്ങി തിരിച്ചതല്ലേ? കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ കൊണ്ട് അവരുടെ ഇഷ്ടങ്ങൾക്കും നിർബന്ധങ്ങൾക്കുമനുസരിച്ചു മാറിപ്പോയ ജീവിതം. പരാതിപറയുകയല്ല; അതൊരു രസമായിരുന്നു എന്നു പറഞ്ഞതാണ്.

മടക്കയാത്ര ട്രെയിനിലാക്കിയത് നന്നായി എന്നു  തോന്നുന്നു. നല്ല ക്ഷീണം തോന്നുന്നെങ്കിലും ഓരോന്നോർത്തിരിക്കാമല്ലോ! അല്ലെങ്കിൽത്തന്നെ  ധൃതിപ്പെട്ടു വീട്ടിലെത്തിയിട്ട്  എന്തു  ചെയ്യാനാണ്! 

മോളു തന്നെയാണ് വളരെ സസ്പെൻസായി ഈ വെക്കേഷൻ  പ്ലാൻ ചെയ്തത്.

പെട്ടെന്നൊരുദിവസം, കിടക്കുന്നതിനു മുൻപ് അവൾ ഫോൺ ചെയ്തു പറഞ്ഞു:

'അമ്മാ ... യു ഗൈസ് നീഡ് എ ബ്രേക്ക് ഗോ ആന്റ് ഹാവ് സം ഗുഡ് ടൈം'. 

തീർച്ചയായും ഞങ്ങൾക്ക് ഒരൊഴിവുകാലം അത്യാവശ്യമാണെന്നും എല്ലാം അവർ പദ്ധതിയിട്ടു കഴിഞ്ഞുവെന്നും പറയുമ്പോൾ എന്തോ അത്ര സുഖം തോന്നിയില്ല.  എന്നാലൊന്നും പറയാനും പോയില്ല. ആ ശനിയാഴ്ച രാവിലെ എല്ലാരും വീട്ടിലെത്തി ഞങ്ങളെ യാത്രയാക്കുമ്പോൾ, എന്നെ മാറ്റിനിറുത്തി അവൾ പുതിയൊരു ഫോൺ കയ്യിൽ പിടിപ്പിച്ചു തന്നു. എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതിയത്രെ. 

എന്തായാലും അവളുടെ വാത്സല്യത്തിൽ അത്ര സുഖം തോന്നിയില്ല. അതെങ്ങിനെയാ? ഞങ്ങളുടെ ശരിക്കുള്ള സന്തോഷം അവളെങ്ങിനെയാണ് അറിയുക. ഒരുപക്ഷെ അതറിഞ്ഞതുകൊണ്ടാവാം ഇത്രപെട്ടെന്നിങ്ങനെയൊക്കെ. ഈയിടെയായി അവളുടെ പെരുമാറ്റത്തിലും എന്തോ ഒരകൽച്ച; ഒരു കൃതൃമത്വം കണ്ടിരുന്നു. ലച്ചുവും ഹരിയും ഞങ്ങടെ കുട്ടോള് തന്നെയല്ലേ. കുഞ്ഞിലേ തൊട്ട് ഞങ്ങളു തന്നെയായിരുന്നല്ലോ അവരെ നോക്കി വളർത്തിയത്. ങാ, അതൊക്കെയെന്തിനാ ഓർക്കുന്നത്. 

ചിലപ്പോഴൊക്കെ, അവൾടെ അച്ഛൻ പറയും. എല്ലാം നമ്മുടെ ഇഷ്ടമായിരുന്നെന്ന്. അവളൊന്നിനും നിർബന്ധിച്ചില്ലായെന്ന് . 

ഒന്നോർത്താലതു ശരിയാണ്. കല്യാണം കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്കു  ജോലികാരണം മാറിപ്പോയവർക്ക് പിന്നാലെ  പോയതു ഞങ്ങൾ തന്നെയാണ്. ഉണ്ടായിരുന്ന വീടും വിറ്റ് മോളും മരുമകനും താമസിക്കുന്ന സ്ഥലത്തുചെന്നൊരപ്പാർട്ടുമെന്റ് വാടകക്കെടുത്തത് മറ്റാരും പറഞ്ഞിട്ടല്ല. 

അവളുടെ കല്യാണം കഴിഞ്ഞു പോയപ്പോൾ തന്നെ ഒരു വല്ലാത്ത ശൂന്യത തോന്നിയിരുന്നു. ആലോചിച്ചതാണ് നാട്ടിലങ്ങു പോയാലോ? പിന്നെ തോന്നി. അവിടെ ഞങ്ങൾക്കാരാ ഉള്ളത് ? അവിടെ ചെന്നെന്തു ചെയ്യാൻ ? കഴിഞ്ഞ കുറെ വർഷങ്ങളായി നാട്ടിൽ വെക്കേഷനു ചെന്നാൽ തന്നെ ഒരാഴ്ച കഴിയുമ്പം ഞാൻ അവളുടെ അച്ഛനോടു പറയും; തിരിച്ചു പോവാമെന്ന് . 

കൂടെപ്പിറപ്പുകളായാലും ശരിതന്നെ, അവർക്ക് അവരുടെ ജീവിതങ്ങളില്ലേ? നാട്ടിൽ പോയി ഒരഞ്ചാറു ദിവസം കഴിയുമ്പോൾ തന്നെ ഒരൊറ്റപ്പെടൽ തോന്നും. എല്ലാരും അവരവരുടെ കാര്യങ്ങളുമായി പോകാൻ തുടങ്ങും. കുറ്റം പറഞ്ഞിട്ടു കാര്യമില്ല . നമ്മളൊരു വെക്കേഷനു ചെല്ലുമ്പോൾ അവർക്ക് നമുക്കായി മാറ്റിവെക്കാൻ പറ്റുന്ന സമയത്തിനൊരു പരിധിയുണ്ട് . നമ്മൾ നമ്മുടെ സൗകര്യമനുസരിച്ച് നാട്ടിൽ പോകു ന്നു. അവിടെ, അവരുടെ സൗകര്യം നോക്കാറില്ലല്ലോ? കുറച്ചുദിവസം അവർ നമ്മോടൊത്ത് അഡ്ജസ്റ്റ് ചെയ്യും. അത്രമാത്രം.  അതിനുശേഷം അവർക്കു അവരുടെ ജീവിതങ്ങൾ മുന്നോട്ടു നീക്കണ്ടേ? അതൊക്കെ കൊണ്ട് തന്നെ, മോൾടെ കല്യാണ ത്തിനുശേഷം നാട്ടിൽ പോണോ വേണ്ടയോ എന്ന ചോദ്യത്തിന് ഞാൻ തന്നെ ഉത്തരം കണ്ടെത്തി. വേണ്ട പോകണ്ട. 

ഞാൻ അവളുടെ അച്ഛനോടു പറഞ്ഞു:

'നമുക്കീ ജീവിതത്തിലിനിയെന്താണ്? പുതുതായി ഒന്നും സംഭവിക്കാനില്ല. ഇനിയുള്ള സന്തോഷം അവളുടെ ജീവിതം കാണുന്നതിലാണ് . അവരുടെ ഉയർച്ച സന്തോഷം കുട്ടികൾ'

ലച്ചുനും ഹരിക്കും അപ്പൂപ്പനും അമ്മൂമ്മയുമെന്നു വെച്ചാല് ജീവനാണ്. അതുപിന്നെ അങ്ങിനെയല്ലേ വരൂ. അതിരാവിലെ അവൾ രണ്ടുപേരെയും കൊണ്ടുവിടും . വൈകുന്നേരം രമേഷ് വന്ന് കൂട്ടിക്കൊണ്ടുപോവും. അതുവരെ അവര് ഞങ്ങളുടെ കൂടെ തന്നെയല്ലേ . ഉച്ചക്കുശേഷം രണ്ടുംകൂടി ഉറങ്ങാൻ കിടന്നാൽ പിന്നെ സമയം പോവില്ല. ഞങ്ങളോരോന്ന് പറഞ്ഞിരിക്കും . അവസാനം ഒന്നും രണ്ടും പറഞ്ഞു വഴക്കാവും. പിള്ളേരുണർന്നാൽ പിന്നെ എല്ലാം മറന്ന് അവരുടെ പിന്നാലെ. ആലോചിക്കുമ്പം ചിരിവരുന്നു .

'ഭാരതി .. നീയെന്തായിങ്ങിനെ ആലോചിച്ചു കൂട്ടുന്നെ?'

ചെറിയ ഞെട്ടലോടെ ചിന്തയിൽനിന്നുണരുമ്പോൾ,തീവണ്ടി ദേശങ്ങളെ പിറകിലാക്കി പായുകയാണ്. വലിയ ചില്ലു ജാലകങ്ങൾക്കു പുറത്തു മഞ്ഞവെയിൽ വീണ സമതലങ്ങൾ . വണ്ടിക്കുള്ളിലെ തണുപ്പു  കൂടുന്നുണ്ട്.  രണ്ടു കൈകൊണ്ടും മാറികിടന്നിരുന്ന പുതപ്പു വലിച്ചു ദേഹത്തെ മൂടി.  

'ഓ ... ഒന്നുമില്ല. വെറുതെ കുട്ട്യോൾടെ കാര്യമോർത്തിരുന്നതാ'

'അതിനെന്താ നാളെ രാവിലെ അവരെത്തുമല്ലോ?' 

'തൊട്ടടുത്തല്ലേ. ഇന്നൊന്നു പോയികണ്ടാലെന്താ?', എന്ന് പറയാൻ നാവെടുത്തതാണ്. വേണ്ട. ഇന്നിനി മോൾടെ അടുത്തു പോവണ്ട , അവളെന്തു വിചാരിക്കും? ഒന്നും മിണ്ടിയില്ല.

എന്നെ സമാധാനിപ്പിക്കാനാണിത് പറയുന്നതെന്നറിയാം . അവിടെയും മനസ്സിലിതുതന്നെയാവും ചിന്ത. ഉറപ്പാ ണ് . യാത്ര പുറപ്പെട്ട ദിവസം തന്നെ ഞാൻ കണ്ടതല്ലേ. എന്തു വിഷമമായിരുന്നു. രാത്രി ഉറങ്ങിയിട്ടില്ല. അന്ന് ഞാനായിരുന്നു ഓരോന്നു പറഞ്ഞ് സമാധാനിപ്പിച്ചത് . അവസാനം മയങ്ങുംമുമ്പ് പറഞ്ഞതോർമ്മയുണ്ട്.

'ഒന്നോർക്കുമ്പം നമ്മളെത്ര ഭാഗ്യമുള്ളവരാണ്. വയസുകാലത്ത് ഇങ്ങിനെ  കൊച്ചുമക്കളെയും നോക്കി മോളടുത്തു കഴിയാൻ എത്രപേർക്ക് കഴിയുന്നുണ്ട്. ഇതഞ്ചാറു ദിവസത്തെ കാര്യം മാത്രമല്ലെ?'

ട്രെയിൻ സ്റ്റേഷനിലെത്തി. വന്നു കൂട്ടിക്കൊണ്ടു പോകാമെന്നവള് പറഞ്ഞിരുന്നതാണ് . രണ്ടു ദിവസം മുമ്പ് വിളിച്ചപ്പോ പറഞ്ഞു. അവൾക്കന്നു ഡ്യൂട്ടിയാണ്. ഒരു നിവൃത്തിയുമില്ലെന്ന് . അതൊക്ക മനസ്സിലാക്കാവുന്നതല്ലേയുള്ളു. അവള് തിരക്കുള്ള ഡോക്ടറല്ലേ. സ്റ്റേഷനിറങ്ങിയശേഷം ഒരു ടാക്സി പിടിച്ച് അപ്പാർട്ടുമെന്റിലേക്ക് തിരിച്ചു. 

രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെയണീറ്റ് കുളിച്ച് പ്രാർത്ഥിച്ചശേഷം ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് കുട്ട്യാളെയും കാത്തിരിക്കുമ്പോഴാണ് ഫോണടിച്ചത്.

'ഭാരതി ... ഒന്നു നോക്കിയേ'

ഇപ്പം മനസ്സിലായി ലച്ചുന്റെയും ഹരീയും കാര്യത്തിലാർക്കാണധികം ഉൽക്കണ്ഠയെന്ന്.

'മോളാവും . കുട്ട്യോളെ ഡ്രോപ്പ് ചെയ്യാൻ വരുവാരിക്കും' ഞാൻ പറഞ്ഞു.

അടുക്കളയിൽ ചെന്ന് ഫോണെടുത്തു . അവളുതന്നെ.

'അമ്മാ .. ഹൗ വാസ് ദി ട്രിപ്പ് . യു ഗസ് എൻജോയ്ഡ് ?'

അവളു ചോദിക്കയാ. വെക്കേഷൻ എങ്ങിനെയുണ്ടായിരുന്നെന്ന്?

'കുഴപ്പമില്ല. എന്റെ കുഞ്ഞേ. ഞങ്ങൾക്കിങ്ങു വരാൻ ധൃതിയായി. നിങ്ങളെയൊക്കെ കാണാഞ്ഞിട്ട്' ഞാൻ പറഞ്ഞു, പക്ഷെ മുഴുമിപ്പിച്ചില്ല.

അങ്ങേത്തലക്കൽ നിശബ്ദത . അവളൊന്നും മിണ്ടുന്നില്ല.

'പിന്നെ, എപ്പഴാ ലച്ചുവും ഹരിയും എത്തുക . ഇവിടെയൊരാൾ കാത്തിരിക്കുവാ'

അപ്പോഴും പെട്ടെന്നൊരു മറുപടി കേട്ടില്ല . അല്പസമയം കഴിഞ്ഞ് അവൾ പറയുകയാണ്.

'അതു പിന്നെ.. അമ്മാ ... ' വാക്കുകൾകിട്ടാതെ പരുങ്ങുന്നതു എനിക്കിവിടുന്നറിയാം.

എനിക്കൊന്നും മനസ്സിലായില്ല. ഇവളെന്താ ഇങ്ങിനെ.
 ഞാൻ ചോദിച്ചു:

'എന്താ . എന്തുപറ്റി?..അവർക്കെന്തെങ്കിലും അസുഖം?'

'അങ്ങിനെയൊന്നുമില്ല', ഒന്ന് നിറുത്തി വീണ്ടും തുടർന്നു.

'അതേ അമ്മാ..ലക്കിലി ഞങ്ങൾക്കൊരു നാനിയെ കിട്ടി. രമേഷിന്റെ കൂടെ വർക്കുചെയ്യുന്ന നഴ്സ്, മോളിയില്ലെ? അവര്  തരപ്പെടുത്തിയതാ.'

പിന്നൊന്നും കേട്ടില്ല. മറ്റൊന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. മനസ്സിലോർത്തുപോയി. മോളേ ഇതിനായിരുന്നോ പുതിയ ഫോണും വാങ്ങിത്തന്ന് ഞങ്ങളെ പ്രതീക്ഷിക്കാത്താരു വെക്കേഷനു പറഞ്ഞുവിട്ടത് . ഞാനൊന്നും പറയുന്നില്ലായെന്നു കണ്ടപ്പോൾ അവൾ പറയുകയാണ്.

'ഞാൻ പറഞ്ഞതാ. അമ്മക്കുമച്ഛനുമൊക്കെ വിഷമമാവുമൊന്നൊക്കെ. അപ്പോ രമേഷ് പറയുവാ അമ്മയുമച്ഛനും വയസ്സായി വരികയല്ലേ. അവർക്കും ഒരു ബ്രേക്ക് വേണ്ടായെന്ന്. അവരെക്കൊണ്ടധികം പണി ചെയ്യിക്കുന്നത് ശരിയല്ലെന്നൊക്കെ'

ബാക്കി കേട്ടില്ല . ഞങ്ങൾ ചെയ്തതൊക്കെ കേവലം പണിയാണെന്ന്. ദൈവമേ.

'ഞങ്ങടെ കുട്ട്യോളെ ഞങ്ങളുടെ ഇഷ്ടം കൊണ്ട് നോക്കുന്നത് പണിയായിട്ടാണോ നിങ്ങൾക്ക് തോന്നിയത്. കഷ്ടം! അവരെ നോക്കുന്നത് ഞങ്ങൾക്കൊരു ജോലിയാണോ?' 

ഒന്നുമോർക്കാതെ പെട്ടെന്നങ്ങിനെ പറഞ്ഞു പോയി.

ഇപ്പോഴെല്ലാം മനസിലാവുന്നു. അടുത്ത ദിവസങ്ങളിലെ വഴക്കുകൾ കുട്ടികളെ ചൊല്ലിയായിരുന്നല്ലോ? നല്ല ഓർമയുണ്ട് അന്നവൾ പറഞ്ഞത്.

'ദേ ആർ ഔർ കിഡ്ഡ്സ്. ഞങ്ങൾക്കവരെ വേണം. ആരു ചോദിച്ചാലും പറയും . ഫേവറൈറ്റ്സ് ഗ്രാന്റ്പായും ഗ്രാന്റ്മായുമാണെന്ന് .ഞങ്ങൾ പിന്നെയാരാ? രമേഷ് ഈസ് വെരി അപ്സെറ്റ് '

പറയണം എന്ന് കരുതിയതല്ല. പക്ഷെ അന്നിത്രയും പറഞ്ഞുപോയി.

'മോളെ. നിങ്ങൾക്കൊട്ടും സമയമില്ല. തിരക്കോടു തിരക്ക്. പിന്നെങ്ങിനാ അവരെ നിങ്ങളറിയുക, സ്നേഹിക്കുക. നിനക്കറിയുമോ? നീയുണ്ടായശേഷം നിന്റച്ഛൻ പറഞ്ഞത്? - നീയിനി തല്ക്കാലം ജോലിക്കുപോവണ്ട. അവളെ പിന്നാരു നോക്കും. അവൾക്ക് സ്നേഹവും ശ്രദ്ധയും കിട്ടേണ്ടതിപ്പോഴല്ലേ.തല്ക്കാലം ഞാൻ ജോലിക്കു പോകുന്നുണ്ടല്ലോ - എന്നൊക്കെ.'

സമനില വീണ്ടെടുത്തു  ഇത്രയും കൂടി പറഞ്ഞു:

'ഇതൊക്കെയോർക്കുമ്പഴും എനിക്കറിയാം പണ്ടത്തെ കാലമല്ല ഇതെന്ന്. രണ്ടുപേരും ജോലിക്കുപോകേണ്ടതായി വരും. എന്നാലും നീയറിയണം. നമ്മളു വിതക്കുന്നതേ നമുക്കു കൊയ്യാനാവു . കുട്ട്യോൾക്ക് എവിടെ സ്നേഹവും ലാളനയും കിട്ടുന്നോ അവരുടെ മനസ്സ് അങ്ങോട്ട് ചായും. അത് അങ്ങിനെയാണ്. '

എല്ലാം കഴിഞ്ഞപ്പോ തോന്നി അങ്ങിനെയൊന്നും പറയരുതായിരുന്നെന്ന്. ഇനി അതുപോലൊന്നും പറയേണ്ടി വരരുത്. ഒന്നും മിണ്ടിയില്ല. ഫോൺ താഴെ വെച്ചു. കുറേനേരം അവിടെത്തന്നെ നിന്നു.

നെഞ്ചിടിപ്പ് കുറയുന്നില്ല. പെട്ടെന്നു വല്ലാതെ ഒറ്റപ്പെട്ടപോലെ. എന്തൊക്കെയോ ചിന്തകൾ മനസ്സിൽ തള്ളി കേറുകയാണ്. ആരോടെന്നില്ലാതെ വന്നുകേറിയ അമർഷം നെഞ്ചെരിയിക്കുന്ന സങ്കടമായി.  

'ഭാരതീ..എന്തുപറ്റി . കുട്ട്യോൾക്കെന്തെങ്കിലും അസുഖം?'

മെല്ലെ ഏതോ ഉൾപ്രേരണയിലെന്നപോലെ, ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. സോഫായിൽ അടുത്ത് ഇരുന്നു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് സാരിത്തുമ്പുകൊണ്ട് തുടച്ചു. കുറച്ചുനേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് മെല്ലെ പറഞ്ഞു 

'കുട്ട്യാളെ നോക്കാൻ അവർക്കൊരായയെ കിട്ടിയത്രേ'

2 comments:

  1. അപ്പൂപ്പന്‍ താടികള്‍ ഇളം കാറ്റില്‍ ഒഴുകിവരുമ്പോള്‍ എത്തിപ്പിടിച്ച്
    വീണ്ടും വീണ്ടും ഊതി വിടും. ജീവ പ്രയാണത്തില്‍ രൂപാന്തരത്തിന് മുമ്പുള്ള
    ഘട്ടത്തെ തരണം ചെയ്യാന്‍ വെളുത്തതാടിയും പേറിയ യാത്രയുടെ ദുരവസ്ഥ
    തിരിച്ചറിയുന്നത് അനിലാല്‍ എഴുതിയ നാനി വായിക്കുമ്പോഴാണ്.
    ശിഥിലമാകുന്ന കുടുംബ പശ്ചാത്ഥലത്തില്‍ അധികപ്പറ്റായി മാറുന്ന വെളുത്ത
    താടി ജീവിതങ്ങളുടെ നിറപ്പകിട്ടില്ലാത്ത നേര്‍ക്കാഴ്ച ദുഃഖത്തിന്‍റെ
    കാന്‍വാസില്‍ ആര്‍ദ്രമായ രചന

    ReplyDelete
  2. @Shajihan
    വായിച്ചതിനും കമണ്റ്റ്‌ ചെയ്തതിനും പ്രത്യെകം നന്ദി.

    ReplyDelete

Subscribe