[disclaimer : ചരിത്രം ആധികാരികമായി പറയാൻ ഞാൻ ആളല്ല. സ്വയം അറിയുന്നതിന്റെ ഭാഗമായി വായനയിലൂടെയും ചിന്തയിലൂടെയും ഉണ്ടാക്കിയെടുത്ത അവബോധം പങ്കുവക്കുകയാണിവിടെ...പലതും അസമർത്ഥങ്ങളായി തോന്നിയേക്കാം.
വായിക്കുമല്ലോ]
ദേശീയത എന്താണ്?
തെക്കൻ തിരുവിതാംകൂറിൽ "പദ്മനാഭന്റെ പ്രജ" എന്നൊരു പ്രയോഗമുണ്ടായിരുന്നു. "ഓ നമ്മള് പപ്പനാഭന്റെ വെറും പ്രജയല്ലേ" എന്ന് പറയുന്നതിന് പിന്നിലെ വ്യംഗാർത്ഥം എന്താണ്? പദ്മനാഭനെന്നാൽ പദ്മം നാഭിയിൽ ഉള്ളവൻ - അതായതു വിഷ്ണു. തിരുവനന്തപുരത്തെ പ്രസിദ്ധമായ ക്ഷേത്രത്തെയാണ് മുകളിൽ സൂചിപ്പിച്ചത്. തിരുവിതാംകൂർ രാജാക്കന്മാർ പദ്മനാഭദാസ്സന്മാരായാണല്ലോ ഭരണം നടത്തിയിരുന്നത്. രാജ്യാധികാരം രാജാവിനും ഭരിക്കപ്പെടുന്നവന്, അതായതു പ്രജക്കു അധികാരത്തിൽ പങ്കില്ലാതതുമായ ഒരു വ്യവസ്ഥയിൽ 'ദേശീയത' എന്ന വൈകാരിക ബോധം ഉണ്ടാവുന്നില്ല. അവൻ വെറും പ്രജയാകുന്നു. മതം, വംശം, ഭാഷ, സംസ്കാരം ഇവയിലേതെങ്കിലും ഒന്നോ പലതിന്റെയും സങ്കലനമോ ഒരു ജനതയെ അധികാരത്തിൽ പങ്കാളികളാക്കിയതിനും അതുവഴി ദേശീയത എന്ന വികാരം അവിരിൽ ഉണ്ടായതിനും തെളിവുകൾ ലോക ചരിത്രത്തിൽ കാണാവുന്നതാണ് - ക്രിസ്തുമതവും ഇസ്ലാം മതവും തന്നെയാണ് ഉചിതമായ ഉദാഹരണങ്ങൾ.
[disclaimer : ചരിത്രം ആധികാരികമായി പറയാൻ ഞാൻ ആളല്ല. സ്വയം അറിയുന്നതിന്റെ ഭാഗമായി വായനയിലൂടെയും ചിന്തയിലൂടെയും ഉണ്ടാക്കിയെടുത്ത അവബോധം പങ്കുവക്കുകയാണിവിടെ...പലതും അസമർത്ഥങ്ങളായി തോന്നിയേക്കാം.
വായിക്കുമല്ലോ]
ദേശീയത എന്താണ്?
എന്നാൽ ഒരു ഭൂപ്രദേശവും ഒരു ജനതയും, ഇത്തരം ഏതെങ്കിലും സ്വാധീനവും ഉണ്ടായതുകൊണ്ട് മാത്രം അവർക്കിടയിൽ ദേശീയതാ ബോധം ഉണ്ടാവണമെന്നില്ല. അതിനു സാഹചര്യം ഒരുക്കാനായി ചില "ഉപകരണങ്ങൾ (Instruments)' കൂടി ആവശ്യമുണ്ട്. ലോകചരിത്രത്തിൽ, യൂറോപ്പിലെ വികസിത രാജ്യങ്ങളായ ഇറ്റലിയിലും ജർമനിയിലും മതസ്വാധീനത്താൽ ദേശീയത ഉണ്ടായെങ്കിലും അതിനു ഉപകരണങ്ങളായി വർത്തിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളും വ്യാവസായിക വിപ്ലവവും ആയിരുന്നു. നമുക്കിത് കൂടുതൽ മനസ്സിലാക്കാവുന്നത് ഇന്ത്യയുടെ പശ്ചാത്തലത്തിലാണ്. അധിനിവേശങ്ങളിലുടെ ഭാരതീയന് മുന്നിലെത്തിയ ബ്രിട്ടിഷുകാരൻ ഒരു പൊതുശത്രുവാണ് എന്ന ചിന്തയാണ് അവനിൽ ദേശീയത ഉണർത്താൻ സ്വാധീനം ചെലുത്തിയത്. അതിനു ഉപകരണങ്ങളായി വർത്തിച്ചത് അച്ചടി, ടെലിഗ്രാഫ്, ഇംഗ്ലീഷ് ഭാഷ, റെയിൽവേ എന്നിവയായിരുന്നു.എന്നാൽ മുകളില പറഞ്ഞ ഒന്നും തന്നെ ഭാരതീയന്റെ നന്മക്കായി ചെയ്തതല്ല. ഇംഗ്ലീഷ് ഭാഷയും വിദ്യാഭാസവും ഭരണ സൌകര്യത്തിനും ക്രിസ്തുമത പ്രചാരണത്തിനും വേണ്ടിയായിരുന്നു. അപ്പോൾ ബ്രിട്ടീഷ്‌കാരൻ അവര്ക്കുവേണ്ടി നടപ്പിലാക്കിയ ഇംഗ്ലീഷ് ഭാഷയും മറ്റു സംവിധാനങ്ങളും പരോക്ഷമായി ഭാരതീയർക്കിടയിൽ ദേശീയത വളര്ത്താൻ ഉപകരിച്ചു എന്ന Dr.എം ജി എസ് നാരായണന്റെ അഭിപ്രായത്തോട് പരിപൂർണമായി യോജിക്കാതെ വയ്യ. കേരള ദേശീയതയിലേക്ക് കടക്കും മുൻപ് മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.
പൊതുശത്രുവെന്ന ബോധം ഭാരതീയരിൽ ഐക്യ ബോധവും സ്വാതന്ത്ര്യവാഞ്ചയും വളർ ത്തുന്നുവെന്നും അതുവഴി അവരിൽ ദേശീയത രൂപം കൊള്ളുന്നുവെന്നും മനസ്സിലാക്കിയ ബ്രിട്ടീഷ് അതിനു തളയിടാൻ കൊണ്ടുവന്ന തന്ത്രം വലിയൊരളവു വരെ വിജയിക്കുക തന്നെ ചെയ്തു. നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചു, ഭിന്നിപ്പിച്ചു ഭരിക്കുക (Divde and Rule) എന്നതായിരുന്നു അത്. ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ് ബാ ലഗംഗാധര തിലകൻ തുടങ്ങിയവർ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിൽ ഹൈന്ദവ വികാരം ഉണർത്തി , അത് വഴി അവരിൽ ദേശീയത വളർത്താം എന്ന് ചിന്തിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും അപ്പോഴെത്തിയ ഗാന്ധിജിയും ഒരു തന്ത്രം എന്ന രീതിയിൽ ആ വഴിക്ക് ചിന്തിച്ചത് സ്വാഭാവികം .എന്നാൽ ഒരിക്കലും മറ്റു മതങ്ങളെ വൃണപ്പെടുത്താനോ ഇന്ത്യയില നിന്നും ആട്ടിയോടിക്കാനോ ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ല. ദേശീയ വികാരം ഉണർ ത്താൻ ഹൈന്ദവതയെ ഉപയോഗിക്കുക എന്ന് മാത്രം. എന്നാൽ ഹൈന്ദവ വികാരം വഴിവിട്ടു പോകുന്നുവെന്നും അത് മുസ്ലിം വിരോധമായി വളരുന്നുവെന്നും മനസ്സിലാക്കിയപ്പോൾ ഗാന്ധി ശക്തമായി തന്നെ എതിർത്തു . അതേ കാരണത്തിന് തന്നെയാണ് R.S.S (രാഷ്ട്രീയ സ്വയം സേവക്) എന്ന ഹിന്ദു സംഘടനയുടെ പ്രവർത്തകനായ ഗോട്സെയുടെ വെടിയേറ്റ് അദ്ദേഹം രക്തസക്ഷിത്വം വരിച്ചതു ം.
കേരള ദേശീയത
കേരള ദേശീയത എന്നത് കേരളീയതയും ദേശീയതയും ചേർന്നതാണ്. കേരളീയത എന്നത് ഭാഷാപരമാണ്. ദേശീയത എന്നത് നേരത്തെ പറഞ്ഞു വച്ചതാണല്ലോ. ഇവയിലേക്കു കടക്കുന്നതിനു മുൻപ് കേരളത്തിന്റെ ഭുപ്രകൃതി കാലാവസ്ഥ പഴയകാല സമ്പദ് വ്യവസ്ഥ , പ്രാചീന സമൂഹങ്ങൾ (നാടുകൾ, ഊരുകൽ. കുടികൾ) എന്നിവയെക്കുറിച്ച് പറയേണ്ടതാണെങ്കിലും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ.
ഒന്ന് : ആര്യന്മാരുടെ വരവ് - എം ജി എസ് നാരായണൻറെ വാക്കുകളിൽ.
"ആര്യന്മാരുടെ ആഗമനവും അധിനിവേശവുമാണ് കേരളത്തില വമ്പിച്ച മാറ്റങ്ങൾക്കിടയാക്കിയത്. വടക്കിനിന്നു ക്രിസ്തുആദി ശതകങ്ങളിൽ കടല്ക്കരയി ലൂടെ നീങ്ങി വന്ന കുടിയേറ്റക്കാർ മുഖ്യ നദീ തീരങ്ങളിൽ ഉയര്ത്തിയ ബ്രാഹ്മണഗ്രാമങ്ങൾ കേരളത്തിൽ ഒരു കാര്ഷിക വിപ്ലവം തന്നെ സൃഷ്ട്ടിച്ചു. 32 മൂല ഗ്രാമങ്ങളും ഒട്ടേറെ ഉപ ഗ്രാമങ്ങളും മുഖ്യ ഉല്പ്പാദന കേന്ദ്രങ്ങളായി മാറി. ജാതി സമ്പ്രദായം നടപ്പിലായി. ക്ഷേത്രങ്ങലുണ്ടായി. കേരളത്തെ ഭാരതീയ സംസ്കാരത്തിന്റെ മുഖ്യധാരയിലെക്കെത്തിച്ചത് ഈ ബ്രാഹ്മണ അധി വാസത്തിന്റെ ഫലമായുണ്ടായ പ്രത്യേകതരം ആര്യ ദ്രാവിഡമേള നമായിരുന്നു. സംബന്ധവ്യവസ്ഥയിലുടെ പ്രാകൃതമായ മരുമക്കത്തായ സമ്പ്രദായത്തിനു ലോകത്തിൽ മറ്റെങ്ങുമില്ലാത്തപോലെ പരിഷ്‌കൃത സമൂഹത്തിനകത്തും സ്ഥാനമുണ്ടായി. നമ്പൂതിരിമാരുടെ നേത്രുത്വത്തിലുണ്ടാക്കിയ ചേരമാൻ പെരുമാക്കളുടെ കേരള രാജ്യം ഇന്നത്തെ കേരളത്തിന്റെ അതിരുകള നിർണയിച്ചു. കേരള രാജ്യത്തിൻറെ ചട്ടക്കുടിനുള്ളി ലാണ് മലയാളവും തമിഴും വേർതിരിയാൻ തുടങ്ങിയത്. കേരളത്തിന്റെ തനതു കലകളുണ്ടായതും ഇക്കാലത്താണ്. പ്രകൃതിയാൽ വേർതിരിക്കപ്പെട്ടും അനുഗ്രഹീതമാവുകയും ചെയ്ത കേരളത്തെ ഒന്നിച്ചു കൂട്ടിക്കെട്ടി നിറുത്തുന്ന ചരട് മലയാള ഭാഷയാണ് "
രണ്ട് : തുഞ്ചത്ത് എഴുത്തശ്ച്ചൻ
ഭാഷയെക്കുറിച്ച് പറയുമ്പോൾ, തുഞ്ചത്ത് എഴുത്തശ്ച്ചനെ സ്മരിക്കാതിരിക്കുന്നത് അനുചിതമായിരിക്കും. ഭക്തി പ്രസ്സ്ഥാനമെന്നോ ഇതിഹാസ്സ തർജമ പ്രസ്ഥാനമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നതിലുപരി അദ്ദേഹം ഒരു സാമൂഹ്യ പരിഷ്കര്ത്താവോ വിമർശകനോ ഒക്കെ ആയിരുന്നു. പടനായന്മാരുടെ പള്ളിക്കുടം വാധ്യാരായിരുന്ന സമുദായത്തിലെ (ഒരു പിന്നോക്ക വിഭാഗം) അംഗമായിരുന്ന അദ്ദേഹം ഒരു നാടുവാഴിയുടെയും സദസ്യനായിരുന്നില്ല. സമൂഹത്തിൽ നിലനിന്നിരുന്ന തിന്മകൾ ക്കെതിരെ സാഹിത്യം കൊണ്ടൊരു സമാന്തര ശക്തി കേന്ദ്രമുണ്ടാക്കി നിശിതമായി വിമർ ശിച്ചു.. ഗുരിവയൂര് കേന്ദ്രമായിനിലനിന്നിരുന്ന ഭക് തിപ്രസ്ഥാനത്തിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു എഴുത്തച്ഛന്റെ നിലപാട്. ആദ്യത്തെകൂട്ടർ ധാർമികാധപതനവും അധികാരക്കൊതിയും അത്യാർത്തിയും കണ്ടില്ലെന്നു നടിച്ചു ഭക്തിയിലേക്ക് ഒതുങ്ങി കുടിയപ്പോൾ എഴുത്തശ്ച്ചൻ സാഹിത്യത്തിലുടെ കാലികമായ തിന്മകൾക്കെതിരെയെല്ലാം
പ്രതികരിച്ചു. വ്യവസ്ഥാപിത ദുർനടപ്പുകളെ വിമ ർശിച്ചു. നമ്പൂതിരിമാരെ കണക്കിന്
കളിയാക്കി, പരിഹസിച്ചു. അതുപോലെ നായന്മാര്ക്കായി മറ്റു ദേവന്മാരെ പ്രതിഷ്ട്ടിച്ചു
ആരാധിച്ച വിപ്ലവകാരിയും ആയിരുന്നു അദ്ദേഹം.
കേരള ചരിത്രം
18, 19 നൂറ്റാണ്ടുകളിലെ രാഷ്ട്രീയവും സമുഹ്യവും സാമ്പത്തികവുമായ സംഭവികാസങ്ങൾ
കേരളീയരിൽ ദേശീയതയോടടുപ്പിക്കുന്ന തരത്തിലുള്ള ഐക്യബോധം വളർത്താൻ സഹായകരമായി. തിരുവിതാംകൂർ , കൊച്ചി , കോഴിക്കോട് എന്നിവയായിരുന്നല്ലോ പ്രധാന രാജവംശങ്ങൾ. തിരുവിതംകൂറിനെ സംബന്ധിച്ചിടത്തോളം മറ്റു രണ്ടു സ്ഥലങ്ങളെ അപേക്ഷിച്ച് പുറമേ നിന്നുള്ളവർക്ക് വന്നെത്താൻ സൗകര്യം കുറവായിരുന്നു. അതുകൊണ്ട് തന്നെ പുറമേ നിന്നുമുള്ള സ്വാധീനങ്ങൾ കുറവായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാരിൽ പ്രത്യേകം പരാമർശിക്കേണ്ടത് മാർത്താണ്ഡവർമയെയാണ്, കാരണം ഭരണതന്ത്രങ്ങളിൽ ഒരു തരം ക്രാന്തദർശിത്വം അദ്ദേഹത്തിലുണ്ടായിരുന്നു. നാടുവാഴിത്ത രീതിയിലുള്ള ഭരണ തന്ത്രങ്ങളുടെ മുനയൊടിയുന്നതായി അദ്ദേഹത്തിന് തോന്നിയിരുന്നു. ജന്മിശക്തികളെ അമർച്ച ചെയ്യാൻ ശക്തമായ നീക്കം നടത്തിയ അദ്ദേഹം വാണിജ്യത്തിൽ നിന്നും ധനമുണ്ടാക്കാൻ മുൻകൈയ്യെടുത്തു. അതുകൊണ്ട് തന്നെ ജന്മിത്തത്തിൽ നിന്നും മുതലാളിത്തത്തിലേക്കു ചുവടുവെപ്പു നടത്തിയ ആദ്യത്തെ രാജാവായിരുന്നു മാർത്താണ്ഡവർമ. അദ്ദേഹത്തിന്റെ കീഴിൽ തിരുവിതാംകൂർ ശക്തി പ്രാപിച്ചു.
കോഴിക്കോട് സാമൂതിരിയും അറബി മുസ്ലീങ്ങളുമായി ഉണ്ടായിരുന്ന വളരെ കാലത്തെ
ബന്ധത്തിനു വിള്ളലുണ്ടാക്കിയത് 1498 -ൽ വാസ്കോടഗാമ കോഴിക്കൊട്ടെത്തും പോഴായിരുന്നു. തെക്കിനെ ആക്രമിച്ചു അതിര്ത്തി വ്യാപിപ്പിക്കാൻ അധികാരക്കൊതിയുമായി കഴിയുകയായിരുന്ന സാമൂതിരിക്ക് പറങ്കികളുടെ ശക്തിയുള്ള പീരങ്കികളാവണം അവരുമായി സന്ധിചെയ്യാൻ പ്രേരകമായത്. മാപ്പിളമാർക്ക് പായ് കപ്പലും പീരങ്കിയും ഉണ്ടായിരുന്നെങ്കിലും മാപ്പിളയുടെ പീരങ്കിക്കു ശക്തി കുറവായിരുന്നു. എന്നാൽ ആ ബന്ധം അത്രയ്ക്ക് ഉറപ്പിക്കാൻ കഴിയാത്തത് കൊണ്ടും, സാമൂതിരിയുടെ അധികാരക്കൊതി മനസ്സിലക്കിയതുകൊണ്ടും പറങ്കികൾ കൊച്ചിരാജാവുമായി സന്ധിയിലെര്പ്പെട്ടു. അതോടുകുടി കൊച്ചി ശക്തമാവുകയും തെക്കോട്ടുള്ള ആക്രമണം സാമൂതിരിക്ക് അത്രയ്ക്ക് എളുപ്പമാല്ലതാവുകയും ചെയ്തു. എന്നാൽ ഈ അവസ്സരം പറങ്കികൾ നന്നായി തന്നെ ഉപയോഗിച്ച് മതപരിവർത്തനം ആരംഭിച്ചു. 1599 ഉദയം പേരൂര് സുനഹദോസ് ,കുനൻ കുരിശ് സത്യം എന്നിവ ഓർക്കുക. അതുപോലെ വലിയതോതിൽ മുക്കവരെ നിർബന്ധിത മതപരിവർത്തനം ചെയ്യിച്ച് പുതിയൊരു ക്രിസ്തീയ വിഭാഗം തന്നെയുണ്ടാക്കി. ഇങ്ങിനെ പറങ്കികളുടെ ധിക്കാരവും നിർബന്ധ ബുദ്ധിയും നാടുവഴികളെയും നാട്ടുകാരെയും വെറുപ്പിച്ചു. അവർക്കിടയിൽ ആദ്യമായി വിദേശ ശക്തിക്കെതിരെ ഐക്യബോധമുണ്ടായി.
ഈ സമയത്താണ് മൈസൂർ ആക്രമണം - ശക്തനായ മുസ്ലിം രാജാവായ ഹൈദർ അലി
സാമൂതിരിക്കെതിരെ ആക്രമണം അഴിച്ചു വിട്ടു. മുസ്ലിം പിന്തുണയുണ്ടായിരുന്ന സാമുതിരിക്കെതിരെ അറക്കൽ ആലി എന്ന മുസ്ലിം രാജാവുമായി തന്നെ തന്ത്രപരമായ
സഖ്യം ചെയ്തതോടെ സാമൂതിരിക്ക് മുസ്ലിം സഹായം നഷ്ട്ടപ്പെടുകയും മലബാര് കീഴ്പ്പെടുത്തി ചെയ്തു. 1800-ൽ ഫ്രഞ്ച് പിന്തുണയുണ്ടായിരുന്ന ടിപ്പുസുൽത്താനെ ബ്രിട്ടിഷുകാർ വധിക്കുകയും ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഭരണ സൌകര്യത്തിനായി മലബാറിനെ, മദിരാശി സംസ്ഥാനത്തിന്റെ ഒരു ജില്ലയായി ബ്രിട്ടിഷുകാർ പ്രഖ്യാപിച്ചു
ആത്യന്തികമായ ദേശീയതയിലേക്ക് കേരളത്തെ നയിച്ച സംഭവങ്ങൾ ഇവിടുന്നു തുടങ്ങട്ടെ.
ഒന്ന് : ടിപ്പുവിന്റെ ദുര്ഭാരണവും മതമർദനവും പേടിച്ചോടിയ നാടുവാഴികളും രാജാക്കന്മാരും മറ്റുള്ളവരും അഭയം തേടിയത് കൊച്ചിയിലും തിരുവിതാംകൂറിലുമായിരുന്നു. അതും അവരിൽ ഐക്യബോധം ഉണ്ടാക്കാൻ സഹായകമായി.
രണ്ട് : മലബാറിനെ മദിരാശിയുടെ ഭാഗമാക്കിയത് അവിടുത്തെ മലയാളികള്ക്ക് ഇഷ്ട്ടപ്പെട്ടില്ല. മലയാളിയും തമിഴനും വ്യതസ്ത രാനെന്ന ധാരണ കലയിലൂടെയും സഹിത്യ ത്തിലുടെയും അവർക്കിടയിൽ ആളിപടർന്നു. ഇതും മലബാറിലെ മലയാളിയെ കൊച്ചിയോടും തിരുവിതാം കൂറിനോടും വൈകാരികമായി അടുപ്പിച്ചു.
മൂന്ന് : ദൂരവ്യാപകമായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ഫലങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ
വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരുവും SNDP എന്ന പ്രസ്ഥാനവും. ആത്മീയതയെ ഒരു ജനതയുടെ ( ഈഴവൻ മാത്രമല്ല, പാർശ്വ വല്ക്കരിക്കപ്പെട്ട മറ്റെല്ലാ ജാതികളും ഇതിൽ പെടും)
സാമൂഹിക ഉന്നമനത്തിനും പരിഷ്ക്കരണത്തിനും വേണ്ടി ഉപയോഗിച്ച മറ്റൊരാൾ ചരിത്രത്തിലില്ല.സവർണരോട് ഏറ്റുമുട്ടാതെ അവർണർക്കായി സമാന്തര ദേവാലയങ്ങളും വിദ്യാലയങ്ങളും വ്യവസായങ്ങളും ആരംഭിക്കുക വഴി അദ്ദേഹം ഒരു സമാന്തര സാമുഹ്യ രാഷ്ട്രീയ സാമ്പത്തിക വിപ്ലവം തന്നെ നടത്തുകയുണ്ടായി.
നാല്: ഇക്കാലത്ത് ഇന്ത്യയിലാകമാനം സജീവമാകാൻ തുടങ്ങിയ സാമ്രാജ്യ വിരുദ്ധ ദേശീയ പ്രസ്ഥാനം കേരളത്തിലുമെത്തി. പ്രൊഫ. മുണ്ടശ്ശേരി , K .P കേശവ മേനോൻ തുടങ്ങിയവർ കരുപ്പിടിപ്പിച്ച പ്രസ്ഥാനത്തിന് കമ്മ്യൂണിസ്റ്റ്‌കാരും പിന്തുണ നല്കിയിരുന്നു.
തിരുകൊച്ചിയിലുടെയും ഐക്യകേരളത്തിലുടെയും ഐക്യവും സ്വാതന്ത്ര്യ ബോധവും പൌരബോധവും ഉണർന്നുവെങ്കിലും അധികാരത്തിൽ ജനപങ്കാളിത്തമുണ്ടായി ദേശീയത ഊട്ടി ഉറപ്പിക്കപ്പെട്ടതിനു തെളിവായി പറയാവുന്നത് 1957-ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആണ്.
മാറുന്ന ദേശീയതാ ബോധം (രണ്ടാം ഭാഗം) :
ബദൽ രാഷ്ട്രീയ സംവിധാനം അടുത്തയാഴ്ച
മാറുന്ന ദേശീയതാ ബോധം (രണ്ടാം ഭാഗം) :
ബദൽ രാഷ്ട്രീയ സംവിധാനം അടുത്തയാഴ്ച