Sunday, May 24, 2020

സബ്രീന

                                                                                       (ലോകമലയാളം - ജനുവരി 2020)
                                                                                                            എസ്. അനിലാൽ 

കോൺഫറൻസിന്റെ  ആദ്യ ദിവസത്തെ   അര മണിക്കൂർ ബ്രേക്കിലാണ് അവളെ തികച്ചും ആകസ്മികമായി കാണുന്നത്. ഹാളിനുള്ളിൽ,  സ്റ്റാർ ബക്സ് കോഫിയുടെ  ഉന്മാദ മണം  മുറിച്ചു  ജാസ്മിൻ സുഗന്ധമായെത്തിയവൾ. സബ്രീന. ഔപചാരികതയിൽ  വാക്കുകൾ കൈമാറുമ്പോഴും കടും നീല സ്യൂട്ടിലും കാൽമുട്ടിനൽപ്പം താഴെവരെയെത്തുന്ന സ്കർട്ടിലും പൊതിഞ്ഞ സൗന്ദര്യം നോക്കികണ്ടത് കുറച്ചൊരനൗപചാരികതയോടെ തന്നെയായിരുന്നു. വിവേക് ആൻ എന്ന വിവേക് അനന്തകൃഷ്ണന്റെ പുതു പരിചയങ്ങളിലൊന്ന്. ചുരിദാറും നെറ്റിയിൽ പൊട്ടുമിട്ടാൽ  വടക്കേ ഇന്ത്യൻ സുന്ദരിയെന്നേ  തോന്നൂ, മെക്സിക്കനെന്നു പറയില്ല. കറുത്ത് ചുരുണ്ട മുടി. മനഃപൂർവ്വമെന്നു തോന്നിക്കാത്ത, നേരീയ മേക്കപ്പിൽ  കറുത്ത  പുരിക കൊടികൾക്കു താഴെ പ്രകാശിക്കുന്ന കണ്ണുകൾ. വശ്യമായ മുഖം പോലെ വശ്യമായ വാക്കുകൾ.

ചില സൗഹൃദങ്ങൾക്ക് തുടക്കത്തിലേ പരസ്പരാകർഷണത്തിന്റെ കാന്തശക്തിയുണ്ടാവാറുണ്ട്. സെയിൽസ് മീറ്റിംഗ് ആയതുകാരണമാവാം, കാപ്പിരുചിയുള്ള സംഭാഷണത്തിൽ, കമ്പനി  മുദ്രയുടെ ചരിത്ര പരിണാമങ്ങൾ വിഷയമായത്. വിവേക് മുദ്രക്കു പിന്നിലെ വിരുദ്ധങ്ങളായ രണ്ടു സാദ്ധ്യതകൾ അവതരിപ്പിച്ചത് സബ്രിനയെ ശരിക്കും ഇമ്പ്രെസ്സ് ചെയ്തു. വേണമെങ്കിൽ വെറുതെ തലയിലൊരു കിരീടവും വച്ചു രണ്ടു മീനുകളെയും കയ്യിൽ പിടിച്ചു നിക്കുന്ന ബോറൻ പെണ്ണായി കാണാം. അല്ലെങ്കിൽ അതിലെ സ്ത്രീ ബൈബിളിലെ എസ്തർ  രാജ്ഞിയാണെന്നും സിയോണിസ്റ് തന്ത്രങ്ങളെ  പിന്തുണച്ചു ജൂതന്മാർക്കു രഹസ്യ പ്രചാരവേല ചെയ്യുന്നവരാണ് സ്റ്റാർബക്സ്  എന്നും കണ്ടെത്താം. അവൾ കൗതുകത്തോടെ പുഞ്ചിരിച്ചു . അതുകൊണ്ടു തന്നെ നിങ്ങൾ ക്രിസ്ത്യാനികൾ ഈ കോഫി  കുടിക്കരുതെന്നും കൂടി വിവേക് പറഞ്ഞപ്പോൾ സബ്രീന 'ഹാറ്റ്‌സ്  ഓഫ്'  പറഞ്ഞു, തോൽവി സമ്മതിച്ചു തൊപ്പിയെടുത്തതായി അഭിനയിച്ചു കാട്ടി.

കിട്ടിയ ഇടവേളകളിലെല്ലാം വിഷയങ്ങളുണ്ടാക്കിയെങ്കിലും  പരസ്പരം സംസാരിക്കാൻ രണ്ടു പേരും ശ്രദ്ധിച്ചു. എപ്പോഴോ കുടുംബത്തെപ്പറ്റി ചോദിച്ചപ്പോൾ കൊടുത്ത മറുപടിക്കു പിന്നാലെയവൾ  ചോദിക്കാതെ തന്നെ പറഞ്ഞു -

' ഐ ആം സിംഗിൾ - നോ ത്രെഡ്സ് അറ്റാച്ചഡ് '

ചുരുക്കത്തിൽ ചരട് പൊട്ടിയ പട്ടം പോലെ ...അല്ലെ എന്ന് മലയാളിയായിരുന്നേൽ ചോദിക്കാമായിരുന്നു. കൂടുതലൊന്നും പറയാതെ 'ഐ സീ' എന്ന് പറഞ്ഞു വിവേക് സംഭാഷണം അവസാനിപ്പിച്ചു. മൂന്നാം ദിവസ്സം രാവിലെ എയർപോർട്ട് പിക്കപ്പിനു ഹോട്ടൽ ലോബിയിലിരിക്കുമ്പോൾ സബ്രിനയെ ഒന്ന് കൂടി കണ്ടു.

ഫോൺ നമ്പറും ഇമെയിലും നേരത്തെ കൈമാറിയിരുന്നു.
ഇത്തവണ അവൾ ചോദിച്ചു

' എഫ് ബിയിൽ ഉണ്ടോ? '

രണ്ടു വർഷങ്ങൾക്കു  മുൻപാണ് കമ്പനിയുടെ വാർഷിക സെയിൽസ്  കോണ്ഫറന്സ് വച്ചവർ  ഇങ്ങിനെ പരിചയപ്പെടുന്നത്.

അന്ന് പിരിഞ്ഞ ശേഷം ഫോണിൽ സംസാരിച്ചിരുന്നു, ഒന്നോ രണ്ടോ തവണ. പിന്നെ ഏതാനും മാസങ്ങൾക്കു ശേഷമാണ് മുഖപുസ്തകഹംസം അവളുടെ ഒരു സന്ദേമെത്തിച്ചത്.

'വളരെ കാലമായപോലെ...മിസ്സ്  യൂ..'

അങ്ങിനെയാണ്  ഹംസത്തിനു പണിയാവുന്നത്. സാൻഫ്രാന്സിസ്കോയിലെ സബ്രിനക്കും  ഷിക്കാഗോയിലെ വിവേകിനും തമ്മിൽ  മനസ്സുതുറക്കണമെങ്കിൽ വിവേകിന്
പാതിരാത്രിയെങ്കിലുമാവണം. വിവേകിന് സമയം രണ്ടു മണിക്കൂർ മുന്നോട്ടോടുന്നു എന്നതു തന്നെ കാര്യം. പക്ഷെ അയാൾക്കതൊരു പ്രശ്നമായിരുന്നില്ല. അതിനു കാരണം അവളുടെ ചോദ്യത്തിനുത്തരമായി തന്നെ ചാറ്റിൽ പറഞ്ഞിരുന്നു.

വിവേകും  നീതുവും വളരെ വർഷങ്ങളായി ഒരു  വല്യ വീട്ടിനുള്ളിലെ  രണ്ടു ലോകങ്ങളിൽ കഴിയുകയാണ്. രണ്ടു മുറികളിൽ ഉറങ്ങുന്നവർ. പരസ്പരം അത്യപൂർവം മാത്രം കാണുന്നവർ, സംസാരിക്കുന്നവർ.  രാത്രി താൻ തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും അവൾ ഉറക്കമായിരിക്കും. അയാളുറങ്ങിയിരുന്നത് മറ്റൊരു മുറിയിലാണ്. അതെ സമയം പ്രത്യക്ഷത്തിൽ വഴക്കൊന്നുമില്ലായെന്നും കൂട്ടിച്ചേർത്തിരുന്നു.

എഫ് ബിയിലെ ബന്ധങ്ങളിൽ പറയേണ്ടത് മാത്രം പറഞ്ഞാൽ മതിയെന്നു  അയാൾക്കറിയാം. എങ്കിലേ നിറുത്തേണ്ടിടത്തു വേണമെങ്കിൽ വേണ്ടപോലെ അവസാനിപ്പിക്കാനാവൂ.

 എന്നാലിവിടെ വിവേക് മനഃപൂർവം പറയാതെ പോയ ചിലതു പറയേണ്ടതുണ്ട്.

രണ്ടാഴ്ച കൂടുമ്പോൾ ഒരു നാലുദിവസ്സം. അത്ര മാത്രമാണ് യാത്രയിലല്ലാതെ വീട്ടിലുണ്ടാവുക.  അപ്പോഴും മിക്കവാറും രാവിലെ എന്തെങ്കിലും കാരണം പറഞ്ഞു വീട്ടിൽനിന്നിറങ്ങും. രാത്രി തോന്നുന്ന സമയത്തു കേറി വരും..പകൽ ചിലപ്പോൾ ഗോൾഫ് കളിയിലായിരിക്കും. ജീവിതത്തിൽ ഒരു കളിയിലും വല്യ താല്പര്യമില്ലാതിരുന്ന വിവേക് ഇവിടെയെത്തിയശേഷം ഒരു വെളിപാടിന്റെ പുറത്താണ് ബാസ്കറ്റ് ബാളും അമേരിക്കൻ ഫുട്ബാളും പ്രയാസപ്പെട്ടു പഠിച്ചത്. ഓഫീസ്  സൗഹൃദങ്ങൾ കൊഴുക്കണമെങ്കിൽ ഏതെങ്കിലുമൊക്കെ ഗെയിംസ് അറിഞ്ഞിരിക്കണമത്രെ. ടീമുകളെ അറിഞ്ഞിരിക്കണം. കളികൾ കണ്ടിരിക്കണം. ഗോൾഫ് ചിലവുള്ള ഇനമാണെങ്കിലും അത് പഠിക്കാനും ഗോൾഫ് കോഴ്‌സിൽ പോയി കളിക്കാനും പ്രത്യേക കാരണമുണ്ട് - 'കണക്ഷൻസ്' - സമ്പന്നരും  സ്വാധീനമുള്ളവരുമായുള്ള സൗഹൃദം ഉണ്ടാക്കിയെടുക്കാൻ ഗോൾഫ് നല്ലൊരു വഴിയാണെന്ന് മുൻപെപ്പോഴോ മനസ്സിലാക്കിയിരുന്നു.

ഒരു വൈകുന്നേരമെങ്കിലും അതിർത്തിയിലുള്ള 'ജന്റിൽ മെൻസ്' ക്ലബിന് വേണ്ടി മാറ്റിവച്ചിരിക്കും..അവിടെയാണ് ചില മുഖപുസ്തക സൗഹൃദങ്ങൾ കൈമാറിയ സെക്സ് ചാറ്റുകളുടെ പൂർണത തരപ്പെടുന്ന പരിമിത രതികളിലൂടെ അനുഭവിക്കുന്നത്. ആറു ലാർജിന്റെ കെട്ട് പാതിരാത്രി കാറിൽ കയറുമ്പോഴും ബാക്കികാണും. എന്നാലും ഇതുവരെ ഒരു പോലീസും പിടിച്ചിട്ടില്ല. കാരണം മദ്യപിച്ചു വണ്ടിയോടിക്കുമ്പോൾ അയാൾ പതിവിലേറെ ജാഗ്രത പുലർത്തിയിരുന്നു.

വീട്ടിലെത്തുമ്പോൾ നീതു, രാത്രി എബിസി ചാനൽ വാർത്ത കണ്ട്, എന്നും കേൾക്കേണ്ടിവരുന്ന അപകടങ്ങളെയും കൊലകളെയും ഡ്രഗ് ഓവർ ഡോസ് മരണങ്ങളെയും കുറിച്ച്, അന്തമില്ലാതെ ചിന്തിച്ചുറക്കമായിരിക്കും. എന്നാലും വിവേകിനുള്ള രാത്രി ഭക്ഷണം ചൂട് പോകാത്ത  പാത്രങ്ങളിലാക്കി അടച്ചു തീൻ മേശയിൽ ഒരുക്കിവച്ചിരിക്കും. കുടിക്കാനുള്ള വെള്ളം പോലും  എടുത്തു വച്ചിട്ടുണ്ടാവും.

ഈയിടെയായി നീതുവുമായി പ്രത്യക്ഷത്തിൽ വഴക്കൊന്നുമില്ല, അത് സത്യം തന്നെ. നീതു ഒരു സാധാരണ ജീവിതം മാത്രം ഇഷ്ട്ടപ്പെട്ട ഒരാളാണ് . കുട്ടികളാണ് എന്നും അവരുടെ ലോകം. മൂത്തയാൾ രണ്ടു വർഷമായി സബ്രിനയുടെ നാട്ടിൽ തന്നെയുണ്ട്, അവിടെയാണ് ജോലി. രണ്ടാമത്തെ മകനും വീട്ടിലില്ല. അടുത്ത സ്റ്റേറ്റിലെ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിലാണ്. അവർക്കു മൂവർക്കുമായി ഒരു ചാറ്റ് ഗ്രൂപ്പുണ്ട്. പരസ്പ്പരം എല്ലാ വിവരങ്ങളും നിരന്തരം കൈമാറും. ആഴ്ചയിൽ മൂന്നോ നാലോ തവണയെങ്കിലും ഫേസ് ടൈം ആയോ ഫോണിലോ സംസാരിക്കും..അവർക്കിടയിൽ അച്ഛനെക്കുറിച്ചുള്ള വർത്തമാനം അങ്ങിനെയുണ്ടാവാറില്ല.

യാത്രകളുടെ രാത്രികളിലായിരുന്നു എഫ് ബിയിൽ പരസ്പരം കണ്ടു മിണ്ടിയിരുന്നത്. അവളെ കുറിച്ചു കൂടുതൽ പറഞ്ഞിരുന്നില്ലെങ്കിലും വിവേകിനെ അറിയാൻ സബ്രിനക്കു കൗതുകമായിരുന്നു.

അവളോട് പലപ്പോഴായി പറഞ്ഞതും പറയാത്തതും -

മുംബൈയിലെ ഒരു കൺസൾട്ടിങ് കമ്പനിയിൽ നിന്നും അമേരിക്കയിലെ ഒരു കമ്പനിക്കു വേണ്ടി കൺസൾട്ടന്റ്  ആയി എത്തിയതായിരുന്നു അയാൾ. ജോലികിട്ടി മുംബൈക്ക് പോവും വരെ വിവേക് വെറും നാട്ടുമ്പുറത്തുകാരനായിരുന്നു. അയാൾ കണ്ട ഭൂപടത്തിലും പഠിച്ച ചരിത്രത്തിലും  അമേരിക്കയില്ലായിരുന്നു. ജീവിതം മെച്ചപ്പെടണമെങ്കിൽ ഗൾഫിൽ പോകണം എന്നായിരുന്നു അതുവരെ. അതിനേറ്റവും പറ്റിയ സ്ഥലം ബോംബെയും ആയിരുന്നു, മനം പോലെ മംഗല്യം എന്ന പോലെയാണ് അവിടെ അവിചാരിതമായി എത്തപ്പെട്ടത്.

അപ്രതീക്ഷിതമായാണ് ഷിക്കാഗോയിലുമെത്തുന്നത് . വരുന്നതിനു മുൻപ് തന്നെ ദൃഢമായ ഒരു തീരുമാനവുമെടുത്തിരുന്നു. ഒരേഴു വർഷം ജോലിചെയ്യുക. ആവുന്നത്ര സമ്പാദിക്കുക. തിരിച്ചു പോവുക.. അങ്ങിനെ തീരുമാനിച്ചു വരുന്ന പലരും ലക്‌ഷ്യം കൈവരിച്ചു തിരിച്ചു പോവാറുണ്ട്. പലർക്കും അതിനു കഴിയാറുമില്ല.

തൊണ്ണൂറുകളുടെ അവസാനം ഒരു  മഞ്ഞു കാലത്താണ് അവരെത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘത്തിലെല്ലാർക്കും തിരിച്ചു പോണം എന്നത് തന്നെയായിരുന്നു. എന്നാൽ പിന്നീട് മടങ്ങി പോയത് ഒരാൾ മാത്രം.

അമേരിക്കക്കു വിമാനം കേറുമ്പോഴേക്കും അതുവരെയുണ്ടായിരുന്ന  അഭിമാനം വല്ലാത്ത ഉൽക്കണ്ഠക്കു വഴിമാറിയിരുന്നു. പരിചയമില്ലാത്ത രാജ്യം, ആളുകൾ രീതികൾ..അവിടെ തനിക്കു പൊരുത്തപ്പെടാനാവുമോ? പുതിയ വർക്ക് പ്ലേസ് - അവിടത്തെ രീതികൾ - ഇതൊക്കെയായിരുന്നു ചിന്ത മുഴുവൻ. അത് തന്നെയാണ്, വിമാനത്തിൽ സമയം കിട്ടുമ്പോഴൊക്കെ സ്വന്തം സീറ്റുകൾ വിട്ടു ടോയ്‌ലറ്റ്നടുത്തു  വട്ടം കൂടി നിന്നവർ ചർച്ച ചെയ്തത്. ഇടയ്ക്കു ബീഹാറുകാരൻ മോഹൻ സിംഗ് കരുതിയിരുന്ന വിൽസ് പാക്കറ്റ് തുറന്നു കൂട്ടുകാർക്കു നീട്ടി ഉൽക്കണ്ഠയെ പുകയാക്കി മാറ്റാൻ ശ്രമം നടത്തി. ആകെ ഒരു ആത്മവിശ്വാസം,  പുതിയ തൊഴിലിടത്തും സമൂഹത്തിലും വേണ്ട പെരുമാറ്റ രീതികളെക്കുറിച്ചു കമ്പനി നൽകിയ ട്രെയിനിങ്ങിൽ നിന്നും പഠിച്ച പാഠങ്ങളാണ്. എങ്ങിനെ ഷേക്ക് ഹാൻഡ് കൊടുക്കണം, കത്തിയും മുള്ളുമുപയോഗിച്ചു കഴിക്കണം, ഭാഷ വ്യക്തമായും വേഗത കുറച്ചും ഉപയോഗിക്കണം അങ്ങിനെ പലതും.

കമ്പനി തന്നെ സഹായിച്ചു ഒരു ഫ്ലാറ്റ് വാടകക്കെടുത്തു. ആഴ്ചകൾ കഴിഞ്ഞപ്പോൾ അവർ ആ ബാച്ചലേഴ്‌സ് ജീവിതം ഇഷ്ടപ്പെടാൻ തുടങ്ങി. എന്നാലും തണുപ്പൊരു പ്രശ്നം തന്നെയായിരുന്നു . മറ്റൊന്ന്, കാറില്ലാത്തവൻ വികലാംഗനെപ്പോലെയാണീ  നാട്ടിൽ. എവിടെ പോകാനും ആരെയെങ്കിലും ആശ്രയിക്കണം. പല പ്രോജക്ടുകളിലും ജോലിയെടുക്കുന്നവർ, മാനേജർമാർ ഇവരൊക്കെ അതേ ഫ്ലാറ്റ് സമുച്ചയത്തിൽ തന്നെയായതു കാരണം യാത്രക്ക് വല്യപ്രശ്നമില്ല. ചിലപ്പോഴൊക്കെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ  വാങ്ങാൻ അഞ്ചുപേരും ചേർന്ന്  പുറത്തിറിങ്ങും, കൊടും തണുപ്പത്ത്‌.  മുട്ടോളമെത്തുന്ന വിന്റർ ജാക്കറ്റും, ബൂട്സും, കൈയ്യുറകളും, കമ്പിളി തൊപ്പിയുമൊക്കെയണിഞ്ഞു ഒരു സാഹത്തിനെന്നപോലെ. മിക്കവാറും മടങ്ങി വരുമ്പോൾ രണ്ടു മൂന്നു കേസ് ബിയറും വാങ്ങിയിരിക്കും. ഇവിടെയെത്തിയശേഷമുള്ള പുതിയ രീതിയാണ്, പല രാജ്യങ്ങളിൽ നിന്നുള്ള ബീയറുകൾ മാറി മാറി കുടിക്കുകയെന്നത്. പ്രത്യേകിച്ചും വാരാന്ത്യങ്ങളിൽ. ഒഴിഞ്ഞ കാനുകൾ അലങ്കോലപ്പെട്ടു  കിടന്നിരുന്ന മുറിയുടെ ചുമരിലിൽ ഉയരത്തിലടുക്കി മിനാരങ്ങൾ പണിഞ്ഞു.

തണുപ്പ് കാരണം പുറത്തിറങ്ങാനാവാതെ വരുമ്പോഴോ, അവധിദിവസങ്ങളിലോ ആവും ദുബെയും  മോഹൻ സിങ്ങും തമ്മിലുള്ള പാചക മത്സരം. ദുബെയുടെ വെജിറ്റേറിയൻ പാചകവും സിംഗിന്റെ നോൺ വെജ് പാചകവും തമ്മിൽ. മത്സരത്തിനിടയിലുള്ള വാക് പയറ്റ് തനി നോൺ വെജ് എന്ന് മാത്രം..ബാക്കിയുള്ള മൂന്നുപേരും  പക്ഷം പിടിക്കാതെ മാറി നിൽക്കും. രണ്ടു പേരുടെയും പാചകം  ബാക്കി മൂന്നു പേർക്കും വല്ലാത്ത  ഇഷ്ട്ടം എന്നതു തന്നെയായിരുന്നു കാരണം.

അവർ അപ്പോൾ ടീവീ കാണുകയോ, ചരിത്രമോ, രാഷ്ട്രീയമോ, സിനിമയോ ചർച്ച ചെയ്യുകയോ ആവും. ഇക്കിളി വർത്തമാനങ്ങളിൽ കൂടുതലും ക്ലിന്റണും മോണിക്കാ ലിവിൻസ്കിയുമായിരുന്നു. ബംഗാളിയായ ദബാഷിഷ്  ഒന്നാന്തരമായി പാടും - ഒന്നാന്തരമായി സിഗരറ്റും വലിക്കും. ദബാഷിഷ് ഫോമിൽ ആണെങ്കിൽ ഒരു മൂന്നു ഹൈനി ക്കനും രണ്ടു മാൽബൊറോ സിഗരിറ്റിനും ശേഷം നിലത്തു മലർന്നു കിടന്നു കണ്ണടച്ച് മനോഹരമായി പാടുമായിരുന്നു. ഷേറുകൾ പാടി, ഹിന്ദി അറിയാതെ തനിക്കിരുവശവും ഇരിക്കുന്ന വിവേകിനും കണ്ണടക്കാരൻ കമ്മത്തിനും വേണ്ടി ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി.

മഞ്ഞുമാറിത്തുടങ്ങിയാൽ, എല്ലാ ശനിയും ഞായറും ക്രിക്കറ്റ് കളിയുണ്ടായിരുന്നു. രാവിലെ കളികഴിഞ്ഞു ഉച്ചക്ക് വെങ്കിടേശ്വരന്റെ വല്യ കോവിലിൽ പോയി മസാല ദോശയും വടയും ഇഡലിയും കഴിച്ചു, പ്രാർത്ഥി ക്കാൻ മാത്രം മറന്നവർ തിരിച്ചെത്തും.

അങ്ങിനെ, പുതിയ ലോകവും ജോലിയും കൂട്ടുകാരുമായി പൊരുത്തപ്പെട്ടു വരാൻ തുടങ്ങുമ്പോഴാണ് നവംബർ മാസത്തിലെ ഒരു വ്യാഴാഴ്ച ഓഫീസ മെയിൽ. പിറ്റേന്ന് രാവിലെ ഓഡിറ്റോറിയത്തിൽ പ്രൊജക്റ്റ്  മീറ്റിംഗ് വിളിച്ചിരിക്കുന്നു.

അഞ്ചു മിനിട്ടു മാത്രം നീണ്ടതായിരുന്നു മീറ്റിംഗ്. പ്രോജക്ടിന്റെ ചുമതലയുള്ള മുഖ്യൻ  വളരെ ക്യാഷൽ ആയി വേദിയിലെത്തുന്നു..പ്രോജെക്ടിന്റെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിക്കുന്നു. അതിനു കാരണക്കാരായ എല്ലാ ടീം അംഗങ്ങളെയും പ്രശംസിക്കുന്നു എന്നിട്ടു കാര്യത്തിലേക്കു കടക്കുന്നു.

സംഗതി സിമ്പിൾ. ഈ പ്രൊജക്റ്റ്  മുന്നോട്ടു കൊണ്ടുപോകാൻ കസ്റ്റമർക്കു താല്പര്യമില്ല..ദേ കാൻഡ് ഇറ്റ്'. അവർ അത് കാൻസൽ  ചെയ്തു എന്നും ഇതാണ് അവസാന ദിവസ്സമെന്നും കൂടിയിരുന്നവരെ അറിയിച്ചു. കമ്പനിയിലെ ജോലിക്കാരെ അടുത്തയാഴ്ച മറ്റു പ്രോജക്ടുകളിലേക്കു മാറ്റും. കോൺട്രാക്ട് എംപ്ലോയീസിന്റെ കാര്യം അതാതു കമ്പനികളുമായി തീരുമാനിക്കും. ഇത്രയും പറഞ്ഞയാൾ സ്ഥലം വിട്ടു.

അന്ന് രാത്രി അവരെ അക്കൗണ്ട്സ് മാനേജർ വിളിച്ചു. മുന്നോട്ടുള്ള ഓപ്ഷൻസ് പറഞ്ഞു. തിരിച്ചു പോകേണ്ടവർക്കു പോകാം, അല്ലെങ്കിൽ തല്ക്കാലം ബഞ്ചിൽ ഇരിക്കാം. വേറെ പ്രോജക്ടുകളിൽ അവസരം വരുമ്പോൾ അസൈൻ ചെയ്തയക്കും. അഞ്ചു മുതൽ ഏഴുവരെ വർഷം  സ്വപ്നം കണ്ടു വന്നവർക്കു ഉടൻ തിരിച്ചു പോകുന്ന കാര്യം ഒട്ടുമേ സ്വീകാര്യമായിരുന്നില്ല. തല്ക്കാലം ബഞ്ചിലിരിക്കാൻ തീരുമാനിച്ചു. മെല്ലെയവർ പുറത്തു ബന്ധങ്ങളുണ്ടാക്കി. ബഞ്ചിൽ രണ്ടുമാസം ഇരുന്നു കഴിഞ്ഞപ്പോഴേക്കും വിവേകിനും മടുത്തു തുടങ്ങി.. അങ്ങിനെ ക്രിക്കറ്റിന് കണ്ട മറ്റൊരു കൂട്ടുകാരൻ വഴി ഒരു ദേശി  കമ്പനിയിൽ ഇന്റർവ്യൂ തരപ്പെട്ടു. അക്കാലത്ത്‌ കൂണുകൾ പോലെയായിരുന്നു ദേശി കൺസൾട്ടിങ്    കമ്പനികൾ പൊങ്ങിയിരുന്നത്.

നാട്ടിൽ നിന്നും വന്നപ്പോൾ വാങ്ങിയ കടും നീല റയ്മണ്ട്സ്  സൂട്ട് ധരിച്ചു വിവേക് ഇന്റർവ്യൂവിനെത്തി. അഡ്രസ് ഏതെങ്കിലും ഒരു ഓഫിസോ അതുമല്ലെങ്കിൽ ഒരു വീടോ ആയിരിക്കും എന്ന് കരുതിയെങ്കിലും വിവേകിന് തെറ്റി. അതൊരു മക് ഡൊണാൾഡ്‌സ് ആയിരുന്നു.  സംശയത്തോടെ അകത്തു കയറാൻ മടിച്ചു നിൽക്കുമ്പോൾ ഒരു മധ്യ വയസ്കൻ ഉള്ളിൽ നിന്നും പുറത്തിറങ്ങി വന്നു - ജീൻസും ഫുൾ കൈ ഷർട്ടും വേഷത്തിൽ.

'വിവേക്?'

അതേയെന്ന അർഥത്തിൽ പുഞ്ചിരിച്ചു നിൽക്കുമ്പോൾ അയാൾ തനി ഗുജറാത്തി ചുവയിൽ  'കൈസേ ഹായ് ആപ്'  എന്ന് ചോദിച്ചു കൈകൊടുത്തു അകത്തേക്ക് കൂട്ടികൊണ്ടുപോയി. രണ്ടു ബ്ലാക്ക് കോഫി വാങ്ങി ഒരു മൂലയിയിൽ  രണ്ടുപേർക്കിരിക്കാവുന്ന മേശക്കിരുവശത്തുമായി ഇരുപ്പുറപ്പിച്ചു.

സാങ്കേതികമായ ഒരു കാര്യങ്ങളും പ്രതീക്ഷിച്ച പോലെ ചോദിച്ചില്ല. തന്റെ കഴിവുകളിൽ വിശ്വാസമാണെന്നും ഓഫർ സ്വീകരിച്ചാൽ ഉടനെ വിസ ഫയൽ ചെയ്യാമെന്നും ജോലിയിൽ പ്രവേശിച്ചു ആറു  മാസത്തിനു ശേഷം ഗ്രീൻ കാർഡ് ഫയൽ ചെയ്യാമെന്നും അയാൾ ഉറപ്പു കൊടുത്തു. എല്ലാം ഏകദേശം ഇരുപതു മിനിറ്റിൽ കഴിഞ്ഞു. തിരിച്ചിറങ്ങാൻ നേരം വിവേകിന്റെ കൂടി കപ്പുമെടുത്തു ഗാർബേജ് ഇടുന്ന ബാസ്കെറ്റിനടുത്തേക്കു നടന്നു. തിരിച്ചിറങ്ങുന്നതിനു മുൻപേ അടുത്ത ടേബിളിൽ കരുതി വച്ചിരുന്ന പഞ്ചസാര പാക്കറ്റുകളും ക്രീമും ഓരോ പിടി വാരി ജാക്കറ്റിന്റെ പോക്കറ്റിലിട്ടു..പിന്നെ ഒരു കെട്ട് നാപ്കിൻ കൂടി.

മൂന്നാം ദിവസ്സം ഓഫർ വന്നു. കമ്പനിയുടെ സമ്മതം വാങ്ങി നാട്ടിലേക്കു പോയ വിവേക് ജെപി കൺസൾട്ടിങ്‌ന്റെ വിസയോടെയാണ് മൂന്ന് മാസങ്ങൾക്കു ശേഷം തിരികെ ഷിക്കാഗോയിലെത്തുന്നത്. കൂടെ ജോലി ചെയ്യുന്നവരിൽ മിക്ക പേരും ദേശികൾ. പുതിയ സൗഹൃദങ്ങൾ, പുതിയ ജോലിസ്ഥലം. തിരിച്ചെത്തിയ ശേഷം, ഒരു സുരക്ഷക്കെന്നോണം  പഴയ സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചില്ല.

അമേരിക്കൻ ജോലി ഏതു നിമിഷവും നഷ്ടപ്പെടാം എന്ന യാഥാർഥ്യം മനസ്സിലാക്കിയ വിവേക് ഇത്തവണ കരുതലോടെയാണ് മുന്നോട്ടു പോയത്. അധികം ചെലവാക്കാതെ ഓരോ രണ്ടു മാസവും ബാക്കി സമ്പാദ്യം നാട്ടിലേക്കയച്ചു. മടങ്ങിപ്പോവുകയെന്നത്,  കൂടെയുള്ള എല്ലാപേരും പങ്കിട്ട സ്വപ്നമായിരുന്നെങ്കിലും, പലർക്കും വിവേകിന്റെ പിശുക്കു അസഹ്യമായിരുന്നു. കുളി,  നന, തീറ്റ,  ഉടുതുണി അങ്ങിനെ എല്ലായിനത്തിലും ഡോളർ മിച്ചം പിടിക്കാൻ  ശ്രദ്ധിച്ചു. ഒരു  ജന്മദിനത്തിന് കൂട്ടുകാർ സമ്മാനമായി കൊടുത്തത് അടുത്ത ആറുമാസത്തേക്കുള്ള സോപ്പും ഡിയോഡറന്റും ഒരു ജീൻസുമായിരുന്നു എന്ന് പറയുമ്പോൾ അതിന്റെ തീവ്രത പിടികിട്ടും.

ജെ പി കൺസൾട്ടിങ്ങിലെ സൗഹ്രുദങ്ങളിൽ നിന്നാണ് 'ആംവേ' എന്ന കമ്പനിയെപ്പറ്റി അറിയുന്നത്. നെറ്റ്‌വർക്ക് മാർക്കറ്റിങ്  വിപണന തന്ത്രമായി ഉപയോഗിച്ച് വിജയിച്ച കമ്പനി. ചെറുപ്പക്കാരും വിസ കൈയ്യിലുള്ളവരുമായ അനവധി ദേശികൾ ആംവേയുടെ  മാർക്കറ്റിംഗ് രീതികളിൽ ആകർഷിക്കപ്പെട്ടിരുന്നു. കൂട്ടുകാരൻ നിർബന്ധിച്ചിട്ടാണ്  ഒരു ദിവസ്സം വൈകുന്നേരം  ആംവേ യുടെ പ്രത്യേക മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്നത്. ചെറുപ്പക്കാരായ ദേശികൾ തന്നെ കൂടുതലും. വിവാഹിതരും അല്ലാത്തവരും .ഇന്ത്യൻ യുവതികളിൽ മിക്കപേരും ബിസിനസ് വേഷങ്ങളിൽ. നെറ്റിയിലെ പൊട്ടോ നീളമുള്ള പിന്നിയിട്ട തലമുടിയോ  അവരിൽ പലരും ഇട്ടിരുന്ന വേഷത്തോട് കലഹിച്ചു നിൽപ്പുണ്ടായിരുന്നു. എല്ലാപേരും  ഒരു പ്രത്യേക അതിഥിയെ  കാത്തുനിൽക്കുകയാണ്. ഹാളിന്റെ ഒരു ഭാഗത്തു ഒരാളിന് ഇരിക്കാൻ മാത്രം വേദിയൊരുക്കി അലങ്കരിച്ചിരിക്കുന്നു.

ചായസൽക്കാരത്തിനിടയിൽ പലരെയും പരിചയപ്പെട്ടു. അവരിലെല്ലാം ആംവേ എന്നത് പ്രതീക്ഷയുടെ പേരായിരുന്നു. പലരും കമ്പനിയുടെ ഭാഗമായി കുറേശ്ശെ പണം ഉണ്ടാക്കി  തുടങ്ങിയിരുന്നു എന്നത് അവരുടെ സംസാരത്തിൽ നിന്നും വിവേക് മനസിലാക്കി. വൈകുന്നേരം ഏഴുമണിയോടെ വിശിഷ്ട അതിഥിയെത്തി. പ്രതീഷ് ഷാ...സ്വന്തം ആഡംബരക്കാറിൽ..വിലകൂടിയ കോട്ടും സൂട്ടുമണിഞ്ഞു. ആംവേയിലൂടെ ഭാഗ്യം കണ്ടെത്തിയ റോൾ മോഡൽ.

അയാളുടെ പ്രസംഗവും മീറ്റിംഗ് കഴിഞ്ഞു കിട്ടിയ മോട്ടിവേഷണൽ സി ഡിയും നിങ്ങൾക്കും കോടീശ്വരനാവാം എന്ന പരമ്പരയിൽ സുരേഷ് ഗോപി പറയും പോലെ ജീവിതം മാറ്റി മറിച്ചു  എന്ന് ചുരുക്കി പറയുന്നതാവും നന്ന്.

ജെപി കൺസൾട്ടിങ്ങിൽ   തുടർന്ന് കൊണ്ട് തന്നെ ആംവെയിൽ പാർടൈം ആയി ചിലവാക്കിയ സമയവും കിട്ടിയ ലാഭവും അയാളിൽ പുതിയ തിരിച്ചറിവുകളുണ്ടാക്കി - തന്റെ മേഖല സെയിൽസ്  ആണെന്നും ജീവിക്കേണ്ടത് അതുവരെ ജീവിച്ചപോലല്ല എന്നും.

ശമ്പളക്കുറവ് സഹിച്ചുകൊണ്ടുതന്നെ സെയിൽസിലേക്ക് കാൽ  മാറ്റിചവുട്ടി. പുതിയ കമ്പനി. ഇനിയങ്ങോട്ട് കൂടുതൽ പറയേണ്ടതില്ല. ജീവിതം ടോപ് ഗിയറിൽ ഓടിത്തുടങ്ങാൻ അധികകാലം വേണ്ടിവന്നില്ല. വിവാഹം,  കുട്ടികൾ ഒക്കെ പെട്ടെന്നായിരുന്നു. കമ്പനികളിൽ  നിന്നും കമ്പനികളിലേക്ക്. ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേക്ക്..കൂടുതൽ യാത്രകൾ.. കൂടുതൽ പണം... കൂട്ടുകാർക്കസൂയ തോന്നുന്നവിധമുള്ള  വീട്, ലൈഫ് സ്റ്റൈൽ,  മുന്തിയ കാറുകൾ..

കുട്ടികളും ഭാര്യയും അവരുമായുള്ള ദിവസങ്ങളും സമയവും ഇതിനിടയിൽ  നഷ്ടമാവുന്നതു  വിവേകിന് അറിയാമായിരുന്നു. ആദ്യമൊക്കെ നീതു ചെറിയ പരാതികൾ പറഞ്ഞെങ്കിലും, കയർത്തും കരഞ്ഞും പ്രതിഷേധമറിയിച്ചെങ്കിലും  പതിയെ അവർ അവരുടെ ലോകത്തിലേക്ക് ഒതുങ്ങുകയായിരുന്നു..കുട്ടികളോടൊപ്പം കളിക്കാനോ  ഒത്തിരുന്നൊരു സിനിമ കാണാനോ വിവേക് വീട്ടിലുണ്ടായിരുന്നില്ല. മൂത്തയാൾ ഹൈ സ്കൂളിലേക്ക് കയറിതു  അറിഞ്ഞില്ല. സ്കൂൾ അവസാനിക്കുമ്പോഴുളള ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവനോടൊപ്പം ആദ്യദിവസം കോളേജിൽ പോകാൻ ഒത്തില്ല.ഇളയ കുട്ടിയും ഈ വഴികളിലൂടെയൊക്കെ കടന്നുപോയത് കൂടുതലും യാതകളിലായിരുന്ന വിവേക് എല്ലാ കഴിഞ്ഞു പിന്നീടാനാണ് അറിഞ്ഞിരുന്നത് . വേണ്ടിടത്തൊന്നും  അയാൾ സമയത്തുണ്ടായിരുന്നില്ല എന്ന് ചുരുക്കം. കുടുംബത്തിന് മേളിൽ നേടാനുള്ള പലതിനും  പിന്നാലെയായിരുന്നയാൾ.

എന്നാ  കാണുക? അങ്ങോട്ട് വരട്ടെ? ഇങ്ങോട്ടു വരാമോ?

ഇത്തരം ചോദ്യങ്ങൾക്കൊടുവിൽ രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഷി ക്കാഗോയിൽ വീണ്ടും കാണാൻ തരമാവുന്നത്. ഒരുമിച്ചു താമസിക്കും എന്ന ഉറപ്പിലാണ് കോൺഫറൻസ് ഞായറാഴ്ച്ച  തീരുമെങ്കിലും ഒരു ദിവസ്സം കൂടി അവൾ സ്റ്റേ നീട്ടിയത്. പക്ഷെ അവിചാരിതമെങ്കിലും  ആ പദ്ധതി അവസാന നിമിഷം പൊളിഞ്ഞു. എങ്കിലും ഞായറാഴ്ച വൈകുന്നേരം കാണാം എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. അവളെ നിരാശപ്പെടുത്താൻ വയ്യ.

ഹോട്ടലിന്റെ താഴത്തെ നിലയിലെ റെസ്റ്റാറന്റിന്  ഷിക്കാഗോ നദിയോട് ചേർന്നൊരു  അങ്കണമുണ്ട്..വർണ്ണക്കുടകളുടെ കീഴിൽ മേശകളും കസേരകളും. അവിടെയാണവർ  അന്നു വൈകുന്നേരം കണ്ടത്. മുഖത്ത് മേക്കപ്പിട്ടു ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് അണിഞ്ഞു മുൻപ് കണ്ടിട്ടില്ലാത്തവിധം സബ്രീന  സുന്ദരിയായിരുന്നു. പാദങ്ങളോളം  എത്തുന്ന കറുത്ത ഗൗൺ - അതിൽ പല നിറത്തിലുള്ള പൂക്കളുടെ ഡിസൈൻ. കറുത്ത മുടി ഒന്നുകൂടി ചുരുട്ടി രണ്ടായി  പകുത്തു ഒരു പകുതി മാറത്തേക്കിട്ടിരിക്കുന്നു. കഴുത്തിൽ കൈവേലയുള്ള നാടൻ മാലയും കമ്മലും വളകളും.

കണ്ടതും അവൾ അയാളെ കെട്ടിപ്പിടിച്ചു. അവളുടെ ഗന്ധമായറിഞ്ഞ  ജാസ്മിൻ സുഗന്ധം ഒന്ന് കൂടി വിവേകിനെ പൊതിഞ്ഞു.

'ഹാപ്പി റ്റു ബി വിത്ത് യൂ' - അവൾ പറഞ്ഞു.

നദിയോട് ചേർന്ന കമ്പിവേലിക്കരികിലെ ഒരു കുടകീഴിൽ അവരിരുന്നു. നേരത്തെ റിസേർവ് ചെയ്തതാണ്.  അവൾ തന്നെ ആപ്പേറ്റിസറും കോക്ക്ടെയിലും ഓർഡർ ചെയ്തു. കോക്ക്ടെയിൽ ഓർഡർ ചെയ്യുമ്പോൾ പറഞ്ഞു

'ഇന്ന് എന്റെ ഇഷ്ട്ടങ്ങൾ ..നോക്കട്ടെ വിവേകിന് ഇഷ്ടപ്പെടും'

മുഖപുസ്തകത്തിലെ രസമുള്ള ചാറ്റുകളിൽ  ആയിരുന്നു തുടക്കം. ചില തമാശകളിൽ അവർ ചിരിച്ചപ്പോൾ അയാളുടെ കൈകൈളിൽ  മെല്ലെ തൊടുന്നുണ്ടായിരുന്നു. നദിയിലൂടെ രാത്രി  ടൂർ നടത്തുന്ന ബോട്ടുകളെ നോക്കി അതിനുള്ളിലെ പ്രണയങ്ങളെ പറ്റിയൊക്കെ ഗോസിപ്പുകൾ പറഞ്ഞു..ഇടയ്ക്കു അവൾ ബാഗിൽ നിന്നും വിർജീനിയ സ്‌ലിംസ് പാക്കറ്റ്  തുറന്നു. രണ്ടു സിഗരെറ്റിലൊന്ന് വിവേകിന്റെ ചുണ്ടിൽ പിടിപ്പിച്ചു തീകൊടുത്തു. മറ്റേതു സബ്രിനയും.

മെയിൻ ഡിഷിനു സമയമായോ എന്നറിയാൻ വെയ്റ്റർ വന്നപ്പോളവൾ
ഞങ്ങളൊന്നു നടന്നിട്ടു വരട്ടെ എന്ന് സ്പാനിഷിൽ പറഞ്ഞു.

കമ്പിവേലിയിലെ ഗേറ്റ് തുറന്നവർ  നദിക്കരയിലെ നടപ്പാതയിലേക്കു നടന്നു. എന്തോ പറഞ്ഞു ചിരിച്ചപ്പോളവൾ വിവേകിന്റെ   കൈ പിടിച്ചു. പിന്നെയത് വിട്ടില്ല. ചുവന്ന കല്ലുകൾ പാകിയ പാതയിലൂടെ കൈകൾ കോർത്ത് ചേർന്ന് നടന്നു.

കുറെ നടന്നൊരിടത്തെത്തിയപ്പോൾ അവൾ നിന്നു..ന്നിട്ട് പറഞ്ഞു

'കേൾക്കു ഇത് നിങ്ങൾക്ക്  വേണ്ടിയാണു'

നദിയിലെ കുഞ്ഞോളങ്ങളിൽ കണ്ണയച്ചു അവളുടെ ഹൃദയം പാടി. ഒരു മെക്സിക്കൻ മരിയാച്ചി നാടോടി പാട്ട്. അർഥം  മനസ്സിലായില്ലെങ്കിലും  ആ ഈണത്തിൽ പ്രണയമോ വിരഹമോ നഷ്ടമോ ഒക്കെ അയാൾ അനുഭവിച്ചു.

ഒന്നോ രണ്ടോ വരികൾ പാടി ചാറ്റ് മെസ്സേജുകൾ ഇട്ടിരുന്നുവെങ്കിലും ഇത്ര ആർദ്രമായി പാടാൻ അവൾക്കു കഴിയുമെന്നയാൾ അറിഞ്ഞിരുന്നില്ല.

പുറകിൽ നിന്നും 'അതിശയം - ഗംഭീരം' എന്ന് പറയുന്നതു കേട്ടവൾ തിരിഞ്ഞു അയാൾക്കഭിമുഖമായി നിന്നു. ' സത്യം ?' പ്രേമം കത്തുന്ന കണ്ണുകളോടെ അവൾ ഇരു കൈകളും അയാളുടെ ചുമലിലേക്ക് വച്ചു. വേനലിന്റെ ചൂട് പറ്റിയ ഇളം കാറ്റിൽ, തെളിയുന്ന നക്ഷത്രങ്ങളുടെ സാക്ഷ്യത്തിൽ, പാതയോരത്തെ വിളക്കുകളുടെ മങ്ങിയ വെട്ടത്തിൽ, നീണ്ടൊരു ചുംബനത്തിൽ അവർ പരസ്പരം മറന്നു

അത്താഴം കഴിഞ്ഞു  പാർക്കിംഗ് ലോട്ടിലേക്കു നടന്നു. ഡോർ തുറന്നയാൾ കാറിലേക്ക് കയറും മുൻപ് ഉൾപ്രേരണകളാൽ വീണ്ടും പരസ്പരം പുണർന്നു .

'വിളിക്കണം ഇനിയും കാണണം ' എന്നാണവൾ അവസാനം പറഞ്ഞത്.  വീട്ടിലേക്കു തിരിക്കുമ്പോൾ കാറിനുള്ളിൽ ജാസ്മിന്റെയും സിഗരിറ്റിന്റെയും മിശ്ര ഗന്ധം ബാക്കിയായിരുന്നു.

ഹൈവേയിൽ വേഗതകൂട്ടി വണ്ടിയോടിക്കുമ്പോഴാണ് നന്നായി താൻ മദ്യപിച്ചിരിക്കുന്നു എന്ന ബോധമുണ്ടാവുന്നതു. അതുകൊണ്ട് തന്നെ പ്രത്യേക  ശ്രദ്ധയോടെയാണ്  വണ്ടി ഓടിച്ചത്. പക്ഷെ എക്സിറ്റ് എടുത്തു ലോക്കൽ റോഡിൽ കേറിയപ്പോഴേക്കും മദ്യം കൊടുത്ത ആത്മവിശ്വാസം കാരണമാവാം സബ്രിനയെ വീണ്ടും ഫോണിൽ മെസ്സേജ് ചെയ്യാൻ തുടങ്ങി.

ഡിവൈഡർ ഇല്ലാത്താറോഡിൽ റോഡിൽ ഒരു വളവിൽ തിരിയുമ്പോൾ അശ്രദ്ധ മൂലമാണ് എതിരെ വന്ന കാറിലിടിച്ചു അപകടം സംഭവിക്കുന്നത്.

മൂന്ന് ദിവസം ബോധമില്ലാതെ കിടന്നു. കോമയിൽ നിന്നുണരുമ്പോൾ ആദ്യം കണ്ടത് നീതുവിനെയാണ്. മുഷിഞ്ഞൊരു ജീൻസും ഷർട്ടുമിട്ടു ക്ഷീണിച്ച മുഖവും അലസമായ  മുടിയുമായി ആകാംക്ഷയോടെ നോക്കി നിൽക്കുന്നു. അയാൾ അവരെ തന്നെ നോക്കി കിടന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളായി ആ മുഖം നോക്കാൻ അയാൾ മെനെക്കെട്ടിരുന്നില്ല.

'എന്താ വേണ്ടേ'

ഒന്നും പറഞ്ഞില്ല. വലത്തേക്കാല്  ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റർ ഇട്ടു ഉയർത്തി വച്ചിരിക്കുന്നു. വലതു  കൈക്കും നല്ല പരിക്കുണ്ട്. വല്ലാത്ത ക്ഷീണവും വേദനയും.

'തിരിയുമ്പോൾ സൂക്ഷിക്കണം'  എന്നവൾ പറയുമ്പോഴാണ് നെറ്റിയിലും തലയിലും മുറിവുകളുണ്ടെന്ന്  മനസ്സിലാവുന്നത്.

എന്ത് ചെയ്യണമെങ്കിലും ആരുടെയെങ്കിലും സഹായം വേണ്ടി വരുന്നു. ഒന്നുകിൽ നഴ്‌സിന്റെ അല്ലെങ്കിൽ നീതുവിൻറെ. ഇടയ്ക്കു മൂത്തമകൻ ഒരിക്കൽ വന്നു കണ്ടു പോയി. അവൻ അച്ഛന്റെ മുഖത്തുനോക്കിയില്ല .
പോകാൻ നേരം  'ഹോപ്പ് യൂ  ഗെറ്റ് വെൽ സൂൺ' എന്നു മാത്രം  പറഞ്ഞു.

പരാതിയില്ല. കാണാൻ വന്നുവല്ലോ. അടുപ്പമുണ്ടാകേണ്ടിയിരുന്ന സമയത്തു അവരുടെയടുത്ത് ഇല്ലാതെ പോയത് താനാണ്. അവരെ അകറ്റിയോടിച്ചതു താനാണ്. ആരോട് പരാതി പറയാൻ. രണ്ടാമത്തവൻ വിളിച്ചു പോലുമില്ല. എങ്ങിനെ വിളിക്കും. ആൾക്കഹോളിക്‌ ആയ അച്ഛൻ വന്നുകേറുമ്പോൾ കൂടെ കളിയ്ക്കാൻ ഹോട്ട് വീൽസ്  കാറുകളുടെ ശേഖരവുമായി അടുത്ത് കൂടാൻ   നോക്കുമ്പോൾ  ആട്ടിയോടിച്ചിരുന്നതു താനല്ലേ.  ജീവിതത്തിൽ നിന്നും അവരെ പറിച്ചു കളഞ്ഞത് താനാണ്. അയാൾ സ്വയം നിന്ദയോടെ  ഓർത്തു.

രണ്ടാഴ്ച കഴിഞ്ഞാണ് ആശുപത്രി വിട്ടു വീട്ടിലെത്തുന്നതു. നടക്കുമ്പോൾ സഹായത്തിനു ഊന്നുവടികൾ...എന്നോ മറന്ന അവരുടെ ബെഡ് റൂം വിവേക് വീണ്ടും കണ്ടു..ഒരു മൂലയിൽ ഒരു കുഞ്ഞു ഫ്രിഡ്‌ജും അതിൽ മരുന്നുകളും റെഡിയായിരുന്നു.

ആശുപത്രിയിൽ നിന്നും എത്തിക്കഴിഞ്ഞു  ആദ്യമായിഅവർ ഒന്നിച്ചൊരു കട്ടിലിൽ ഉറങ്ങി. വർഷങ്ങൾക്കു  ശേഷം.

ഒന്ന് ചുമക്കുമ്പോൾ മുരളുമ്പോൾ അവൾ 'എന്താ  .."എന്ന് ചോദിച്ചു എണീക്കാൻ തുടങ്ങും. അപ്രതീക്ഷിതമായ അപകടവും തുടർന്നുള്ള ആശുപത്രിവാസവും നീതുവിനെ ഉൽക്കണ്ഠാ  രോഗിയാക്കാൻ തുടങ്ങിയിരിക്കുന്നു എന്നയാൾ മനസ്സിലാക്കി.

വന്നിട്ട് രണ്ടോ മൂന്നോ ദിവസ്സം കഴിഞ്ഞു രാവിലെ, ഇളം ചൂട് വെള്ളം കൊണ്ട് നീതു ദേഹം തുടച്ചെടുക്കുമ്പോഴാണ് അവളുടെ  നെറ്റിക്കും  ചെവികൾക്കും  മുകളിൽ  നരപടർന്നത്  അയാൾ ശ്രദ്ധിച്ചത്. മുഖത്താകെ  കാലവും അനുഭവങ്ങളും നൽകിയ ചുളിവുകൾ.

അവർക്കിടയിൽ അധികം വാക്കുകൾ ഉണ്ടായിരുന്നില്ല. ശരിക്കും വാക്കുകൾ വേണ്ടി വന്നിരുന്നില്ല. അയാൾക്ക്‌ വേണ്ടതെല്ലാം നീതു മനസ്സിലാക്കി ചെയ്തിരുന്നു.

മൂന്നു മാസത്തെ അവധിയെടുത്തു. ഇപ്പോൾ  സമയം ഉണ്ട്. ചിന്തിക്കാൻ. മക്കളെയോർക്കാൻ. ഭാര്യയെ ഓർക്കാൻ. അവഗണയിൽ തകർത്ത ബന്ധങ്ങളുടെ വില മനസ്സിലാക്കാൻ.

ശരീരം സുഖം പ്രാപിക്കുന്നതോടെ മനസ്സും സ്വയം ഉത്തരങ്ങൾ കണ്ടെത്തി ശാന്തമാവാൻ തുടങ്ങുന്നു. തിരിച്ചു നടക്കാൻ കഴിയാത്തിടത്തു മുന്നോട്ടു നടക്കുക മാത്രമാണ് സാധ്യത. സ്വയം തിരുത്തി മുന്നോട്ടു പോവുക. മനഃപൂർവം  അവഗണിച്ച സ്നേഹങ്ങളോട് മാപ്പിരന്നിട്ടെന്ത്? അവരെ ഇനി സ്നേഹിക്കുക. ഏറ്റവും വല്യ മോചനം സ്വയം മാപ്പു കൊടുക്കാൻ കഴിയുക എന്നതാണ്. അതിനു മാത്രം വിവേക് തയാറായിരുന്നില്ല. സമയമെടുക്കും. ഒരിക്കൽ സ്വയം മാപ്പുനൽകി  മുന്നോട്ടു നടക്കാൻ കഴിയണം.

ഒരു രാത്രി. അത്താഴം ലഘുവായി കഴിച്ചു. കുറെ നേരം ടീവീ കണ്ടിരുന്നു, രണ്ടു പേരും . പിന്നെ കിടന്നു.  രാത്രിയെപ്പോഴോ വിവേക് ഉണർന്നു. കുറെ നേരം വെറുതെ കിടന്നു. ഒന്നും ആലോചിക്കാതെ, ശൂന്യമായ മനസ്സോടെ . പെട്ടെന്ന് ഒരുൾപ്രേരണയാലെ  ഉറങ്ങിയിരുന്ന അവളെ ഒന്നുടെ ചേർന്ന് കിടന്നു. വാത്സല്യത്തോടെ അയാൾ കെട്ടിപിടിച്ചു. തന്റെ കൈ പതിയെ അവളുടെ കൈകളിൽ തലോടുമ്പോൾ അയാളറിഞ്ഞു. അവളുടെ ദേഹത്തിപ്പോൾ കാൽനൂറ്റാണ്ടിനു മുൻപു തന്നെയുണർത്തിയിരുന്ന  ചൂടില്ല..ഒരു തണുപ്പ്..കൈകൾ കൂടുതൽ  മൃദുവായിരിക്കുന്നു. ഇത്രനാൾ മറന്നുപോയവൾ..സ്നേഹിക്കാൻ മാത്രം അറിയുന്നവൾ. ആ സ്പർശനത്തിലൂടെ  ഒരിക്കൽ കൂടി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾ അയാളിലേക്ക് തികട്ടി വന്നു.

പിറ്റേന്നാവണം ആസ്പത്രിയിൽ  നിന്നെത്തിയശേഷം ആദ്യമായി ഫബി വെറുതെ ഒന്ന് നോക്കിയത്. സബ്രീന എഴുതിയിരിക്കുന്നു ' അറിഞ്ഞു - എത്രയും വേഗം സുഖമാവട്ടെ - പ്രാർഥനകൾ' എന്തോ ഒന്നുമേ തോന്നിയില്ല. മറുപടി എഴുതിയുമില്ല

----
ബഞ്ച് - ഐ ടി കമ്പനികൾ ഒരു പ്രൊജക്റ്റ് തീരുമ്പോൾ തന്നെ അടുത്ത പ്രൊജക്റ്റ്  തരപ്പെടുത്താനായില്ലെങ്കിൽ, ശമ്പളം നൽകി ഏതാനും മാസങ്ങൾ തള്ളിനീക്കുന്ന രീതി.

ദേശി കമ്പനി - ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനി







2 comments:

  1. ശരീരം സുഖം പ്രാപിക്കുന്നതോടെ മനസ്സും സ്വയം ഉത്തരങ്ങൾ കണ്ടെത്തി ശാന്തമാവാൻ തുടങ്ങുന്നു. തിരിച്ചു നടക്കാൻ കഴിയാത്തിടത്തു മുന്നോട്ടു നടക്കുക മാത്രമാണ് സാധ്യത. സ്വയം തിരുത്തി മുന്നോട്ടു പോവുക

    ReplyDelete
  2. ശരിയല്ലേ :)
    നന്ദി മുരളി.

    ReplyDelete

Subscribe